by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ടെല്‍ അവീവ്: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്.ഇറാനെ ആക്രമിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഫലം കണ്ടതിന് ശേഷമാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്ന് ഇസ്രയേലിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനിലെ സൈനിക നേതൃത്വത്തെയും നിരവധി കേന്ദ്രങ്ങളെയും ആക്രമിച്ചെന്നും ഇസ്രയേല്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും നെതന്യാഹു നന്ദി അറിയിച്ചു. പ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും നന്ദി പറയുന്നതായി നെതന്യാഹു പ്രസ്താവനയില്‍ അറിയിച്ചു.
by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ദുബായ്: ദോഹയില്‍ എല്ലാം സാധാരണഗതിയിലാണെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഖത്തറിലെ ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ദോഹയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയശേഷം സുഹൃത്തിന്റെ വീട്ടിലേക്കു മാറിയ മുതുകാട് ഫെയ്‌സ്ബുക്കിലൂടെയാണ് ദോഹയിലെ സ്ഥിതിഗതികള്‍ വിവരിച്ചത്. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയതിനു പിന്നാലെയാണ് വ്യോമപാത അടച്ചത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇവിടെ എല്ലാം നോര്‍മല്‍…. ഇന്നലെ രാത്രി കുറച്ചുനേരത്തേക്ക് ഉണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണം അമേരിക്കന്‍ ബേസിന് നേരെയായിരുന്നു. അത് ആകാശത്തു വച്ചുതന്നെ ഖത്തര്‍ തകര്‍ത്തു എന്നാണറിഞ്ഞത്. പിന്നീട് എല്ലാം ശാന്തമായതോടെ എയര്‍ പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് പോരാന്‍ അനുവാദം തന്നു.
സുഹൃത്ത് ഷംസീര്‍ ഹംസയുടെ വീട്ടില്‍ എത്തി. ഇന്നലെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റ് ഇന്നത്തേക്ക് ക്രമീകരിച്ചു തന്നിട്ടുണ്ട്. മെസ്സേജ് അയച്ചും വിളിച്ചും ക്ഷേമം അന്വേഷിച്ചവര്‍ക്കെല്ലാം നിറഞ്ഞ സ്‌നേഹം.
by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ടെഹ്‌റാൻ : ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിനുള്ള തിരിച്ചടി തുടരുമെന്ന് ഇറാൻ. ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസിനെ ശിക്ഷിച്ച ശേഷം നയതന്ത്ര ചർച്ച ആരംഭിക്കാം. ചർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ യുഎസും ഇസ്രയേലും ആദ്യം ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. യു എസ് സൈനിക താവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണം വിജയമാണെന്നും ഇറാൻ അവകാശപ്പെട്ടു.
വെടിനിർത്തൽ ധാരണ ഇതുവരെ ഇല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്രയേൽ ആക്രമണം നിർത്തിയാൽ ഇറാൻ തിരിച്ചടിക്കില്ല. യുദ്ധം ആദ്യം തുടങ്ങിവെച്ചത് ഇസ്രയേൽ ആണെന്നും ഇറാൻ വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. അല്‍ ഉദൈദിലെ അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ നടത്തിയ മിസൈലാക്രമണം സുഹൃദ് രാജ്യമായ ഖത്തറിനു നേരെയുള്ള ആക്രമണമല്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷ കൗണ്‍സില്‍ വ്യക്തമാക്കി.
ജനവാസ മേഖലയില്‍നിന്ന് അകലെ സ്ഥിതി ചെയ്യുന്ന യു എസ് വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സുഹൃത്തും സഹോദര രാജ്യവുമായ ഖത്തറിനും ആ രാജ്യത്തെ ജനതക്കും ഈ നടപടി ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ല. ഖത്തറുമായുള്ള ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിര്‍ത്തുന്നതിനും തുടരുന്നതിനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സുരക്ഷ കൗണ്‍സില്‍ അറിയിച്ചു. അമേരിക്കക്കുള്ള തിരിച്ചടി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ വിശദീകരിച്ചു.
ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളാണ് യുഎസ് ബോംബർ വിമാനങ്ങൾ ആക്രമിച്ചത്. ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശം വിതച്ചുവെന്നാണ് യുഎസ് വ്യക്തമാക്കിയിരുന്നത്. ഇതിനു തിരിച്ചടിയായാണ് ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ഇന്നലെ ആക്രമണം നടത്തിയത്. ബഷാരത്ത് അല്‍ -ഫത്ത് ഓപ്പറേഷന്‍ എന്ന പേരിലാണ് ആക്രമണം നടത്തിയത്. പത്തിലധികം തവണ മിസൈലുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ ബാഗ്ദാദ് യുഎസ് സൈനിക താവളത്തിന് നേർക്കും ഇറാൻ ആക്രമണം നടത്തിയിരുന്നു.
by Midhun HP News | Jun 24, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞു. എണ്ണവിലയില്‍ ഏഴുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 68.79 ഡോളറിലേക്കാണ് താഴ്ന്നത്.
കഴിഞ്ഞ ദിവസം ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയതോടെ എണ്ണവില 80 ഡോളറിലേക്ക് അടുത്തിരുന്നു. അമേരിക്കന്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ കൈമാറ്റത്തിന്റെ ആറിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്‍ ഭീഷണിയും എണ്ണവില ഉയരാന്‍ ഇടയാക്കി. സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണവില സമീപഭാവിയില്‍ തന്നെ ബാരലിന് 120 ഡോളറിലേക്ക് അടുത്തേക്കാമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷ നല്‍കി ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് എണ്ണ വില കുറച്ചത്.
എണ്ണവില കുറഞ്ഞതിന് പിന്നാലെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 68 പൈസയുടെ നേട്ടത്തോടെ 86.10ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 26 പൈസയുടെ നഷ്ടം രേഖപ്പെടുത്തിയതോടെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ താഴ്ന്ന നിലയില്‍ എത്തിയിരുന്നു. ഇന്നലെ 86.75ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
by Midhun HP News | Jun 23, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ഇറാനിലുണ്ടായ യുഎസ് ആക്രമണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചിട്ടതിനാൽ ചില വിമാന സർവീസുകൾ നിർത്തിവെക്കുന്നത് തുടരുമെന്ന് യുഎഇ വിമാനക്കമ്പനികൾ അറിയിച്ചു.
അമേരിക്കയുടെ ഇടപെടൽ പ്രാദേശിക സംഘർഷങ്ങൾ വർധിപ്പിക്കുമെന്നും സിറിയ, ഇറാഖ്, ഇറാൻ, ഇസ്രായേൽ, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതൽ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും വ്യോമയാന വിദഗ്ധർ മുന്നറിയിപ്പ് നൽകിരുന്നു. നിലവിലെ സംഘർഷാവസ്ഥ കുറയ്ക്കാനും സംയമനം പാലിക്കാനും യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളും നിരന്തരമായി ആവശ്യപ്പെടുന്നുമുണ്ട്.
സൈനിക സംഘർഷം തുടരുന്നതിനാൽ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേസ് ജൂലൈ 15 വരെ തെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു. റദ്ദാക്കിയ സ്ഥലങ്ങളിലേക്ക് അബുദാബി വഴി യാത്ര ചെയ്യുന്ന യാത്രക്കാരെ യാത്ര ആരംഭിക്കേണ്ട വിമാനത്താവളങ്ങളിൽ നിന്ന് സ്വീകരിക്കില്ലെന്നും ബാധിക്കപ്പെട്ട യാത്രക്കാർക്ക് ഇതര യാത്രാ ക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇത്തിഹാദ് എയർവേസ് അധികൃതർ അറിയിച്ചു.
