ഒറ്റയടിക്ക് 67 പൈസയുടെ കുതിപ്പ്, രൂപ രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഒറ്റയടിക്ക് 67 പൈസയുടെ കുതിപ്പ്, രൂപ രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒറ്റയടിക്ക് 67 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ജൂണ്‍ മാസം തൊട്ട് നോക്കിയാല്‍ ഒരു ദിവസത്തെ ഏറ്റവും വലിയ മുന്നേറ്റമാണ് രൂപ ഇന്ന് രേഖപ്പെടുത്തിയത്.

പ്രവാസികള്‍ നടത്തുന്ന എഫ്‌സിഎന്‍ആര്‍ ഡെപ്പോസിറ്റില്‍ ഉണ്ടായ വര്‍ധനയാണ് രൂപയ്ക്ക് കരുത്തായത്. എഫ്‌സിഎന്‍ആര്‍ ഡെപ്പോസിറ്റ് ആയി 12700 കോടി ഡോളര്‍ ലഭിച്ചതായാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 9000 കോടി ഡോളര്‍ പ്രതീക്ഷിച്ച സ്ഥാനത്താണ് ഈ വര്‍ധനയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. അതിനിടെ ഓഹരി വിപണിയും നേട്ടത്തിലാണ്. തുടര്‍ച്ചയായി മൂന്ന് ദിവസം നഷ്ടം നേരിട്ട ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 314 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് കരുത്ത് പകര്‍ന്നത്. ഇന്നലെ 6688 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്.

എണ്ണവിലയില്‍ കാര്യമായ വര്‍ധന ഉണ്ടാവാതിരുന്നതും വിപണിയ്ക്ക് അനുകൂലമായി. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 95 ഡോളറിന് അരികില്‍ തന്നെയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

പ്രീമിയത്തിന്റെ ഓരോ ആയിരം രൂപയ്ക്കും 70 രൂപ വീതം ബോണസ്, ബൂസ്റ്റര്‍ വരുമാനം; രണ്ടു കിടിലന്‍ പോളിസികളുമായി എല്‍ഐസി

പ്രീമിയത്തിന്റെ ഓരോ ആയിരം രൂപയ്ക്കും 70 രൂപ വീതം ബോണസ്, ബൂസ്റ്റര്‍ വരുമാനം; രണ്ടു കിടിലന്‍ പോളിസികളുമായി എല്‍ഐസി

ഡല്‍ഹി: 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ട് പുതിയ പോളിസികള്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ബീമാ പ്ലാറ്റിനം, ജീവന്‍ രക്ഷ എന്നി പേരുകളിലാണ് പോളിസികള്‍ അവതരിപ്പിച്ചത്. ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം ജീവിത പരിരക്ഷയും ഉറപ്പായ റിട്ടേണും നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് ബീമാ പ്ലാറ്റിനം പോളിസി എന്ന് എല്‍ഐസി അവകാശപ്പെടുന്നു. പോളിസി കാലയളവില്‍ ഇന്‍ഷുറന്‍സ് ചെയ്യപ്പെട്ട വ്യക്തിയുടെ ആകസ്മികമായ മരണമുണ്ടായാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന തരത്തിലാണ് ജീവന്‍ രക്ഷ പോളിസിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ബീമാ പ്ലാറ്റിനം

ഇതൊരു നോണ്‍- പാര്‍, നോണ്‍- ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, സേവിങ്‌സ് പ്ലാനാണ്. പ്രീമിയം അടയ്ക്കുന്ന കാലയളവില്‍ അടയ്ക്കുന്ന വാര്‍ഷിക പ്രീമിയത്തിന്റെ ഓരോ ആയിരം രൂപയ്ക്കും 70 രൂപ വീതം ഉറപ്പായ ബോണസ് ലഭിക്കും. പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രീമിയം അടയ്ക്കുന്ന കാലാവധി അവസാനിച്ചതിന് ശേഷം അഞ്ചാം വര്‍ഷത്തിന്റെ അവസാനം അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 70 ശതമാനം തുക ബൂസ്റ്റര്‍ വരുമാനമായി ലഭിക്കും. പോളിസി കാലാവധിയില്‍ നിന്ന് പ്രീമിയം അടയ്ക്കുന്ന കാലാവധി കുറച്ചുള്ള ബാക്കി കാലയളവില്‍ ഓരോ വര്‍ഷത്തിന്റെയും അവസാനം അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 10 ശതമാനം വീതം വരുമാനമായി ലഭിക്കും. 7,10,12,15,18 ഇതില്‍ ഏത് വേണമെങ്കിലും പ്രീമിയം അടയ്ക്കുന്ന കാലാവധിയായി തെരഞ്ഞെടുക്കാവുന്നതാണ്. മൂന്ന് ലക്ഷം രൂപയാണ് കുറഞ്ഞ സം അഷ്വേര്‍ഡ്. 55 വയസ് വരെ ഇതില്‍ ചേരാവുന്നതാണ്. പരമാവധി മെച്ച്യൂരിറ്റി പ്രായം 75 വയസ് ആണ്.

