ആദ്യമായി ലോകകപ്പിന്; ചരിത്രമെഴുതി കേപ്പ് വെര്‍ദ്; ഇനി ആരൊക്കെ?

ആദ്യമായി ലോകകപ്പിന്; ചരിത്രമെഴുതി കേപ്പ് വെര്‍ദ്; ഇനി ആരൊക്കെ?

വാഷിങ്ടന്‍: അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനു യോഗ്യത നേടി ചരിത്ര നേട്ടവുമായി കേപ്പ് വെര്‍ദ്. ഇതോടെ ആഫ്രിക്കയില്‍ നിന്നു യോഗ്യത നേടുന്ന ആറാമത്തെ രാജ്യമായി കേപ്പ് വെര്‍ദ് മാറി. അള്‍ജീരിയ, ഈജിപ്റ്റ്, ഘാന, മൊറോക്കോ, ടുണീഷ്യ ടീമുകളാണ് ആഫ്രിക്കയില്‍ നിന്നു നേരത്തെ യോഗ്യത ഉറപ്പാക്കിയവര്‍. കേപ്പ് വെര്‍ദിന്റെ വരവോടെ ലോകകപ്പിനു യോഗ്യത നേടിയ ടീമുകളുടെ എണ്ണം 22 ആയി.

ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പാണ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി അരങ്ങേറുന്നത്. കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ച് 43 ടീമുകളും ആതിഥേയ ടീമുകള്‍ നേരിട്ടും യോഗ്യത ഉറപ്പിക്കും. ശേഷിക്കുന്ന രണ്ട് ടീമുകള്‍ ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ചാണ് യോഗ്യത ഉറപ്പിക്കുക. ആറ് ടീമുകള്‍ പങ്കെടുക്കുന്നതാണ് ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ്.

യൂറോപ്പില്‍ നിന്നു 16 ടീമുകളാണ് ലോകകപ്പ് കളിക്കാനെത്തുക. ഏഷ്യയില്‍ നിന്നു 8 ടീമുകള്‍ നേരിട്ടും ഒരു ടീം ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കും. ആഫ്രിക്കയില്‍ നിന്നു 9 ടീമുകള്‍ നേരിട്ടെത്തും. ഒരു ടീം ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കും.

വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയന്‍ മേഖലകളില്‍ നിന്നായി മൂന്ന് ടീമുകള്‍ക്കു നേരിട്ടു യോഗ്യത കിട്ടും. (മൂന്ന് ആതിഥേയ രാജ്യങ്ങള്‍ക്കും പുറമേ) ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിലേക്ക് 2 ടീമുകള്‍ക്കും അവസരം കിട്ടും. തെക്കേ അമേരിക്കയ്ക്ക് ആറ് നേരിട്ടുള്ള സ്ഥാനങ്ങളുണ്ട്. മറ്റൊരു ടീം ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് കളിക്കണം. ഓഷ്യാനിയ മേഖലയില്‍ നിന്നു ന്യൂസിലന്‍ഡ് നേരത്തെ സ്ഥാനമുറപ്പിച്ചു.

ലോകകപ്പ് യോഗ്യത ഉറപ്പിച്ച ടീമുകള്‍

യുഎസ്എ, മെക്‌സിക്കോ, കാനഡ (ആതിഥേയര്‍ എന്ന നിലയില്‍ നേരിട്ട്).

ആഫ്രിക്ക: അള്‍ജീരിയ, കേപ് വെര്‍ഡെ, ഈജിപ്റ്റ്, ഘാന, മൊറോക്കോ, ടുണീഷ്യ.

ഏഷ്യ: ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍.

ഓഷ്യാനിയ: ന്യൂസിലന്‍ഡ്.

തെക്കേ അമേരിക്ക: അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പരാഗ്വെ, ഉറുഗ്വെ.

ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡല്‍ഹി: ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് പ്രഖ്യാപനം നടത്തിയത്. ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റായും തെരഞ്ഞെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ്. കെഎം അഭിജിത്ത്, അബിന്‍ വര്‍ക്കി എന്നിവരെ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

38കാരനായ ഒജെ ജനീഷ് എ ഗ്രൂപ്പുകാരനാണ്. സാമുദായിക സന്തുലനം കണക്കിലെടുത്താണ് തീരുമാനം. തൃശൂരില്‍ നിന്നുള്ള ഒജെ ജനീഷ് കെസി വേണുഗോപാലിനോട് അടുത്തുനില്‍ക്കുന്ന യുവനേതാവ് കൂടിയാണ്. അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തില്‍ കുടുങ്ങി രാഹുല്‍ മാങ്കൂട്ടത്തലിന്റെ പദവി തെറിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ നിയോഗിക്കേണ്ടി വന്നത്.

