അനാഥയായ ഇന്ത്യന്‍ പെണ്‍കുട്ടി ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍; ജീവിതം മാറിമറിഞ്ഞ കഥ

അനാഥയായ ഇന്ത്യന്‍ പെണ്‍കുട്ടി ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍; ജീവിതം മാറിമറിഞ്ഞ കഥ

ഡല്‍ഹി: അവളുടെ കഥ ആരംഭിക്കുന്നത് ക്രിക്കറ്റ് മൈതാനത്തിലല്ല, മറിച്ച് പുനെയിലെ ഒരു അനാഥാലയത്തിന് പുറത്തുള്ള ചവറ്റുകുട്ടയിലാണ്. നവജാതശിശുവായി ഉപേക്ഷിക്കപ്പെട്ട അവള്‍ക്ക് ശ്രീവാസ്തവ ഓര്‍ഫനേജിലെ ജീവനക്കാര്‍ ലൈല എന്ന പേര് നല്‍കി. ജീവിതത്തില്‍ വലിയ പ്രതീക്ഷകള്‍ ഒന്നും നല്‍കാത്ത തുടക്കമായിരുന്നു അത്. പക്ഷേ വിധി മറ്റൊന്നായിരുന്നു.

അമേരിക്കന്‍ ദമ്പതികളായ ഹരേണും സൂവും ഒരു ആണ്‍കുട്ടിയെ ദത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലേക്ക് യാത്ര തിരിച്ചതാണ് ലൈലയുടെ ജീവിതം മാറ്റിമറിച്ചത്. ലൈലയുടെ തിളങ്ങുന്ന തവിട്ടുനിറത്തിലുള്ള കണ്ണുകള്‍ സൂവിനെ ആകര്‍ഷിച്ചു. മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടി അവരുടെ ഹൃദയം കവര്‍ന്നു. ദമ്പതികളുടെ പദ്ധതി തല്‍ക്ഷണം മാറി. ലൈലയെ ദത്തെടുത്തു. ലിസ എന്ന് പുനര്‍നാമകരണം ചെയ്തു. തുടര്‍ന്ന് ലിസയുടെ ജീവിതത്തില്‍ നാടകീയമായ വഴിത്തിരിവ് ഉണ്ടായി. ആദ്യം അമേരിക്കയിലേക്കും ഒടുവില്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കുമാണ് ലിസ പോയത്.

ലിസയുടെ ഭാവി സിഡ്നിയിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് നിര്‍ണയിച്ചത്. അവളുടെ അച്ഛന്‍ അവളെ ക്രിക്കറ്റ്് പരിചയപ്പെടുത്തി. അവള്‍ അനായാസമായി കളിക്കാന്‍ തുടങ്ങി. ആണ്‍കുട്ടികളുമായി കളിച്ചുകൊണ്ട് അവള്‍ പെട്ടെന്ന് വേറിട്ടു നിന്നു. ലിസ മികച്ച പ്രകടനം കാഴ്ചവയ്ക്കുക മാത്രമല്ല, ബാറ്റിങ്ങിലും പന്തിലും ഒരേപോലെ വൈദഗ്ധ്യമുള്ള പ്രതിഭയുടെ മിന്നലാട്ടമാണ് പിന്നീട് കണ്ടത്. അപ്പോഴും പഠനം ഉപേക്ഷിക്കാന്‍ ലിസ തയ്യാറായില്ല. പഠനത്തോടൊപ്പം കളിയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ ലിസ ജീവിതത്തെ ചിട്ടപ്പെടുത്തി.

1997 ല്‍ ന്യൂ സൗത്ത് വെയില്‍സിനായി ലിസ അരങ്ങേറ്റം കുറിച്ചു. വെറും നാല് വര്‍ഷത്തിന് ശേഷം, ലിസ തന്റെ ആദ്യ ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു. ഓള്‍റൗണ്ട് മികവില്‍ അവരുടെ കരിയര്‍ ഒരു മാസ്റ്റര്‍ക്ലാസ് ആയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റ്: 8 മത്സരങ്ങളില്‍ നിന്ന് 416 റണ്‍സും 23 വിക്കറ്റും.

