ഗവര്‍ണര്‍ ഒപ്പിട്ടില്ല; നിയമസഭകള്‍ പാസാക്കിയ 18 ശതമാനം ബില്ലുകള്‍ മൂന്ന് മാസത്തിലധികം വൈകി- റിപ്പോര്‍ട്ട്

ഗവര്‍ണര്‍ ഒപ്പിട്ടില്ല; നിയമസഭകള്‍ പാസാക്കിയ 18 ശതമാനം ബില്ലുകള്‍ മൂന്ന് മാസത്തിലധികം വൈകി- റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാന നിയമ സഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഒപ്പുവയ്ക്കാതെ വൈകുന്നത് പതിവെന്ന് റിപ്പോര്‍ട്ട്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നും ഇത്തരം രീതികള്‍ നിയമ വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് 2024ല്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ എടുത്ത കാലതാമസത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.

പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പക്ഷേ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. 2024-ല്‍ വിവിധ സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ 18 ശതമാനവും മൂന്ന് മാസത്തിലധികം കഴിഞ്ഞാണ് അംഗീകാരം ലഭിച്ചത്. 2025 ഏപ്രില്‍ വരെ പാസാക്കുകയും ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ബില്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബില്ലുകളുടെ 72 ശതമാനത്തിനും അംഗീകാരം ലഭിക്കാന്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ എടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ 38 ശതമാനവും കാലതാമസം നേരിട്ടു. സിക്കിമില്‍ 56 ശതമാനം ബില്ലുകളാണ് കാലതാമസം നേരിട്ടത്.

രാജ്യത്തെ സംസ്ഥാന നിയമസഭകള്‍ 2024 ല്‍ 500 ല്‍ അധികം ബില്ലുകള്‍ പാസാക്കിയിട്ടുണ്ട്. സംസ്ഥാന ബജറ്റുകളുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായും നിയമസഭ ചേരുകയും ചെയ്തിരുന്നു. ഇതിന്റെ ആകെ ചെലവ് ഏകദേശം 58 ലക്ഷം കോടി രൂപയോളമാണ്. ഏകദേശം നൂറ് മണിക്കൂറോളമാണ് ഇവയുടെ ആകെയുള്ള കണക്ക്. ഈ സമയത്ത് 500 ല്‍ അധികം ബില്ലുകളും 58 ലക്ഷം കോടി രൂപയുടെ ബജറ്റുകളും പാസാക്കപ്പെട്ടു. എന്നാല്‍, ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതില്‍ ചില സംസ്ഥാനങ്ങളില്‍ വലിയ കാല താമസം നേരിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അരുണാചല്‍ പ്രദേശ്, ബീഹാര്‍, ഡല്‍ഹി, മിസോറാം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ ബില്ലുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ അംഗീകാരം ലഭിച്ചു. സംസ്ഥാനങ്ങളിലെ 60 ശതമാനം ബില്ലുകള്‍ക്കും ഒരു മാസത്തിനുള്ളില്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചു.

അതേസമയം, നിയമസഭ സമ്മേളിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കും മെല്ലേപ്പോക്കുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആറ് മാസത്തിലൊരിക്കലെങ്കിലും നിയമസഭ സമ്മേളിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ ഒന്നോ രണ്ടോ ദിവസം നീണ്ടുനിന്ന ഹ്രസ്വ സമ്മേളനങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്ന് പതിനൊന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ വ്യവസ്ഥ പാലിച്ചത്. ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ സമയം നിയമസഭ സമ്മേളനം ചേര്‍ന്നത്. 42 ദിവസമാണ് ഒഡീഷയില്‍ നിയമ സഭ ചേര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 38 മണിക്കൂറാണ് ആകെ നിയമസഭ സമ്മേളിച്ചത്. പശ്ചിമബംഗാളില്‍ 36 മണിക്കൂറും നിയമസഭ സമ്മേളിച്ചു. രാഷ്ട്രപതി ഭരണത്തിന്‍ കീഴിലുള്ള മണിപ്പൂരില്‍ 14 ദിവസം നിയമസഭ ചേര്‍ന്നപ്പോള്‍ നാഗാലാന്‍ഡ് ആറ് ദിവസവും സിക്കിം എട്ട് ദിവസം അരുണാചല്‍ പ്രദേശില്‍ 16 ദിവസവും സഭ ചേര്‍ന്നു.

പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങി, നീറ്റ് ഫല പ്രഖ്യാപനത്തിന് സ്റ്റേ

പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങി, നീറ്റ് ഫല പ്രഖ്യാപനത്തിന് സ്റ്റേ

ഇന്‍ഡോര്‍: പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങിയത് പ്രകടനത്തെ ബാധിച്ചെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ നീറ്റ് യുജി ഫലപ്രഖ്യാപനം തടഞ്ഞ് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റെതാണ് നടപടി. മെയ് നാലിന് നടന്ന നീറ്റ് പരീക്ഷയ്ക്കിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് മധ്യപ്രദേശില്‍ വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചത്.

വിദ്യാര്‍ത്ഥിയുടെ ഹര്‍ജിയില്‍ ഇടപെട്ട കോടതി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. ഹര്‍ജി വീണ്ടും പരിഗണനയ്ക്ക് എടുക്കും വരെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കരുത് എന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ജൂണ്‍ 30 ന് വീണ്ടും പരിഗണിക്കും.

ഹര്‍ജിയില്‍ പരീക്ഷ സംഘടിപ്പിക്കുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ), കേന്ദ്ര സര്‍ക്കാര്‍, മധ്യപ്രദേശ് വെസ്റ്റ് സോണ്‍ വൈദ്യുതി വിതരണ കമ്പനി എന്നിവരില്‍ നിന്ന് വിശദീകരണം നേടി. നാലാഴ്ചയ്ക്കകം വിഷയത്തില്‍ വിശദീകരണം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദേശം.

ഇന്‍ഡോറില്‍ നീറ്റ് പരീക്ഷ നടന്ന കേന്ദ്രങ്ങളില്‍ മിക്കതിലും വൈദ്യുതി മുടക്കം ഉള്‍പ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആരോപിച്ചു. മേഖലയില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അധികൃതര്‍ ആവഗണിച്ചെന്നും അഭിഭാഷകന്‍ ആരോപിച്ചു. പരീക്ഷയിക്കിടെ വൈദ്യുതി മുടങ്ങിയപ്പോള്‍ പല കേന്ദ്രങ്ങളിലും മെഴുകുതിരി വെളിച്ചത്തിലായിരുന്നു കുട്ടികള്‍ പരീക്ഷ പൂര്‍ത്തിയാക്കിയത് എന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

രാജ്യത്ത് ഉടനീളം ഏകദേശം 21 ലക്ഷം കുട്ടികളാണ് നീറ്റ് പരീക്ഷയെഴുതിയിരിക്കുന്നത്. ജൂണ്‍ 14 ന് പരീക്ഷാ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍.

ഗ്രാമീണരെ രക്ഷിക്കുക എന്ന വെല്ലുവിളി മറികടന്നു; 48 മണിക്കൂറിനിടെ ഷാഹിദ് കുട്ടേ അടക്കം ആറു ഭീകരരെ വധിച്ചു; സൈന്യം

ഗ്രാമീണരെ രക്ഷിക്കുക എന്ന വെല്ലുവിളി മറികടന്നു; 48 മണിക്കൂറിനിടെ ഷാഹിദ് കുട്ടേ അടക്കം ആറു ഭീകരരെ വധിച്ചു; സൈന്യം