ബന്ദിമോചനം പൂര്‍ണം, 20 പേരെയും കൈമാറി ഹമാസ്; ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

ബന്ദിമോചനം പൂര്‍ണം, 20 പേരെയും കൈമാറി ഹമാസ്; ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ പേരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗാസ സമാധാനകരാറിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായാണ് ഹമാസ് ഇസ്രയേല്‍ പൗരന്‍മാരെ മോചിപ്പിച്ചത്. ഇതോടെ രണ്ട് വര്‍ഷമായി ഹമാസ് ബന്ദികളാക്കി വച്ചിരുന്നവരില്‍ ജീവനോടെ ബാക്കിയുള്ള എല്ലാവരും മോചിപ്പിക്കപ്പെട്ടു.

രാവിലെ 11 മണിയോടെ തന്നെ ആദ്യഘട്ടമായി 7 പേരെ ഹമാസ് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് രണ്ടാം ഘട്ടമായി 13 പെരെ കൂടി മോചിപ്പിച്ചത്. 20 ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ പിടികൂടിയ 1,900-ലധികം പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.

ബാര്‍ എബ്രഹാം കുപ്പര്‍ഷൈന്‍, എവ്യാതര്‍ ഡേവിഡ്, യോസെഫ്-ചൈം ഒഹാന, സെഗെവ് കല്‍ഫോണ്‍, അവിനാറ്റന്‍ ഓര്‍, എല്‍ക്കാന ബോബോട്ട്, മാക്‌സിം ഹെര്‍ക്കിന്‍, നിമ്രോഡ് കോഹന്‍, മതാന്‍ ആംഗ്രെസ്റ്റ്, മതാന്‍ സാന്‍ഗൗക്കര്‍, ഈറ്റന്‍ ഹോണ്‍, ഈറ്റന്‍ എബ്രഹാം മോര്‍, ഗാലി ബെര്‍മന്‍, സിവ് ബെര്‍മന്‍, ഒമ്രി മിറാന്‍, അലോണ്‍ ഒഹെല്‍, ഗൈ ഗില്‍ബോവ-ദലാല്‍, റോം ബ്രാസ്ലാവ്സ്‌കി, ഏരിയല്‍ കുനിയോ, ഡേവിഡ് കുനിയോ എന്നിവരാണ് ഹമാസ് മോചിപ്പിക്കുന്ന ഇസ്രയേലികള്‍. 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തിനിടെ ആയിരുന്നു ഇസ്രയേല്‍ പൗരന്‍മാരെ ഹമാസ് ബന്ധികളാക്കിയത്.

അതിനിടെ, ഇസ്രയേലിലുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഇതിന് ശേഷം ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഗാസ സമാധാന ഉച്ചകോടിക്കായി അദ്ദേഹം ഈജിപ്തിലേക്ക് പോകും.

ചത്ത പശുവിനെ ബീച്ചിൽ കണ്ടെത്തി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി

ചത്ത പശുവിനെ ബീച്ചിൽ കണ്ടെത്തി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: യു എ ഇയിലെ അൽ മംസാർ ബീച്ചിൽ ചത്ത പശുവിനെ കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശുവിന്റെ ജഡം കെട്ടികിടന്നത് കൊണ്ട് പൊതുജനാരോഗ്യത്തിനോ പരിസ്ഥിതിക്കോ കുഴപ്പമുണ്ടാകില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

ശനിയാഴ്ചയാണ് സംഭവം നടന്നത്, ദുബൈയിലെ അൽ മംസാർ ബീച്ച് സന്ദർശിക്കാൻ എത്തിയവരാണ് പാറക്കെട്ടുകൾക്കിടയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. ഉടൻ തന്നെ സഞ്ചാരികൾ അധികൃതരെ വിവരമറിയിച്ചു. ദുബൈ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും അതിവേഗം സ്ഥലത്ത് എത്തുകയും ജഡം അവിടെ നിന്ന് മാറ്റുകയും ചെയ്തു.

സംഭവം വലിയ ചർച്ച വിഷയമായതോടെ ബീച്ച് സന്ദർശിക്കാൻ പലർക്കും ഭയമായി. പ്രത്യേകിച്ചും വെള്ളത്തിൽ ഇറങ്ങിയാൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടാകുമോ എന്ന പേടി ആയിരുന്നു പലർക്കും. എന്നാൽ ആശങ്കപെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ഇതിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രശ്നവുമില്ല.

