65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍

65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍

തിരുവനന്തപുരം: ഒരാഴ്ചയ്ക്കകം 65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി സംസ്ഥാനത്ത് വിതരണം ചെയ്യും. ജനുവരിയില്‍ 35,000ലേറെ കാര്‍ഡുകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 24 വരെ സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷകളിലാണ് ഭക്ഷ്യവകുപ്പ് വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കി കൂടുതല്‍ കാര്‍ഡുകള്‍ എത്തിക്കുന്നത്.

സ്വമേധയാ സറണ്ടര്‍ ചെയ്യാന്‍ അവസരം നല്‍കിയതിലൂടെയും ‘ഓപ്പറേഷന്‍ യെല്ലോ’ എന്ന തീവ്രപരിശോധനയിലൂടെയും അനര്‍ഹര്‍ കൈവശംവച്ച കാര്‍ഡുകള്‍ മടക്കിവാങ്ങി അര്‍ഹര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. 65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി വിതരണം ചെയ്യുന്നതോടെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തരംമാറ്റി വിതരണം ചെയ്ത മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ എണ്ണം ഏഴ് ലക്ഷമാകും.

കഴിഞ്ഞ മേയില്‍ മസ്റ്ററിങ് പൂര്‍ത്തിയായപ്പോള്‍ ഒരുലക്ഷത്തിലേറെ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഒഴിവ് വന്നിരുന്നു. അത്രയുംപേര്‍ക്ക് കാര്‍ഡുകള്‍ തരംമാറ്റിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെ വിതരണം ചെയ്തതില്‍ 6.35 ലക്ഷം കാര്‍ഡുകളില്‍ 60,000 കാര്‍ഡുകള്‍ എഎഐ കാര്‍ഡുകളാണ്(മഞ്ഞകാര്‍ഡുകള്‍). ബാക്കി പിഎച്ച്എച്ച് കാര്‍ഡുകളാണ് (പിങ്ക് കാര്‍ഡ്). 2013 ലെ എന്‍എഫ്എസ്എ നിയമംകാരണം സംസ്ഥാനത്തെ 57 ശതമാനംപേരും റേഷന്‍ കവറേജിന് പുറത്താണ്. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ പരമാവധി സംഖ്യ 1,54,80,040 ആയി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

മുന്‍ഗണനേതര വിഭാഗത്തെ നീല, വെള്ള കാര്‍ഡുകാരായി തിരിച്ച് ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്ന് ഭക്ഷ്യധാന്യം നല്‍കിവരികയാണ്.പ്രത്യേക താമസസ്ഥലം ഇല്ലാത്തവരും അലഞ്ഞ് തിരിയുന്നവരുമായ എല്ലാവരെയും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി തദ്ദേശവകുപ്പിന്റെ സര്‍വേയിലൂടെ കണ്ടെത്തി കാര്‍ഡുകള്‍ നല്‍കിയിരുന്നു. മഞ്ഞ കാര്‍ഡിന് മാസത്തില്‍ 30 കിലോ അരിയും പിങ്ക് കാര്‍ഡില്‍ കുടുംബത്തിലെ ഓരോ അംഗത്തിനും നാലുകിലോ അരി വീതവും സൗജന്യമാണ്. അഞ്ചുകിലോ ഗോതമ്പും ലഭിക്കും.

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്

ന്യൂഡൽഹി: സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. ആകാശ് ദുൽ മൂന്നാം റാങ്കും, രാഘവ് ജുൻജുൻവാല നാലാം റാങ്കും, ഇഷാൻ ഭട്നാ​ഗർ അഞ്ചാം റാങ്കും നേടി. സിന്നിയ അറോറ, എ ആര്‍ രാജാ മൊഹയിദ്ദീന്‍, പക്ഷല്‍ സെക്രട്രി, അസ്ത ജെയിന്‍, ഉജ്വല്‍ പ്രിയങ്ക് എന്നിവരാണ് ആറു മുതല്‍ 10 വരെ റാങ്ക് നേടിയവര്‍.

57-ാം റാങ്ക് തിരുവനന്തപുരം സ്വദേശി ശ്രീജ നേടി. കോഴിക്കോട് സ്വദേശി അജയ് രാജ് 109-ാം റാങ്കും കരസ്ഥമാക്കി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. 958 പേർക്കാണ് സിവിൽ സർവീസ് യോ​ഗ്യത ലഭിച്ചത്.

കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം പരിശോധിക്കാം.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളുടെ നിരക്ക് താങ്ങാനാവുന്നില്ല; അടിയന്തര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികളുടെ നിരക്ക് താങ്ങാനാവുന്നില്ല; അടിയന്തര ഇടപെടല്‍ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ കുറവ് മൂലം ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിക്കിടക്കുന്ന സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിതമായ ടിക്കറ്റ് നിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാവുന്നതിലപ്പുറമാണ്. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു.

രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ എന്നിവരെ മുന്‍ഗണനാ ക്രമത്തില്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ വഴി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ദുബായ്, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ലഗേജോ താമസസൗകര്യമോ ഇല്ലാതെ പാതിവഴിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരുടെ അവസ്ഥയും കത്തില്‍ പ്രത്യേകം സൂചിപ്പിച്ചു. ഇവര്‍ക്കായി പ്രത്യേക ഹെല്‍പ്പ് ലൈന്‍ ആരംഭിക്കണമെന്നും സന്ദര്‍ശക വിസയിലുള്ളവരുടെ മടക്കയാത്ര ഏകോപിപ്പിക്കണമെന്നും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശത്ത് പ്രയാസമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും ലാലിന് കിട്ടില്ല’; ലെഫ്. കേണല്‍ പദവി എങ്ങനെ കിട്ടി? മറുപടി നല്‍കി മേജര്‍ രവി

‘പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും ലാലിന് കിട്ടില്ല’; ലെഫ്. കേണല്‍ പദവി എങ്ങനെ കിട്ടി? മറുപടി നല്‍കി മേജര്‍ രവി

മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയതിനെ ഇന്നും പരിഹസിക്കുന്നവര്‍ക്ക് മറുപടി നല്‍കി മേജര്‍ രവി. 2009 ലാണ് മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കുന്നത്. എന്തിനാണ് മോഹന്‍ലാലിന് ഈ പദവി കൊടുത്തതെന്ന് ഇന്നും പരിഹസിക്കുന്നവര്‍ക്കാണ് മേജര്‍ രവി മറുപടി നല്‍കുന്നത്. പോപ്പിന്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുട പ്രതികരണം.

”ലാലിന് കൊടുത്തു എന്ന് പറയുന്ന ഭാഷ തെറ്റാണ്. ഇതെന്തോ ഔദാര്യമായിട്ടാണ് തോന്നുന്നത്. ഈ സിനിമകള്‍ ഞാന്‍ ആര്‍മിയുടെ ക്ലിയറന്‍സിന് അവിടെ കൊണ്ടുപോയി കാണിച്ചിരുന്നു. അങ്ങനെ അവിടുത്തെ മലയാളി ഓഫീസര്‍മാരും ജനറല്‍സുമെല്ലാം ആ സിനിമകള്‍ കണ്ടിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് എന്തുകൊണ്ട് ലാലിനെ അംബാസിഡര്‍ ആക്കിക്കൂടാ എന്ന് ചോദിക്കുന്നത്. ആ റിക്വസ്റ്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. ഏതെങ്കിലും നല്ല ആര്‍ട്ടിസ്റ്റിനെ അംബാസിഡര്‍ ആക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു കൊണ്ടുള്ളത്. ലാലിനോട് ചോദിച്ചപ്പോള്‍ റെഡിയാണെന്ന് പറഞ്ഞു. അതിന് ശേഷമാണ് പേപ്പറുകള്‍ മൂവ് ചെയ്യുന്നത്” മേജര്‍ രവി പറയുന്നു.

മൊറാല്‍ ബൂസ്റ്റ് ചെയ്യുന്നൊരു കാര്യം ഇതിലുണ്ട്. ലാലേട്ടന്‍ എന്ന വ്യക്തി ഏത് അഞ്ച് വയസുകാരുടേയും 80 വയസ് കഴിഞ്ഞ അമ്മൂമ്മയുടേയും പ്രിയപ്പെട്ടവനാണ്. നമുക്ക് ലഭിക്കുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ലാല്‍. ആ വ്യക്തി യൂണിഫോം ഇട്ട ശേഷം പട്ടാളത്തില്‍ ചേരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ആ വികാരം നിങ്ങള്‍ക്ക് മനസിലാകില്ലെന്നും അദ്ദേഹം പറയുന്നു.

