ടെക്സസില്‍ മിന്നല്‍ പ്രളയം; 13 മരണം, നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം

ടെക്സസില്‍ മിന്നല്‍ പ്രളയം; 13 മരണം, നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയത്തില്‍ 13 മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ടെക്സസില്‍ സമ്മര്‍ ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികളുമുണ്ട്. കെര്‍ കൗണ്ടിയില്‍ രാത്രിയോടെ വെള്ളപ്പൊക്കമുണ്ടായത്. 25 സെന്റീമീറ്ററില്‍ അധികം മഴ പെയ്തതിനെ തുടര്‍ന്ന് ഗ്വാഡലൂപ്പെ നദിയില്‍ വൊള്ളം പൊങ്ങുകയായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.

വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കുറഞ്ഞത് 400 പേരെങ്കിലും സ്ഥലത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരച്ചിലിനായി ഒമ്പത് രക്ഷാസംഘം, 14 ഹെലികോപ്റ്ററുകള്‍, 12 ഡ്രോണുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും ചിലരെ മരങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തുന്നുണ്ടെന്നും ഡാന്‍ ചാട്രിക് പറഞ്ഞു. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.

ബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടി’; കര്‍ണാടകയെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

ബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടി’; കര്‍ണാടകയെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

ബംഗളൂരു: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി. ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയാണ് പൊലീസിന് മുന്നില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 1998നും 2014നും ഇടയിലായിരുന്നു സംഭവം.

സംഭവത്തില്‍ പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ധര്‍മ്മസ്ഥലയിലെയും പരിസര പ്രദേശങ്ങളിലെയും ബലാത്സംഗത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കത്തിച്ച് കുഴിച്ചുമൂടിയതെന്ന് ഇയാള്‍ ദക്ഷിണ കന്നഡ പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ധര്‍മസ്ഥല പൊലീസ് പറഞ്ഞു. തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ആവശ്യപ്പെട്ട അദ്ദേഹം തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതിന്റെ ഫോട്ടോകളും അദ്ദേഹം പൊലീസിന് നല്‍കി.

താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വര്‍ഷം മുന്‍പ് കുടുംബത്തോടൊപ്പം ധര്‍മ്മസ്ഥല വിട്ടതായും ദിവസവും കൊല്ലപെടുമെന്ന ഭയം തന്നെ വേട്ടയാടിയതായും അദ്ദേഹം പറയുന്നു. ‘ദലിത് കുടുംബത്തില്‍ ജനിച്ച ഞാന്‍ 1995 മുതല്‍ 2014 ഡിസംബര്‍ വരെ ധര്‍മ്മസ്ഥല ക്ഷേത്രത്തിന് കീഴില്‍ ഒരു ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. അതിനുമുന്‍പ് അതിന്റെ പരിസര പ്രദേശങ്ങളിലും ഈ ജോലി ചെയ്തിരുന്നു. ശുചീകരണ ജോലിയുടെ തുടക്കത്തില്‍ താന്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടു, അവ ആത്മഹത്യ ചെയ്തതോ ആകസ്മികമായി മുങ്ങിമരിച്ചതോ ആണെന്നാണ് കരുതിയത്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു, മിക്കവയും വസ്ത്രങ്ങളില്ലാത്തവ. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെയും കഴുത്ത് ഞെരിച്ചതിന്റെയും മറ്റ് മുറിവുകളുടെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 1998ല്‍, എന്റെ സൂപ്പര്‍വൈസര്‍ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ എന്നോട് നിര്‍ദ്ദേശിച്ചു. ഞാന്‍ വിസമ്മതിക്കുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോള്‍, ക്രൂരമായി ആക്രമിക്കപ്പെട്ടു,’ അദ്ദേഹം പരാതിയില്‍ പറഞ്ഞു.

തന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. ‘മൃതദേഹങ്ങളില്‍ പലതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെതായിരുന്നു. അതില്‍ ഒരു സംഭവം എന്നെ വല്ലാതെ വേട്ടയാടി. 2010-ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍പമ്പിന് 500 മീറ്റര്‍ അകലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവള്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചിരുന്നു, അവളുടെ പാവാടയും അടിവസ്ത്രവും കാണാനില്ല, ലൈംഗികാതിക്രമത്തിന്റെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ച് സ്‌കൂള്‍ ബാഗിനൊപ്പം കുഴിച്ചിടാന്‍ എന്നോട് ആവശ്യപ്പെട്ടു. മറ്റൊരു കേസില്‍, 20 വയസ്സുള്ള ഒരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു. ആ മൃതദേഹം കുഴിച്ചുമൂടാന്‍ എന്നോട് ആവശ്യപ്പെട്ടു. ധര്‍മ്മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയായിരുന്നു. നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ എന്നെ നിര്‍ബന്ധിച്ചു, അവയില്‍ ചിലത് കത്തിച്ചു’- അദ്ദേഹം പറഞ്ഞു.

‘2014-ല്‍, എന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ഒരാളെ എന്റെ സൂപ്പര്‍വൈസറിന് അറിയാവുന്ന ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് പിന്നാലെ ഞങ്ങള്‍ ധര്‍മസ്ഥലയില്‍ നിന്നും രക്ഷപ്പെട്ടു. അയല്‍ സംസ്ഥാനത്ത് താമസിക്കുന്ന ഞങ്ങള്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെയും ഇടയ്ക്കിടെ വീട് മാറിയുമാണ് താമസിക്കുന്നത്. മരിച്ചവരെയും കൊലപാതകികളെ കണ്ടെത്തുകയുമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ എന്നെ പ്രേരിപ്പിച്ചത്. അടുത്തിടെ ഞാന്‍ ധര്‍മസ്ഥലയില്‍ പോയി ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഫോട്ടോ സഹിതം പൊലീസ് നല്‍കിയിട്ടുണ്ട്. പൊലീസുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രതികള്‍ ധര്‍മ്മസ്ഥല ക്ഷേത്ര ഭരണസമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. പ്രതികള്‍ വളരെ സ്വാധീനമുള്ളവരാണ്, അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്, നുണപരിശോധനയ്ക്ക് വിധേയനാകാനും ഞാന്‍ തയ്യാറാണ്’- അദ്ദേഹം പറഞ്ഞു.

‘ഹോട്ടല്‍ തുറന്നത് 2016ല്‍, സംഭവം നടന്നത് 2012ലും’; രഞ്ജിത്തിനെതിരെയുള്ള പീഡന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

‘ഹോട്ടല്‍ തുറന്നത് 2016ല്‍, സംഭവം നടന്നത് 2012ലും’; രഞ്ജിത്തിനെതിരെയുള്ള പീഡന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എസ് ആര്‍ കൃഷ്ണകുമാറിന്റേതാണ് വിധി.

ആരോപണ വിധേയമായ സംഭവം നടന്നതായി പറയപ്പെടുന്ന താജ്‌ഹോട്ടല്‍ 2016ല്‍ മാത്രമാണ് തുറന്നതെന്നും, അത് തന്നെ കേസ് സത്യസന്ധമല്ലെന്ന് തെളിയിക്കാനുള്ള കാരണമാണെന്നും രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു. പരാതി ഫയല്‍ ചെയ്യുന്നതിനായി 12 വര്‍ഷത്തെ കാലതാമസം ഉണ്ടായെന്നും എന്തുകൊണ്ടാണ് വൈകിയതെന്നതിന് വ്യക്തമായ കാരണം പോലും പറയാന്‍ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രഭുലിംഗ് നവദ്ഗി ആണ് രജ്ത്തിന് വേണ്ടി ഹാജരായത്.

2012ല്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് എന്ന സംവിധായകന്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. താജ്‌ഹോട്ടലിന്റെ നാലാം നിലയിലാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരന്റെ മൊഴി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377, സ്വകാര്യത ലംഘിക്കുന്നതിനുള്ള ഐടി ആക്ട് എന്നിവ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്.

2012ല്‍ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയില്‍ യുവാവ് വെളിപ്പെടുത്തിയത്.

അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടിവന്നു.

മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക്; പുതിയ ഇന്ത്യയുടെ ആകാശത്തിന് അതിരുകളില്ലെന്ന് പ്രധാനമന്ത്രി

മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക്; പുതിയ ഇന്ത്യയുടെ ആകാശത്തിന് അതിരുകളില്ലെന്ന് പ്രധാനമന്ത്രി

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ ഉടന്‍ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃത്രിമ ബുദ്ധി, സെമികണ്ടക്ടര്‍, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയവ രാജ്യത്തിന്റെ വളര്‍ച്ചയുടെ മേഖലയില്‍ പുതിയ എന്‍ജിനുകളായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

ഇന്ത്യ ഇന്ന് അവസരങ്ങളുടെ നാടാണെന്നും അതിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ഫലങ്ങള്‍ എല്ലാവരിലേക്കും എത്തുന്നുണ്ടന്നും, പുതിയ ഇന്ത്യയുടെ ആകാശത്തിന് പരിധിയില്ലെന്നും മോദി പറഞ്ഞു. അഞ്ച് വിദേശരാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടമായാണ് മോദി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെത്തിയത്. 1999ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയക്ഷി സന്ദര്‍ശനമാണ് മോദിയുടേത്.

