നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കളക്ട്രേറ്റിന് സമീപത്തെ തകർന്ന കെട്ടിടത്തിൽ ആണ്‌ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തിരുപ്പൂർ കളക്ടറേറ്റിനോട് ചേർന്ന് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ രാവിലെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് അടിച്ച് തലയും കൈകകളും ക്രൂരമായി ചതച്ച നിലയിലായിരുന്നു മൃതദേഹം.

സമീപത്തുതന്നെ രക്തംപുരണ്ട കല്ലുകളും കണ്ടെത്തി. പോലീസെത്തി നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് മധുര സ്വദേശിയായ ചിത്ര എന്ന നഴ്‌സാണെന്ന് വ്യക്തമായി. പല്ലടത്തെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ കഴിഞ്ഞ മാസം ആണ്‌ ചിത്ര ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് ചിത്രം ഇറങ്ങിയിരുന്നു എന്ന് അയൽക്കാർ പറഞ്ഞു.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന പോലീസ് ചിത്രയുടെ ഭർത്താവ് രാജേഷിനു കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ആണ്‌. രാജേഷുമായി വഴക്കിട്ടാണ് ചിത്ര ഒന്നര വയസുള്ള കുഞ്ഞുമായി മധുരയിൽ നിന്ന് തിരുപ്പൂരിലേക്ക് മാറിയത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെന്നും എന്നാൽ ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചിത്രയെ കാണാൻ രാജേഷ് ആശുപത്രിയിൽ എത്തിയിരുന്നു. രാവിലെ ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് ഇയാളോ ഇയാൾക്ക് വേണ്ടി മാറ്റാരെങ്കിലുമോ ചിത്രയേ അപായപ്പെടുത്തിയതാണോ എന്നാണ് പോലീസിന്റെ സംശയം. രാജേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിൽ ആണെന്നും പൊലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; മരം വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു; 120 വിമാനങ്ങള്‍ വൈകി

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; മരം വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു; 120 വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും കാരണം ജനജീവിതം ദുസ്സഹം. കാറ്റില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു. മഴയെ തുടര്‍ന്ന് 120 വിമാനങ്ങള്‍ വൈകി. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

മൂന്ന് വിമാനങ്ങള്‍ അഹമ്മദാബാദിലേക്കും ജയ്പൂരിലേക്കും തിരിച്ചുവിട്ടതായി വിമാനാത്താവള അധികൃതര്‍ അറിയിച്ചു. വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി വിമാനക്കമ്പനികള്‍ അറിയിച്ചു. ‘ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ ചില വിമാനങ്ങള്‍ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്, ഇത് ഞങ്ങളുടെ മൊത്തത്തിലുള്ള ഷെഡ്യൂളിനെ ബാധിച്ചേക്കാം. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഒരുക്കാന്‍ പരമാവധി ശ്രമിക്കുന്നു,’ എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

ശക്തമായ കാറ്റില്‍ മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണതിനെ തുടര്‍ന്ന് ഏകദേശം 15 മുതല്‍ 20 വരെ ട്രെയിനുകള്‍ വൈകി. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദ്വാരക, ഖാന്‍പൂര്‍, മിന്റോ റോഡ്, ലജ്പത് നഗര്‍, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

മുൻ കേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു

ജയ്പൂർ: പൊള്ളലേറ്റ് ചികിത്സയിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്ന് വസ്ത്രത്തിൽ തീ പടർന്നാണ് ​ഗിരിജയ്ക്ക് പൊള്ളലേറ്റത്. ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇന്നലെ അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

കേന്ദ്രമന്ത്രിയായും, ദേശീയ വനിത കമ്മീഷൻ ചെയർപേഴ്‌സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ ഉദയ്പൂർ സിറ്റി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗുലാബ് ചന്ദ് കതാരിയയോട് പരാജയപ്പെട്ടു.

ഗിരിജയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചനം അറിയിച്ചു. ഗിരിജയുടെ വിയോഗം കോൺഗ്രസ് കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഖർഗെ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഗിരിജ വ്യാസിന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍, ശക്തമായി തിരിച്ചുവന്ന് രൂപ

ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍, ശക്തമായി തിരിച്ചുവന്ന് രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ ശക്തമായി തിരിച്ചുവന്ന് രൂപ. ഏഴുമാസത്തിനിടെ 2024 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കാണ് രൂപ ഉയര്‍ന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 71 പൈസയുടെ നേട്ടം സ്വന്തമാക്കിയതോടെ രൂപ 84 നിലവാരത്തിലും താഴെ എത്തിയിരിക്കുകയാണ്. 83.78 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

84.09 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കാണ് രൂപയ്ക്ക് തുണയായത്. കൂടാതെ ഇന്ത്യ- അമേരിക്ക താരിഫ് ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുകൂലമായ സംസാരിച്ചതും രൂപയ്ക്ക് പ്രയോജനം ചെയ്തതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 10ന് രേഖപ്പെടുത്തിയ 87.95 ആണ് രൂപയുടെ ഏറ്റവും മോശം നിലവാരം.

അതിനിടെ ഓഹരി വിപണിയും നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 900ലധികം പോയിന്റ് ആണ് മുന്നേറിയത്. സെന്‍സെക്‌സ് 81000 കടന്നാണ് കുതിക്കുന്നത്. നിഫ്റ്റി 24,550 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. അദാനി പോര്‍ട്‌സ്, മാരുതി സുസുക്കി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

ഡ്രൈ ആയി ‘5 ഫുള്‍’ അടിച്ചാല്‍ പതിനായിരം രൂപ; ബെറ്റില്‍ 21കാരന് ദാരുണാന്ത്യം

ഡ്രൈ ആയി ‘5 ഫുള്‍’ അടിച്ചാല്‍ പതിനായിരം രൂപ; ബെറ്റില്‍ 21കാരന് ദാരുണാന്ത്യം

ബംഗളൂരു: പതിനായിരം രൂപയ്ക്ക് പന്തയം വച്ചപ്പോള്‍ യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍. കര്‍ണാടകയിലെ കോലാറിലെ 21കാരനായ കാര്‍ത്തിക്കിനാണ് ജീവന്‍ നഷ്ടമായത്. അതും കുഞ്ഞിപിറന്നതിന്റെ സന്തോഷം മായുന്നതിന് തൊട്ടുമുന്‍പ്. 5 ബോട്ടില്‍ ഡ്രൈ ആയി അടിച്ചാല്‍ പതിനായിരം രൂപയായിരുന്നു ബെറ്റ്. കോലാര്‍ ജില്ലയിലെ മുള്‍ബാഗില്‍ താലൂക്കിലെ പൂജരഹള്ളി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

സുഹൃത്തുക്കളായ കാര്‍ത്തിക്, വെങ്കിട്ട റെഡ്ഡി,സുബ്രമണിയും മറ്റു നാലുപേരും ചേര്‍ന്ന് ബെറ്റ് വച്ചു. 5 ബോട്ടില്‍ മദ്യം വെള്ളം തൊടീക്കാത കഴിക്കുക. 5 ബോട്ടിലും കാലിയാക്കുന്നയാള്‍ക്ക് പതിനായിരം രൂപയെന്നായിരുന്നു വാഗ്ദാനം. വെങ്കിടറെഡ്ഡിയുടെ ഈ ബെറ്റിന് കാര്‍ത്തിക് എന്ന 21കാരന്‍ ചലഞ്ച് പറഞ്ഞു. നിന്ന നില്‍പില്‍ കാര്‍ത്തിക് മദ്യം അകത്താക്കാന്‍ തുടങ്ങി. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും കാര്‍ത്തികിന് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കള്‍ ചേര്‍ന്നു ആശൂപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരാഴ്ച മുന്‍പാണ് കാര്‍ത്തിക് അച്ഛനായത്. പ്രസവാനന്തര ചടങ്ങുകള്‍ക്കായി ഭാര്യവീട്ടിലേക്കു പോകാനിരിക്കെയാണ് സുഹൃത്തുക്കളുമൊത്ത് ഇത്തരത്തില്‍ വാതുവച്ച് മദ്യപിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ സുബ്രണി, വെങ്കിട്ട റെഡ്ഡി എന്നിവരെ അറസ്റ്റ് ചെയ്തു. നാലുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണന്ന് പൊലീസ് അറിയിച്ചു.

നീറ്റ് യുജി 2025: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നീറ്റ് യുജി 2025: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2025 അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. മെയ് നാലിനാണ് പരീക്ഷ.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് നീറ്റ്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ബിരുദ മെഡിക്കല്‍ (എംബിബിഎസ്), ഡെന്റല്‍ (ബിഡിഎസ്), ആയുഷ് കോഴ്സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയാണിത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന്, അപേക്ഷകര്‍ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ‘NEET UG 2025 അഡ്മിറ്റ് കാര്‍ഡ്’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അഡ്മിറ്റ് കാര്‍ഡില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍ തിരുത്തലിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹെല്‍പ്പ് ലൈനില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.

പരീക്ഷാഹാളില്‍ കയറുമ്പോള്‍ കൈയില്‍ കരുതേണ്ടവ:

അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പ്

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി സാധുവായ ഒരു ഫോട്ടോ തിരിച്ചറിയല്‍ രേഖ

ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷാ ഫോമില്‍ സമര്‍പ്പിച്ചതിന് സമാനമായത്)

ഒരു പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോ (ഹാജര്‍ ഷീറ്റിനായി)

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പേര്, റോള്‍ നമ്പര്‍, ജനനത്തീയതി, അപേക്ഷാ ഐഡി, കാറ്റഗറി, രക്ഷിതാവിന്റെ വിവരങ്ങള്‍, പരീക്ഷാ തീയതിയും സമയവും, പരീക്ഷാ കേന്ദ്രത്തിന്റെ പേരും പൂര്‍ണ്ണ വിലാസവും,ചോദ്യപേപ്പര്‍ ഭാഷ, ഫോട്ടോഗ്രാഫും ഒപ്പും എല്ലാം ശരിയാണെന്ന് ഉറപ്പാക്കണം. ഡ്രസ് കോഡും പരീക്ഷാ ദിവസത്തെ നിര്‍ദ്ദേശങ്ങളും ശ്രദ്ധയോടെ മനസിലാക്കേണ്ടതാണ്.