കിളിമാനൂർ ഗവ.എച്ച്.എസ്.എസിന് അഭിമാനമായി മൂന്ന് കുട്ടികൾ  ന്യൂഡൽഹിയിലേയ്ക്ക്

കിളിമാനൂർ ഗവ.എച്ച്.എസ്.എസിന് അഭിമാനമായി മൂന്ന് കുട്ടികൾ ന്യൂഡൽഹിയിലേയ്ക്ക്

നെഹ്റു യുവകേന്ദ്ര തിരുവനന്തപുരവും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് ആസ്പദമാക്കിയുള്ള ക്വിസ് മത്സരത്തിൽ സ്കൂൾ തലത്തിൽ വിജയിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് താലൂക്ക് തലങ്ങളിൽ നടന്ന മത്സരങ്ങളിൽ കിളിമാനൂർ ഗവ.എച്ച്.എസ്.എസിൽ നിന്നും മൂന്ന് വിദ്യാർത്ഥികൾ ആഗസ്റ്റ് 15 ന് ന്യൂഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിന്റെ വിശിഷ്ഠ അതിഥികളായി പങ്കെടുക്കുന്നു. സ്വാതന്ത്ര്യ ദിന പരേഡുകൾ വീക്ഷിക്കുന്നതിനും രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി തുടങ്ങി പ്രമുഖരെ നേരിട്ട് കാണുന്നതിനും സംവദിക്കുന്നതിനും കുട്ടികൾക്ക് അവസരമുണ്ടാകും.

ന്യൂഡൽഹിയിൽ 5 ദിവസങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന പരമാവധി ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാൻ കുട്ടികൾക്ക് അവസരമുണ്ടാകും. ചെങ്കോട്ട, ദേശീയ മ്യൂസിയം തുടങ്ങിയവ കൂടാതെ താജ് മഹൽ ഉൾപ്പടെ കാണാനുള്ള അവസരമാണ് കുട്ടികളെ കാത്തിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അതിഥികളായെത്തുന്ന കുട്ടികൾ ഓഗസ്റ്റ് 7 ന് ഡൽഹിയിലേയ്ക്ക് യാത്ര തിരിക്കും. സ്റ്റേഷനറി കടയിലെ ജീവനക്കാരനായ കാരേറ്റ് ലക്ഷം വീട് ഏഴാം നമ്പറിൽ പ്രഫുല്ലചന്ദ്രന്റെയും വീട്ടമ്മയായ രമ്യയുടെയും മകനാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് പി.ആർ.
കിളിമാനൂർ കുറവൻ കുഴി പാഞ്ചജന്യത്തിൽ അധ്യാപകനായ ഷാജിയുടെയും ആറ്റിങ്ങൽ സബ് ട്രഷറി സീനിയർ അക്കൗണ്ടന്റായ ഹർഷ ടി.എസിന്റെയും മകനാണ് പാർത്ഥസാരഥി.

വെള്ളല്ലൂർ കരിം പാലോട് ചൂരോട് പുത്തൻ വീട്ടിൽ ഹോട്ടൽ ജീവനക്കാരനായ സജീറിന്റെയും വീട്ടമ്മയായ സബീറാ ബീവിയുടെയും മകനാണ് + 1 വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാൻ. കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനും ക്വിസ് മാസ്റ്ററുമായ രഞ്ജിത് എ ആറിന്റെ ചിട്ടയായ പരിശീലനമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. ന്യൂഡൽഹിയിലേയ്ക്ക് പറക്കാനൊരുങ്ങുന്ന കുട്ടികളുടെ ആവേശത്തിനൊപ്പം നാട്ടുകാരും സ്കൂൾ പി.ടി.എയും പിന്തുണയുമായി മുന്നിലുണ്ട്.

തങ്കമ്മ (108) നിര്യാതയായി

തങ്കമ്മ (108) നിര്യാതയായി

പകൽക്കുറി ചെമ്പകത്തിൻമൂട് പുത്തൻവിള തങ്കമ്മ (108) നിര്യാതയായി.