അവിടുത്തെ ഇന്ത്യന്‍ പ്രവാസി സംഘത്തെയും മോദി അഭിനന്ദിച്ചു. അവര്‍ അവരുടെ മണ്ണ് ഉപേക്ഷിച്ചെങ്കിലും ആത്മാവിനെ ഉപേക്ഷിച്ചില്ലെന്ന് മോദി പറഞ്ഞു. അവര്‍ ഗംഗയെയും യമുനയെയും ഉപേക്ഷിച്ചു. പക്ഷെ രാമായണത്തെ ഹൃദയത്തിലേറ്റി. അവര്‍ വെറും കുടിയേറ്റക്കാരല്ല, കാലാതീതമായ ഒരുനാഗരികതയുടെ സന്ദേശവാഹകരാണ്. അവരുടെ സംഭാവനകള്‍ ഈ രാജ്യത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക, ആത്മീയകാര്യങ്ങളില്‍ ഏറെ ഗുണകരമായിട്ടുണ്ടെന്നും മോദി പറഞ്ഞു.

അയോധ്യ രാമക്ഷേത്രത്തിന്റെ ചെറുപകര്‍പ്പും സരയൂ നദിയിലെ വെള്ളവും നിങ്ങള്‍ക്കായി കൊണ്ടുവന്നതായും മോദി പറഞ്ഞു. സരയൂ നദിയിലെയും മഹാംകുംഭത്തില്‍ നിന്നും കൊണ്ടുവന്ന പുണ്യജലം ഇവിടെയുള്ള ഗംഗാധാരയിലേക്ക് സമര്‍പ്പിക്കാന്‍ ഇവിടുത്തെ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായും മോദി പറഞ്ഞു. ഈ പുണ്യജലങ്ങള്‍ ഈ ദ്വീപിലെ ജനസമൂഹത്തെ അനുഗ്രഹിക്കട്ടെയെന്നും മോദി പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ചയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.’ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. താമസിയാതെ, ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി നാം മാറും. ഇന്ത്യയുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ഫലങ്ങള്‍ ഏറ്റവും ദരിദ്രജനവിഭാഗത്തിലേക്ക് എത്തുന്നു,’ അദ്ദേഹം പറഞ്ഞു. ‘നൂതനവും ഊര്‍ജ്ജസ്വലവുമായ’ യുവാക്കളാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നതെന്ന് മോദി പറഞ്ഞു.’ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമാണ് ഇന്ത്യ. ഈ സ്റ്റാര്‍ട്ടപ്പുകളില്‍ ഏതാണ്ട് പകുതിയോളം പേരും സ്ത്രീകളാണ്. ഏകദേശം 120 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂണികോണ്‍ പദവി ലഭിച്ചു,’ അദ്ദേഹം പറഞ്ഞു.’

ലോകത്തിലെ തത്സമയ ഡിജിറ്റല്‍ ഇടപാടുകളുടെ ഏകദേശം 50 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് മോദി പറഞ്ഞു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെ യുപിഐ തെരഞ്ഞെടുത്ത ആദ്യത്തെ രാജ്യമായതില്‍ അഭിനന്ദിക്കുന്നു.’ഇനി പണം അയയ്ക്കുന്നത് ഒരു ‘സുപ്രഭാതം’ ടെക്സ്റ്റ് സന്ദേശം അയയ്ക്കുന്നത് പോലെ എളുപ്പമായിരിക്കും. വെസ്റ്റ് ഇന്‍ഡീസ് ബൗളിങിനെക്കാള്‍ വേഗത്തിലായിരിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ല: സുപ്രീംകോടതി

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഡല്‍ഹി: അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി. അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

2014ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശി എന്‍ എസ് രവീഷിന്റെ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളിയാണ് വിധി. ബാഹ്യ ഇടപെടലില്ലാതെ ഡ്രൈവറുടെ തെറ്റ് മൂലം മാത്രമാണ് അപകടമെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലന്ന് ഉത്തരവില്‍ പറഞ്ഞു. സമാന ആവശ്യവുമായി മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിനെയും കര്‍ണാടക ഹൈക്കോടതിയേയും കുടുംബം സമീപിച്ചുവെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതിയുടെ കണ്ടെത്തലിനോട് സുപ്രീംകോടതിയും യോജിച്ചു.