ഏകദിനങ്ങള്‍: 125 മത്സരങ്ങളില്‍ നിന്ന് 2,728 റണ്‍സും 146 വിക്കറ്റും.

ടി20: 54 മത്സരങ്ങളില്‍ നിന്ന് 769 റണ്‍സും 60 വിക്കറ്റും.

ഏകദിനത്തില്‍ 1,000 റണ്‍സും 100 വിക്കറ്റും നേടുന്ന ചരിത്രത്തിലെ ആദ്യ വനിതയായി ലിസ മാറി. ഐസിസി ഔദ്യോഗിക റാങ്കിങ് അവതരിപ്പിച്ചപ്പോള്‍, ലോകത്തിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി അവരെ തെരഞ്ഞെടുത്തു. 2013 ല്‍ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചപ്പോഴാണ് അവരുടെ കിരീട നേട്ടം. തൊട്ടടുത്ത ദിവസം തന്നെ അവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഐസിസി ഹാള്‍ ഓഫ് ഫെയിം ബഹുമതി നേടിയതോടെ ക്രിക്കറ്റ് ലോകത്ത് ഒരു ഇതിഹാസ പദവിയിലേക്കാണ് അവര്‍ ഉയര്‍ന്നത്.

ഡിജിറ്റലൈസേഷനും എഐയും; 4000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ലുഫ്താന്‍സ

ഡിജിറ്റലൈസേഷനും എഐയും; 4000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ലുഫ്താന്‍സ

ഫ്രാങ്ക്ഫര്‍ട്ട്: ഡിജിറ്റലൈസേഷനും എഐ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി നാലായിരം ജോലിക്കാരെ ഒഴിവാക്കാന്‍ യൂറോപ്പിലെ പ്രധാന എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സ ഗ്രൂപ്പ്. 2030 ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റലൈസേഷന്‍, എയര്‍ലൈനുകളുമായുള്ള ഏകീകരണം എന്നിവയിലൂടെ 4000 തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ തീരുമാനം ജര്‍മ്മനിയിലെ ജോലിക്കാരെയാണ് കൂടുതല്‍ ബാധിക്കുക.

മെമ്പര്‍ എയര്‍ലൈനുകളായ ലുഫ്താന്‍സ, സ്വിസ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബ്രസ്സല്‍സ് എയര്‍ലൈന്‍സ്, ഐടിഎ എയര്‍വേയ്സ് എന്നിവ തമ്മിലുള്ള സംയോജനം കൂടുതല്‍ ആഴത്തിലാക്കാന്‍ നീങ്ങുകയാണെന്ന് ലുഫ്താന്‍സ പറഞ്ഞു. ഡിജിറ്റലൈസേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൊണ്ടുവന്ന ആഴത്തിലുള്ള മാറ്റങ്ങള്‍ ബിസിനസ്സ് മേഖലകളിലും പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

മ്യൂണിക്കില്‍ നിക്ഷേപകരും അനലിസ്റ്റുകളും പങ്കെടുത്ത യോഗത്തിലാണ് എയര്‍ലൈന്‍ ഗ്രൂപ്പ് ഭാവി പദ്ധതികള്‍ അവതരിപ്പിച്ചത്. ഈ ദശകത്തിന്റെ അവസാനത്തോടെ കമ്പനിയുടെ ലാഭത്തില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായും ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണത്തിന് തയ്യാറെടുക്കുകയാണെന്നും ലുഫ്താന്‍സ ഗ്രൂപ്പ് പറഞ്ഞു, 2030 ഓടെ 100 ദീര്‍ഘദൂര വിമാനങ്ങള്‍ ഉള്‍പ്പെടെ 230 ലധികം പുതിയ വിമാനങ്ങള്‍ ഒപ്പറേറ്റ് ചെയ്യുമെന്നും കമ്പനി പറഞ്ഞു.

വിജയിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍

വിജയിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍

ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരെ എഫ്ഐആറില്‍ ഗുരുതര ആക്ഷേപം. നിശ്ചിത സമയപരിധി അടക്കം നിശ്ചയിച്ചാണ് പാര്‍ട്ടി പരിപാടിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കരൂരിലേക്കുള്ള വരവ് വിജയ് മനഃപൂര്‍വം നാലു മണിക്കൂറോളം വൈകിപ്പിച്ചു. അനുവാദമില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ദുരന്തത്തില്‍ 11 പേരുടെ മരണം സ്ഥിരീകരിച്ചശേഷം രാത്രി 9 മണിയോടെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് വിജയിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്.

സ്വന്തം പാര്‍ട്ടിയുടെ ശക്തി പ്രകടനമാണ് വിജയ് കരൂരില്‍ ലക്ഷ്യമിട്ടത്. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനും, കൂടുതല്‍ ആളെ എത്തിക്കുന്നതിനും വേണ്ടി വൈകുകയും റോഡ് ഷോ നടത്തുകയും ചെയ്തു. അനുമതിയില്ലാതെ പലയിടത്തും വിജയ് റോഡില്‍ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങിയാണ് സ്ഥലത്തെത്തിയത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തമിഴക വെട്രി കഴകം സംസ്ഥാന ഭാരവാഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ കൂട്ടാക്കിയില്ല.

ആള്‍ക്കൂട്ടം വളരെ മണിക്കൂറുകളായി കാത്തിരിക്കുന്നു, ഇനിയും അനിയന്ത്രിതമായി ആളുകളെത്തിച്ചേരുന്ന സ്ഥിതിയാണ്. അതിനാല്‍ പരിപാടി ഇനിയും വൈകരുതെന്ന് നിര്‍ദേശിച്ചു. അനുമതിയില്ലാതെ വിജയ് റോഡില്‍ ഇറങ്ങുന്നതും പ്രശ്‌നമാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചതാണ് ഇത്രയേറെ മരണത്തിന് കാരണമായെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ എഫ്‌ഐആറില്‍ വിജയിന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിടുക്കപ്പെട്ട് വിജയിനെ പ്രതി ചേര്‍ക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എം കെ സ്റ്റാലിന്‍ സര്‍ക്കാരുള്ളത്.

അതേസമയം ദുരന്തത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജി അടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ടിവികെ ആരോപിക്കുന്നുണ്ട്. ദുരന്തത്തിൽ 41 പേരാണ് മരിച്ചത്. നിരവധി പേർ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദന്‍, ടിവികെ കരൂര്‍ ജില്ലാ ഭാരവാഹികളായ മതിയഴകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. വിജയ് ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കരൂരില്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പാലം, ചൈനയില്‍ എന്‍ജിനിയറിങ് അത്ഭുതം

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പാലം, ചൈനയില്‍ എന്‍ജിനിയറിങ് അത്ഭുതം

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് ചൈന. ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം. ഗുയിഷോ പ്രവിശ്യയിലെ മലയിടുക്കില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തിലാണ് ഈ എന്‍ജിനിയറിങ് അത്ഭുതം. ചൈനയിലെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രകൃതികളിലൊന്നിലാണ് ചൈന കണക്ടിവിറ്റി സാധ്യമാക്കിയത്.

ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ യാത്രാസമയം കുറയ്ക്കാന്‍ ഈ പാലം സഹായകമായി. നേരത്തെ ഒരു വശത്ത് നിന്ന് അപ്പുറത്തേയ്ക്ക് പോകാന്‍ യാത്രാസമയമായി രണ്ടുമണിക്കൂര്‍ എടുത്തിരുന്നു. പുതിയ പാലം വന്നതോടെ ഇത് രണ്ട് മിനിറ്റ് ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മേഘങ്ങളാല്‍ മൂടപ്പെട്ട നീല സപ്പോര്‍ട്ട് ടവറുകളുള്ള കൂറ്റന്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന് പുറമേ പര്‍വതപ്രദേശത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ സ്പാന്‍ പാലവും കൂടിയാണ് ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം. ഗതാഗതത്തിന് മാത്രമല്ല, വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാന്‍ കൂടി ലക്ഷ്യമിട്ടാണ് പാലം നിര്‍മ്മിച്ചത്.

ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ യാത്രാസമയം കുറയ്ക്കാന്‍ ഈ പാലം സഹായകമായി. നേരത്തെ ഒരു വശത്ത് നിന്ന് അപ്പുറത്തേയ്ക്ക് പോകാന്‍ യാത്രാസമയമായി രണ്ടുമണിക്കൂര്‍ എടുത്തിരുന്നു. പുതിയ പാലം വന്നതോടെ ഇത് രണ്ട് മിനിറ്റ് ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മേഘങ്ങളാല്‍ മൂടപ്പെട്ട നീല സപ്പോര്‍ട്ട് ടവറുകളുള്ള കൂറ്റന്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന് പുറമേ പര്‍വതപ്രദേശത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ സ്പാന്‍ പാലവും കൂടിയാണ് ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം. ഗതാഗതത്തിന് മാത്രമല്ല, വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാന്‍ കൂടി ലക്ഷ്യമിട്ടാണ് പാലം നിര്‍മ്മിച്ചത്.

സഞ്‍ജു സാക്ഷി, ‘ബെസ്റ്റ് ഇന്‍ റോസ്റ്റിങ്’, അബ്രാറിനെ ട്രോളി എയറിലാക്കി അര്‍ഷ്ദീപും ജിതേഷും

സഞ്‍ജു സാക്ഷി, ‘ബെസ്റ്റ് ഇന്‍ റോസ്റ്റിങ്’, അബ്രാറിനെ ട്രോളി എയറിലാക്കി അര്‍ഷ്ദീപും ജിതേഷും

ദുബൈ: ഇന്ത്യാ-പാകിസ്ഥാന്‍ ഏഷ്യാകപ്പ് എല്ലാത്തരത്തിലും നാടകീയരംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സിനിമാ ഡയലോഗിനെ പോലും വെല്ലുന്ന തരത്തിലായിരുന്നു താരങ്ങളുടെ വാക്കുകളും രീതികളും. അബ്രാറിനെ നിര്‍ത്തിയങ്ങ് അപമാനിക്കുന്ന അര്‍ഷ്ദീപിന്റെയും ജിതേഷിന്റെയും ഹര്‍ഷിതിന്റെയും വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ഓര്‍മയില്ലേ, കളിയുടെ പതിമൂന്നാം ഓവര്‍. 24 റണ്‍സെടുത്ത് ടീമിന്റെ രക്ഷനാകും എന്ന പ്രതീക്ഷയില്‍ നില്‍ക്കവേയാണ് സഞ്ജു സാംസണിനെ അബ്രാര്‍ പുറത്താക്കിയത്. ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു സഞ്ജുവിന്റെ മടക്കം. 62/4 എന്ന നിലയില്‍ ഇന്ത്യ പരുങ്ങി. സഞ്ജു മടങ്ങിയതും തലവെട്ടിച്ചുള്ള ട്രേഡ് മാര്‍ക്ക് പരിഹാസം കലര്‍ന്ന ആഘോഷം അബ്രാര്‍ പുറത്തെടുത്തു. കളി കഴിഞ്ഞപ്പോള്‍ കളി കാര്യമായെന്ന് വേണം പറയാന്‍.

തിലകിനൊപ്പം ശിവം ദുബെ ഉറച്ച് നിന്ന് വിജയം ഉറപ്പിക്കുകയും പിന്നാലെ എത്തിയ റിങ്കു സിങ് വിജയറണ്‍ കണ്ടെത്തുകയും ചെയ്തതോടെ മറുപടിയായുള്ള വൈറല്‍ നിമിഷം പിറന്നു. ഗ്രൗണ്ടിലിറങ്ങി നിന്ന അര്‍ഷ്ദീപും ജിതേഷും ഹര്‍ഷിതും സഞ്ജുവിനെ പിടിച്ച് മുന്നില്‍ നിര്‍ത്തിയ ശേഷം അബ്രാറിന്റെ ‘ ആഘോഷം’ അനുകരിച്ചു. നോ കോണ്‍ടെക്സ്റ്റ് എന്ന ക്യാപ്ഷനോടെയാണ് അര്‍ഷ്ദീപ് വിഡിയോ പങ്കിട്ടത്. വൈറല്‍ റീല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

എത്ര പെട്ടെന്നാണ് ഇത് വിഡിയോയാക്കി പോസ്റ്റ് ചെയ്തതെന്ന് ഒരാളും ‘ബെസ്റ്റ് ഇന്‍ റോസ്റ്റിങ്’ എന്ന് മറ്റൊരാളും കുറിച്ചു. വിഡിയോ കണ്ട് ചിരിച്ച് മതിയായില്ലെന്നായിരുന്നു കമന്റുകളിലൊന്ന്. ഇന്ത്യപാക് ഫൈനലിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണിതെന്നും ആരാധകര്‍ കുറിക്കുന്നു.

ഒരു നമ്പർ പ്ലേറ്റിന് 34 കോടി രൂപ! ദുബൈ ലേലത്തിൽ താരമായി ബി ബി 88

ഒരു നമ്പർ പ്ലേറ്റിന് 34 കോടി രൂപ! ദുബൈ ലേലത്തിൽ താരമായി ബി ബി 88

ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) സംഘടിപ്പിച്ച നമ്പർ പ്ലേറ്റ് ലേലത്തിൽ താരമായി ബി ബി 88 എന്ന നമ്പർ. അതി വാശിയേറിയ ലേലം വിളിക്ക് അവസാനം 14 മില്യൺ ദിർഹത്തിന് ആണ് നമ്പർ വിറ്റു പോയത്. അതായത് 34 കോടി ഇന്ത്യൻ രൂപ. ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ലേലത്തിൽ അകെ 97.95 മില്യൺ ദിർഹത്തിനാണ് വിവിധ നമ്പർ പ്ലേറ്റുകൾ വിറ്റു പോയതെന്ന് അധികൃതർ വ്യക്തമാക്കി.

ലേലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ Y31 എന്ന നമ്പർ 6.27 മില്യൺ ദിർഹത്തിനാണ് വിറ്റത്. M 78,BB 777 എന്നി നമ്പറുകൾ 6 മില്യൺ ദിർഹത്തിനുമാണ് വിറ്റ് പോയത്. ഇതിൽ ബി ബി 777,ബി ബി 88 ഇനി നമ്പറുകൾക്കായി വാശിയേറിയ ലേലമാണ് നടന്നത്. 90 ഫാൻസി നമ്പർ പ്ലേറ്റുകളായിരുന്നു ലേലത്തിൽ ഉണ്ടായിരുന്നത്.

എഎ, ബിബി, കെ, എൽ, എം, എൻ, പി, ക്യു, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, സെഡ് എന്നീ കോഡുകളിൽ നിന്നുള്ള 2, 3, 4, 5 അക്കങ്ങളുള്ള വാഹന പ്ലേറ്റ് നമ്പറുകളാണ് ലേലത്തിൽ വെച്ചിരുന്നത്.

ലേലത്തിൽ പങ്കെടുക്കാൻ കടുത്ത നിബന്ധനകളാണ് ഉണ്ടായിരുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആർ ടി എയുടെ പേരിൽ 25,000 ദിർഹമിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെക്കും 120 ദിർഹം റജിസ്‌ട്രേഷൻ ഫീസും (നോൺ റീഫണ്ടബിൾ) ആയി നൽകണം.

എന്നാൽ മാത്രമേ ലേല ഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ ക്രെഡിറ്റ് കാർഡ് വഴിയോ ആർടിഎയുടെ വെബ്സൈറ്റ് വഴിയോ ഈ തുകകൾ അടയ്ക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിരുന്നു.