by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെയും രൂക്ഷമായി ബാധിക്കുന്നു. വിപണിയില്‍ കനത്ത തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സും നിഫ്റ്റിയും കനത്ത ഇടിവ് നേരിട്ടു. 2.1 ശതമാനം ഇടിവാണ് സെന്‍സെക്സ് രേഖപ്പെടുത്തിയത്. 1,600 പോയന്റിലേറെയാണ് ഇന്ന് കുറഞ്ഞത്. നിഫ്റ്റി രണ്ട് ശതമാനം ഇടിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഓട്ടോമൊബൈല്‍ മേഖലകളാണ് വലിയ തിരിച്ചടി നേരിട്ടത്. ആഗോള വിപണികളിലെ അനിശ്ചിതത്വം, ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലെത്തിയതും വിപണിയെ സ്വാധീനിച്ചു.
ആഗോള വിപണയിലും സമാനമായ തകര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ജപ്പാനിലെ ടോപിക്സ് സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞു. ഹോങ്കോങ്ങ് ഹാങ്സെങ് രണ്ട് ശതമാനത്തിലധികം താഴ്ന്നു. കഴിഞ്ഞ വ്യാപാര ദിനത്തില്‍ അമേരിക്കന്‍ വിപണികളായ ഡോ ജോണ്‍സ്, എസ് ആന്റ് പി 500, നാസ്ഡാക് എന്നിവയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
രൂപയുടെ മൂല്യത്തില്‍ ഇന്ന് റെക്കോര്‍ഡ് ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ എന്ന നിലയിലെത്തി. സംസ്ഥാനത്ത് സ്വര്‍ണവിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ എണ്ണ വിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ച വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇറക്കുതി ചെലവില്‍ ഉണ്ടാകുന്ന വര്‍ധന വ്യാപാര കമ്മിയെയും ബാധിച്ചേക്കും.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു(21)വാണ് മരിച്ചത്. ചെന്നൈ അംബേദ്കര്‍ ലോ കോളജിലെ നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കോട്ടൂര്‍പുരം ഗാന്ധിമണ്ഡപം റോഡില്‍ അണ്ണാ സര്‍വകലാശാലയുടെ ഔട്ടര്‍ ഗേറ്റിനുസമീപം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.
ജിനുവും സഹപാഠികളായ പ്രിയ(21), ജഗദീപ്(21), ആര്‍ത്തിപ്(21) എന്നിവരും കോളജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടില്‍ കൊണ്ടുവിട്ട് കോളജിലേക്ക് തിരിച്ചുവരുകയായിരുന്നു. അണ്ണാ സര്‍വകലാശാലയ്ക്ക് സമീപമെത്തിയപ്പോള്‍ മുന്നില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ പെട്ടെന്ന് യൂ ടേണ്‍ എടുത്ത് തൊട്ടു പിന്നിലുണ്ടായിരുന്ന നിയമവിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ വെങ്കിടേശി(35)നും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റോയപ്പേട്ട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ 10-ന് തിരുവല്വാമല ഐവര്‍മഠം ശ്മശാനത്തില്‍. സഹോദരന്: ജിബിന്‍.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ലോക ശക്തിയെന്ന ഖ്യാതി നിലനിര്‍ത്താന്‍ വേണ്ടിയാണ് അമേരിക്ക വിദേശ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനം നല്കുന്നു എന്ന് ഇറാന്. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അമേരിക്ക യുദ്ധം സൃഷ്ടിക്കുന്നത്. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത് തടയുക എന്നതാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഇറാന് പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രത്യേക പ്രതിനിധി അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി വാര്‍ത്താ ഏജന്‍സിയായ എന്‍ഐയോട് പ്രതികരിച്ചു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു.
പശ്ചിമേഷ്യയെ അശാന്തിയിലേക്ക് തള്ളിവിട്ട ഇപ്പോഴത്തെ സാഹചര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കയ്ക്കാണ്. യുദ്ധം തുടങ്ങിയത് ഇറാനല്ല, അമേരിക്കയാണെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. ഇറാന് പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറാണ്. എന്നാല്‍, അമേരിക്ക ആക്രമണം നിര്‍ത്തിയാല്‍ ഉടന്‍ തന്നെ തങ്ങളും ആക്രമണം നിര്‍ത്തും. യുഎസുമായി നടന്നിരുന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടാവുകയും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാന്‍ തയ്യാറെടുക്കുകയും ചെയ്ത ഘട്ടത്തിലാണ് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതെന്ന് ഇലാഹി ആരോപിച്ചു. ആക്രമണത്തിലൂടെ സമാധാനത്തിനുള്ള വലിയൊരു അവസരമാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തകര്‍ത്തത് എന്നും ഇറാന് പ്രതിനിധി ചൂണ്ടിക്കാട്ടുന്നു.
