കൊച്ചിയിൽ ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പ് വരുന്നു

കൊച്ചിയിൽ ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പ് വരുന്നു

നിക്ഷേപ, തൊഴിൽ, ടെക്നോളജി രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി കേരളം. ആറ് ലക്ഷം പേ‍ർക്ക് തൊഴിൽ സാധ്യത തുറക്കുന്ന വൻപദ്ധതിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വിശാല കൊച്ചി വികസന അതോറിട്ടിയും ( ജി സി ഡിഎ) കൊച്ചിയിലെ ഇൻഫോ പാ‍ർക്കും ചേ‍ർന്നാണ് ഈ വൻ നിക്ഷേപ, തൊഴിൽ പദ്ധതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നത്.

ഇന്റഗ്രേറ്റ് എ ഐ ടൗൺഷിപ്പുമായാണ് കേരളം പുതിയ കുതിപ്പിനൊരുങ്ങുന്നത്. 25,000 കോടി രൂപയുടെ നിക്ഷേപമാണ് ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പിന് പ്രതീക്ഷിക്കുന്നത്.

ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടവികസനവുമായി ബന്ധപ്പെട്ടാണ് പദ്ധതി. ഇതിനായി ലാന്‍ഡ് പൂളിങ്ങിലൂടെ 300 ഏക്കര്‍ സ്ഥലം കണ്ടെത്തി മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ ലാന്‍ഡ് പൂളിങ് പൂര്‍ത്തിയാക്കും. ലാന്‍ഡ് പൂളിങ്ങിനായി ജി സി ഡി എ (വിശാലകൊച്ചി വികസന അതോറിറ്റി)യും ഇന്‍ഫോപാര്‍ക്കും ധാരണാപത്രം ഒപ്പുവച്ചു. സാദ്ധ്യത പഠനം, പ്രാഥമിക സര്‍വേ, മാസ്റ്റര്‍ പ്ലാൻ, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കും

ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പ് പദ്ധതിയ്ക്കായി 300 മുതല്‍ 600 ഏക്കര്‍ വരെ സ്ഥലമാണ് വേണ്ടത്. വൻകിട ആഗോള ടെക് കമ്പനികൾ, കേപ്പബിലിറ്റി സെന്ററുകൾ (ജി സി സി) എന്നിവയ്ക്ക് ആകർഷകമായ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതായിരിക്കും ഇത്.

കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമ പഞ്ചായത്തുകളിലായി നിര്‍ദ്ദേശിച്ചിട്ടുള്ള ഭൂമിയിലെ 75 ശതമാനം വ്യക്തിഗത ഉടമസ്ഥരുടെ അംഗീകാരം നേടേണ്ടതുണ്ട്. ലാന്‍ഡ് പൂളിങ് സ്വകാര്യ ഉടമകളുടെ ചെറിയ സ്ഥലങ്ങള്‍ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റും. ഐ ടി പാര്‍ക്കുകളും അതുമായി ബന്ധപ്പെട്ട് പൊതുസൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കും.

വികസിപ്പിച്ച ഭൂമിയുടെ ഒരുഭാഗം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉപയോഗിക്കും. ബാക്കി മൂല്യവര്‍ദ്ധനയോടെ ഭൂവുടമകള്‍ക്ക് തിരികെ നല്‍കും. ഇതിനായി ഭൂവുടമകളെ പദ്ധതിയുടെ നേട്ടങ്ങള്‍ ബോദ്ധ്യപ്പെടുത്തിയായിരിക്കും അവരിൽ നിന്നും ഭൂമി ഏറ്റെടുക്കുക എന്ന് ജി സി ഡി എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയും ഇന്‍ഫോപാര്‍ക്ക് സി ഇ ഒ സുശാന്ത് കുറുന്തിലും പറഞ്ഞു. ഒരുവര്‍ഷത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നേരിട്ട് രണ്ട് ലക്ഷം പേ‍ർക്കും പരോക്ഷമായി നാല് ലക്ഷം പേ‍ർക്കും തൊഴിൽ നൽകുന്ന പദ്ധതിയാണിത്. ഐ ടി സംരംഭങ്ങൾക്കായുള്ള കെട്ടിടങ്ങള്‍ക്ക് പുറമെ, 100 ഏക്കറില്‍ ടൗണ്‍ഷിപ്പ്, പാര്‍പ്പിട സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,കായിക, സാംസ്‌ക്കാരിക സംവിധാനങ്ങള്‍ ഷോപ്പിങ് മാളുകള്‍, ആംഫി തിയേറ്റര്‍, ആധുനിക ആശുപത്രി, പൊതുയിടങ്ങൾ, എന്നിവ ഇതിലുണ്ടാകും.

ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് തിരുവനന്തപുരത്ത് ആരംഭിച്ചതിന് ശേഷം ഇതുവരെ വിവിധ ജില്ലകളിലായി നിരവധി ഐടി പാർക്കുകൾ ആരംഭിച്ചിട്ടുണ്ട്. വിവിധ ആഗോള കമ്പനികൾ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ ജില്ലകളിലിലെ ടെക്നോ,ഇൻഫോ പാർക്കുകളിൽ അവരുടെ ക്യാമ്പസുകൾ ആരംഭിച്ചിട്ടുണ്ട്.

ടെക്നോളജി രംഗത്തെ ഭാവി വികസനത്തെ മുൻകൂട്ടികണ്ടുകൊണ്ടും കേരളത്തിലേക്ക് മനുഷ്യവിഭവശേഷിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൂടി ഉപയോഗിച്ചുകൊണ്ട് കേരളത്തിലേക്ക് വൻ തോതിൽ നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിൽ രംഗത്തെ ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാണ് ഇന്റഗ്രേറ്റഡ് എ ഐ ടൗൺഷിപ്പ് ലക്ഷ്യമിടുന്നത്.

നിലവിൽ ഇൻഫോ പാ‍ർക്കുമായി ബന്ധപ്പെട്ട് 582 കമ്പനികൾ പ്രവ‍ർത്തിക്കുന്നു. ഇവയിൽ 72,000ത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ട്. 11.417 കോടി രൂപയുടെ കയറ്റുമതിയാണ് ഐടി മേഖലയിൽ നിന്ന് നടത്തിയിട്ടുള്ളത്.

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്

സ്‌റ്റോക് ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. മേരി ഇ ബ്രൂങ്കോ, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. മേരി ബ്രൂങ്കോയും റാംസ്‌ഡെല്ലും അമേരിക്കന്‍ ഗവേഷകരും, സകാഗുച്ചി ജപ്പാന്‍ ശാസ്ത്രജ്ഞനുമാണ്.

സ്‌റ്റോക് ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. മേരി ഇ ബ്രൂങ്കോ, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. മേരി ബ്രൂങ്കോയും റാംസ്‌ഡെല്ലും അമേരിക്കന്‍ ഗവേഷകരും, സകാഗുച്ചി ജപ്പാന്‍ ശാസ്ത്രജ്ഞനുമാണ്.

ടി സെല്ലുകള്‍ നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതായിരുന്നു ഗവേഷണം. രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും നമുക്കെല്ലാവര്‍ക്കും ഗുരുതരമായ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കുന്നതിന് അവരുടെ കണ്ടെത്തലുകള്‍ നിര്‍ണായകമാണ്. നോബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ഒല്ലെ കാംപെ പറഞ്ഞു.

