by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ നടന്നത് വന്‍ ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ട്. അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്‍ കണക്കില്‍പ്പെടുത്തി. എന്നാല്‍ ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവര്‍ എത്തുകയോ ചെയ്തിട്ടില്ല. സംഗമം നടന്ന ദിവസം രാവിലെ ഭക്തിഗാന സദസ്സാണ് നടന്നത്.

എന്നാല്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേരാണ് കാണിച്ചിരിക്കുന്നത്. പമ്പയിലോ സന്നിധാനത്തോ ഇതുവരെ പരിപാടികള്‍ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഗായകന്‍ ഇഷാന്‍ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്തിഗാനസദസ് അവതരിപ്പിച്ചത്. അവര്‍ക്ക് എത്ര രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. കലാപരിപാടിക്ക് രണ്ടുലക്ഷം രൂപയുടെ ബജറ്റാണ് നിശ്ചയിച്ചിരുന്നത്.
ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും, ദേവസ്വം ബോര്‍ഡ് ഓഡിറ്റ് ചെയ്ത കണക്കും ഹൈക്കോടതിയുടെ മുന്നിലാണ്. സംഗമത്തിന്റെ അന്ന് വൈകീട്ട് വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാര്‍ എന്നിവരുടെ അയ്യപ്പഭക്തിഗാനമേള നടന്നിരുന്നു. എന്നാല്‍ ഇതിന്റെ ചെലവും കണക്കുകളില്ല. അയ്യപ്പ സംഗമത്തിനായി മൊത്തം 10.99 കോടി രൂപ ചെയലവായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ടാക്‌സി ചാര്‍ജ് ഇനത്തില്‍ 10.57 ലക്ഷവും സുരക്ഷാ വേലിക്കായി 3.24 ലക്ഷവും, മുഖ്യമന്ത്രിയുടെ വിശ്രമത്തിന് കട്ടിലും മെത്തയും വാങ്ങിയ ഇനത്തില്‍ ഒരു ലക്ഷം രൂപയും ചെലവായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ വ്യക്തമായതോടെ, വിവാദങ്ങളില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. ചൊവാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിര്‍ണായക യോഗം ചേരും. മുഴുവന്‍ കണക്കുകളുമായി എത്താന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് മുഴുവന്‍ കണക്കുകളുമായി എത്താന്‍ നിര്‍ദേശം നല്‍കിയത്. ഓഡിറ്റിംഗ് നടത്തിയ വിജയന്‍ ആന്‍ഡ് അസോസിയേറ്റ് എന്ന സ്ഥാപനവും യോഗത്തില്‍ പങ്കെടുക്കും.

by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
പതിനൊന്നാമത് സത്യജിത് റേ ഇന്റർനാഷണൽ ചിൽഡ്രൻസ് മൂവി പുരസ്കാരം സുൽജിത്തിന്.
നാവായിക്കളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ എസ് ജി സുൽജിത്ത് തിരക്കഥയും സംവിധാനവും നിർവഹിച്ച വെളിച്ചത്തിലേക്ക് എന്ന ഷോർട്ട് ഫിലിമിനാണ് ഏറ്റവും മികച്ചകുട്ടികളുടെ ഫിലിമിനുള്ള അവാർഡ്. തിരുവനന്തപുരം എ കെ ജി സ്മാരക ഹാളിൽ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ.അനിൽ ഉദ്ഘാടനം ചെയ്ത വേദിയിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രമുഖർ പങ്കെടുത്തു.


by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായുള്ള, എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ 100 ശതമാനം ഹിയറിങ് പൂർത്തിയായി.
ഇതിനോടകം 36,89,057 പേർ ഹിയറിങ് നടപടിക്രമങ്ങളുടെ ഭാഗമായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുകൽ വ്യക്തമാക്കുന്നു. കരട് പട്ടികയിൽ ഉൾപ്പെട്ടവരിൽ ഹിയറിങ്ങിലൂടെ 28,158 പേർ പുറത്തുപോയി. 3,522 മരിച്ചവരെയും വിദേശ പൗരത്വം സ്വീകരിച്ച 1361 പേരെയും താമസം മാറിയ 23,275 പേരെയുമാണ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
കേരളത്തിലെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്ത് ആയ ഇടമലക്കുടിയിലെ മൂന്ന് പോളിങ് സ്റ്റേഷനുകളിലെയും നോട്ടീസ് നൽകിയ മുഴുവൻ വോട്ടർമാരുടെയും ഹിയറിങ്ങ് നടപടി പൂർത്തീകരിച്ച് അർഹരായ മുഴുവൻ വോട്ടർമാരെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 21ന് എസ്ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. എസ്ഐആർ അന്തിമ പട്ടിക പ്രകാരമായിരിക്കും ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.


