by Midhun HP News | May 26, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: യുഎഇയില്‍(UAE) ശക്തമായ ചൂടനുഭവപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. പല ഇടങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന പശ്ചാത്തലത്തില്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോകരുതെന്നാണ് മുന്നറിയിപ്പ്. അശ്രദ്ധ മൂലം അപകടമുണ്ടായാല്‍ നിയമലംഘകര്‍ക്കു തടവും 5,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ.
ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍ സമയത്തെ ശരാശരി താപനില 45 മതുല്‍ 48 ഡിഗ്രിയാണ്. അപൂര്‍വം ചിലയിടങ്ങളില്‍ ചില സമയത്ത് 50 ഡിഗ്രി കടന്നത്. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തുന്നത് അപകടകരമാണ്. കടുത്ത ചൂടും വാഹനത്തിലെ ഓക്‌സിജന്‍ അളവ് കുറയുന്നതോടെ സൂര്യാഘാതം, നിര്‍ജലീകരണം എന്നിവയ്ക്കു കാരണമാകുകയും നിമിഷങ്ങള്‍ക്കകം കുട്ടി മരിക്കുകയും ചെയ്‌തേക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്.
കുട്ടികള്‍ അബദ്ധവശാല്‍ സ്വയം ലോക്ക് ചെയ്യുകയോ ഗിയറില്‍ കേടുപാടുകള്‍ വരുത്തുകയോ ചെയ്‌തേക്കാം. ഇതു കൂടുതല്‍ അപകടത്തിനു കാരണമാകും.മുതിര്‍ന്നവരുടെ അശ്രദ്ധമൂലം ഒരു കുട്ടിയുടെ ജീവന്‍ അപകടത്തിലാകുന്നതു യുഎഇയില്‍ ക്രിമിനല്‍ കുറ്റമാണ്. മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ക്കോ തടവും പിഴയും ശിക്ഷ നേരിടേണ്ടിവരും. കുട്ടികളെ തനിച്ചു വാഹനത്തില്‍ കണ്ടെത്തിയാല്‍ പൊലീസിലോ (999), ആംബുലന്‍സിലോ (998) ഉടന്‍ വിവരം അറിയിക്കണമെന്നുമാണ് നിര്‍ദേശം.
by Midhun HP News | May 26, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹിമിന്റെ മോചനം വൈകും. അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ റിയാദ് ക്രിമിനൽ കോടതി വിധിച്ചു. പൊതു അവകാശ (പബ്ലിക് റൈറ്റ്സ്) പ്രകാരമാണ് 20 വർഷം തടവുശിക്ഷ വിധിച്ചത്.
കേസിൽ ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. അതുപ്രകാരം 2026 ഡിസംബറിൽ 20 വർഷം തികയും. ഇതിനു ശേഷം റഹീമിന് മോചനമുണ്ടാകും. സൗദി സമയം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30ന് നടന്ന കോടതി സിറ്റിങ്ങിലാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ 19 വർഷമായി റിയാദിലെ ഇസ്കാൻ ജയിലിൽ തടവിലാണ് റഹീം.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ അബ്ദുൾ റഹിമിന് വധശിക്ഷയാണ് കോടതി നേരത്തെ വിധിച്ചിരുന്നത്. എന്നാൽ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെയാണ് ഒമ്പത് മാസം മുമ്പ് വധശിക്ഷയിൽ നിന്നും ഒഴിവായത്. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാവാതിരുന്നതോടെ ജയിൽ മോചനത്തിൽ തീരുമാനം നീളുകയായിരുന്നു.
by Midhun HP News | May 25, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.
പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ രണ്ട് ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.
വോട്ടെടുപ്പിന് ഇനി 25 ദിവസങ്ങള്‍ മാത്രമാണുള്ളത്. നിലമ്പൂരിനൊപ്പം ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങള്‍, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് മണ്ഡലങ്ങളിലും ഉപതെഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
by Midhun HP News | May 24, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്ക് പകരം ആര് ഇന്ത്യന്‍ ടീമിന്റെ നായകമാകുമെന്ന കാര്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ടീമില്‍ വൈസ് ക്യാപ്റ്റന്‍ ബുംറയ്ക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുള്ളതിനാല്‍ സാധ്യത കുറവാണ്.
ഐപിഎല്‍ പ്രകടനത്തില്‍ നിറം മങ്ങിയെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യഘടകമായ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കാനാണു സാധ്യത. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കും. ഒരു ദശാബ്ദത്തിലധികമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുന്തൂണുകളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും അടുത്തിടെ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ പുതിയ ടീം സെലക്ഷനെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
രോഹിതിന്റെ ഒഴിവില്‍ പരിചയസമ്പന്നനായ കെഎല്‍രാഹുലും യശസ്വി ജയ്‌സ്വാളും ചേര്‍ന്നാകും ബാറ്റിങ് ഓപ്പണ്‍ ചെയ്യുക. ഐപിഎലില്‍ തിളങ്ങിയ യുവതാരം സായ് സുദര്‍ശനെ റിസര്‍വ് ഓപ്പണറായി ടീമിലെടുക്കാനും സാധ്യതയുണ്ട്. സ്‌പെഷലിസ്റ്റ് ബാറ്ററായി ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍ എന്നിവരിലൊരാളും ടീമിലുണ്ടാകും. ആര്‍.അശ്വിനും വിരമിച്ചതിനാല്‍ രവീന്ദ്ര ജഡേജയാകും ടീമിലെ ലീഡ് സ്പിന്നര്‍.
by Midhun HP News | May 24, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കരുതുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനായി പോളിങ് സ്റ്റേഷനുപുറത്ത് സൗകര്യം സജ്ജമാക്കണം. തെരഞ്ഞടുപ്പ് പരിഷ്‌ക്കരണനടപടികളുടെ ഭാഗമായാണ് തീരുമാനം.
വോട്ടെടുപ്പുദിവസം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രമീകരിക്കുന്ന ബൂത്തുകള്‍ പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ പരിധിയില്‍ പാടില്ല.ഈ പരിധിയില്‍ പ്രചാരണവും വിലക്കി.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെയും വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും കമ്മീഷന്‍ അറിയിച്ചു.
പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് സ്വിച്ച് ഓഫ് ചെയ്തിട്ടായിരിക്കണം. എന്നാല്‍ പ്രതികൂലസാഹചര്യങ്ങളുള്ള ഇടങ്ങളില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ മൊബൈല്‍ഫോണ്‍ കൊണ്ടു പോകുന്നതില്‍ ഇളവനുവദിക്കാം. 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ 49എം വ്യവസ്ഥപ്രകാരം വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം കര്‍ശനമായി പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
by Midhun HP News | May 24, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) തീരുമാനം. കഴിഞ്ഞ വര്‍ഷം കൈമാറിയ 2.10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.37 ശതമാനം അധിക തുകയാണ് ഇത്തവണ കൈമാറുന്നത്. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡാണ് ബംപര്‍ ലാഭവിഹിതം കൈമാറാന്‍ തീരുമാനിച്ചത്.
ഇന്നലെ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷയതില്‍ കൂടിയ ആര്‍ബിഐ ആര്‍ബിഐ സെട്രല്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. കേന്ദ്രത്തിന് ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമ, വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കാനും റിസര്‍വ് ബാങ്കിന്റെ ഈ പിന്തുണ വലിയ സഹായമാകും. നടപ്പുവര്‍ഷം (2025-26) ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 5.6 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷം.
അടിയന്തര സാഹചര്യമുണ്ടായാല്‍ ആര്‍ബിഐ കരുതി വയ്ക്കുന്ന സഞ്ചിത നിധിയുടെ പരിധി ആര്‍ബിഐ ബാലന്‍സ് ഷീറ്റിന്റെ 7.5 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സിആര്‍ബി അനുപാതം ഉയര്‍ത്തിയിട്ടും കേന്ദ്രത്തിന് ബംപര്‍ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞത് വരുമാനത്തില്‍ കുതിപ്പുണ്ടായതുവഴിയാണ്. റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രം ബജറ്റില്‍ പ്രതീക്ഷിച്ച 2.56 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതമെന്ന (2,68,590.07 കോടി രൂപ) പ്രത്യേകതയുമുണ്ട്.
ചെലവുകള്‍ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് റിസര്‍വ് ബാങ്ക് പൂര്‍ണമായും ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന അടിയന്തര വായ്പകളില്‍ നിന്നുള്ള പലിശ, നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടം, കരുതല്‍ വിദേശനാണയ ശേഖരത്തില്‍ നിന്നുള്ള ഡോളര്‍ വിറ്റഴിക്കല്‍ എന്നിവ വഴിയാണ് റിസര്‍വ് ബാങ്ക് പ്രധാനമായും വരുമാനം നേടുന്നത്. ഇതില്‍ നിന്ന് ചെലവ് കിഴിച്ചുള്ള തുകയാണ് വരുമാന സര്‍പ്ലസ്.
Recent Comments