എല്‍ഐസി ജീവന്‍ രക്ഷ

ഇതൊരു നോണ്‍- പാര്‍, നോണ്‍- ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, പ്യൂര്‍ റിസ്‌ക് പ്ലാനാണ്. പോളിസി കാലയളവില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിക്ക് ആകസ്മികമായി മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. അഞ്ചു ലക്ഷം രൂപയാണ് കുറഞ്ഞ സം അഷ്വേര്‍ഡ്. എന്നാല്‍ ഇതില്‍ ബോണസോ മറ്റു ആനുകൂല്യങ്ങളോ എല്‍ഐസിയുടെ മിച്ചവിഹിതമോ ലഭിക്കില്ല. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. 60 വയസ് വരെയാണ് മെച്ച്യൂരിറ്റി അനുവദിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക നിരക്കുകള്‍, ഉയര്‍ന്ന സം അഷ്വേര്‍ഡ് റിബേറ്റുകള്‍, റൈഡര്‍ ഓപ്ഷനുകള്‍ എന്നിവ ഈ പോളിസിയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇറാന്‍ ഡ്രോണ്‍ ആക്രമണം; കുവൈത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം

ഇറാന്‍ ഡ്രോണ്‍ ആക്രമണം; കുവൈത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം

കുവൈത്ത് സിറ്റി: ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി.

അല്‍ ഹിലാലി, അല്‍ മദീന ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഭൗതികമായ നാശനഷ്ടങ്ങള്‍ വളരെ കുറവാണെന്നും കുവൈത്ത് ഫയര്‍ ഫോഴ്സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഗരിബ് വ്യക്തമാക്കി.

ഇറാന്‍ നഗരങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് അടക്കം ഇറാനിന്റെ മിസൈല്‍ ,ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇറാനില്‍ നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്തും ബഹ്റൈനും നേരത്തെ അറിയിച്ചിരുന്നു. ബഹ്റൈനിനെ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായി നാഷനല്‍ കമ്യൂണിക്കേഷന്‍ സെന്ററാണ് അറിയിച്ചത്.

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

ടെഹ്റാന്‍: ഇറാനില്‍ വീണ്ടും യുഎസ് മിസൈലാക്രമണം. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസിലും, സിറിക്കിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് അമേരിക്കന്‍ ആക്രമണം. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ ഉണ്ടായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു.

വിവാഹാഘോഷത്തില്‍ പങ്കെടുത്തവരാണ് മരിച്ചത്. അന്‍പതിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. സിറിക് കൗണ്ടിയിലെ കുഹെസ്തക് നഗരത്തിലുള്ള വീടിനുനേരെയാണ് ആക്രമണമുണ്ടായത്.ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് ആക്രമണം നടന്ന സിറിക് സ്ഥിതിചെയ്യുന്നത്.

ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങള്‍ക്കുനേരെ യുഎസ് ആക്രമണം നടത്തിയതായി നേരത്തേ ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചിരുന്നു. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. ഹോര്‍മുസില്‍ കടല്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിനും ജോര്‍ദാനിലെ യുഎസ് സൈനിക ക്യാംപിനുനേരെ മിസൈലുകളയച്ചതിനുമുള്ള തിരിച്ചടിയാണിത്. കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്തതായും ജോര്‍ദാനിലേക്കുവന്ന എല്ലാ മിസൈലുകളും തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു.