രണ്ട് തരത്തിലുള്ള യുദ്ധങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്ന് സൈനികവും രണ്ടാമത്തേത് അഖ്യാനങ്ങളുടേതുമാണ്. വ്യാജ വാര്‍ത്തകള്‍ നിരവധി സൃഷ്ടിക്കപ്പെടുന്നു. ഇറാനിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നാണ് ഇതില്‍ പ്രധാനം. ആദ്യ യുദ്ധത്തേക്കാള്‍ വലുതാണ് വ്യാജ വാര്‍ത്തകളാല്‍ സൃഷ്ടിക്കപ്പെടുന്ന രണ്ടാമത്തെ സാഹചര്യമെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി ചൂണ്ടിക്കാട്ടി.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: ഇറാനെതിരായ ഇസ്രയേല്‍ – യുഎസ് ആക്രമണം ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിലും പ്രതിഫലിക്കുന്നു. യുഎന്‍ രക്ഷാ സമിതിയുടെ പ്രതിമാസ അധ്യക്ഷ സ്ഥാനം യുഎസ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുമായി റഷ്യയും ചൈനയും. രക്ഷാസമിതിയുടെ പ്രതിമാസ അധ്യക്ഷ പദവിയിലേക്കായി യുഎസ് തയ്യാറാക്കിയ പ്രവര്‍ത്തന രേഖയ്ക്ക് അംഗീകാരം ലഭിച്ചില്ല.
15 രാജ്യങ്ങളുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ അമേരിക്ക, മാര്‍ച്ച് മാസത്തേക്ക് ഏറ്റെടുത്തിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തേക്കായി യുഎസ് തയ്യാറാക്കിയ യുഎന്‍എസ്സി പിഒഡബ്ല്യു അംഗീകരിക്കുന്നതിനെ മറ്റ് സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും എതിര്‍ക്കുകയായിരുന്നു.
‘യുഎസ് നിര്‍ദേശിച്ച പ്രവര്‍ത്തന പരിപാടിയില്‍ ഇറാനെക്കുറിച്ചുള്ള ഉപരോധ സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരണമാണ് വിരുദ്ധ നിലപാട് എടുക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് എന്ന് സമിതിയിലെ റഷ്യന്‍ പ്രതിനിധിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി 2025 സെപ്തംബറിലാണ് ഇറാന് വിരുദ്ധ പ്രമേയങ്ങള്‍ ആദ്യം നടപ്പിലാക്കിയത്.
ഈ വിഷയത്തില്‍ റഷ്യന്‍ നിലപാട് ഫെബ്രുവരിയില്‍ യുഎസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. താല്‍ക്കാലിക പ്രവര്‍ത്തന പരിപാടിയില്‍ അത്തരമൊരു സംഭവം ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നീക്കവുമായി മുന്നോട്ട് പോയ സാഹചര്യത്തിലാണ് എതിര്‍പ്പ് ഉയര്‍ത്തിയതെന്നും റഷ്യന്‍ പ്രതിനിധി അറിയിച്ചു. എതിര്‍പ്പുയര്‍ന്നതോടെ മാര്‍ച്ച് 3 ന് നടത്താനിരുന്ന യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്സിന്റെ പത്രസമ്മേളനവും റദ്ദാക്കി.
കൗണ്‍സില്‍ പ്രസിഡന്റുമാര്‍ സാധാരണയായി രണ്ട് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാറുണ്ട്. മാര്‍ച്ച് 2 ന് ‘അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം’ പേരില്‍ ‘സംഘര്‍ഷത്തിലെ കുട്ടികള്‍, സാങ്കേതികവിദ്യ, വിദ്യാഭ്യാസം’ എന്നതായിരുന്നു ഇതില്‍ ഒന്ന്. പരിപാടിക്ക് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് അധ്യക്ഷത വഹിച്ചു.