by Midhun HP News | Feb 13, 2026 | Latest News, കായികം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടം ജയിച്ചു കയറി ഇന്ത്യ. 210 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയെ 18.2 ഓവറില്‍ 116 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഇന്ത്യ 93 റണ്‍സ് ജയം പിടിച്ചെടുത്തു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. നെറ്റ് റണ്‍ റേറ്റ് 3.050. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് കണ്ടെത്തിയത്.
ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയ തുടക്കത്തില്‍ ഇന്ത്യയെ ഒന്നു ഞെട്ടിച്ചെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. മധ്യനിരയും വാലറ്റവും പൊരുതാന്‍ പോലും മിനക്കെടാതെ കീഴടങ്ങി.
20 പന്തില്‍ 29 റണ്‍സടിച്ച ഓപ്പണര്‍ ലോറന്‍ സ്റ്റീന്‍കാംപാണ് അവരുടെ ടോപ് സ്‌കോറര്‍. താരം കത്തിക്കയറുന്നതിനിടെ പന്തെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
നമീബിയയുടെ ആദ്യ വിക്കറ്റ് സ്‌കോര്‍ 33ല്‍ നില്‍ക്കെ അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു. യാന്‍ ഫ്രിലിങ്കാണ് ആദ്യം മടങ്ങിയത്. താരം 15 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്തു.
7 ഓവര്‍ പിന്നിടുമ്പോള്‍ നമീബിയ 1 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലായിരുന്നു. ചക്രവര്‍ത്തി പന്തെറിയാനെത്തി ആദ്യ പന്തില്‍ തന്നെ താരം സ്റ്റീന്‍കാംപിനെ മടക്കി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു.
പിന്നീട് നമീബിയ ക്യാപ്റ്റന്‍ ഇറാസ്മസും യാന്‍ നിക്കോള്‍ ഈറ്റനും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ വരുണ്‍ വീണ്ടും ആഞ്ഞടിച്ചു. തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ഈറ്റനേയും നാലാം പന്തില്‍ ജെജെ സ്മിറ്റിനേയും പുറത്താക്കി വരുണ്‍ നമീബിയക്ക് ഇരട്ട പ്രഹരം നല്‍കി. 86ല്‍ നില്‍ക്കെ അവര്‍ക്ക് തുടരെ രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഈറ്റന്‍ 13 റണ്‍സുമായി സ്മിറ്റ് റണ്ണില്ലാതെയും മടങ്ങി. വരുണ്‍ 2 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളുമായി മായാജാലം തുടര്‍ന്നു.
പിന്നാലെ പൊരുതി നിന്ന ഇറാസ്മസും വീണു. നമീബിയ ക്യാപ്റ്റന്‍ 11 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 18 റണ്‍സെടുത്തു നില്‍ക്കെ അക്ഷര്‍ പട്ടേല്‍ മടക്കി. പിന്നീട് നമീബിയക്ക് നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 19 പന്തുകള്‍ ചെറുത്ത് 11 റണ്‍സുമായി സയ്ന്‍ ഗ്രീനും 16 പന്തില്‍ 6 റണ്‍സുമായി റുബന്‍ ട്രംപ്ള്‍മാനും പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും അതൊന്നും കാര്യമായി ഫലം കാണാന്‍ ഉതകിയില്ല. അതിവേഗമാണ് പിന്നീട് അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായത്.