ഭർത്താവ്: പരേതനായ കുഞ്ഞൻ പിള്ള

മക്കൾ: ഗോമതിയമ്മ, ജഗദമ്മ, ശശിധരൻ പിള്ള
മരുമക്കൾ: അപ്പുക്കുട്ടൻ പിള്ള (late), രവീന്ദ്രൻ ഉണ്ണിത്താൻ (late), അംബിക

10-ാം ചരമവാർഷികവും അഡ്വ. സി മോഹനചന്ദ്രൻ അനുസ്‌മരണവും ജൂലൈ 30 നു

10-ാം ചരമവാർഷികവും അഡ്വ. സി മോഹനചന്ദ്രൻ അനുസ്‌മരണവും ജൂലൈ 30 നു

അഡ്വ.സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ സി.മോഹനചന്ദ്രൻ അനുസ്‌മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. അനുസ്‌മരണ പരിപാടികൾ ജൂലൈ 30 ചൊവ്വാഴ്‌ച പ്രസിഡൻ്റ് എ.നൗഷക്കദിൻ്റെ അദ്ധ്യക്ഷതയിൽ അദ്ദേഹത്തിൻ്റെ ജന്മനാടായ മുരുക്കുംപുഴ ജംഗ്ഷനിൽ വച്ച് വിപുലമായി ആചരിക്കുവാൻ സംഘാടക സമിതി തീരുമാനിച്ചിരിക്കുകയാണ്. രാവിലെ 9 മണിയ്ക്ക് സി. മോഹനചന്ദ്രൻ സ്മൃതി ദിനത്തിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയോടെ അനുസ്മ‌രണ പരിപാടികൾ ആരംഭിക്കും.

അനുസ്‌മരണ സമ്മേളനം കെ പി സി സി പ്രസിഡൻ്റ് എം. എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. 2024 ലെ സി. മോഹനചന്ദ്രൻ സ്‌മാരക പുരസ്‌കാരം എം.വിൻസെൻ്റ് എം എൽ എയ്ക്ക് എം എം ഹസ്സൻ (യു.ഡി.എഫ്. കൺവീനർ) പുരസ്‌കാര സമർപ്പണം നടത്തും. കേരളത്തിലും, യു എ ഇയിലും വ്യവസായ സംരംഭങ്ങൾ നടത്തുകയും, നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന അൽഫാസ് സി.എം.ഡി ഷിബു അബൂബക്കറിന് പ്രത്യേക ആദരവും പുരസ്‌കാര സമർപ്പണവും, എ. പീതാംബരകുറുപ്പ് (മുൻ എം എൽ എ) നിർവ്വഹിക്കും.

മുരുക്കുംപുഴ വച്ച് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂൾ ചെയർമാൻ അഡ്വ. വിജയന് പ്രത്യേക ആദരവും, പുരസ്‌കാര സമർപ്പണവും പാലോട് രവി(മുൻ എം എൽ എ) നിർവ്വഹിക്കും.

ആരോഗ്യരംഗത്ത് നിസ്സീമമായി സംഭാവനകൾക്കുള്ള ആദരവും പുരസ്‌കാര സമർപ്പണവും, മുരുക്കുംപുഴ ഗായത്രി ആശുപത്രി സ്ഥാപകനായ ഡോ. വിജയന് വി.എസ്.ശിവകുമാർ (മുൻ ആരോഗ്യവകുപ്പ് മന്ത്രി) നൽകും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗവും, സി. മോഹനചന്ദ്രൻ കൾച്ചറൽ ഫോറം പ്രസിഡൻ്റുമായ എ.നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന മഹത് സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും.

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇളമ്പ റൂറൽ സഹകരണ സംഘത്തിന്റെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകലാ അക്കാദമിയുടേയും നേത്യത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. നഴ്സറി കുട്ടികൾക്ക് കളറിംഗ് മത്സരമാണ്.

എൽ.പി, യു.പി. ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് മത്സരം.

രജിസ്ട്രേഷനായി- 8111835556, 9946953070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അവസാന തീയതി ഓഗസ്റ്റ് 8 വൈകുന്നേരം 5 മണി വരെ

മത്സരം : ഓഗസ്റ്റ് 11 ഞായർ 10 മണി

ടെക്‌നോസിറ്റിയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു; പരിഭ്രാന്തി പരത്തി വിരണ്ടോടി

ടെക്‌നോസിറ്റിയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു; പരിഭ്രാന്തി പരത്തി വിരണ്ടോടി

തിരുവനന്തപുരത്ത് മംഗലപുരം ടെക്‌നോസിറ്റിക്ക് സമീപം കണ്ട കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിരപ്പന്‍കോട് വെച്ചാണ് മയക്കുവെടി വെച്ചത്. വെടിയേറ്റ കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ഒടുവിൽ തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു.