ശ്രീനഗര്‍: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ജമ്മു കശ്മീര്‍ മേഖലയില്‍ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളില്‍ ആറ് ഭീകരരെ വധിച്ചതായി സേനകള്‍. ജമ്മു കശ്മീര്‍ പൊലീസിന്റെയും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെയും ഏകോപനത്തോടെ ഇന്ത്യന്‍ സൈന്യമാണ് ഭീകരരെ അമര്‍ച്ച ചെയ്തതെന്ന് അവന്തിപോറയില്‍ സേനകള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെല്ലെര്‍, ഷോപിയാന്‍, ത്രാല്‍ മേഖലകളില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് കശ്മീര്‍ പൊലീസ് ഐജി വി കെ ബിര്‍ഡി പറഞ്ഞു. ‘കശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം വര്‍ധിച്ച സാഹചര്യത്തില്‍ ഇവിടെ വിന്യസിച്ചിരിക്കുന്ന എല്ലാ സുരക്ഷാ സേനകളും അവരുടെ തന്ത്രങ്ങള്‍ അവലോകനം ചെയ്തു. ഈ അവലോകനത്തിന് ശേഷം ഭീകരപ്രവര്‍ത്തനം അമര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ശ്രദ്ധയുടെയും ഏകോപനത്തിന്റെയും അടിസ്ഥാനത്തിലാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ രണ്ട് വിജയകരമായ ഓപ്പറേഷനുകള്‍ നടത്തിയത്. അതില്‍ ഞങ്ങള്‍ക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഷോപിയാനിലെ കെല്ലെര്‍, ത്രാല്‍ മേഖലകളിലാണ് ഓപ്പറേഷന്‍ നടത്തിയത്. അതിന്റെ ഫലമായി ആകെ ആറ് ഭീകരെ വധിച്ചു. കശ്മീര്‍ താഴ്വരയിലെ ഭീകര ആവാസവ്യവസ്ഥ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’- കശ്മീര്‍ ഐജി പറഞ്ഞു.

‘മെയ് 12 ന്, കെല്ലെറിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒരു ഭീകര സംഘടനയുടെ സാന്നിധ്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. മെയ് 13 ന് രാവിലെ, ചില നീക്കങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഞങ്ങള്‍ ഭീകരരെ തേടിപ്പോയി. അവര്‍ വെടിവച്ചു. ഞങ്ങളുടെ ടീം അവരെ നിര്‍വീര്യമാക്കി. ത്രാള്‍ പ്രദേശത്തെ രണ്ടാമത്തെ ഓപ്പറേഷന്‍ ഒരു അതിര്‍ത്തി ഗ്രാമത്തിലാണ് നടത്തിയത്. ഞങ്ങള്‍ ഈ ഗ്രാമം വളഞ്ഞപ്പോള്‍, ഭീകരര്‍ വീടുകളില്‍ നിലയുറപ്പിച്ച് ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഈ സമയത്ത്, ഞങ്ങള്‍ നേരിട്ട വെല്ലുവിളി ഗ്രാമീണരെ രക്ഷിക്കുക എന്നതായിരുന്നു. ഈ ഓപ്പറേഷനില്‍ മൂന്ന് ഭീകരരെയാണ് വധിച്ചത്’- മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷി പറഞ്ഞു.

‘കൊല്ലപ്പെട്ട ആറ് ഭീകരരില്‍ ഒരാളായ ഷാഹിദ് കുട്ടേ രണ്ട് പ്രധാന ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജര്‍മന്‍ വിനോദസഞ്ചാരിക്കെതിരായ ആക്രമണവും ഇതില്‍ ഉള്‍പ്പെടുന്നു. ഭീകരവാദത്തിന് ഫണ്ട് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ട്”- മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനം ഇന്ത്യന്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രതിരോധ ബജറ്റ് ഉയര്‍ത്താന്‍ ഇന്ത്യ, 50,000 കോടി അധികമായി നീക്കിവയ്ക്കുമെന്നു സർക്കാർ

