ട്രംപിന് അല്ല; സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോയ്ക്ക്

ട്രംപിന് അല്ല; സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോയ്ക്ക്

സ്റ്റോക് ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവർത്തകയാണ് മരിയ കൊരീന. ജനാധിപത്യ പോരാട്ടങ്ങൾക്കുള്ള അം​ഗീകാരമായാണ് മരീനയ്ക്ക് പുരസ്കാരം നൽകിയത്. നിലവിൽ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊരീന മച്ചാഡോ.

വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ചതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനും മുന്നിൽ നിന്നും പ്രവർത്തിച്ച വ്യക്തിയാണ് മരിയ കൊറിന മച്ചാഡോയെന്ന് പുരസ്കാര സമിതി വ്യക്തമാക്കി.

നൊബേല്‍ സമ്മാനത്തിന് ഇത്തവണ 338 നാമനിര്‍ദേശങ്ങളാണ് ലഭിച്ചിരുന്നത്. നൊബേല്‍ പുരസ്‌കാര സമിതിക്ക് ഇതുവരെ ലഭിച്ച നാമനിര്‍ദേശങ്ങളില്‍ 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെട്ടിരുന്നു. നൊബേൽ പുരസ്കാരം ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.

യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി, സായ് സുദര്‍ശന് അര്‍ധ സെഞ്ച്വറി; കരുത്തുറ്റ അടിത്തറ പാകി ഇന്ത്യ

യശസ്വി ജയ്‌സ്വാളിന് സെഞ്ച്വറി, സായ് സുദര്‍ശന് അര്‍ധ സെഞ്ച്വറി; കരുത്തുറ്റ അടിത്തറ പാകി ഇന്ത്യ

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് താരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. 145 പന്തുകള്‍ നേരിട്ട് 16 ഫോറുകളുടെ അകമ്പടിയിലാണ് താരം ശതകം തൊട്ടത്.

ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്. ആദ്യ കളിയില്‍ ബാറ്റിങ് പരാജയപ്പെട്ട സായ് സുദര്‍ശന്‍ അര്‍ധ സെഞ്ച്വറിയുമായി യശസ്വിക്ക് മികച്ച പിന്തുണ നല്‍കി ക്രീസിലുണ്ട്.

യശസ്വി 106 റണ്‍സുമായും സായ് സുദര്‍ശന്‍ 63 റണ്‍സുമായും ബാറ്റിങ് തുടരുന്നു. ഇന്നും ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗില്‍ ടോസ് ജയിക്കുന്നത്.

ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് നഷ്ടമായത്. താരം 54 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം 38 റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംമ്ലാചാണ് താരത്തെ പുറത്താക്കിയത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ 58ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്.

കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും മാത്രമല്ല, 17 ടണ്‍ തേനും; റിട്ട.എന്‍ജിനീയറുടെ വീട്ടില്‍ കോടികളുടെ സ്വത്ത്, റെയ്ഡ്

കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും മാത്രമല്ല, 17 ടണ്‍ തേനും; റിട്ട.എന്‍ജിനീയറുടെ വീട്ടില്‍ കോടികളുടെ സ്വത്ത്, റെയ്ഡ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ റിട്ടയേര്‍ഡ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് സ്വത്തുക്കള്‍ കണ്ടെത്തി. അഴിമതി വിരുദ്ധ ഓംബുഡ്സ്മാന്‍ ലോകായുക്ത നടത്തിയ റെയ്ഡില്‍ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ചീഫ് എഞ്ചിനീയര്‍ ജിപി മെഹ്റയുടെ വീട്ടില്‍ നിന്നാണ് സ്വത്തുക്കള്‍ കണ്ടെടുത്തത്.

36.04 ലക്ഷം രൂപയും 2.649 കിലോ സ്വര്‍ണം, 5.523 കിലോ വെള്ളി, സ്ഥിര നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, ഓഹരി രേഖകള്‍, സ്വത്തുക്കള്‍, നാല് ആഡംബര കാറുകള്‍ എന്നിവയടക്കം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം കൃത്യമായി കണക്കാക്കിയിട്ടിലെന്നും കോടികള്‍ വില വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിച്ചെടുത്ത രേഖകള്‍, ഡിജിറ്റല്‍ ഫയലുകള്‍, ബാങ്കിങ് രേഖകള്‍ എന്നിവ ഫൊറന്‍സിക് സംഘങ്ങള്‍ക്ക് പരിശോധിക്കാന്‍ അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോകായുക്തയിലെ ഡിഎസ്പി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥര്‍ ഭോപ്പാലിലും നര്‍മ്മദാപുരത്തുമുള്ള നാല് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

