പുതിയ പൊലീസ് മേധാവി ആര്? നിര്‍ണായക യോഗം നാളെ

പുതിയ പൊലീസ് മേധാവി ആര്? നിര്‍ണായക യോഗം നാളെ

ഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം നാളെ നടക്കും. കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷം മൂന്നുപേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സര്‍ക്കാരിന് നല്‍കും.

ചുരുക്കപ്പട്ടിക സീല്‍ ചെയ്ത കവറില്‍ മുഖ്യമന്ത്രിക്ക് കൈമാറാനായി ചീഫ് സെക്രട്ടറിയുടെ പക്കല്‍ കൊടുത്തുവിടുകയാണ് പതിവ്. അല്ലെങ്കില്‍ സംസ്ഥാനം ചുമതലപ്പെടുത്തുന്ന ദൂതന് കൈമാറും. പട്ടിക മന്ത്രിസഭയില്‍ വെച്ചശേഷമാകും പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക.

അതല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് തന്നെ തീരുമാനമെടുക്കാനുള്ള വ്യവസ്ഥയുമുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന് ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് കേരളം പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ചിട്ടുള്ളത്. ഗതാഗത കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍ ആണ് പട്ടികയിലെ ഒന്നാമന്‍. നിലവില്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖറാണ് പട്ടികയില്‍ രണ്ടാമതുള്ളത്.

ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവി സുരേഷ് രാജ് പുരോഹിത്, പൊലീസ് ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് ആറംഗ പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഉദ്യോഗസ്ഥര്‍. ഇതില്‍ നിതിന്‍ അഗര്‍വാളും റവാഡ ചന്ദ്രശേഖറും അടുത്ത വര്‍ഷം വിരമിക്കും. പൊലീസ് മേധാവി പദവി ലഭിച്ചാല്‍ ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടിക്കിട്ടും.

സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ ഒന്നാമത്തെയാളും, മറ്റ് ആരോപണങ്ങള്‍ ഒന്നുമില്ലാത്ത ഓഫീസര്‍ എന്നതും നിതിന്‍ അഗര്‍വാളിന് സാധ്യത കൂട്ടുന്നു. ഡല്‍ഹി സ്വദേശിയായ നിതിന്‍ അഗര്‍വാള്‍ ബിഎസ്എഫ് മേധാവി പദവിയില്‍ നിന്നാണ് കേരള കേഡറിലേക്ക് തിരിച്ചെത്തിയത്. ഈ മാസം 30 നാണ് നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്ന ചടങ്ങില്‍ തന്നെ പുതിയ പൊലീസ് മേധാവിക്ക് അധികാരക്കൈമാറ്റവും നടക്കും.

അനധികൃത താമസക്കാർ ഒഴിയണമെന്ന് ദുബൈ മുൻസിപ്പാലിറ്റി

അനധികൃത താമസക്കാർ ഒഴിയണമെന്ന് ദുബൈ മുൻസിപ്പാലിറ്റി

ദുബൈ: താമസിക്കാൻ അനുമതിയുള്ള മുറികൾ അനധികൃതമായി വേർതിരിച്ച് കൂടുതൽ ആളുകളെ നിയമവിരുദ്ധമായി പാർപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ് വന്നതോടെ പുതിയ താമസ സ്ഥലം തേടി അലയുകയാണ് പ്രവാസികൾ. നിലവിൽ കുറഞ്ഞ ചെലവിൽ ഒരു ബെഡ് സ്പേസിൽ താമസിച്ചു വന്നിരുന്ന പലർക്കും മുൻസിപ്പാലിറ്റിയുടെ നീക്കം വലിയ തിരിച്ചടിയാണ്.

എത്രയും പെട്ടെന്ന് ഒഴിയണം എന്ന നിർദേശം വന്നതോടെ സാധനങ്ങൾ ഉൾപ്പെടെ എങ്ങോട്ട് മാറ്റുമെന്നതിലും പലർക്കും ഉത്തരമില്ല. ജോലി സ്ഥലങ്ങളിൽ നിന്ന് ഒരുപാട് ദൂരെ പോയി റൂം എടുക്കാനും പലർക്കും താല്പര്യമില്ല. യാത്രാ ചെലവും സമയ നഷ്ടവുമൊക്കെയാണ് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. മറ്റൊരു താമസസ്ഥലം, അതും കുറഞ്ഞ നിരക്കിൽ എങ്ങനെ ദുബൈയിൽ കണ്ടെത്താനാകും എന്നാണ് ഇപ്പോൾ പലരും അന്വേഷിക്കുന്നത്.

ഇങ്ങനെയൊരു പ്രധാനമന്ത്രി രാജ്യത്ത് ഉണ്ടായിട്ടില്ല; മോദി മഹാത്മഗാന്ധിയുടെ പ്രതീകം; സ്വാമി സച്ചിദാനന്ദ

ഇങ്ങനെയൊരു പ്രധാനമന്ത്രി രാജ്യത്ത് ഉണ്ടായിട്ടില്ല; മോദി മഹാത്മഗാന്ധിയുടെ പ്രതീകം; സ്വാമി സച്ചിദാനന്ദ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. മഹാത്മഗാന്ധിയുടെ പ്രതീകമാണ് പ്രധാനമന്ത്രി. മതഭേദങ്ങള്‍ക്കപ്പുറത്ത് നിന്ന് രാജ്യത്തെ കാണുന്നയാളാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഭാരതത്തില്‍ ഇങ്ങനെ ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രധാനനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ഗുരുവിന്റെയും മഹാത്മഗാന്ധിയുടെയും സംഭാവനകള്‍ മാതൃകാപരമാണെന്ന് മോദി പറഞ്ഞു. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാഗാന്ധിയുടെയും കൂടിക്കാഴ്ച ഏറെ പ്രസക്തവും പ്രചോദനകരവുമാണ്. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ മുഴുവന്‍ മാനവരാശിക്കും ഒരു വലിയ നിധിയാണ്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സേവനത്തിനായി സമര്‍പ്പിതരായവര്‍ക്ക്, ശ്രീനാരായണ ഗുരു ഒരു വഴികാട്ടിയായി വര്‍ത്തിക്കുന്നു. ശിവഗിരി മഠം എപ്പോഴും തന്നോടൊപ്പം നിന്നതില്‍ താന്‍ ഭാഗ്യവാനാണ്. മഠത്തിലെ സന്യാസിമാരുടെ സ്‌നേഹവം വാത്സല്യവും വലിയ അനുഗ്രഹമാണെന്നും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം ഒരിക്കലും മറക്കില്ലെന്നും മോദി പറഞ്ഞു.

ജാതി മതഭേദചിന്തകള്‍ക്ക് അതീതമായി ലോകത്തെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള ഗുരുവിന്റെ വിശ്വദര്‍ശനം അതില്‍ അഭിമാനം കൊള്ളുകയും അതിന്റെ സാഫല്യതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുയും ചെയ്യുന്ന മഹാനാണ് മോദിയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഒരു മന്ത്രിയുടെയോ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ ശുപാര്‍ശയില്ലാതെയാണ്് ശ്രീനാരായണ ഗുരു – മഹാത്മഗാന്ധി സമാഗമ ശതാബ്ദി ആഘോഷ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെന്നും സച്ചിദാനന്ദ പറഞ്ഞു.

‘ഇങ്ങനെ ഒരു പ്രധാനമന്ത്രി നമ്മുടെ ഭാരതത്തില്‍ ഉണ്ടായിട്ടില്ല. നിരവധി പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചുവെങ്കില്‍ തുല്യമായ കാഴ്ചപ്പാടോടുകൂടി, തുല്യമായി ഭേദചിന്തകള്‍ക്ക് അതീതമായി അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെ സ്‌നേഹിച്ചുകൊണ്ടും രാജ്യത്തിന്റെ പുരോഗതിയാണ് വലുതെന്ന് മനസിലാക്കി കൊണ്ടും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. മോദിജിയെ ഞങ്ങള്‍ കാണുന്നത് മഹാത്മഗാന്ധിയുടെ തന്നെ ആത്മപ്രതീകമായിട്ടാണ്’- സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു

ഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ലണ്ടനിലായിരുന്നു അന്ത്യം. ഇടംകൈയൻ സ്പിന്നറായിരുന്നു. കുറച്ചു കാലമായി ലണ്ടനിലായിരുന്നു താമസം.

ഇന്ത്യക്കുവേണ്ടി 1979-83 കാലത്ത് 33 ടെസ്റ്റും 15 ഏകദിനവും ദിലീപ് ദോഷി കളിച്ചു. ടെസ്റ്റിൽ 114 വിക്കറ്റും ഏകദിനത്തിൽ 22 വിക്കറ്റും നേടിയിട്ടുണ്ട്.1979-ൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്.ഗുജറാത്തിലെ രാജ്‌കോട്ടിൽ ജനിച്ച ദിലീപ് ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ശ്രദ്ധ നേടിയത്. ലോർഡ്‌സിൽ നടന്ന ബിസിസിഐ അവാർഡ് ദാന ചടങ്ങിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും ദോഷി പങ്കെടുത്തിരുന്നു.

പ്രണയപ്പക, യുവാവിനെ കുടുക്കാന്‍ വനിതാ എഞ്ചിനീയര്‍ അയച്ചത് 21 വ്യാജ ബോംബ് സന്ദേശങ്ങള്‍, അറസ്റ്റ്

പ്രണയപ്പക, യുവാവിനെ കുടുക്കാന്‍ വനിതാ എഞ്ചിനീയര്‍ അയച്ചത് 21 വ്യാജ ബോംബ് സന്ദേശങ്ങള്‍, അറസ്റ്റ്

ഡല്‍ഹി: പ്രണയപ്പകയെത്തുടര്‍ന്ന് യുവാവിനെ കുടുക്കാന്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ റോബോട്ടിക്‌സ് എഞ്ചിനീയറായ യുവതി അറസ്റ്റില്‍. ചെന്നൈയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ എഞ്ചിനീയറായ റെനെ ജോഷില്‍ഡ (26) എന്ന യുവതിയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് സൈബര്‍ പൊലീസാണ് റെനെയെ പിടികൂടിയത്. യുവാവിനെ കുടുക്കാനായി 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് യുവതി അയച്ചിരുന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി ജെ മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് വ്യാജ മെയില്‍ ഐഡികളില്‍ നിന്ന് സന്ദേശം അയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തന്റെ ഐഡന്റിറ്റിയും സ്ഥലവും കണ്ടുപിടിക്കാതിരിക്കാനായി വ്യാജ ഇ മെയില്‍ ഐഡി, വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്‌സ്, ഡാര്‍ക്ക് വെബ് എന്നിവയിലൂടെയാണ് യുവതി വ്യാജ ഭീഷണി സന്ദേശം അയച്ചുകൊണ്ടിരുന്നത്.

ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ റെനെ ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോഷില്‍ഡയുടേത് വണ്‍വേ പ്രണയമായിരുന്നു. ഫെബ്രുവരിയില്‍ ദിവിജ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതോടെ ദിവിജിനെ കള്ളക്കേസില്‍ കുടുക്കാന്‍ ജോഷില്‍ഡ പദ്ധതിയിട്ടു. തുടര്‍ന്ന് ദിവിജിന്റെ പേരില്‍ ഒട്ടേറെ വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കി ഈ ഐഡികള്‍ ഉപയോഗിച്ച് ബോംബ് ഭീഷണികള്‍ അയയ്ക്കുകയായിരുന്നുവെന്ന് പൊലീസ് ജോയിന്റ് കമ്മീഷണര്‍ ശരത് സിംഘാള്‍ പറഞ്ഞു.

ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകള്‍. ഇതേത്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലെ സൈബര്‍ പൊലീസിന്റെ സഹായത്തോടെ അഹമ്മദാബാദ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഗുജറാത്തിലെ ഒരു സ്‌കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയില്‍ 2023 ല്‍ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ദിവിജിന് കേസില്‍ പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഈ പരാമര്‍ശമാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്ന് പൊലീസ് ജോയിന്റ് കമ്മീഷണര്‍ ശരത് സിംഘാള്‍ പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം ബോംബ് വെച്ചു തകര്‍ക്കുമെന്ന് 23 തവണയാണ് ഭീഷണി സന്ദേശം അയച്ചത്. മതപരമായ ചടങ്ങുകളിലും വിഐപികളുടെ സന്ദര്‍ശന പരിപാടികളിലും ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, തെലങ്കാന, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെനെ ജോഷില്‍ഡ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ധു തുടരുന്നു; ഇറാനില്‍ നിന്നും 14 മലയാളികള്‍ അടങ്ങുന്ന സംഘം ഡല്‍ഹിയിലെത്തി

ഓപ്പറേഷന്‍ സിന്ധു തുടരുന്നു; ഇറാനില്‍ നിന്നും 14 മലയാളികള്‍ അടങ്ങുന്ന സംഘം ഡല്‍ഹിയിലെത്തി

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, സംഘര്‍ഷമേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷന്‍ സിന്ധു ദൗത്യം തുടരുന്നു. ദൗത്യത്തിന്റെ ഭാഗമായി പുലര്‍ച്ചെ 3.30 ന് ഇറാനില്‍ നിന്നും ന്യൂഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 14 മലയാളികളും ഉള്‍പ്പെടുന്നു. യാത്രാ സംഘത്തിലുള്‍പ്പെട്ടവരില്‍ 12 പേര്‍ വിദ്യാര്‍ത്ഥികളാണ്.

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം സ്വദേശികളാണ് തിരിച്ചെത്തിയ മലയാളികള്‍. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആറു മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇതോടുകൂടി ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി രാജ്യത്ത് തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 20 ആയി. തിരിച്ചെത്തിയവര്‍ വിവിധ വിമാനങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി.

ഇസ്രയേലില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള വിമാനം ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം കാരണം ഖത്തറില്‍ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് വിമാനം വൈകുകയാണ്. ഇന്നു രാവിലെയോടെ ഈ വിമാനം ഡല്‍ഹിയിലെത്തുമെന്നാണ് അറിയിപ്പ്. ഇതുവരെയായി പസ്ചിമേഷ്യല്‍ സംഘര്‍ഷത്തില്‍ കുടുങ്ങിയ 2000 ഓളം പേരെ രാജ്യത്ത് തിരിച്ചെത്തിക്കാനായതായി അധികൃതര്‍ സൂചിപ്പിച്ചു.

Summary