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രതിരോധ ബജറ്റ് ഉയര്‍ത്താന്‍ ഇന്ത്യ, 50,000 കോടി അധികമായി നീക്കിവയ്ക്കുമെന്നു സർക്കാർ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ അധിക ബജറ്റ് വിഹിതമായി പ്രതിരോധ മേഖലയ്ക്ക് 50,000 കോടി രൂപ നീക്കിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സേനയ്ക്ക് പുതിയ ആയുധങ്ങളും സാങ്കേതിക വിദ്യകളും സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതിരോധമേഖലയ്ക്കായി നീക്കിവെച്ചത് 6.81 ലക്ഷം കോടിരൂപയാണ്. അതിന് മുന്‍വര്‍ഷത്തെ ബജറ്റില്‍ ഇത് 6.2 ലക്ഷം കോടിയായിരുന്നു. ഒന്‍പത് ശതമാനമാണ് വര്‍ധന. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചു. 2014-15 ബജറ്റില്‍ ഇത് 2.29 ലക്ഷം കോടിയായിരുന്നു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‍റെ അംഗീകാരത്തോടെ അധിക വിഹിതം ലഭിക്കുന്ന പ്രതിരോധ സേനയ്ക്ക് കൂടുതല്‍ യുദ്ധോപകരണങ്ങള്‍, ഗവേഷണം എന്നിവയ്ക്ക് പണം കണ്ടെത്താനാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ വെടിവച്ചുകൊന്ന ഭീകരാക്രമണത്തിന് നല്‍കിയ തിരിച്ചടി ഇന്ത്യന്‍ പ്രതിരോധ സേനയുടെ മികവ് തെളിയിക്കുന്നതായിരുന്നു. പാകിസ്ഥാന്റെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേന നൂറിലധികം ഭീകരെ കൊലപ്പെടുത്തുകയും ചെയ്തു. അതിന് മറുപടിയായി പാക് സൈന്യം നടത്തിയ ആക്രമണങ്ങളെ ഇന്ത്യന്‍ സേന പ്രതിരോധിക്കുകയം ചെയ്തു. പാകിസ്ഥാന്‍ ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളുമെല്ലം യഥാസമയം നിര്‍വീര്യമാക്കാനും പ്രതിരോധ സേനയ്ക്ക് കഴിഞ്ഞു

വഖഫ് നിയമഭേദ​ഗതി; ഹർജികൾ പുതിയ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ, ഇന്ന് പരി​ഗണിക്കും

വഖഫ് നിയമഭേദ​ഗതി; ഹർജികൾ പുതിയ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ, ഇന്ന് പരി​ഗണിക്കും

ഡൽ​ഹി: വഖഫ് നിയമഭേദ​ഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് ബിആർ ​ഗവായ്, ജസ്റ്റിസ് അ​ഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് ഹർജികൾ പരി​ഗണിക്കുക.

സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകൾ കേട്ടിരുന്നത്. നിയമഭേദ​ഗതി സ്റ്റേ ചെയ്യണമെന്ന അപേക്ഷയിൽ കൂടുതൽ വാദം കേൾക്കണമെന്നു ചൂണ്ടിക്കാട്ടി പുതിയ ചീഫ് ജസ്റ്റിസ് പരി​ഗണിക്കട്ടേയെന്നു സഞ്ജീവ് ഖന്ന നേരത്തെ നിശ്ചയിച്ചാണ് ഇന്നത്തേക്ക് വാദം മാറ്റിയത്.

തമിഴ്നാട്ടിലെ ഒരു ​ഗ്രാമം വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിച്ചതിനെതിരെ പ്രദേശവാസി കക്ഷി ചേരാൻ നൽകിയ അപേക്ഷ ചീഫ് ജസ്റ്റിസിനു മുൻപാകെ എത്തും. തമിഴ്നാട്ടിലെ 300 ഏക്കറിലധികം വിസ്തൃതിയുള്ള തിരുച്ചെന്തുറൈ ഗ്രാമം മുഴുവൻ തങ്ങളുടെ സ്വത്താണെന്ന് അവകാശപ്പെട്ടാണ് വഖഫ് ബോർഡ് നേരത്തെ രം​ഗത്തെത്തിയത്. ജാമിയത്ത് നേതാവ് സമർപ്പിച്ച റിട്ട് ഹർജിയിൽ ഇടപെടൽ ആവശ്യപ്പെട്ടാണ് പ്രദേശവാസി അപേക്ഷ നൽകിയത്. വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗൺസിൽ, ബോർഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിർദ്ദേശങ്ങളും കോടതി നേരത്തെ നൽകിയിരുന്നു.

കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു

കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ, കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീകരരെ സൈന്യം വധിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ ചൊവ്വാഴ്ച കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ലഷ്‌കര്‍ ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും പണവും അടക്കം പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.