ഇറാൻ, ഇറാഖ്, സിറിയ, ഇസ്രായേൽ, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 30 വരെ താൽക്കാലികമായി നിർത്തിവച്ചതായി ഫ്ലൈദുബൈ വിമാനക്കമ്പനിയും പ്രഖ്യാപിച്ചു. കൂടാതെ ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്നും ഫ്ലൈദുബൈ അധികൃതർ കൂട്ടിച്ചേർത്തു. ഇറാൻ (തെഹ്‌റാൻ), ഇറാഖ് (ബാഗ്ദാദ്, ബസ്ര) എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും ജൂൺ 30 വരെ താൽക്കാലികമായി നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈനും അറിയിച്ചിട്ടുണ്ട്.
by Midhun HP News | Jun 23, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ഇന്‍ഡിഗോ വിമാന കമ്പനിയിലെ ട്രെയിനി പൈലറ്റിനെ മുതിര്‍ന്ന ജീവനക്കാര്‍ വംശീയമായി അധിക്ഷേപിച്ചതായി പരാതി. 35 കാരനായ പൈലറ്റിന്റെ പരാതിയില്‍ മൂന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. എസ്‌സി /എസ്ടി അതിക്രമ നിരോധന നിയമ പ്രകാരമാണ് കേസ്. ‘നിങ്ങള്‍ വിമാനം പറത്താന്‍ യോഗ്യനല്ല, പോയി ചെരുപ്പ് കുത്തിയുടെ പണിയെടുക്കൂ – എന്ന് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇന്‍ഡിഗോ ഓഫീസര്‍മാരായ തപസ് ഡേ, മനീഷ് സാഹ്നി, ക്യാപ്റ്റന്‍ രാഹുല്‍ പാട്ടില്‍ എന്നിവര്‍ക്ക് എന്നിവര്‍ക്ക് എതിരെയാണ് പരാതി.
ഏപ്രില്‍ 28 ന് ഇന്‍ഡിഗോയുടെ ഗുരുഗ്രാം ഓഫീസില്‍ നടന്ന യോഗവുമായി ബന്ധപ്പെട്ടാണ് പരാതി. 30 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം. ‘നിങ്ങള്‍ വിമാനം പറത്താന്‍ യോഗ്യനല്ല, തിരികെ പോയി ചെരിപ്പുകള്‍ തുന്നുക. ഇവിടെ ഒരു വാച്ച്മാനായി ജോലി നോക്കാനുള്ള യോഗ്യത പോലും ഇല്ല’ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പരാതിക്കാരന്‍ പറയുന്നു.
പട്ടികജാതിക്കാരനായ തന്റെ വ്യക്തിത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുക എന്നതായിരുന്നു ഇവരുടെ നീക്കമെന്നും ട്രെയിനി പൈലറ്റ് ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തിന് പുറമെ, അന്യായമായി ശമ്പളം വെട്ടിക്കുറയ്ക്കുക, നിര്‍ബന്ധിത പരിശീലന പരിപാടികള്‍, അനാവശ്യ കാര്യങ്ങള്‍ക്ക് താക്കീത് തുടങ്ങിയ നടപടിള്‍ക്കും താന്‍ തുടര്‍ച്ചയായി വിധേയമായെന്നും പൈലറ്റ് പരാതിയില്‍ ആരോപിക്കുന്നു. വിഷയം ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ എത്തിക് പാനലിനെ സമീപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കുന്നത് എന്നും ട്രെയിനി പൈലറ്റ് പരാതിയില്‍ പറയുന്നു.
യുവാവ് ബംഗളൂരു പൊലീസില്‍ നല്‍കിയ പരാതി ഇന്‍ഡിഗോ ആസ്ഥാനമായ ഗുരുഗ്രാമിലേക്ക് കൈമാറി. കുറ്റകൃത്യം എവിടെ നടന്നാലും ഏത് പോലീസ് സ്റ്റേഷനിലും പരാതി ഫയല്‍ ചെയ്യാവുന്ന സീറോ എഫ്ഐആര്‍ ആണ് പരാതിയില്‍ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
Recent Comments