മമ്മൂക്കയ്ക്ക് കുറേ ഫാന്‍സുണ്ട്. ഞാന്‍ മമ്മൂക്കയോട് ചോദിച്ചു വാ നമുക്ക് കേറാം എന്ന് പറഞ്ഞു. നമുക്ക് നോക്കാം എന്ന് പറഞ്ഞു. മോഹന്‍ലാലിന് ഇതില്‍ കയറിയത് കൊണ്ട് അഞ്ച് പൈസയുടെ ഗുണമില്ല. കശ്മീര്‍ വിസിറ്റിന് പോകുമ്പോള്‍ ലാലാണ് ടിക്കറ്റെടുക്കുന്നത്. താമസം മാത്രം ആര്‍മിയുടെ ഗസ്റ്റ് ഹൗസിലായിരിക്കും. യൂണിഫോമടക്കം എല്ലാം തൈപ്പിക്കണം. പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും അദ്ദേഹത്തിന് കിട്ടില്ല എന്നും മേജര്‍ രവി പറഞ്ഞു.

ചില സമയത്ത് ആ യൂണിഫോം ഇട്ട് പോകാമെന്ന് മാത്രം. അതും വളരെ അപൂര്‍വ്വമായി മാത്രം. അത് കൊടുക്കുന്നത് അതുകൊണ്ട് ആര്‍മിയ്ക്ക് ഗുണം ഉള്ളതിനാല്‍. എന്താണ് അത് കണ്ടിട്ട് കുരു പൊട്ടിയിട്ട് കാര്യമില്ല. കൊടുത്തു എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നത് തെറ്റാണെന്നും മേജര്‍ രവി ആവര്‍ത്തിച്ചു.

ഓപ്പറേഷനിടെ വയറ്റില്‍ തുണിക്കഷണം തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

ഓപ്പറേഷനിടെ വയറ്റില്‍ തുണിക്കഷണം തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവുണ്ടായെന്ന് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെയാണ് പരാതി. മേനംകുളം സ്വദേശി ഷീബ പ്രമോദാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഓപ്പറേഷനിടെ വയറില്‍ തുണിക്കഷണം തുന്നിക്കെട്ടി. ഇതേത്തുടര്‍ന്ന് മുറിവ് ഉണങ്ങാതെ പഴുത്തുവെന്നും പരാതിയില്‍ ഷീബ പറയുന്നു.

പനി ബാധിച്ചാണ് ഡിസംബര്‍ രണ്ടിന് ഷീബ ആശുപത്രിയില്‍ ചെല്ലുന്നത്. പിറ്റേദിവസം വയറുവേദനയുണ്ടായി. സ്‌കാനിങ്ങിന് ശേഷം അപ്പന്‍ഡിസൈറ്റിസിന് ഓപ്പറേഷന്‍ ചെയ്യണമെന്ന് പറഞ്ഞു. ബ്ലീഡിങ്ങ് ഉണ്ടായതിനു പിന്നാലെ ശസ്ത്രക്രിയ ചെയ്തുവെന്നും ഷീബ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നുമാസത്തോളം വയറുവേദന തുടര്‍ന്നുവെന്നും ഷീബ പറഞ്ഞു.

മുറിവിന്റെ ഭാ​ഗം ഉണങ്ങാതെ പഴുക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സ തേടിയപ്പോള്‍, അവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ശസ്ത്രക്രിയയ്ക്കിടെ തുണി വയറില്‍ തുന്നിക്കെട്ടിയതായി കണ്ടെത്തിയതെന്ന് ഇവര്‍ പറയുന്നു. പിന്നീട് വീണ്ടും ഓപ്പറേഷൻ നടത്തി തുണിക്കഷണം പുറത്തെടുക്കുകയായിരുന്നു. അപ്പന്‍ഡിസെറ്റിസിന് ഡിസംബര്‍ മൂന്നിനാണ് ഷീബ മിഷന്‍ ആശുപത്രിയില്‍ ഓപ്പറേഷന് വിധേയയായത്. ഡിസംബര്‍ 12 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. എവിടെ നിന്നാണ്, എങ്ങനെയാണ് ഷിബയുടെ വയറില്‍ തുണിക്കഷണം പോയതെന്ന് വ്യക്തമല്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്.

പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം: വീഴ്ച പരിശോധിക്കും; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ഡിഒയ്ക്കു നിര്‍ദേശം

പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം: വീഴ്ച പരിശോധിക്കും; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ഡിഒയ്ക്കു നിര്‍ദേശം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിലെ വീഴ്ച പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി. കോര്‍പ്പറേഷനാണ് ശുചീകരണ ചുമതലയെങ്കിലും എവിടെയെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചിലയിടങ്ങളില്‍ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തില്‍ വീഴ്ച സംഭവിച്ചതായുമുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി.

‘ഭക്തജനലക്ഷങ്ങള്‍ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം ആര്‍ഡിഒ – യെ ചുമതലപ്പെടുത്തി’ – മന്ത്രി പറഞ്ഞു. കോര്‍പ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും നഗരത്തെ പൂര്‍വ്വസ്ഥിതിയിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.