കപ്പലിൽ പശുക്കളെ കൊണ്ട് പോകുന്നത് സാധാരണയാണ്. അതിൽ നിന്ന് ഒരു പശു കടലിൽ വീണതാകാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുക ആണെന്നും അധികൃതർ വ്യക്തമാക്കി.

ഷാർജ സെൻസസ്: പ്രവാസികളും വിവരം നൽകണമെന്ന് അധികൃതർ

ഷാർജ സെൻസസ്: പ്രവാസികളും വിവരം നൽകണമെന്ന് അധികൃതർ

ഷാർജ: ഷാർജയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ഭാഗമായി സെൻസസ് നടത്തുന്നു. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയുള്ള ദിവസനങ്ങളിലാണ് സെൻസസ് നടത്തുന്നത്. ഷാർജയിൽ ജീവിക്കുന്ന ഓരോ വ്യക്തിയെയും കുറിച്ചുള്ള വിവരങ്ങൾ അറിയാനും സമൂഹത്തിന്റെ ആവശ്യങ്ങൾ കൃത്യമായി കണ്ടെത്താനും വേണ്ടിയാണ് സെൻസസ് നടത്തുന്നത് അധികൃതർ വ്യക്തമാക്കി.

ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് സെൻസസ് നടത്തുന്നത്. കൃത്യമായ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുകയും അത് വഴി ഭാവിയിൽ സ്വീകരിക്കേണ്ട വികസന പദ്ധതികൾക്ക് രൂപം നൽകാനുമാണ് സർക്കാരിന്റെ നീക്കം. പൗരന്മാരെയും പ്രവാസികളെയും സെൻസസിൽ ഉൾപ്പെടുത്തും. ജനങ്ങൾ സർക്കാർ നടപടികളോട് സഹകരിക്കണമെന്നും ഭരണാധികാരി അഭ്യർത്ഥിച്ചു.

സെൻസസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും അവ ഒരിടത്തും പ്രസിദ്ധീകരിക്കില്ല. എല്ലാ ആളുകൾ സെൻസസ് നടപടിക്രമങ്ങളോട് സഹകരിക്കണം. ഇതിൽ നിന്ന് വിട്ട് നിൽക്കുന്നവർ അവരുടെ അവകാശം നിഷേധിക്കുകയാണെന്നും ഷെയ്ഖ് സുൽത്താൻ വ്യക്തമാക്കി.

ഫോണിലൂടെയാകും ആദ്യ ഘട്ടത്തിൽ വിവരം തേടുക. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത വ്യക്തികളുടെ വീടുകളിൽ നവംബർ 3 മുതൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തും. ഈ സെൻസസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഷാർജയിൽ മുന്നോട്ടുള്ള വികസ പദ്ധതികൾ പ്രഖ്യാപിക്കുക.

വിഷ സിറപ്പ് കമ്പനിക്ക് പൂട്ടിട്ട് തമിഴ്‌നാട് സര്‍ക്കാര്‍; ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കി

വിഷ സിറപ്പ് കമ്പനിക്ക് പൂട്ടിട്ട് തമിഴ്‌നാട് സര്‍ക്കാര്‍; ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കി

ചെന്നൈ: രാജ്യത്ത് ഇരുപതോളം കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ചുമ സിറപ്പ് കോള്‍ഡ്രിഫ് നിര്‍മാണ കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കി. മരുന്ന് നിര്‍മാണ കമ്പനിക്ക് ഗുണ നിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

മരുന്ന് നിര്‍മാണത്തിന് കമ്പനി സ്വീകരിക്കുന്നത് അശാസ്ത്രീയമായ രീതികളാണ് എന്നും മികച്ച ലബോറട്ടറികള്‍ ഇല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കമ്പനിയുമായി ബന്ധപ്പെട്ട് ഗുരുതരമായ മൂന്നൂറുലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും തമിഴ്‌നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കഫ് സിറപ്പില്‍ 48.6 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ആണ് കുട്ടികളെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് 0.1 ശതമാനമാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അനുവദനീയമായ സാന്നിധ്യം.

നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമ രംഗനാഥനെ കഴിഞ്ഞ ദിവസം മധ്യമപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്ന് നിര്‍മ്മാണ ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദാക്കുകയും കമ്പനി അടച്ചു പൂട്ടുന്നത്. തമിഴ്നാട്ടിലെ മറ്റ് മരുന്ന് നിര്‍മ്മാണ കമ്പനികളില്‍ പരിശോധന ശക്തമാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ആരോപണ വിധേയമായ കമ്പനിയാണ് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കമ്പനിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു.