by Midhun HP News | Dec 26, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: കേരളത്തിനെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ അനായാസം വിജയം സ്വന്തമാക്കി കര്‍ണാടക. 8 വിക്കറ്റ് വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. കര്‍ണാടക 48.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 285 അടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്.
മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരുടെ കിടിലന്‍ സെഞ്ച്വറികളാണ് കര്‍ണാടകയ്ക്ക് ജയമൊരുക്കിയത്. 130 പന്തില്‍ 14 ഫോറുകള്‍ സഹിതം 130 റണ്‍സെടുത്ത് കരുണ്‍ നായര്‍ പുറത്താകാതെ നിന്നു. ദേവ്ദത്ത് 137 പന്തില്‍ 12 ഫോറും 3 സിക്സും സഹിതം 124 റണ്‍സുമായി മടങ്ങി.
കര്‍ണാടക വിജയം സ്വന്തമാക്കുമ്പോള്‍ 25 റണ്‍സുമായി സ്മരനായിരുന്നു കരുണിനൊപ്പം ക്രീസില്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (1) ആണ് പുറത്തായ മറ്റൊരു കര്‍ണാടക ബാറ്റര്‍.
കര്‍ണാടകയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ എംഡി നിധീഷും അഖില്‍ സ്‌കറിയയും പങ്കിട്ടു.
നേരത്തെ ഏഴാമനായി ക്രീസിലെത്തി മിന്നും ബാറ്റിങുമായി കളം വാണ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ബാബ അപരാജിതിന്റെ അര്‍ധ ശതകവും കേരളത്തിനു നിര്‍ണായകമായി.
മുഹമ്മദ് അസ്ഹറുദ്ദീന്‍ 58 പന്തുകള്‍ നേരിട്ട് 4 സിക്സും 3 ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 71 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (പുറത്താകാതെ 34), അഖില്‍ സ്‌കറിയ (27) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു.