ഒരു ലോക നേതാവിന്റെ ഭാര്യ യുഎന്‍എസ്സി യോഗത്തില്‍ അധ്യക്ഷത വഹിച്ച ആദ്യ സംഭവം കൂടിയായായിരുന്നു ഇത്. ‘ഊര്‍ജ്ജം, നിര്‍ണായക ധാതുക്കള്‍, സുരക്ഷ’ എന്നിവ സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ കാര്യ പരിപാടി.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
തെഹ്റാന്: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് തെരഞ്ഞെടുത്തതെന്ന് ഇറാന് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 88 അംഗ സമിതിയാണ് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ്. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം വലിയ ഭരണപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം.
അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുല്ല റൂഹുള്ള ഖമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്. റുഹുള്ള ഖമേനിയുടെ പിന്‍ഗാമിയായാണ് 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായി 86 വയസ്സുള്ള ആയത്തുല്ല അലി ഖമേനി എത്തുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്, ബാസിജ് അര്‍ദ്ധസൈനിക സേന എന്നിവയാണ് ഖമേനിയുടെ പ്രധാനശക്തി. മകന് മുജ്തബ ഖമേനിയുടെ പിന്‍ഗാമിയാകുമെന്ന് സൂചനചയുണ്ടായിരുന്നു.


by Midhun HP News | Mar 3, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ആഗോള ഊര്‍ജ്ജ വിതരണത്തിന് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയില്‍ ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഊര്‍ജ്ജ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയില്‍ എണ്ണവില ഇന്നും കുത്തനെ ഉയര്‍ന്നു.
അമേരിക്കന്‍ വിപണിയില്‍ കനത്ത ഇടിവാണ് നേരിട്ടത്. യുഎസ് ഫ്യൂച്ചറുകള്‍ ഇടിഞ്ഞു. എസ് ആന്റ് പി 500, ഡൗ ജോണ്‍സ് എന്നിവയില്‍ നിക്ഷേപകര്‍ കനത്ത നഷ്ടമാണ് നേരിട്ടത്. ഫ്രാന്‍സിന്റെ സിഎസി 40 2.2 ശതമാനമാണ് താഴ്ന്നത്. ജര്‍മ്മന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ആയ ഡിഎഎക്സും ബ്രിട്ടന്റെ എഫ്ടിഎസ്ഇ 100ലും നിക്ഷേപകരുടെ കൈ പൊള്ളി. ഇരു വിപണികളും യഥാക്രമം 2.9 ശതമാനവും 2.2 ശതമാനവുമാണ് ഇടിഞ്ഞത്.
വലിയ ഊര്‍ജ്ജ ഇറക്കുമതിക്കാരനായ ദക്ഷിണ കൊറിയയിലെ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച കോസ്പി 7.2 ശതമാനമാണ് ഇടിഞ്ഞത്. 5,791.91 ലാണ് ക്ലോസ് ചെയ്തത്. ബെഞ്ച്മാര്‍ക്ക് യുഎസ് ക്രൂഡ് ഓയില്‍ ബാരലിന് 3.24 ഡോളര്‍ ഉയര്‍ന്ന് 74.47 ഡോളറിലെത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 3.56 ഡോളര്‍ കൂടി 81.30 ഡോളറിലെത്തി. യുദ്ധം ആഗോള ക്രൂഡ് ഓയില്‍ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്ന ആശങ്കയെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില കുതിച്ചുയര്‍ന്നിരുന്നു.
ജപ്പാന്റെ ബെഞ്ച്മാര്‍ക്ക് നിക്കി 225 3.1 ശതമാനം ഇടിഞ്ഞ് 56,279.05 ല്‍ അവസാനിച്ചു. ഓസ്ട്രേലിയയുടെ എസ് & പി / എഎസ്എക്സ് 200 1.3 ശതമാനം ഇടിഞ്ഞ് 9,077.30 ലെത്തി. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 1.1 ശതമാനമാണ് ഇടിഞ്ഞത്.
അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ്, ഡെല്‍റ്റ എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ച വാള് സ്ട്രീറ്റില്‍ ഏറ്റവും വലിയ നഷ്ടമാണ് നേരിട്ടത്. ഉയര്‍ന്ന എണ്ണവില ഇന്ധന ചെലവ് ഉയരാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം.
Recent Comments