by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. നിരപരാധിയെന്ന് സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ സാഹചര്യത്തെ ധൈര്യപൂര്‍വ്വം നേരിടണമായിരുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ആണുങ്ങള്‍ക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്. സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വീഡിയോ ഉണ്ടാക്കി വൈറല്‍ ആക്കിയാല്‍ കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓര്‍ത്തോ എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ആ വാക്കുകളിലേക്ക്:
തിരക്കുള്ള ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. തന്റെ സുഹൃത്തിന് രക്തം ദാനം ചെയ്തിട്ട് യുവാവ് തിരിച്ച് ബസ്സില്‍ വീട്ടിലേക്ക് പോകുന്ന വഴി ആണ് ഈ സംഭവം ഉണ്ടായതും, തന്നെ ഈ യുവാവ് സ്പര്‍ശിച്ചു എന്ന രീതിയില്‍ ഒരു യുവതി ബസ്സില്‍ നിന്നും വീഡിയോ എടുത്തതും, യുവതി തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇട്ട് അത് വൈറല്‍ ആക്കിയതും. വീഡിയോ പുറത്ത് വന്നതില്‍ പിന്നെ വളരെ സമ്മര്‍ദ്ദത്തില്‍ ആയ യുവാവ് മരണം തെരഞ്ഞെടുത്തു. ആ സംഭവത്തിന്റെ ശരിയും, തെറ്റുമെല്ലാം കോടതി ആണല്ലോ വീഡിയോ നോക്കി തീരുമാനിക്കേണ്ടത്.
ആണുങ്ങള്‍ക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്.. സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം.. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വീഡിയോ ഉണ്ടാക്കി വൈറല്‍ ആക്കിയാല്‍ കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓര്‍ത്തോ. സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ട്. ഒരു ലക്ഷം ആളുകള്‍ ഇത്തരം വീഡിയോസ് കാണുമ്പോള്‍ മിനിമം 1000 പേരെങ്കിലും നിങ്ങള്‍ ഞരമ്പന്‍ ആണെന്ന് വിശ്വസിക്കും. ഇദ്ദേഹം നിരപരാധി ആണെന്ന് വിശ്വസിക്കുന്നു എങ്കില്‍ ഈ അവസ്ഥയെ ധൈര്യപൂര്‍വം ഫെയ്‌സ് ചെയ്യണമായിരുന്നു.. നിരപരാധിത്വവും സമൂഹത്തിന്റെ മുന്നില്‍ തെളിയിക്കണം ആയിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മരിച്ച യുവാവിന് പ്രണാമം. അതിനാല്‍ പുരുഷന്മാരെ ഭയം വേണ്ട, ജാഗ്രത മതി.
വാല്‍ കഷ്ണം: ദയവു ചെയ്ത് സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഒരു സ്ത്രീയും ദുരപയോഗം ചെയ്യരുത്. കാരണം യഥാര്‍ഥ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഭാവിയില്‍ ഉണ്ടാവും. സംഭവം സത്യമാണെങ്കിലും പലരും വിശ്വസിക്കില്ല. ഇനി ഏതെങ്കിലും പുരുഷനില്‍ നിന്നും മോശം അനുഭവം ഉണ്ടായാല്‍ വര്ഷങ്ങളോളം അതും വെച്ചു നടക്കരുത്. സംഭവം നടന്ന ഉടനെ കേസ് കൊടുക്കുക. സംഭവത്തിന്റെ വീഡിയോ ഉണ്ടെങ്കില്‍ അത് വെച്ചു റീച്ചും, പണവും ഉണ്ടാക്കാതെ പോലീസിന്, കോടതിക്ക് അതൊക്കെ കൈമാറുക. തീര്‍ച്ചയായും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നിരപരാധികള്‍ ശിക്ഷിക്കപെടരുത്.


by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അവസാനസമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച ആരംഭിച്ച് മാര്‍ച്ച് 26 വരെയുള്ള കാലയളവില്‍ 32 ദിവസമാണ് സഭ ചേരുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.
29ന് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. അഞ്ചിന് 2025 26 വര്‍ഷത്തെ ബജറ്റിലെ അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പ് നടക്കും. ആറ് മുതല്‍ 22 വരെ സഭ ചേരില്ല. ഈ കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും.
23ന് 2025 – 26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ഥനകളുടെ ധനവിനിയോഗ ബില്‍ അവതരിപ്പിക്കും. 24 മുതല്‍ മാര്‍ച്ച് 19 വരെയുള്ള കാലയളവില്‍ 13 ദിവസം 2026-27 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കും. ജനുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 13 എന്നീ ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കും. നിശ്ചയിച്ച നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 26-ന് സഭ പിരിയും. പതിനഞ്ചാം നിയമസഭയുടെ ഇതുവരെയുള്ള 15 സെഷനുകളില്‍ മൊത്തം 182 ദിവസം സഭ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 158 ബില്ലുകള്‍ പാസാക്കി. സഭ പാസാക്കിയ ബില്ലുകളില്‍ 14 എണ്ണം ഗവര്‍ണറുടെ പരിഗണനയിലാണ്.