വ്യാജ സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറിയാൽ പിടി വീഴും; പുതിയ നീക്കവുമായി ബഹ്‌റൈൻ

വ്യാജ സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറിയാൽ പിടി വീഴും; പുതിയ നീക്കവുമായി ബഹ്‌റൈൻ

മനാമ: വിദേശതൊഴിലാളികളുടെ അക്കാദമിക്, പ്രഫഷനൽ യോഗ്യതകൾ പരിശോധിക്കാനൊരുങ്ങി ബഹ്‌റൈൻ. ഇത് സംബന്ധിച്ച ഒരു സമിതിക്ക് രൂപം നൽകാൻ പാർലമെന്‍റിൽ നിർദേശം സമർപ്പിച്ചു. പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മികച്ച സേവനം ഉറപ്പാക്കുകയാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യമെന്ന് എംപിമാർ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വിദേശതൊഴിലാളികൾ ജോലി ചെയ്തു വരുന്നുണ്ട്. പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ യോഗ്യതകൾ അവർക്ക് ഉണ്ടോ എന്ന് പരിശോധിക്കണം.

ജോലിക്ക് പ്രവേശിക്കും മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ യാഥാർത്ഥമാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനു വേണ്ടി ഒരു സമിതിക്ക് രൂപം നൽകണമെന്നാണ് ആവശ്യം. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടുന്ന കേസുകൾ രാജ്യത്ത് വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ആരോഗ്യം, വിദ്യാഭ്യാസം, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ യോഗ്യതയില്ലാത്ത വ്യക്തികൾ ജോലി ചെയ്യുന്നത് അപകടങ്ങൾക്ക് വഴി വെച്ചേക്കാം എന്നാണ് എം പിമാരുടെ അഭിപ്രായം.

മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം പിമാരാണ് പുതിയ നിർദേശം സ്പീക്കർക്ക് കൈമാറിയത്. ഇത് കൂടുതൽ പരിശോധനകൾക്കായി സർവിസ് കമ്മിറ്റിക്ക് കൈമാറിയാതായി സ്പീക്കർ അറിയിച്ചു.

‘മൊബൈൽ നോക്കിയല്ല, പഠിച്ച് വാദിക്കു’; എഐ ടൂളും ഗൂഗിളും വിലക്കി ഹൈക്കോടതി!

‘മൊബൈൽ നോക്കിയല്ല, പഠിച്ച് വാദിക്കു’; എഐ ടൂളും ഗൂഗിളും വിലക്കി ഹൈക്കോടതി!

ചണ്ഡീഗഢ്: വാദത്തിനിടെ കോടതി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ അഭിഭാഷകർ എഐ ടൂളുകളും ഗൂഗിളുമൊക്കെ ആശ്രയിക്കുന്നത് വിലക്കി പഞ്ചാബ്- ഹരിയാന ഹൈക്കോടതി. ഐപാഡും ലാപ്ടോപ്പും പോലെ മൊബൈൽ ഫോണുകളെ വാദത്തിനിടെ ആശ്രയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു ജസ്റ്റിസ് സഞ്ജയ് വസിഷ്ഠ് വ്യക്തമാക്കി. ഒരു അഭിഭാഷകന്റെ ഫോൺ കോടതി കുറച്ചു നേരം പിടിച്ചു വയ്ക്കുകയും ചെയ്തു.

ഒരു കേസിൽ വാദം നടക്കുന്നതിനിടെ ജഡ്ജി ചോദ്യമുന്നയിച്ചപ്പോൾ മറുപടി നൽകാനായി അഭിഭാഷകൻ ഫോണെടുത്തതിനെ കോടതി എതിർത്തു. ഇത് ശരിയായ രീതിയല്ലെന്നും മൊബൈലിൽ നിന്നു വിവരം ലഭിക്കും വരെ നടപടികൾ നിർത്തി വയ്ക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു. മൊബൈലിൽ നോക്കി പറയാതെ കേസ് വ്യക്തമായി പഠിച്ച് അവതരിപ്പിക്കണമെന്ന നിർദ്ദേശവും കോടതി അഭിഭാഷകർക്ക് നൽകി.