മമത ബാനര്‍ജിയുടെ മരുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

മമത ബാനര്‍ജിയുടെ മരുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമതാ ബാനര്‍ജിയുടെ മരുമകളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബ്രിസ്റ്റി മുഖര്‍ജിയാണ് മരിച്ചത്. 28 വയസ്സായിരുന്നു. ബീര്‍ഭൂം ജില്ലയിലെ രാംപൂര്‍ഹട്ട് പ്രദേശത്തുള്ള വീട്ടിലെ രണ്ടാംനിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. അഴിമതിയാരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അവര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം; മലയാളി നഴ്‌സിനെ തേടിയെത്തിയത് ലക്ഷങ്ങള്‍

ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം; മലയാളി നഴ്‌സിനെ തേടിയെത്തിയത് ലക്ഷങ്ങള്‍

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 25,000 ദിര്‍ഹം സമ്മാനം. അബുദാബിയില്‍ താമസിക്കുന്ന നഴ്‌സായ ബിനോദ് സെബാസ്റ്റ്യനാണ് സമ്മാനം അടിച്ചത്. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനോദ് ബിഗ് ടിക്കറ്റ് എടുത്തത്. ബിനോദ് ഉള്‍പ്പെടെ നാലു പേരാണ് ഇ-ഡ്രോയില്‍ വിജയിച്ചത്. ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ള വിജയികള്‍.

‘ഒരു സുഹൃത്താണ് ബിഗ് ടിക്കറ്റ് തെരഞ്ഞെടുത്തത്. കോള്‍ ലഭിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ചാണ് പങ്കെടുക്കാറ്. ഒരുമിച്ചു വിജയിച്ചപ്പോള്‍ വളരെ സന്തോഷം തോന്നുന്നു.’ ബിനോദ് പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്നുള്ള വിജയികളില്‍ ഒരാള്‍ അല്‍ എയ്‌നില്‍ ജീവിക്കുന്ന കമറുല്‍ ഇദ്രിഷ് മിയയാണ്. ഒരു സംഘത്തോടൊപ്പം ചേര്‍ന്നാണ് ഡ്രൈവറായ മിയ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും അദ്ദേഹം പറയുന്നു. ബിസിനസ്സുകാരനായ മുഹമ്മദ് മാമുന്‍ ആണ് രണ്ടാമത്തെ ബംഗ്ലാദേശി വിജയി. അജ്മാനിലാണ് അദ്ദേഹം സ്ഥിരതാമസം. 20 പേരുടെ സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്.ഫിലിപ്പീന്‍സില്‍ നിന്നുള്ള ജെയ് മൈക്കിളാണ് മൂന്നാമത്തെ ഇ-ഡ്രോയിലെ അവസാനത്തെ വിജയി. അബുദാബിയിലാണ് അദ്ദേഹം കഴിഞ്ഞ 17 വര്‍ഷമായി താമസിക്കുന്നത്. എട്ട് പേരുടെ സംഘത്തോടൊപ്പമാണ് ടിക്കറ്റെടുത്തത്.

സെപ്റ്റംബര്‍ മൂന്നിന് ഒരു ഭാഗ്യശാലി 15 മില്യണ്‍ ദിര്‍ഹം നേടും. അഞ്ച് പേര്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഒരു വീക്കിലി ഇ-ഡ്രോയാണ് ഇനി അവശേഷിക്കുന്നത്. നാല് പേര്‍ക്കുകൂടെ 25,000 ദിര്‍ഹം വീതം നേടാം. ദി ബിഗ് സ്പിന്‍ മത്സരവും തുടരും. ഓഗസ്റ്റില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഓട്ടോമാറ്റിക് ആയി എന്‍ട്രി ലഭിക്കും. മൂന്നു പേര്‍ക്ക് സെപ്റ്റംബര്‍ 3-ന് നടക്കുന്ന ലൈവ് ഡ്രോയില്‍ ദി ബിഗ് സ്പിന്‍ കളിക്കാന്‍ ക്ഷണവും നേടാം. ഒക്ടോബര്‍ 3-നാണ് ദി ബിഗ് സ്പിന്‍ കളിക്കാനാകുക. 1 മില്യണ്‍ ദിര്‍ഹം വരെ ക്യാഷ് പ്രൈസുകളും നേടാം.