മെഹ്റയുടെ മണിപ്പുരം കോളനിയിലെ ആഡംബര വസതിയില്‍ നിന്ന് 8.79 ലക്ഷം രൂപ പണവും 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 56 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപങ്ങളും കണ്ടെത്തി. രണ്ടാമത്തെ വസതിയായ ഡാന പാനിക്ക് സമീപമുള്ള ഓപാല്‍ റീജന്‍സിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 26 ലക്ഷം രൂപ, 3.05 കോടി രൂപ വിലമതിക്കുന്ന 2.6 കിലോ സ്വര്‍ണ്ണവും, 5.5 കിലോ വെള്ളിയും കണ്ടെത്തി.

നര്‍മ്മദാപുരരത്തെ സൈനി ഗ്രാമത്തിലെ മെഹ്റയുടെ ഫാംഹൗസില്‍ നിന്ന് 17 ടണ്‍ തേന്‍, ആറ് ട്രാക്ടറുകളും മെഹ്റയുടെ കുടുംബത്തിന്റെ പേരിലുള്ള നിര്‍മ്മാണത്തിലിരിക്കുന്ന 32 കോട്ടേജുകള്‍, പൂര്‍ത്തിയായ ഏഴ് കോട്ടേജുകള്‍, മത്സ്യകൃഷി സൗകര്യങ്ങളുള്ള കുളം, ഫാം ഹൗസ്, ക്ഷേത്രം, ആഡംബര കാറുകളും കണ്ടെത്തി. മെഹ്റയുടെ ബിസിനസ് ഗോവിന്ദ്പുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെ.ടി. ഇന്‍ഡസ്ട്രീസിലേക്ക് അന്വേഷണം വ്യാപിച്ചു. ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍, 1.25 ലക്ഷം രൂപ, മെഹ്റയുടെ ബന്ധുക്കള്‍ സ്ഥാപനത്തില്‍ പങ്കാളികളാണെന്ന് കാണിക്കുന്ന രേഖകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഏകദിന ലോകകപ്പില്‍ ചരിത്രം തിരുത്തി റിച്ച ഘോഷ്; പുരുഷ താരത്തിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി!

ഏകദിന ലോകകപ്പില്‍ ചരിത്രം തിരുത്തി റിച്ച ഘോഷ്; പുരുഷ താരത്തിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി!

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യ തോറ്റെങ്കിലും മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. താരം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്താണ് കളം വിട്ടത്. 8ാം സ്ഥാനത്തിറങ്ങി 77 പന്തില്‍ താരം അടിച്ചുകൂട്ടിയത് 94 റണ്‍സ്. കന്നി ഏകദിന സെഞ്ച്വറി വെറും 6 റണ്‍സില്‍ നഷ്ടമായതാണ് നിരാശപ്പെടുത്തിയത്.

ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ (പുരുഷ, വനിത) 8ാം സ്ഥാനത്തോ അതിനു താഴെയോ ഇറങ്ങി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിക്കുന്ന താരമായി റിച്ച മാറി. റെക്കോര്‍ഡില്‍ ഓസ്‌ട്രേലിയയുടെ നതാന്‍ കോള്‍ടന്‍ നെയ്‌ലിനെയാണ് റിച്ച പിന്തള്ളിയത്. 2019ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കോള്‍ടര്‍ നെയ്ല്‍ നേടിയ 92 റണ്‍സാണ് റിച്ച പഴങ്കഥയാക്കിയത്.

വനിതാ വിഭാഗത്തില്‍ ഈ റെക്കോര്‍ഡ് നേരത്തെ മറ്റൊരു ഇന്ത്യന്‍ താരമായ പൂജ വസ്ത്രാക്കറുടെ പേരിലാണ്. 2022ലെ ലോകകപ്പില്‍ താരം പാകിസ്ഥാനെതിരെ 67 റണ്‍സ് നേടിയതായിരുന്നു വനിതാ വിഭാഗത്തില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്. ഒരു ലോകകപ്പ് പോരാട്ടത്തില്‍ 8ാം സ്ഥാനത്തിറങ്ങി 80നു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമായും (പുരുഷ, വനിത) റിച്ച മാറി. 2019ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ എട്ടാം സ്ഥാനത്തിറങ്ങി രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി പിന്നിട്ടിരുന്നു. താരം പക്ഷേ 77റണ്‍സാണ് കണ്ടെത്തിയത്.