ഇക്കാര്യത്തിൽ ഇപ്പോൾ കടുത്ത ഉത്തരവിറക്കുന്നില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. വാദത്തിനിടെ മൊബൈൽ ഉപയോഗിക്കരുതെന്നു അഭിഭാഷകരോട് ബാർ അസോസിയേഷനുകൾ അഭ്യർഥിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

ചുമ മരുന്ന് കഴിച്ച രണ്ടു കുട്ടികള്‍ കൂടി മരിച്ചു, മരണം 11 ആയി; ഡോക്ടര്‍ അറസ്റ്റില്‍

ചുമ മരുന്ന് കഴിച്ച രണ്ടു കുട്ടികള്‍ കൂടി മരിച്ചു, മരണം 11 ആയി; ഡോക്ടര്‍ അറസ്റ്റില്‍

ഭോപ്പാല്‍: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 11 ആയി ഉയര്‍ന്നു. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. കോള്‍ഡ്രിഫ് എന്ന മരുന്ന് കഴിച്ച കുട്ടികളാണ് മരിച്ചത്.

ഈ കഫ് സിറപ്പില്‍ വിഷാംശം നിറഞ്ഞ വ്യാവസായിക രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് കോള്‍ഡ്രിഫ് എന്ന കഫ് സിറപ്പ് നിരോധിച്ചിട്ടുണ്ട്. മരുന്നില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരിക്കുന്നതായി തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചു.

ഈ രാസവസ്തു ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും കാരണമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിവാദ കഫ് സിറപ്പ് കുട്ടികള്‍ക്ക് കുറിച്ചു കൊടുത്ത ഡോക്ടറെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചിന്ദ്‌വാരയിലെ പരാസിയയില്‍ പ്രൈവറ്റ് ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്.

സര്‍ക്കാര്‍ ഡോക്ടറായ പ്രവീണ്‍ സോണി തന്റെ പ്രൈവറ്റ് ക്ലിനിക്കിലെത്തിയ കുട്ടികള്‍ക്കാണ് ചുമ മരുന്ന് കുറിച്ചു കൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. ചുമയ്ക്കുള്ള മരുന്നായ കോള്‍ഡ്രിഫിന്റെ നിര്‍മ്മാതാക്കളായ തമിഴ്‌നാട് കാഞ്ചീപുരത്തെ സ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയും മധ്യപ്രദേശ് സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഏകദിനത്തിലും ‘ഗില്‍ യുഗം’; കോഹ് ലിയും രോഹിത്തും തിരിച്ചെത്തി; സഞ്ജു ടി20യില്‍ തുടരും

ഏകദിനത്തിലും ‘ഗില്‍ യുഗം’; കോഹ് ലിയും രോഹിത്തും തിരിച്ചെത്തി; സഞ്ജു ടി20യില്‍ തുടരും

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഏകദിന ടീമില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഉള്‍പ്പെടുന്നു. ശ്രേയസ് അയ്യയര്‍ ഉപനായകനാകും. ഓസ്‌ട്രേലിയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ജസ്പ്രീംത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. യശ്വസി ജയ്‌സ് വാളിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. നിലവിലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിതിനെ മാറ്റിയാണ് ഗില്ലിനെ ക്യാപ്്റ്റനാക്കിയത്. നിലവില്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഗില്‍. സൂര്യകുമാര്‍ യാദവ് ആണ് ടി20 ക്യാപ്റ്റന്‍.

ഏകദിന ടീമിലെ ക്യാപ്റ്റന്‍ സ്ഥാനമാറ്റം രോഹിത് ശര്‍മയെ അറിയിച്ചതായി മുഖ്യസെലക്ടര്‍ അഗാര്‍ക്കര്‍ പറഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് നായകര്‍ എന്നത് പ്രായോഗികമായി അസാധ്യമാണെന്നും ഇപ്പോള്‍ ടി20 ലോകപ്പാണ് ടീം ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍.

ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അകഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ് വാഷിംഗ്ടണ്‍ സുന്ദര്‍.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഉള്ളത്. ഈ മാസം 19 മുതല്‍ പെര്‍ത്തിലാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാകുന്നത്.