ആ​ഗോള അയ്യപ്പ സം​ഗമം:ഓഡിറ്റ് റിപ്പോർട്ടിൽ നിരവധി കൃത്യതകൾ വരാനുണ്ട്,പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്

ആ​ഗോള അയ്യപ്പ സം​ഗമം:ഓഡിറ്റ് റിപ്പോർട്ടിൽ നിരവധി കൃത്യതകൾ വരാനുണ്ട്,പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓർഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഡെമോക്രസിയില്‍ തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല. ചില തീരുമാനങ്ങള്‍ ചില സമയത്ത് എടുക്കും. ആ സാഹചര്യം മാറിയപ്പോള്‍, ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യസര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇത് ജനാധിപത്യ സര്‍ക്കാരാണ്. അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല. ഈ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന്’ മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

‘കെപിഎംഎസ്, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സമുദായങ്ങള്‍ ഈ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. അതെല്ലാം ശബരിമലയില്‍ ആചാരലംഘനം പാടില്ല എന്നുള്ളതാണ്. ആചാര ലംഘനം പാടില്ല എന്നതു തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും’ മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇന്നലെ നിയമമന്ത്രി പി രാജീവ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് കൃത്യമായി പറഞ്ഞിരുന്നില്ല.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതോടെയാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്. 9 അംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ മുമ്പ് സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സിപിഎമ്മും സര്‍ക്കാരും മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമോ എന്നാണ് രാഷ്ട്രീയകേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

പൂവത്തൂരിൽ സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് അപകടം; 21 കുട്ടികൾക്ക് ഗുരുതരപരിക്ക്

പൂവത്തൂരിൽ സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് അപകടം; 21 കുട്ടികൾക്ക് ഗുരുതരപരിക്ക്

പൂവത്തൂർ എൽ എം എസ് ചർച്ചിന്റെ കീഴിലെ സ്കൂൾ വാനാണ് മുട്ടക്കാവ് എന്ന കനാലിലേക്ക്വീണ് അപകടം നടന്നത്.
സ്കൂൾ വാഹനം ഇല്ലാതായിരിക്കുന്ന സമയങ്ങളിൽ പുറത്തുനിന്നുള്ള വാൻ വിളിച്ചാണ് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നത്. പുറത്തുള്ള വാഹനത്തിൽ കുട്ടികളുമായി വരുമ്പോൾ വാഹനം നിയന്ത്രണം വിട്ടു കനാലിലേക്ക് വീഴുകയായിരുന്നു. കനാലിൽ വെള്ളമുണ്ടായിരുന്നു. ഇടുങ്ങിയ റോഡുമായിരുന്നു.

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

തിരുവനന്തപുരം: നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാര്‍ക്ക് ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഷാജിയുടെ ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷണം കഴിച്ച ആറുപേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന് പിന്നാലെ പൊലീസ് ഹോട്ടല്‍ പൂട്ടി.

മരിച്ച രണ്ടുപേരും ഗുരുതരാവസ്ഥയില്‍ തുടരുന്ന സ്ത്രീയും ഹോട്ടലില്‍ നിന്ന് മീന്‍ കഴിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇന്നലെ രാത്രിയാണ് ഇവര്‍ വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരമെന്ന് സ്ഥിരീകരിക്കാൻ‌ കഴിയൂവെന്ന് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു

ഷാജിയുടെ മൃതദേഹം തിരുവനന്തപുരം മോര്‍ച്ചറിയിലും റഷീദ ബിവിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലുമാണ് ഉള്ളത്. ഹോട്ടലിൽനിന്ന് ഇറങ്ങിയ ഉടൻ തന്നെ ഛർദിയും മറ്റും ഉണ്ടായിരുന്നുവെന്ന് ഷാജിയുടെ ബന്ധുക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

തിരുവനന്തപുരം: പൊലീസിന്റെ വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ 146 പുതിയ വാഹനങ്ങള്‍ എസ്എപി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മഹീന്ദ്ര ബോലേറോ, സ്‌കോര്‍പ്പിയോ, ഥാര്‍, ഫോര്‍സിന്റെ ഗൂര്‍ഖ, ട്രാവലര്‍, ഹീറോയുടെ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയാണ് സേനയ്ക്ക് ലഭിച്ചത്. സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോളിംഗ് വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.

44 ബൊലേറോ പട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാന പാലനത്തിനും ഉപയോഗിക്കും. 40 സ്‌കോര്‍പ്പിയോ വാഹനങ്ങള്‍ ഹൈവേ പൊലീസ് പട്രോളിങിനാണ്. ഗൂര്‍ഖ ഇനത്തില്‍പ്പെട്ട 15ഉം ഥാര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചും വാഹനങ്ങള്‍ മലയോര മേഖലകളിലെ പട്രോളിങിനാണ്. 24 ഹീറോ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ രാപകല്‍ പട്രോളിങിനുപയോഗിക്കും. ചടങ്ങില്‍ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്, പി. വിജയന്‍, എച്ച് വെങ്കടേഷ്, ദിനേന്ദ്ര കശ്യപ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.2024ലെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരവും വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പൊലീസ് സ്റ്റേഷന് ഒന്നാം സ്ഥാനവും തൃശൂര്‍ റൂറലിലെ കൊടുങ്ങല്ലൂര്‍ സ്റ്റേഷന് രണ്ടാം സ്ഥാനവും കാസര്‍കോട് ബേക്കല്‍ സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു.

കല്ലമ്പലം പുന്നോട് ‘മസ്ജിദ് അൽ ഹിക്മ’ ഉദ്ഘാടനം ചെയ്തു

കല്ലമ്പലം പുന്നോട് ‘മസ്ജിദ് അൽ ഹിക്മ’ ഉദ്ഘാടനം ചെയ്തു

കല്ലമ്പലം: കല്ലമ്പലം പുന്നോട് പുതുതായി പണികഴിപ്പിച്ച മസ്ജിദ് അൽ ഹിക്മ ഉദ്ഘാടനം ചെയ്തു. അസർ നമസ്കാരത്തിന് നേതൃത്വം നൽകി വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബുല്ലത്തീഫ് മദനി മസ്ജിദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ വിസ്‌ഡം കല്ലമ്പലം യൂണിറ്റ് പ്രസിഡന്റ് ഫസലുദ്ധീൻ പുന്നോട് അധ്യക്ഷനായി. വർക്കല എം.എൽ.എ അഡ്വ.വി.ജോയ് മുഖ്യാതിഥിയായിരുന്നു.

എം.എസ്.കെ തങ്ങൾ, നാവായിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എ.ജെ.ജിഹാദ്, നാവായിക്കുളം ഗ്രാമപഞ്ചായത്തംഗങ്ങളായ എം.നജീം, ഷെറിൻ, വിസ്‌ഡം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, സെക്രട്ടറി നസീർ മുള്ളിക്കാട്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നസീർ ആലംകോട്‌, വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം എ.പി.മുനവ്വർ സ്വലാഹി, ജില്ലാ പ്രസിഡന്റ് അർശദ് അൽ ഹികമി, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സൽമാനുൽ ഫാരിസ് സ്വലാഹി, മുഹമ്മദ് ഷാ അൽ ഹികമി എന്നിവർ സംസാരിച്ചു. വിസ്‌ഡം കല്ലമ്പലം യൂണിറ്റ് സെക്രട്ടറി ഹാഫിസ് സൈഫർ സ്വാഗതവും, വിസ്‌ഡം യൂത്ത് യൂണിറ്റ് സെക്രട്ടറി സമീർ കല്ലമ്പലം നന്ദിയും പറഞ്ഞു.