ഇന്ത്യക്കായി പന്തടെുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. വരുണ്‍ 3 വിക്കറ്റെടുത്തപ്പോള്‍ ഹര്‍ദിക്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ദിക് അര്‍ധ സെഞ്ച്വറിക്കൊപ്പം ബൗളിങിലും തിളങ്ങി. 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ദിക് 2 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ടോസ് നേടി നമീബിയ ബൗളിങ് എടുക്കുകയായിരുന്നു. പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. ഇന്ത്യയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 209ല്‍ ഒതുക്കാന്‍ നമീബിയക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ ഇതിലും വലിയ സ്‌കോറിലേക്ക് നീങ്ങിയ ഇന്ത്യയെ നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസ് 19ാം ഓവറില്‍ മികച്ച ബൗളിങുമായി പിടിച്ചു നിര്‍ത്തി. 20ാം ഓവറില്‍ ജെജെ സ്മിത്തും ഇന്ത്യയെ ഞെട്ടിച്ചതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി.
അഞ്ചാം വിക്കറ്റായി ഹര്‍ദിക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 205 റണ്‍സായിരുന്നു. പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകളാണ് ഇന്ത്യക്ക് തുടരെ നഷ്ടപ്പെട്ടത്. രണ്ട് പേര്‍ റണ്ണൗട്ടയാണ് പുറത്തായത്. ചുരുക്കത്തില്‍ 4 റണ്‍സിനിടെ ഹര്‍ദിക്കിന്റേതടക്കം നിലം പൊത്തിയത് 5 വിക്കറ്റുകള്‍!
ക്യാപ്റ്റന്‍ ഇറാസ്മസ് നമീബിയക്കായി ബൗളിങില്‍ തിളങ്ങി. ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരുന്നത് തടഞ്ഞത് താരത്തിന്റെ മികവാണ്. 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി ഇറാസ്മസ് 4 വിക്കറ്റുകള്‍ സ്വന്തമാക്കി.
ഇന്ത്യക്കായി ഓപ്പണര്‍ ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. തുടക്കത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ കത്തിക്കയറിയത് ഇന്ത്യക്ക് തുണയായി. 7 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 104ല്‍ എത്തിയിരുന്നു. പിന്നീട് പക്ഷേ സ്‌കോറിങ് വേഗം കുറഞ്ഞതും അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരെ വീണതും തിരിച്ചടിയായി.
അഭിഷേക് ശര്‍മയ്ക്കു പകരം കന്നി ലോകകപ്പ് പോരാട്ടത്തിനു ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന് അതു മുതലെടുക്കാനായില്ല. ഇഷാനൊപ്പം ഓപ്പണിങായി എത്തിയ സഞ്ജു ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മടങ്ങിയത്. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്‌സടിക്കാനുള്ള ശ്രമം പാളി.
പിന്നീട് ഇഷാന്‍ കിഷന്‍ കത്തിക്കയറി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി താരം കളം വാണു. 20 പന്തില്‍ താരം 50 റണ്‍സിലെത്തി. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന്‍ 14 പന്തില്‍ 22 റണ്‍സായിരുന്നു. സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന്‍ 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്‌സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന്‍ ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്.
പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്‌സും സഹിതം ഇഷാന്‍ 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തി. ഇറാസ്മസിനാണ് വിക്കറ്റ്.
പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു തിളങ്ങാനായില്ല. ക്യാപ്റ്റന്‍ 13 പന്തില്‍ 12 റണ്‍സുമായി മടങ്ങി. തൊട്ടു പിന്നാലെ തിലക് വര്‍മയും പുറത്തായി. തിലക് മികവിലേക്കു ഉയരുന്നതിനിടെയാണ് മടങ്ങിയത്. 21 പന്തില്‍ 25 റണ്‍സാണ് തിലകിന്റെ സംഭാവന.
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യമാണ് അതിനു ശേഷം ഇന്ത്യക്ക് കരുത്തായത്. സഖ്യമാണ് സ്‌കോര്‍ 200 കടത്തിയത്. ഹര്‍ദിക് 28 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 52 റണ്‍സ് അടിച്ചെടുത്തു. പിന്നാലെ ഇറാസ്മസിന്റെ പന്തില്‍ ഹര്‍ദിക് മടങ്ങുകയും ചെയ്തു.