by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30 ാം തീയതി വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി.
സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 22ാം തീയതി വരെയായിരുന്നു മുന്‍പ് അനുവദിച്ച സമയം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.
പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം.
നിലവില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 2025 ഡിസംബര്‍ 23-നാണ് കേരളത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലും പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി 30 വരെ നീട്ടിയിട്ടുണ്ട്.


by Midhun HP News | Jan 18, 2026 | Latest News, ജില്ലാ വാർത്ത
ജോലിയില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങളോ ആഴ്ചകളോ മാത്രം ശേഷിക്കുന്നവരെ സംബന്ധിച്ച് റിട്ടയര്‍മെന്റ് ലൈഫിലും വരുമാനത്തില്‍ കുറവ് വരാതിരിക്കാന്‍ എന്തുചെയ്യണമെന്ന ചിന്ത സാധാരണയായി ഉണ്ടാവാറുണ്ട്. ജോലിയില്‍ നിന്നും വിരമിക്കുമ്പോഴും സ്ഥിരമായ വരുമാനം എല്ലാവരുടെയും സ്വപ്നമാണ്. ഇതിന് യോജിച്ച പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം.
സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.
ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്‌സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും. കാലാവധി ഒരു തവണ നീട്ടിയിട്ടുണ്ടെങ്കില്‍ ആ നീട്ടിയ കാലാവധിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, നിക്ഷേപത്തിന്റെ ഒരു കുറയ്ക്കും.


by Midhun HP News | Jan 18, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് എസ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചു. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിരുന്നത് എന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു.
ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു. ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായി. ദേവികുളം എംഎല്‍എ എ രാജയ്ക്ക് എതിരായ പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ എനിക്കെതിരെ ഒരൂ ആരോപണവും ഇതുവരെ ഉയന്നിട്ടില്ല. ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടു. പലതും സഹിച്ചെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
ഹൈറേഞ്ചിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടപെടുമെന്ന് ബിജെപി അധ്യക്ഷനില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. താനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ല എന്നും രാജേന്ദ്രന്‍ പറഞ്ഞു. വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല. പ്രസ്ഥാനത്തില്‍ നിന്ന് ആരേയും അടര്‍ത്തിമാറ്റാനില്ല. പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു. പൂര്‍ണമായി ബിജെപിയില്‍ എന്ന് ഇപ്പോള്‍ പറയില്ലെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു.
ഇടുക്കിയില്‍ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥന്‍, സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു. മൂന്നാറില്‍ എട്ടാം തീയ്യതി നടക്കുന്ന പൊതുപരിപാടിയില്‍ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് പേര്‍ അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
2006, 2011, 2016 എന്നീ കാലയളവില്‍ ദേവികുളം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്നു എസ് രാജേന്ദ്രന്‍. ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറെ കാലമായി സിപിഎമ്മിനോട് അകന്ന് നിന്നിരുന്ന എസ് രാജേന്ദ്രന്‍ ബിജെപിയോട് അടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.


by Midhun HP News | Jan 18, 2026 | Latest News, ജില്ലാ വാർത്ത
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് വിജയം തുടരുന്നു. ലെവാന്റയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്. പുതിയ പരിശീലകനായി ഡഗൗട്ടിലെത്തിയ ആല്‍വരോ ആര്‍ബലോവയുടെ റയല്‍ കോച്ചെന്ന നിലയിലുള്ള ആദ്യ ജയം കൂടിയാണിത്.
ആദ്യ പകുതിയ ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് റയല്‍ രണ്ട് ഗോളുകളും വലയിലിട്ടത്. 58ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലിട്ട് കിലിയന്‍ എംബാപ്പെയാണ് റയലിനെ മുന്നിലെത്തിച്ചത്. കിലിയൻ എംബാപ്പെ റയൽ ജേഴ്സിയിൽ നേടുന്ന 50ാം ഗോൾ കൂടിയാണിത്. 65ാം മിനിറ്റില്‍ അസെന്‍സിയോയിലൂടെ ലീഡുയര്‍ത്തി ലോസ് ബ്ലാങ്കോസ് ജയമുറപ്പിക്കുകയായിരുന്നു.
മറ്റ് മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് 2-0ത്തിനു വിയാറലയലിനെ വീഴ്ത്തി. മയ്യോര്‍ക്ക 3-2നു അത്‌ലറ്റിക്ക് ബില്‍ബാവോയേയും ഓസാസുന ഇതേ സ്‌കോറിനു ഒവെയ്‌ഡോയേയും വീഴ്ത്തി.


Recent Comments