by Midhun HP News | Dec 26, 2025 | Latest News, ദേശീയ വാർത്ത
കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കയർബോർഡ് നടത്തുന്ന രണ്ട് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കയർബോർഡിന്റെ നാല് വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് കോഴ്സുകൾ നടത്തുക.
കയർ ടെക്നോളജിയിൽ ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് എൻ എസ് എഫ് ക്യു ലെവൽ 3, അഡ്വാൻസ്ഡ് കയർ ടെക്നോളജിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് എൻ എസ് എഫ് ക്യു ലെവൽ 4 എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
നാഷണൽ കയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ ആലപ്പുഴ, കയർ ബോർഡ് റീജിയണൽ എക്സ്റ്റെൻഷൻ സെന്റർ, തഞ്ചാവൂർ , തമിഴ്നാട്, കയർബോർഡ് റീജിിയണൽ ഓഫീസ്, ഭുവനേശ്വർ, ഒഡീഷ,കയർ ബോർഡ് റീജിയണൽ ഓഫീസ്, രാജമുന്ദ്രി, ആന്ധ്രപ്രദേശ് എന്നീ കേന്ദ്രങ്ങളിലായിരിക്കും കോഴ്സുകൾ നടത്തുക.
കയർ ടെക്നോളജിയിൽ ആർട്ടിസാൻ- ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് -എൻ എസ് എഫ് ക്യു ലെവൽ 3
ആറ് മാസം കോഴ്സും ഒരു മാസം ഇന്റേൺഷിപ്പുമായിരിക്കും.
കോഴ്സ് കാലയളവ് ഫെബ്രുവരി 26 മുതൽ ജൂലൈ 26 വരെ
യോഗ്യത എഴുതാനുംവായിക്കാനും അറിയുന്ന ആർക്കും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ജനുവരി 10 (10-01-2026)
അഡ്വാൻസ്ഡ് കയർ ടെക്നോളജിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് -എൻ എസ് എഫ് ക്യു ലെവൽ 4
ഒരു വർഷം കോഴ്സും മൂന്ന് മാസം ഇന്റേൺഷിപ്പും
കോഴ്സ് കാലയളവ് ഫ്രെബ്രുവരി 26 മുതൽ ജനുവരി 27 വരെ
യോഗ്യത അപേക്ഷകർ പ്ലസ് ടു, പ്രീഡിഗ്രി അഥവാ തത്തുല്യ യോഗ്യത ജയിച്ചിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ജനുവരി 10 (10-01-2026)
രണ്ട് കോഴ്സുകൾക്കും പൊതുവായിട്ടുള്ള മാനദണ്ഡങ്ങൾ
പ്രായപരിധി 18 വയസ്സിനും 50 വയസ്സിനും ഇടയിൽ
20% സീറ്റുകൾ എസ് സി, എസ് ടി വിഭാഗത്തിലെ അപേക്ഷകർക്ക് സംവരണം ചെയ്തിരിക്കുന്നു
2008 ലെ കയയർ ഇൻഡസ്ട്രി (ആർ) ചട്ടങ്ങൾ പ്രകാരം കയയർ ഫാക്ടറി, കയർ സഹകരണ സംഘങ്ങൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് മുൻഗണന ഉണ്ടായിരിക്കും
തെരഞ്ഞെടുക്കപ്പെടുന്ന ട്രെയിനികൾക്ക് പ്രതിമാസം 3,000 രൂപ സ്റ്റൈപൻഡിന് അർഹരായിരിക്കും
ഭുവനേശ്വർ, തഞ്ചാവൂർ, ആലപ്പുഴ (സ്ത്രീകൾക്ക് മാത്രം) ഹോസ്റ്റൽ സൗകര്യം ലഭിക്കും.
പുറത്ത് താമസിക്കുന്ന അർഹരായ അപേക്ഷകർക്ക് പ്രതിമാസം 500 രൂപ നൽകും. ( ആലപ്പുഴയിൽ പുരുഷന്മാർക്കും, രാജമുന്ദ്രിയിൽ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രെയിനികൾക്കും)
ആലപ്പുഴയിലെ കയർ ബോർഡ് സെന്ററിന്റെ വിലാസം : നാഷണൽ കയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ, കയർബോർഡ് കോംപ്ലക്സ്,കലവൂർ, ആലപ്പുഴ, 688522
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2258067
കയർബോർഡ് വെബ്സൈറ്റിൽ ന്യൂസ് അപ്ഡേറ്റ് ലിങ്കിൽ പരിശോധിക്കുക
by Midhun HP News | Dec 25, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ക്രൈസ്തവ ദേവാലയത്തില്‍ ക്രിസ്മസ് ദിനാഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ സിഎന്‍ഐ സഭാ ദേവാലയത്തിലെ പ്രാര്‍ത്ഥാനാ ചടങ്ങുകൡ ആണ് പ്രധാനമന്ത്രി പങ്കാളിയായത്. നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയും പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നത്. സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും പ്രധാനമന്ത്രി സന്നിഹിതനായിരുന്നു.
ഡല്‍ഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ചടങ്ങില്‍ നടന്നു. ബിഷപ്പ് പോള്‍ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. ഏറ്റുവാങ്ങിയ ബൈബിള്‍ മോദി മുത്തമിട്ടു. സഭാ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച്ച നടത്തി. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസിക്കുന്നതായും പ്രധാനമന്ത്രി പ്രതികരിച്ചു. എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു. യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെ. എന്നും മോദി എക്സിൽ കുറിച്ചു.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ രാജ്യത്ത് പലയിടത്തും ഹിന്ദുത്വ ആക്രമണങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് പ്രധാനമന്ത്രി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രല്‍ ചര്‍ച് ഓഫ് റിഡെംപ്ഷനില്‍ സന്ദര്‍ശനം നടത്തുന്നത്. കേരള ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെയും രാജീവ് ചന്ദ്രശേഖര്‍ അപലപിച്ചു. ചില വട്ടുള്ള ആള്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്കു നേരെ നടത്തുന്ന ആക്രമണം ബിജെപിയുടെ തലയില്‍ ഇടരുതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചടങ്ങിനു ശേഷം പ്രതികരിച്ചു. ബിജെപി ദേശീയ നേതാക്കളും ഇന്ന് ക്രിസ്മസ് ആശംസയുമായി പള്ളികളിലെത്തും.



