ഡല്‍ഹിക്ക് സമീപം പിടിച്ചെടുത്തത് വന്‍ സ്‌ഫോടകശേഖരം, സൂക്ഷിച്ചത് ആശുപത്രിയില്‍, രണ്ട് ഡോക്ടര്‍മാരും പിടിയില്‍

ഡല്‍ഹിക്ക് സമീപം പിടിച്ചെടുത്തത് വന്‍ സ്‌ഫോടകശേഖരം, സൂക്ഷിച്ചത് ആശുപത്രിയില്‍, രണ്ട് ഡോക്ടര്‍മാരും പിടിയില്‍

ഡല്‍ഹി: രാജ്യതലസ്ഥാനത്തിന് സമീപത്തു നിന്ന് വന്‍തോതില്‍ സ്‌ഫോടക ശേഖരം പിടികൂടി. ഉഗ്രസ്‌ഫോടകശേഷിയുള്ള 300 കിലോ ആര്‍ഡിഎക്‌സ്, എ കെ -47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ഭീകരബന്ധമുണ്ടെന്ന സംശയത്തെത്തുര്‍ന്ന് ജമ്മു കശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ അഹമ്മദ് റാത്തര്‍ ഏതാനും ദിവസം മുമ്പ് പിടിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഡോക്ടര്‍ ആദിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്.

തുടര്‍ന്ന് ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫരീദാബാദിലെ ഹോസ്പിറ്റലില്‍ റെയ്ഡ് നടത്തുകയും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സഹായം നല്‍കിയത്, കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മില്‍ ആണെന്നാണ് വിവരം.

സ്‌ഫോടക വസ്തുക്കള്‍ എവിടെയൊക്കെ ആക്രമണം നടത്തുക ലക്ഷ്യമിട്ടാണ് സൂക്ഷിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ക്കായി ഡോ. ആദില്‍ അഹമ്മദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ, അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോ. ആദിലിന്റെ ലോക്കറില്‍ നിന്ന് എകെ-47 റൈഫിളും മറ്റ് വെടിക്കോപ്പുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിയിലായ ഡോക്ടര്‍മാര്‍ക്ക് ജമ്മു കശ്മീരിലെ ഭീകര സംഘടനകളായ ജയ്‌ഷെ മുഹമ്മദ്, ഗസ് വാത് അല്‍ ഹിന്ദ് എന്നിവയുമായും ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

ഇന്ത്യയിലുടനീളം സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

ഇന്ത്യയിലുടനീളം സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്നാണ് ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തുടനീളം ഭീകരാക്രമണങ്ങള്‍ നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. ഇതിനായി ആയുധങ്ങള്‍ വിതരണം ചെയ്യാനാണ് ഇവര്‍ ഗുജറാത്തിലെത്തിയത്. അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത മൊഡ്യൂളുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട സ്ഥലങ്ങള്‍, പ്രത്യേക കേന്ദ്രങ്ങള്‍ എന്നിവയെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് എടിഎസ് സൂചിപ്പിച്ചു.

ഈ വര്‍ഷം ആദ്യം, ഭീകരസംഘടനായ അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിഭാഗമായ എക്യുഐഎസില്‍പ്പെട്ട അഞ്ചുപേരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാനി ഇടനിലക്കാരുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഭീകര മൊഡ്യൂളില്‍ അംഗമായ ഒരു സ്ത്രീയും ബംഗളൂരുവില്‍ നിന്നും അറസ്റ്റിലായിരുന്നു. അറസ്റ്റിലായ പ്രധാന പ്രതികളിലൊരാളായ സീഷാന്‍ അലിയുടെ കയ്യില്‍ നിന്നും സെമി-ഓട്ടോമാറ്റിക് പിസ്റ്റളും വെടിയുണ്ടകളും അടക്കം പിടിച്ചെടുത്തിരുന്നു.

ഇനി വെള്ളി പണയംവച്ചും വായ്പ എടുക്കാം; റിസര്‍വ് ബാങ്ക് ചട്ടം പറയുന്നതിങ്ങനെ

ഇനി വെള്ളി പണയംവച്ചും വായ്പ എടുക്കാം; റിസര്‍വ് ബാങ്ക് ചട്ടം പറയുന്നതിങ്ങനെ

ന്യൂഡല്‍ഹി: സ്വര്‍ണം പണയംവച്ച് വായ്പ എടുക്കുന്നത് സര്‍വസാധാരണമാണ്. ഇനി വെള്ളിയും പണയംവച്ച് വായ്പ എടുക്കാം. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ടതാണ്. സ്വര്‍ണം, വെള്ളി എന്നിവ പണയംവച്ച് വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് സുതാര്യത കൊണ്ടുവരുന്നതിനും മതിയായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമായാണ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

നിലവില്‍ ചില ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് വെള്ളി ഈടായി വാങ്ങി വായ്പ കൊടുക്കുന്നത്. ചില സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) എന്നിങ്ങനെ ചുരുക്കം സ്ഥാപനങ്ങളാണ് ഇതുവരെ വെള്ളിവായ്പ കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ, വെള്ളിപ്പണയ വായ്പ അത്ര ജനകീയവുമല്ല. എന്നാല്‍, ഇനിമുതല്‍ അടിയന്തര സാമ്പത്തികാവശ്യങ്ങള്‍ക്കായി വെള്ളി പണയംവച്ചും ലോണെടുക്കാന്‍ സാധിക്കും.

എന്നാല്‍, റിസര്‍വ് ബാങ്കിന്റെ 2025ലെ സ്വര്‍ണം, വെള്ളി വായ്പാചട്ടപ്രകാരം ഇനിമുതല്‍ വെള്ളി ഈടായി സ്വീകരിച്ച് ബാങ്കുകള്‍ ഉള്‍പ്പെടെ വായ്പ വിതരണം ചെയ്യാം. കഴിഞ്ഞ എതാനും മാസങ്ങളായി വെള്ളിവിലയും റെക്കോര്‍ഡ് തകര്‍ത്ത് ഉയര്‍ന്നതും ഒട്ടേറെപ്പേര്‍ വെള്ളിയിലും വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നതുമാണ് പ്രസക്തി വര്‍ധിപ്പിക്കുന്നത്.

വെള്ളി ആഭരണങ്ങളും വെള്ളി നാണയങ്ങളും മാത്രമേ ഈടായി സ്വീകരിക്കൂ. വെള്ളിക്കട്ടികള്‍ (ബാര്‍), വെള്ളി ഇടിഎഫ്, വെള്ളി കേന്ദ്രീകൃത മ്യൂച്വല്‍ഫണ്ട് എന്നിവ ഈടുവയ്ക്കാനാവില്ല. വെള്ളി ഏത് രൂപത്തിലായാലും വാങ്ങാന്‍വേണ്ടി ഒരു ധനകാര്യ സ്ഥാപനവും വായ്പ അനുവദിക്കില്ല. എന്നാല്‍, വ്യാവസായിക ആവശ്യത്തിന് വെള്ളി അസംസ്‌കൃത വസ്തുമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നിയന്ത്രണമില്ല. പരമാവധി 10 കിലോഗ്രാം വെള്ളിയേ ഈടായി സ്വീകരിക്കൂ. സ്വര്‍ണത്തിന് ഇത് ഒരു കിലോഗ്രാമാണ്. ഈടുവയ്ക്കുന്നത് വെള്ളി നാണയങ്ങള്‍ ആണെങ്കില്‍ പരമാവധി 500 ഗ്രാമേ സ്വീകരിക്കൂ. സ്വര്‍ണത്തിന് 50 ഗ്രാം വരെയാണ്.

ബിഹാർ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്

ബിഹാർ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്

പട്ന: ബിഹാർ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകീട്ട് അഞ്ച് മണിയോടെ ഘട്ടം ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരശ്ശീല വീഴും. ചൊവ്വാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിൽ 122 മണ്ഡലങ്ങളിലാണ് ജനവിധി.

സീമാഞ്ചൽ, മഗധ്, ഷഹാബാദ്, ചമ്പാരൻ മേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസാന ശ്രമത്തിലാണ് പാർട്ടികൾ.

എൻഡിഎയും ഇന്ത്യ സഖ്യവും അവസാനഘട്ട പ്രചാരണത്തിനായി പ്രമുഖ നേതാക്കളെയാണ് രം​ഗത്തിറക്കാൻ ഒരുങ്ങുന്നത്. എൻഡിഎ റാലികളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും ഇന്ന് പ്രചാരണത്തിനായി എത്തും. ഈ മാസം 14നു ഫലമറിയാം.

ബം​ഗളൂരു- എറണാകുളം വന്ദേഭാരത് ‘സൂപ്പർ ഹിറ്റ്’; മടക്ക യാത്ര ടിക്കറ്റുകൾ തീർന്നത് അതിവേ​ഗം!