‘ലിവ് ഇൻ റിലേഷൻഷിപ്പുകൾ ട്രെൻഡ്; പെൺകുട്ടികൾ വിട്ടു നിൽക്കണം, അല്ലെങ്കിൽ 50 കഷണങ്ങളായേക്കാം’

‘ലിവ് ഇൻ റിലേഷൻഷിപ്പുകൾ ട്രെൻഡ്; പെൺകുട്ടികൾ വിട്ടു നിൽക്കണം, അല്ലെങ്കിൽ 50 കഷണങ്ങളായേക്കാം’

ലഖ്നൗ: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥിനികൾ അകന്നു നിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. ഇത്തരം ബന്ധങ്ങൾ കൊടിയ ചൂഷണങ്ങൾക്ക് ഇടയാക്കുമെന്ന് ആനന്ദി ബെൻ പറഞ്ഞു. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ആനന്ദിബെൻ പട്ടേലിന്റെ പ്രസ്താവന.

‘‘എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പെൺമക്കൾ ശ്രദ്ധാപൂർവ്വം ചിന്തിക്കണം. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എന്നാൽ, നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്. 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം’’– ഗവർണർ പറഞ്ഞു.

ലിവ്-ഇൻ ബന്ധങ്ങൾ ഇപ്പോൾ പ്രചാരത്തിലായിരിക്കാം, പക്ഷേ അത് ചെയ്യരുത്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ എടുക്കുക. കഴിഞ്ഞ 10 ദിവസമായി, അത്തരം കേസുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിക്കുന്നുണ്ട്. അവരെ കാണുമ്പോഴെല്ലാം നമ്മുടെ പെൺമക്കൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതെന്ന് ചിന്തിച്ചുപോകുന്നു.” ആനന്ദിബെൻ പട്ടേൽ പറഞ്ഞു. സർവകലാശാല പരിപാടിയിൽ വച്ച് ലിവ് ഇൻ റിലേഷൻഷിപ്പുകളെക്കുറിച്ച് ഗവർണർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതു രണ്ടാം തവണയാണ്. ലിവ് ഇൻ റിലേഷൻഷിപ്പുകളുടെ പ്രത്യാഘാതങ്ങൾ അനാഥാലയങ്ങൾ സന്ദർശിച്ചാൽ മനസ്സിലാകുമെന്നായിരുന്നു അന്നു ഗവർണർ പറഞ്ഞത്. 15-നും 20-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ കുഞ്ഞുങ്ങളെയും കയ്യിലേന്തി നിൽക്കുന്നത് കാണാൻ സാധിക്കുമെന്ന് ​ഗവർണർ പറഞ്ഞു.

ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം, 7.6 തീവ്രത; സുനാമി മുന്നറിയിപ്പ്, അതീവ ജാഗ്രതാ നിര്‍ദേശം

ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം, 7.6 തീവ്രത; സുനാമി മുന്നറിയിപ്പ്, അതീവ ജാഗ്രതാ നിര്‍ദേശം

മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ ഫിലിപ്പീന്‍സ് പ്രവിശ്യയില്‍ പുലര്‍ച്ചെയുണ്ടായത്. ഇതേത്തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വലിയ നാശനഷ്ടമുണ്ടായേക്കാവുന്ന തരത്തില്‍ വന്‍ തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

മിന്‍ഡാനാവോ മേഖലയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിനടുത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും, രക്ഷാപ്രവര്‍ത്തകര്‍ സജ്ജമായിരിക്കാനും പ്രസിഡന്റ് നിര്‍ദേശിച്ചു.

തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാവോ നഗരത്തിലെ സ്‌കൂളുകളില്‍ നിന്നും കുട്ടികളെ ഒഴിപ്പിച്ചു. ഏകദേശം 5.4 ദശലക്ഷം ആളുകളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരദേശ പ്രദേശങ്ങളെ അപകടകരമായ സുനാമി തിരമാലകൾ ബാധിച്ചേക്കാമെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. ദക്ഷിണ ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഇന്തോനേഷ്യ വടക്കൻ സുലവേസി, പപ്പുവ മേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകിയതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്‌സ് ഏജൻസി അറിയിച്ചു. സെപ്റ്റംബര്‍ 30-ന് ഫിലിപ്പീന്‍സിലെ സെബുവിലെ മധ്യ പ്രവിശ്യയിലുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 74 പേരാണ് മരിച്ചത്.