മല്ലസാന്ദ്ര ഗ്രാമത്തില്‍ നിന്ന് അര്‍സികെരെ നഗരത്തിലേയ്ക്ക് ഫിയറ്റ് കാര്‍ ഓടിച്ചുപോകവേയാണ് അപകടമുണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് എഫ്ഐആറില്‍ വ്യക്തമാണ്. രവീഷിന് പ്രതിമാസം മൂന്നുലക്ഷം രൂപ ശമ്പളമുണ്ടായിരുന്നുവെന്നും 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയോട് കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനി ഇത് അംഗീകരിച്ചിരുന്നില്ല. അമിതവേഗത്തില്‍ നിയന്ത്രണം വിട്ട് മറിയും മുമ്പ് രവീഷ് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുവെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ ട്രാഫിക് നിയമലംഘനമുണ്ടായിട്ടില്ലെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

യുഎഇ യാത്രയ്ക്ക് ഇനി വിസ ആവശ്യമില്ല; ഇന്ത്യക്കാർക്ക് പ്രത്യേക പരിഗണന, ഇത് നിങ്ങൾക്ക് അറിയാമോ ?

യുഎഇ യാത്രയ്ക്ക് ഇനി വിസ ആവശ്യമില്ല; ഇന്ത്യക്കാർക്ക് പ്രത്യേക പരിഗണന, ഇത് നിങ്ങൾക്ക് അറിയാമോ ?

ദുബൈ: ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് നിരവധി ഇളവുകളാണ് വിവിധ രാജ്യങ്ങൾ അനുവദിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് ഈ ഇളവുകൾ അനുവദിക്കുന്നത്. നമ്മൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന യു എ ഇയിലും സമാനമായ രീതിയിൽ ഇളവ് അനുവദിച്ചിട്ടുണ്ടെകിലും പലർക്കും ആ വിവരം അറിയില്ല. നേരത്തെ മൂന്നു രാജ്യങ്ങളില്‍നിന്നു വരുന്ന ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനം ഇപ്പോള്‍ ആറു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കിയിരിക്കുകയാണ്.

വിസ ലഭിക്കാൻ എടുക്കുന്ന കാല താമസം പലപ്പോഴും യാത്രകൾ പലപ്പോഴും വൈകാനും മുടങ്ങാനും കാരണമാകുന്നുണ്ട്. അത് ഒഴിവാക്കാൻ കൂടിയാണ് യു എ ഇ സർക്കാർ പുതിയൊരു നീക്കം നടത്തിയിരിക്കുന്നത്.വിസയില്ലാതെ യുഎയിലേക്ക് യാത്ര ചെയ്ത ശേഷം എയർപോർട്ടിൽ നിന്ന് വിസ എടുക്കാൻ കഴിയുന്നതാണ് വിസ ഓണ്‍ അറൈവല്‍ സംവിധാനം. നമ്മൾ യാത്ര പുറപ്പെടും മുൻപ് https://smart.gdrfad.gov.ae എന്ന വെബ്സൈറ്റിലൂടെ ആദ്യം വിസയ്ക്ക് വേണ്ടി അപേക്ഷിക്കണം. ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ 253 ദിർഹം ഫീസായി അടയ്ക്കണം.

രേഖകൾ കൃത്യമാണെങ്കിൽ 48 മണിക്കൂറിനകം നമുക്ക് വിസ ലഭിക്കും. 14 ദിവസത്തേക്കാണ് ഓൺ അറൈവൽ വിസ ലഭിക്കുക. പിന്നീട് ആവശ്യമാണെങ്കിൽ 14 ദിവസത്തേക്കു കൂടി നീട്ടാനും സാധിക്കും. നേരത്തെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ നിന്ന് വിസ സ്റ്റാംപ് ചെയ്തു ലഭിക്കുമായിരുന്നു. ഇപ്പോൾ ആ സൗകര്യം ലഭ്യമല്ല.

പക്ഷെ, എല്ലാം ഇന്ത്യക്കാർക്കും ഈ അവസരം പ്രയോജപ്പെടുത്താനാകില്ല. പകരം യു എസ് , യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍, യു കെ, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാർക്കാണ് ഈ അവസരം ലഭ്യമാകുക. യുഎസ് ഗ്രീൻകാർഡ്, റസിഡൻസ് വിസ, യുകെ, യൂറോപ്യൻ യൂണിയൻ വിസ ഉള്ള ഇന്ത്യക്കാർക്കാണ് വിസ ഓൺ അറൈവലിന് നിലവിൽ അനുമതിയുള്ളൂ.