സ്‌കൂളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക്, ഫീസ് യുപിഐ വഴി, നീക്കവുമായി കേന്ദ്രം

സ്‌കൂളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക്, ഫീസ് യുപിഐ വഴി, നീക്കവുമായി കേന്ദ്രം

ഡല്‍ഹി: വിദ്യാഭ്യാസ സമ്പ്രദായം ആധുനികവല്‍ക്കരിക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഫീസ് പേയ്മെന്റ് പ്രക്രിയയില്‍ മാറ്റം വരുത്താന്‍ പോകുന്നു. ഫീസ്, പരീക്ഷാ ഫീസ്, മറ്റ് സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്കായി എല്ലാ സ്‌കൂളുകളും യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സ്‌കൂളുകളുടെ ഭരണപരമായ പ്രക്രിയകള്‍ ലളിതമാക്കുന്നതിനൊപ്പം മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് ഏറെ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

ഇതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കത്തയച്ചു. ഫീസ് പേയ്മെന്റുകളില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ഭരണപരമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും പണമിടപാടുകള്‍ക്ക് പകരം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കാനാണ് കത്തില്‍ ശുപാര്‍ശ ചെയ്യുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പിശകുകളുടെ സാധ്യത കുറയ്ക്കുകയും കൂടുതല്‍ സുരക്ഷിതമായ റെക്കോര്‍ഡ് സൂക്ഷിക്കല്‍ പ്രക്രിയയിലേക്ക് നയിക്കുകയും ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവിച്ചു.

ഈ സംവിധാനം നടപ്പിലാക്കിയാല്‍ ഫീസ് അടയ്ക്കാന്‍ മാതാപിതാക്കള്‍ ഇനി എല്ലാ മാസവും സ്‌കൂളുകള്‍ സന്ദര്‍ശിക്കേണ്ടി വരില്ല. അവര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകള്‍ വഴി യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് വീട്ടില്‍ നിന്ന് ഫീസ് അടയ്ക്കാന്‍ കഴിയും. ഇത് സമയം ലാഭിക്കുകയും പണമടയ്ക്കല്‍ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കുകയും ചെയ്യും. എന്‍സിആര്‍ടി, സിബിഎസ്ഇ, കെവിഎസ്, എന്‍വിഎസ് തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ പണമടയ്ക്കല്‍ സംവിധാനങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

‘യുദ്ധം അവസാനിച്ചു’, ഗാസ സമാധാന ഉച്ചകോടിക്ക് മുന്‍പ് ട്രംപിന്റെ പ്രഖ്യാപനം

‘യുദ്ധം അവസാനിച്ചു’, ഗാസ സമാധാന ഉച്ചകോടിക്ക് മുന്‍പ് ട്രംപിന്റെ പ്രഖ്യാപനം

വാഷിങ്ടണ്‍: ഗാസയിലെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഈജിപ്തിലെ കയ്റോയിലെ ഷരം അല്‍ ശൈഖില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് എല്‍-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. അതേസമയം, ഉച്ചകോടിക്ക് മുന്‍പ് തന്നെ ബന്ദിമോചനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഹമാസും അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍പ്രകാരം തിങ്കളാഴ്ച ഉച്ചവരെയാണ് ഹമാസിന് ബന്ദിമോചനത്തിന് സമയം നല്‍കിയത്. 47 ഇസ്രയേല്‍ ബന്ദികളെയാണ് ഹമാസ് കൈമാറേണ്ടത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് കണക്ക്. പകരം, ഇസ്രായേല്‍ 250 പലസ്തീന്‍ തടവുകാരെയും 1,700 ല്‍ അധികം തടവുകാരെയും വിട്ടയക്കും.

ഇന്ത്യക്കാരുടെ കൈയ്യില്‍ 34,600 ടണ്‍ സ്വര്‍ണം! ഓഹരി നിക്ഷേപത്തിന്റെ മൂന്നിരട്ടിയിലധികം മൂല്യം

ഇന്ത്യക്കാരുടെ കൈയ്യില്‍ 34,600 ടണ്‍ സ്വര്‍ണം! ഓഹരി നിക്ഷേപത്തിന്റെ മൂന്നിരട്ടിയിലധികം മൂല്യം

ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് പുറത്തുവിട്ട് മോര്‍ഗന്‍ സ്റ്റാന്‍ലി. 2025 ജൂണ്‍ മാസത്തെ കണക്കനുസരിച്ച് ഇന്ത്യക്കാര്‍ 34,600 ടണ്‍ സ്വര്‍ണം കൈവശം വെക്കുന്നു. ഇതിന്റെ നിലവിലെ മൂല്യം ഏകദേശം 300 ലക്ഷം കോടി രൂപയോളം വരും. ഈ സ്വര്‍ണ ശേഖരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏതാണ്ട് 88.8 ശതമാനത്തോളം വരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള ഓഹരി നിക്ഷേപത്തിന്റെ 3.1 മടങ്ങ് അധികമാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ മൂല്യം. 2025 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ ആഗോള സ്വര്‍ണ ഡിമാന്‍ഡിന്റെ 26 ശതമാനവും ഇന്ത്യയില്‍ നിന്നാണ് . 5 വര്‍ഷത്തെ ശരാശരി 23% ആയിരുന്നു. 28 ശതമാനം ഡിമാന്‍ഡുമായി ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. സാംസ്‌കാരികപരമായ അടുപ്പം, നിക്ഷേപപരമായ ആവശ്യം, സാമ്പത്തിക ഘടകങ്ങള്‍ എന്നിവ കാരണം ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ വിപണികളിലൊന്നാണ് ഇന്ത്യ.

ആഭരണങ്ങള്‍ക്ക് പ്രാധാന്യം കുറയുന്നു; നിക്ഷേപം കൂടുന്നു
സ്വര്‍ണത്തിനുള്ള ഡിമാന്‍ഡില്‍ മൂന്നില്‍ രണ്ട് ഭാഗവും ആഭരണങ്ങള്‍ക്കാണെങ്കിലും, സ്വര്‍ണ ബിസ്‌ക്കറ്റുകളുടെയും നാണയങ്ങളുടെയും ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നു. 2020 ജൂണില്‍ 23.9 ശതമാനമായിരുന്ന ഈ ഡിമാന്റ് 2025 ജൂണില്‍ 32 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വര്‍ണത്തിന്റെ ഉപഭോഗം 750 ടണ്ണിനും 840 ടണ്ണിനും ഇടയിലായി ഒതുങ്ങിനില്‍ക്കുകയാണ്. 2011-ലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമായ 1,145 ടണ്ണിനെ അപേക്ഷിച്ച് ഇത് കുറവാണ്. എങ്കിലും, ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതോടെ ഉപഭോഗത്തിന്റെ മൂല്യം റെക്കോര്‍ഡ് നിലയിലെത്തി.

വഴിമാറുന്ന നിക്ഷേപം
കുടുംബങ്ങളുടെ സമ്പാദ്യം ഓഹരി പോലുള്ളവയിലേക്ക് മാറുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കുടുംബങ്ങളുടെ സമ്പാദ്യത്തില്‍ ബാങ്ക് നിക്ഷേപങ്ങളുടെ പങ്ക് കുറഞ്ഞു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനമായിരുന്നത് 2025-ല്‍ 35 ശതമാനമായി. കോവിഡിന് മുമ്പ് ഇത് 46 ശതമാനമായിരുന്നു. അതേസമയം, ഓഹരി നിക്ഷേപം 2024-ലെ 8.7 ശതമാനത്തില്‍ നിന്ന് 2025-ല്‍ 15.1 ശതമാനമായി ഉയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി. കോവിഡിന് മുമ്പ് ഇത് 4 ശതമാനം മാത്രമായിരുന്നു.

കാബൂളില്‍ ഇന്ത്യന്‍ എംബസി തുറക്കും, താലിബാന്‍ ഭരണകൂടവുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ

കാബൂളില്‍ ഇന്ത്യന്‍ എംബസി തുറക്കും, താലിബാന്‍ ഭരണകൂടവുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ

ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ സഹകരണം ശക്തമാക്കുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ പൂര്‍ണസജ്ജമായ എംബസി പുനരാംഭിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ധാരണ. അഫ്ഗാനിസ്ഥാനിലെ ആക്ടിങ് വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്താഖിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് സഹകരണം ശക്തമാക്കുന്നെന്ന സൂചനകള്‍ നല്‍കുന്നത്. ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി താലിബാന്‍ പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തി. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം, സാങ്കേതിക സഹകരണം, മാനുഷിക സഹായം, സുരക്ഷാ സഹകരണം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍ എന്നാണ് പുറത്തുവരുന്ന വിവരം.

ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണവും സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു. അഫ്ഗാന്‍ ജനതയോടും അവരുടെ ഭാവിയിലും ഇന്ത്യയ്ക്ക് പ്രതിബദ്ധതയുണ്ടെന്ന് വ്യക്തമാക്കിയായികുന്നു ജയശങ്കറിന്റെ പ്രതികരണം. ‘ഇന്ത്യയുടെ ഔദ്യോഗിക ഇടപെടലിനായി കാബൂളില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്, എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ഇന്ത്യന്‍ ഇടപെടല്‍ ശക്തമാക്കുമ്പോഴും സുരക്ഷാ ആശങ്കകളും ചര്‍ച്ചയില്‍ വിഷയമായെന്നും മന്ത്രി അറിയിച്ചു. പാകിസ്ഥാന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇരു രാജ്യങ്ങളും നേരിടുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പൊതുവായ ഭീഷണി പ്രധാന വിഷയമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അഫ്ഗാനിസ്ഥാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് പദ്ധതികളും പുതിയതായി ആരംഭിക്കും. ഇവ സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ തുടര്‍ചര്‍ച്ചകളില്‍ ഉണ്ടാകുമെന്നും എസ് ജയശങ്കര്‍ അറിയിച്ചു. അഫ്ഗാന്‍ ആശുപത്രികള്‍ക്ക് എംആര്‍ഐ, സിടി സ്‌കാന്‍ മെഷീനുകള്‍, കാന്‍സര്‍ മരുന്നുകള്‍, വാക്‌സിനുകള്‍, ആംബുലന്‍സുകള്‍ എന്നിവയും ഇന്ത്യ നല്‍മെന്നും മന്ത്രി അറിയിച്ചു.

ട്രംപിന് അല്ല; സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോയ്ക്ക്

ട്രംപിന് അല്ല; സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോയ്ക്ക്

സ്റ്റോക് ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവർത്തകയാണ് മരിയ കൊരീന. ജനാധിപത്യ പോരാട്ടങ്ങൾക്കുള്ള അം​ഗീകാരമായാണ് മരീനയ്ക്ക് പുരസ്കാരം നൽകിയത്. നിലവിൽ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊരീന മച്ചാഡോ.

വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ചതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനും മുന്നിൽ നിന്നും പ്രവർത്തിച്ച വ്യക്തിയാണ് മരിയ കൊറിന മച്ചാഡോയെന്ന് പുരസ്കാര സമിതി വ്യക്തമാക്കി.

നൊബേല്‍ സമ്മാനത്തിന് ഇത്തവണ 338 നാമനിര്‍ദേശങ്ങളാണ് ലഭിച്ചിരുന്നത്. നൊബേല്‍ പുരസ്‌കാര സമിതിക്ക് ഇതുവരെ ലഭിച്ച നാമനിര്‍ദേശങ്ങളില്‍ 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെട്ടിരുന്നു. നൊബേൽ പുരസ്കാരം ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.

യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി, സായ് സുദര്‍ശന് അര്‍ധ സെഞ്ച്വറി; കരുത്തുറ്റ അടിത്തറ പാകി ഇന്ത്യ

യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി, സായ് സുദര്‍ശന് അര്‍ധ സെഞ്ച്വറി; കരുത്തുറ്റ അടിത്തറ പാകി ഇന്ത്യ

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് താരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. 145 പന്തുകള്‍ നേരിട്ട് 16 ഫോറുകളുടെ അകമ്പടിയിലാണ് താരം ശതകം തൊട്ടത്.

ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്. ആദ്യ കളിയില്‍ ബാറ്റിങ് പരാജയപ്പെട്ട സായ് സുദര്‍ശന്‍ അര്‍ധ സെഞ്ച്വറിയുമായി യശസ്വിക്ക് മികച്ച പിന്തുണ നല്‍കി ക്രീസിലുണ്ട്.

യശസ്വി 106 റണ്‍സുമായും സായ് സുദര്‍ശന്‍ 63 റണ്‍സുമായും ബാറ്റിങ് തുടരുന്നു. ഇന്നും ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗില്‍ ടോസ് ജയിക്കുന്നത്.

ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് നഷ്ടമായത്. താരം 54 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം 38 റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംമ്ലാചാണ് താരത്തെ പുറത്താക്കിയത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ 58ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്.