ബം​ഗളൂരു- എറണാകുളം വന്ദേഭാരത് ‘സൂപ്പർ ഹിറ്റ്’; മടക്ക യാത്ര ടിക്കറ്റുകൾ തീർന്നത് അതിവേ​ഗം!

ബം​ഗളൂരു: കെഎസ്ആർ ബം​ഗളൂരു- എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി. അതിവേ​ഗം ടിക്കറ്റുകളും വിറ്റു തീർന്നു. എറണാകുളത്തു നിന്നുള്ള മടക്ക യാത്ര ടിക്കറ്റുകളാണ് അതിവേ​ഗം തീർന്നത്. ഇരു വശത്തേക്കുമുള്ള ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ട്. ബം​ഗളൂരുവിൽ നിന്നു എറണാകുളം വരെ ചെയർകാറിൽ (സിസി) ഭക്ഷണം ഉൾപ്പെടെ 1655 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ (ഇസി) 3015 രൂപയുമാണ് നിരക്ക്.

ഈ മാസം 11 മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. മടക്ക സർവീസിന്റെ ടിക്കറ്റുകളാണ് അതിവേ​ഗം വിറ്റു തീർന്നത്. 8 കോച്ചുകളുള്ള ട്രെയിനിൽ 7 ചെയർ കാറുകൾ. ഒരു എക്സിക്യൂട്ടീവ് ചെയർകാർ എന്നിവയിലാണ് 600 പേർക്ക് യാത്ര ചെയ്യാം. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

ചെയർകാറിൽ അടിസ്ഥാന നിരക്കായി 1144 രൂപയ്ക്കൊപ്പം 40 രൂപ റിസർവേഷൻ, 45 രൂപ സൂപ്പർ ഫാസ്റ്റ്, 62 രൂപ ജിഎസ്ടി, 364 രൂപ കേറ്ററിങ് നിരക്ക് എന്നിവ കൂടി നൽകണം. ഇസിയിൽ കാറ്ററിങ് നിരക്ക് 419 രൂപയാണ്. ഭക്ഷണം വേണ്ടാത്തവർക്ക് കേറ്ററിങ് നിരക്കിൽ ഇളവ് ലഭിക്കും.

എറണാകുളം ജങ്ഷൻ- കെഎസ്ആർ ബം​ഗളൂരു വന്ദേഭാരതിന്റെ ചെയർകാറിൽ 1615 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2980 രൂപയുമാണ് നിരക്ക്. കാറ്ററിങ് ചാർജ് യഥാക്രമം 323 രൂപയും 384 രൂപയുമാണ്.

‘അ‍ടുത്ത ഐപിഎല്ലും ധോനി കളിക്കും, സിഎസ്കെ ടീമിലുണ്ടാകും’

‘അ‍ടുത്ത ഐപിഎല്ലും ധോനി കളിക്കും, സിഎസ്കെ ടീമിലുണ്ടാകും’

ചെന്നൈ: ഇതിഹാസ നായകന്‍ എംഎസ് ധോനി അടുത്ത സീസണിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ടാകുമെന്നു ടീം സിഇഒ കാശി വിശ്വനാഥന്‍. കഴിഞ്ഞ ദിവസം മലയാളി താരം സഞ്ജു സാംസണെ സിഎസ്എസ്‌കെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ വീണ്ടും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ധോനി അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു സിഇഒ വെളിപ്പെടുത്തിയത്.

ധോനിയുടെ ഐപിഎല്‍ ഭാവി സംബന്ധിച്ച ഒരു സ്വകാര്യ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു ധോനി അറിയിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് വിടാനാഗ്രഹിക്കുന്ന സഞ്ജു സാംസണു വേണ്ടി ചെന്നൈ നേരത്തെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതുപക്ഷേിച്ചു. പിന്നീട് വീണ്ടും അവര്‍ മലയാളി താരത്തിനായി രംഗത്തെത്തി. ധോനിക്കു പകരമായി വിക്കറ്റ് കീപ്പര്‍ നായകനായി സഞ്ജു സാംസണെയാണ് ചെന്നൈ നോട്ടമിട്ടിരിക്കുന്നത്.

അതിനിടെയാണ് ധോനിയുടെ ഭാവി സംബന്ധിച്ച സിഇഒയുടെ വെളിപ്പെടുത്തല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 5 തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ധോനി.