കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ആഗോള ഊര്‍ജ്ജ വിതരണത്തിന് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയില്‍ ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഊര്‍ജ്ജ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയില്‍ എണ്ണവില ഇന്നും കുത്തനെ ഉയര്‍ന്നു.

അമേരിക്കന്‍ വിപണിയില്‍ കനത്ത ഇടിവാണ് നേരിട്ടത്. യുഎസ് ഫ്യൂച്ചറുകള്‍ ഇടിഞ്ഞു. എസ് ആന്റ് പി 500, ഡൗ ജോണ്‍സ് എന്നിവയില്‍ നിക്ഷേപകര്‍ കനത്ത നഷ്ടമാണ് നേരിട്ടത്. ഫ്രാന്‍സിന്റെ സിഎസി 40 2.2 ശതമാനമാണ് താഴ്ന്നത്. ജര്‍മ്മന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ ഡിഎഎക്‌സും ബ്രിട്ടന്റെ എഫ്ടിഎസ്ഇ 100ലും നിക്ഷേപകരുടെ കൈ പൊള്ളി. ഇരു വിപണികളും യഥാക്രമം 2.9 ശതമാനവും 2.2 ശതമാനവുമാണ് ഇടിഞ്ഞത്.

വലിയ ഊര്‍ജ്ജ ഇറക്കുമതിക്കാരനായ ദക്ഷിണ കൊറിയയിലെ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച കോസ്പി 7.2 ശതമാനമാണ് ഇടിഞ്ഞത്. 5,791.91 ലാണ് ക്ലോസ് ചെയ്തത്. ബെഞ്ച്മാര്‍ക്ക് യുഎസ് ക്രൂഡ് ഓയില്‍ ബാരലിന് 3.24 ഡോളര്‍ ഉയര്‍ന്ന് 74.47 ഡോളറിലെത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 3.56 ഡോളര്‍ കൂടി 81.30 ഡോളറിലെത്തി. യുദ്ധം ആഗോള ക്രൂഡ് ഓയില്‍ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്ന ആശങ്കയെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില കുതിച്ചുയര്‍ന്നിരുന്നു.

ജപ്പാന്റെ ബെഞ്ച്മാര്‍ക്ക് നിക്കി 225 3.1 ശതമാനം ഇടിഞ്ഞ് 56,279.05 ല്‍ അവസാനിച്ചു. ഓസ്ട്രേലിയയുടെ എസ് & പി / എഎസ്എക്‌സ് 200 1.3 ശതമാനം ഇടിഞ്ഞ് 9,077.30 ലെത്തി. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 1.1 ശതമാനമാണ് ഇടിഞ്ഞത്.

അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ്, ഡെല്‍റ്റ എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ച വാള്‍ സ്ട്രീറ്റില്‍ ഏറ്റവും വലിയ നഷ്ടമാണ് നേരിട്ടത്. ഉയര്‍ന്ന എണ്ണവില ഇന്ധന ചെലവ് ഉയരാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം.

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

മസ്‌കറ്റ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഒമാനില്‍ ഒമാന്‍ തീരത്ത് ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മസ്‌കത്തില്‍ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരന്‍ മരിച്ചത്.

ആളില്ലാ ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ എണ്ണ ടാങ്കറിന് തീപിടിക്കുകയായിരുന്നു. എണ്ണ ടാങ്കറില്‍ 16 ഇന്ത്യക്കാരും നാലു ബംഗ്ലാദേശികളും ഒരു യുക്രൈന്‍ പൗരനുമാണ് ഉണ്ടായിരുന്നത്. ശേഷിക്കുന്നവരെ ടാങ്കറില്‍ നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാന് നേരെ നടത്തുന്ന സൈനിക നീക്കത്തിനിടെയാണ് സംഭവം.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ പോര്‍ട്ട് സുല്‍ത്താന്‍ ഖാബൂസിന് ഏകദേശം 52 നോട്ടിക്കല്‍ മൈല്‍ വടക്കുപടിഞ്ഞാറായാണ് ആക്രമണം നടന്നത്. റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ചിരുന്ന MKD VYOM എന്ന ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടാങ്കറില്‍ ഏകദേശം 59,463 മെട്രിക് ടണ്‍ എണ്ണയാണ് ഉണ്ടായിരുന്നത്. ആളില്ലാ ബോട്ട് ടാങ്കറില്‍ ഇടിക്കുകയും പ്രധാന എന്‍ജിന്‍ മുറിയില്‍ തീപിടിത്തവും സ്‌ഫോടനവും ഉണ്ടാകുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഇടുങ്ങിയ കവാടമായ ഹോര്‍മുസ് കടലിടുക്കിനെ സമീപിക്കുന്ന കപ്പലുകള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിനുശേഷം ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഇത് മിഡില്‍ ഈസ്റ്റിലുടനീളം സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയിരിക്കുകയാണ്.

യുഎസ്-ഇസ്രയേല്‍ ആക്രമണം: വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന, ദുബൈ വിമാനത്താവളം തുറക്കും

യുഎസ്-ഇസ്രയേല്‍ ആക്രമണം: വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന, ദുബൈ വിമാനത്താവളം തുറക്കും

മസ്‌ക്കറ്റ്: യുദ്ധസാഹചര്യത്തില്‍ മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുളള വിമാനങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. മറ്റ് രാജ്യങ്ങളില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും ഒമാനില്‍ സര്‍വീസുകള്‍ നടക്കുന്നുണ്ട്.

ഒമാന്‍ എയര്‍ സര്‍വീസാണ് പ്രധാനമായും നടക്കുന്നതുകൊണ്ട് വിമാന ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നോ നാളെയോ വിമാന യാത്ര ചെയ്യുകയാണെങ്കില്‍ 535 ഒമാന്‍ റിയാല്‍ മുതല്‍ 544 റിയാല്‍ വരെയാണ് യാത്രയ്ക്ക് വേണ്ടി മുടക്കേണ്ടത്.1,32,000 ന് മുകളിലാണ് ഒരു ടിക്കറ്റിന് വേണ്ടി മാത്രം നല്‍കേണ്ടത്. സലാം എയറും, ഇന്‍ഡിഗോയും ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ സര്‍വീസുകള്‍ തുടങ്ങുമ്പോഴെ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുകയുള്ളു.

ഇത്തിഹാദിന്റെയും യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും നാളെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് അറിയിച്ചട്ടുണ്ട്. ഇതിനിടെ ദുബൈ വിമാനത്താവളം ഭാഗീകമായി തുറക്കുമെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഭാഗീകമായി സര്‍വീസ് തുടങ്ങാന്‍ എനിറേറ്റ്‌സ് എയര്‍ലൈന്‍സും തീരുമാനമെടുത്തിട്ടുണ്ട്.

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; തൊടുത്തത് രണ്ട് ഡ്രോണുകൾ

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; തൊടുത്തത് രണ്ട് ഡ്രോണുകൾ

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറയിലുള്ള സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. വിദേശ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ആകാശത്തുവെച്ച് തന്നെ സൈന്യം ഡ്രോണുകളെ വെടിവെച്ചിട്ടു. തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്ലാൻറിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായെങ്കിലും ഉടൻ തന്നെ അത് നിയന്ത്രണവിധേയമാക്കി. ഇറാൻ ബന്ധമുള്ള ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് പ്ലാൻറ് താത്കാലികമായി അടച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്ഥലത്തുനിന്നും പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിലവിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും മേഖലയിൽ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.

എണ്ണ ഉൽപ്പാദനത്തെ ബാധിക്കുമോ?

ആക്രമണം എണ്ണ ഉൽപ്പാദനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും, പ്ലാൻറ് അടച്ചിട്ടത് ഭാവിയിൽ ബാധിക്കുമോ എന്ന കാര്യത്തിൽ അരാംകോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുവൈത്തിൽ എംബസി മുന്നറിയിപ്പ്

യുഎസ് എംബസി കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർക്ക് അത്യാവശ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് മിസൈൽ- ഡ്രോൺ ആക്രമണ ഭീഷണി തുടരുന്നതായി എംബസി അറിയിച്ചു. സാഹചര്യം പരിഗണിച്ച്, എംബസി പരിസരത്തേക്ക് വരാതിരിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. കൂടാതെ, വീടുകളിൽ തന്നെ തുടരുകയും ജനാലകളിൽ നിന്ന് അകന്ന് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം പ്രാപിക്കണമെന്നും നിർദേശിച്ചു.

ഹിസ്ബുള്ളയ്ക്ക് മറുപടി, ലബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 31 മരണം

ഹിസ്ബുള്ളയ്ക്ക് മറുപടി, ലബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 31 മരണം

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ലെബനന്‍ ആരോഗ്യ മന്ത്രാലയമാണ് ആക്രമണത്തിന്റെ വ്യാപ്തി പുറത്തുവിട്ടത്. ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ആയിരുന്നു ലബനനില്‍ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ 149 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ഹിസ്ബുള്ളയുടെ ഇസ്രയേല്‍ ആക്രമണങ്ങളും തിരിച്ചടികളും യുദ്ധത്തെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. തെക്കന്‍ ലെബനന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമങ്ങള്‍ എന്നാണ് വിവരം.

അതിനിടെ, കുവൈത്തിന് എതിരായ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിപ്പ് നല്‍കി അമേരിക്ക. എംബസി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കന്‍ പൗരന്‍മാര്‍ താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നാണ് അറിയിപ്പ്.

ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കണം, സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കണം, സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഡല്‍ഹി: ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണം പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് വഴിവച്ചതിന് പിന്നാലെ ഇന്ത്യയില്‍ കര്‍ശന നിരീക്ഷണം. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അക്രമത്തിന് കാരണമായേക്കാവുന്ന പ്രകോപനപരമായ പ്രസ്താവനകള്‍, ഇറാന്‍ അനുകൂല തീവ്ര നിലപാടുകള്‍ എന്നിവ നടത്തുന്നവരെ നിരീക്ഷിക്കണം എന്നാണ് കേന്ദ്ര നിര്‍ദേശം.

ഫെബ്രുവരി 28 നാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങളുമായി കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്ത് നല്‍കിയത്. തീവ്രവാദികളുടെയും ആഗോള ഭീകര സംഘടനകളുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, ആഗോള സാഹചര്യങ്ങളില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നതിനാല്‍ ജാഗ്രത വര്‍ദ്ധിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അമേരിക്ക, ഇസ്രയേല്‍ കോണ്‍സുലേറ്റുകള്‍, എംബസികള്‍, മറ്റ് നയതന്ത്ര ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണം എന്നും സംസ്ഥാനങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ കേന്ദ്രം നിര്‍ദേശിച്ചു. യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തില്‍ രാജ്യത്തും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഷിയാ മുസ്ലീം വിഭാഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജമ്മു കശ്മീരില്‍ പ്രതിഷേധം സംഘര്‍ഷഭരിതമായിരുന്നു. ബന്ദിന് ഉള്‍പ്പെടെ ആഹ്വനം ചെയ്ത സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു.