പാകിസ്ഥാന്‍ നടീനടന്മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

പാകിസ്ഥാന്‍ നടീനടന്മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഹനിയ അമീര്‍, മഹിറ ഖാന്‍, അലി സഫര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് വിലക്കിയത്. സനം സയീദ്, ബിലാല്‍ അബ്ബാസ്, ഇഖ്റ അസീസ്, ഇമ്രാന്‍ അബ്ബാസ്, സജല്‍ അലി എന്നിവരുടെ അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നിരവധി ആളുകള്‍ നടീനടന്മാരുടെ വിലക്കിയ അക്കൗണ്ടുകളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഫവാദ് ഖാന്‍, വഹാജ് അലി തുടങ്ങിയ പ്രശസ്ത നടന്മാരുടെ അക്കൗണ്ടുകള്‍ ഇതുവരെ വിലക്കിയിട്ടില്ല. ഷാറൂഖ് ഖാനൊപ്പം റായീസ് എന്ന സിനിമയിലൂടെയാണ് മഹിറ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ദുരന്തം എവിടെയായാലും ദുരന്തമാണെന്ന് അഭിപ്രായപ്പെട്ട നടി ഹനിയ അമീര്‍, പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഭിനേതാക്കളുടെ നവമാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുകൊണ്ടുള്ള നടപടി.

പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ

പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പെഹല്‍ഗാം ആക്രമണണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പാക് വ്യോമതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം.

പാകിസ്ഥാന്‍ യാത്ര, സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അതേസമയം, പാകിസ്ഥാന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസമുണ്ടാകില്ല.

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ വിലക്കേര്‍പ്പെടുത്തിയ പാകിസ്ഥാന്‍ തീരുമാനത്തിന് 6 ദിവസത്തിനു ശേഷമാണ് ഇന്ത്യയുടെ മറുപടി. പാകിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യ കടന്നാണ് തെക്കന്‍ ഏഷ്യയിലേക്കും തെക്കു കിഴക്കന്‍ ഏഷ്യയിലേക്കും മറ്റും പോകുന്നത്.

ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികളാണ് വെടിയേറ്റ് മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. പാകിസ്ഥാനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

മെയ് മാസത്തില്‍ 12 ദിവസം ബാങ്ക് അവധി: പട്ടിക ഇങ്ങനെ…..

മെയ് മാസത്തില്‍ 12 ദിവസം ബാങ്ക് അവധി: പട്ടിക ഇങ്ങനെ…..

ഡല്‍ഹി: മെയ് മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും മെയ് ഒന്നിനും ബാങ്കിന് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മെയ് മാസത്തില്‍ മൊത്തം 12 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

മെയ് 1- ബുധനാഴ്ച- മെയ് ദിനം പ്രമാണിച്ച് മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഗോവ, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അവധി

മെയ് 4- ഞായറാഴ്ച

മെയ് 9- വെള്ളിയാഴ്ച- രവീന്ദ്രനാഥ ടാഗോര്‍ ജയന്തി- പശ്ചിമ ബംഗാളില്‍ അവധി

മെയ് 10- രണ്ടാം ശനിയാഴ്ച

മെയ് 11- ഞായറാഴ്ച

മെയ് 12- തിങ്കളാഴ്ച- ബുദ്ധ പൂര്‍ണ്ണിമ- ത്രിപുര, മിസോറാം,മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ജമ്മു, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ അവധിയാണ്

മെയ് 16- വെള്ളിയാഴ്ച- സിക്കിം സംസ്ഥാനം രൂപീകരിച്ച ദിനം- സിക്കിമില്‍ അവധി

മെയ് 18- ഞായറാഴ്ച

മെയ് 24- നാലാം ശനിയാഴ്ച

മെയ് 25- ഞായറാഴ്ച

മെയ് 26- തിങ്കളാഴ്ച- കാസി നസ്രുള്‍ ഇസ്ലാമിന്റെ ജന്മദിനം- ത്രിപുരയില്‍ അവധി

മെയ് 29- വ്യാഴാഴ്ച- മഹാറാണ പ്രതാപ് ജയന്തി- ഹിമാചല്‍ പ്രദേശില്‍ അവധി

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചത് തിരുവനന്തപുരം വിമാനത്താവളത്തില്‍. 24 മണിക്കുറിനുളളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചി മുറിയിലും എക്‌സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നാണ് ഭീഷണി.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുക്കുന്നതായി സന്ദേശത്തില്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയില്‍ മൂന്നു ഇമെയിലുകളിലായാണ് സന്ദേശം എത്തിയത്. വിമാനത്താവളത്തില്‍ വ്യാപക പരിശോധന നടത്തി.

രണ്ടാം തീയതി വരെ പരിശോധനകള്‍ തുടരുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. അവസാന നിമിഷ ടിക്കറ്റ് ബുക്കിംഗ് ഈ ദിവസങ്ങളില്‍ സ്വകരിക്കില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ മൂന്നാഴ്ചയിലധികമായി സംസ്ഥാനത്തെ പലയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ ലഭിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന ഇന്റലിജൻസുകൾ വ്യാപകമായ നിരീക്ഷണമേർപ്പെടുത്തിയിരിക്കുകയാണ് കേരളത്തിൽ.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമവുമായി യുഎന്‍ സെക്രട്ടറി ജനറല്‍, ഇന്ത്യയ്ക്ക് പിന്തുണയെന്ന് ബ്രിട്ടന്‍

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമവുമായി യുഎന്‍ സെക്രട്ടറി ജനറല്‍, ഇന്ത്യയ്ക്ക് പിന്തുണയെന്ന് ബ്രിട്ടന്‍

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര ബന്ധം വഷളായിരിക്കെ, വിഷയത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്രസഭ. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും ടെലഫോണില്‍ ബന്ധപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ ഗുട്ടെറസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഗുട്ടെറസ്, മേഖലയെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് നയിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു.

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഗുട്ടെറസ്സുമായുള്ള സംഭാഷണത്തില്‍ നിഷേധിച്ചു. ഏതു തരത്തിലുള്ള ഭീകരതയ്ക്കുമെതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇന്ത്യ തെറ്റായ ആരോപണം ഉന്നയിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രവും നിഷ്‌ക്ഷവുമായ അന്വേഷണം വേണം. പാകിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായിട്ടുള്ള ഏതു നീക്കത്തെയും രാജ്യം ചെറുക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി, കശ്മീര്‍ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ യുഎന്‍ ഇടപെടണമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി യുഎന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു.

‘ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തോട് യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും, അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്’. ഗുട്ടെറസ്സുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു.

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭയോട് (യു എൻ) ആവശ്യപ്പെട്ട് പാകിസ്ഥാൻ

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭയോട് (യു എൻ) ആവശ്യപ്പെട്ട് പാകിസ്ഥാൻ

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭയോട് (യു എൻ) ആവശ്യപ്പെട്ട് പാകിസ്ഥാൻ. ഇതുസംബന്ധിച്ച്‌ വ്യക്തമായ വിവരം ലഭിച്ചെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു. യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടസിനോടാണ് പാകിസ്ഥാൻ ഇടപെടല്‍ തേടിയിരിക്കുന്നത്. ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കാൻ പദ്ധതിയിടുന്നതായി തെളിവ് ലഭിച്ചെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രിയും പറഞ്ഞിരുന്നു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകവേ സ്ഥിതി വഷളാക്കാതെ നോക്കാൻ ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറെ വിളിക്കും. സൗഹൃദമുള്ള മറ്റ് രാജ്യങ്ങളും വിഷയത്തില്‍ ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ച പാകിസ്ഥാന് സൈനികതലത്തില്‍ തിരിച്ചടി നല്‍കാൻ ഇന്ത്യയുടെ തീരുമാനം. എവിടെ, എപ്പോള്‍, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ വ്യാപ്തി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങള്‍ക്ക് നല്‍കിയതോടെ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയിലായി രാജ്യം. ദേശീയ സുരക്ഷാ കാര്യങ്ങളില്‍ നിർണായക തീരുമാനമെടുക്കുന്ന മന്ത്രിതല സമിതി ഇന്നു രാവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ആക്രമണത്തിനുശേഷം പ്രധാനമന്ത്രി അദ്ധ്യക്ഷനായ സുരക്ഷാ സമിതിയുടെ രണ്ടാം യോഗമാണ് ഇന്ന് രാവിലെ 11ന് ചേരുക.