മംഗലപുരത്ത് ടെക്നോസിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്താണ് കഴിഞ്ഞദിവസം നാട്ടുകാർ കാട്ടുപോത്തിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോത്തിനെ നിരീക്ഷിച്ചു വരികയായിരുന്നു. രാത്രി അവിടെ നിന്നും കടന്ന കാട്ടുപോത്തിനെ രാവിലെ 10 മണിയോടെ 10-14 കിലോമീറ്റര്‍ മാറി പിരപ്പന്‍കോട് ആണ് കണ്ടെത്തിയത്. പിരപ്പന്‍കോട് മണിക്കല്‍ എന്ന സ്ഥലത്തെ പൊന്തക്കാട്ടില്‍ കാട്ടുപോത്ത് വിശ്രമിക്കുന്ന വേളയിലാണ് വെറ്ററിനറി സംഘം എത്തി മയക്കുവെടി വെച്ചത്. വെടിയേറ്റ പോത്ത് മതിൽ പൊളിച്ച് ജനവാസമേഖലയിലൂടെ ഓടുകയായിരുന്നു. ഒടുവിൽ തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു. വിശദമായ പരിശോധനകൾക്ക് ശേഷം കാട്ടുപോത്തിനെ വനത്തിൽ തുറന്നുവിടുമെന്നാണ് വിവരം.

വിവാഹസമയത്തെ പണവും ആഭരണവും നിയമപരമായി രേഖപ്പെടുത്തണം: വനിതാ കമ്മീഷന്‍

വിവാഹസമയത്തെ പണവും ആഭരണവും നിയമപരമായി രേഖപ്പെടുത്തണം: വനിതാ കമ്മീഷന്‍

ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നത്. എന്നാല്‍, ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല. ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് ആഭരണങ്ങളും പണവും നല്‍കുകയാണെങ്കില്‍ അത് നിയമപരമായ രീതിയില്‍ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്നും അധ്യക്ഷ നിര്‍ദേശിച്ചു. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മിഷന്‍ അദാലത്തിന്റെ രണ്ടാം ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.

സ്ത്രീകള്‍ക്ക് നേരെ തൊഴിലിടങ്ങളിലും വ്യാപകമായ ചൂഷണം നടക്കുന്നു. ഇത് ഐ ടി മേഖലയിലും കൂടുതലാണ്. പലരെയും കാരണം കാണിക്കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നുണ്ട്. അത്തരത്തില്‍ വന്ന ഒരു പരാതിയില്‍ അര്‍ഹമായ ആനുകൂല്യവും നഷ്ടപരിഹാരവും ലഭ്യമാക്കുവാന്‍ വനിതാ കമ്മീഷന്റെ ഇടപെടലിലൂടെ സാധിച്ചു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സ്ത്രീകളെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതുമായ പരാതികളും വര്‍ധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് വനിതാ കമ്മിഷന്‍ നിലപാടെന്നും സതീദേവി വ്യക്തമാക്കി.

സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതായ പരാതികളും ഉണ്ട്. ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിയുമായി സൈബര്‍ പോലീസ് സംവിധാനത്തെ സ്ത്രീകള്‍ ആശ്രയിക്കുന്നത് നല്ല പ്രവണതയാണ്. ഓഗസ്റ്റ് മാസം മുതല്‍ വനിതാ കമ്മീഷന്‍ വിവിധ കാമ്പയിനുകള്‍ ആരംഭിക്കും. പോഷ് ആക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലകളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. വിവാഹപൂര്‍വ കൗണ്‍സിലിംഗ് നല്‍കും. കോളേജുകളില്‍ കലാലയ ജ്യോതി സംഘടിപ്പിക്കും. വിദ്യാർഥിനികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുമെന്നും അധ്യക്ഷ പറഞ്ഞു.