by Midhun HP News | Dec 24, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. ലോകത്തെ മൊബൈല്‍ കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കുകയാണ് ലക്ഷ്യം. അമേരിക്കന്‍ കമ്പനി എഎസ്ടി സ്‌പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്.
സാധാരണ ഉപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ബ്ലൂബേര്‍ഡ് ബ്ലോക്ക്-2. ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഒരു മൊബൈല്‍ ടവര്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുക. പ്രത്യേക സാറ്റലൈറ്റ് ഫോണുകളോ വലിയ ഡിഷ് ആന്റിനകളോ ഇല്ലാതെ തന്നെ ഉപഭോക്താവിന്റെ കൈവശമുള്ള സാധാരണ 4ജി, 5ജി സ്മാര്‍ട്ട്ഫോണുകളില്‍ നേരിട്ട് ഇന്റര്‍നെറ്റും വോയിസ് കോളുകളും ലഭ്യമാക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്കാകും.
6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എഎസ്ടി സ്‌പേസ് മൊബൈല്‍. നേരിട്ട് മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. രണ്ട് മാസത്തിനിടെയുള്ള എല്‍വിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയില്‍ എല്‍വിഎം 3 ദൗത്യങ്ങള്‍ നടക്കുന്നതും ഇതാദ്യമായാണ്.
ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം, ബ്ലൂബേര്‍ഡ് ബ്ലോക്ക് -2 എന്ന ബഹിരാകാശ പേടകം വേര്‍പിരിഞ്ഞ് ഏകദേശം 520 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തുമെന്ന് ഇസ്രോ അറിയിച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആന്‍ഡ് സയന്‍സ്, എല്‍എല്‍സി) തമ്മില്‍ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം.
ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹങ്ങളില്‍ ഒന്നാണ് ബ്ലൂബേഡ് ബ്ലോക്ക്-ടു. എല്‍ എം വി-ത്രീ-യില്‍ ഐ എസ് ആര്‍ ഒ നടത്തുന്ന ഒമ്പതാമത്തെ വിക്ഷേപണമാണിത്.



by Midhun HP News | Dec 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ജീവപര്യന്തം തടവു ശിക്ഷ ഡല്‍ഹി ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. വിചാരണക്കോടതി വിധിക്കെതിരെ സെന്‍ഗാര്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പാക്കും വരെയാണ് നടപടി. സെന്‍ഗാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
ഇരയുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കരുതെന്നും പെണ്‍കുട്ടിയേയോ അവളുടെ അമ്മയേയോ ഭീഷണിപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ സെന്‍ഗാര്‍ സമര്‍പ്പിച്ച അപ്പീലും പരിഗണനയിലാണ്. പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ 10 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. സെന്‍ഗാറിനെ ബിജെപി പിന്നീട് പുറത്താക്കുകയായിരുന്നു.
മാഖി ഗ്രാമത്തില്‍ നിന്നുള്ള പതിനേഴുകാരിയെ കാണാതായെന്നു കുടുംബത്തിന്റെ പരാതി വന്ന 2017 ജൂണ്‍ നാലിനാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നു പെണ്‍കുട്ടി പരാതി നല്‍കി. സെന്‍ഗാറിനെതിരെ കേസെടുക്കാന്‍ വിസ്സമ്മതിച്ച പൊലീസ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അവളുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിച്ചു. കള്ളക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.



by Midhun HP News | Dec 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചതായി സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്. ഇതുസംബന്ധിച്ച ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആര്‍ഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ബ്രിട്ടാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ വിമര്‍ശിക്കുന്നതിനിടെയാണ് ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത്.
ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും നീക്കിയ ശേഷമുള്ള ചായ സല്‍ക്കാരത്തിലും പങ്കെടുക്കുമായിരിക്കുമെന്നാണ് താന്‍ വിചാരിക്കുന്നതെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു. ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ പാസാക്കുന്ന സര്‍ക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നു പറഞ്ഞ ബ്രിട്ടാസ്, ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബില്‍ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സല്‍ക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുമായി എന്താണ് ബന്ധമുള്ളതെന്നും ബ്രിട്ടാസ് ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ലീഡറോ, ഡെപ്യൂട്ടി ലീഡറോ, ചീഫ് വിപ്പോ പോലെയുള്ള യാതൊരു ഔദ്യോഗിക പദവികളും ഇല്ലാതിരുന്നിട്ടും പ്രിയങ്ക ഗാന്ധി എന്തിനാണ് അവിടെ പോയതെന്നും ബ്രിട്ടാസ് ചോദിച്ചു.



Recent Comments