ശിവം ദുബെ മികവില്‍ നില്‍ക്കെ റിങ്കു സിങുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായി. സ്‌കോര്‍ 205ല്‍ എത്തിയപ്പോഴാണ് ഹര്‍ദികിനു പിന്നാലെ അതേ സ്‌കോറില്‍ ശിവം ദുബെയും മടങ്ങിയത്. താരം 16 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 23 റണ്‍സെടുത്തു. സ്‌കോര്‍ 206ല്‍ അക്ഷര്‍ പട്ടേല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഇറാസ്മസ് അക്ഷറിനെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതേ സ്‌കോറിലാണ് റിങ്കുവിന്റെ ഔട്ടും. താരം ക്യാച്ചായി പുറത്ത്. 6 പന്ത് നേരിട്ടെങ്കുലം പൂജ്യനായി റിങ്കു പുറത്തായി. രണ്ടാം റണ്ണിനോടി അര്‍ഷ്ദീപ് സിങ് റണ്ണൗട്ടായതോടെ ഇന്ത്യ 209ല്‍ ഒതുങ്ങി.
by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. ആറ് ജില്ലകളില്‍ ഹിയറിങ്ങ് നടപടികള്‍ 100 ശതമാനം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസര്‍കോട്, പാലക്കാട് ജില്ലകളാണ് ഹിയറിങ്ങ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ ജില്ലകള്‍ക്കൊപ്പം 101 നിയോജക മണ്ഡലങ്ങളിലും ഹിയറിങ്ങ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. തൃശ്ശൂര്‍ (0.01%), പത്തനംതിട്ട (0.01%), വയനാട് (0.11%), കൊല്ലം (0.15%), മലപ്പുറം (0.17%), കോഴിക്കോട് (0.23%), ഇടുക്കി ( (0.74%), കണ്ണൂര്‍ (0.75%) എന്നിങ്ങനെയാണ് ബാക്കി ജില്ലകളിലെ ശേഷിക്കുന്ന ഹിയറിങ്ങിന്റെ ശതമാനക്കണക്ക്. ഈ ജില്ലകളും തൊട്ടടുത്ത ദിവസത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കും.
ബിഎല്‍ഒമാര്‍, ബിഎല്‍എ സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങി എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയാണ് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിപ്രായപ്പെട്ടു.


by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും കൗണ്‍സിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ മാനശാസ്ത്രത്തില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കി ബോധവല്‍ക്കരിക്കണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ അംഗങ്ങളായ ഷാജേഷ് ഭാസ്‌കര്‍ പി, മോഹന്‍കുമാര്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തേതുടര്‍ന്ന് താമരശ്ശേരിയിലെ എംജെഎച്ച്എസ്എസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ച സംബന്ധിച്ച മാധ്യമവാര്‍ത്തയെതുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ കൗമാരക്കാരുടെ സംഘര്‍ഷ പ്രശ്‌നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സ്‌കൂള്‍ കേവലം അക്കാഡമിക പഠനകേന്ദ്രങ്ങള്‍ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുന്ന സംവിധാനമായാലെ കൗമാരക്കാരിലെ കുറ്റവാസന തടയാന്‍ സാധിക്കു. കുട്ടികളുടെ മനസ്സ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളര്‍ത്തുന്നതും ജീവിതനൈപുണ്യ പദ്ധതികള്‍, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോള്‍ സുരക്ഷിതവും അര്‍ത്ഥപൂര്‍ണ്ണവുമായ സമൂഹത്തെ വാര്‍ത്തെടുക്കാനാകും എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
സ്‌കൂളുകളില്‍ അധ്യാപകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ തക്ക പദ്ധതികള്‍ നടപ്പിലാക്കണം. രക്ഷാകര്‍ത്താക്കള്‍ക്കായി സ്‌കൂളുകളില്‍ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും വേണം.
കൗമാരക്കാരെ കലാ കായിക സാഹിത്യ സംഗീത നാടക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ക്ലബ്ബുകളും, പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ജുവനൈല്‍ പോലീസ് യൂണിറ്റ്, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതാണ്. നിയമബോധം, ലിംഗ സെന്‍സിറ്റിവിറ്റി, ഭരണഘടനാമൂല്യങ്ങള്‍, സാമൂഹിക ഉത്തരവാദിത്തങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. ഇതിനുള്ള പദ്ധതികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍,ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുമായി ചേര്‍ന്ന് ആവിഷ്‌കരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ 2026-27 അധ്യയനവര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, ഡയറക്ടറും പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതാണെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Recent Comments