by Midhun HP News | Mar 14, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഉടൻ. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ക്രൂ 10 വിക്ഷേപിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
മാർച്ച് 20 ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും മടങ്ങിവരവ് നീളുന്നത്.
നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന സംഘത്തിലുള്ളത്. കാലതാമസം വന്നെങ്കിലും ബഹിരാകാശ യാത്രികരുടെ ആരോഗ്യവും സുരക്ഷയുമാണ് തങ്ങളുടെ മുൻഗണനയെന്ന് നാസ അറിയിച്ചിരുന്നു. അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടർന്നാണ് ക്രൂ 10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റി വച്ചത്.
നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്.ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു സുനിതയും വിൽമോറും.
24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്.
by Midhun HP News | Mar 14, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നിറങ്ങളുടെ ഉത്സവത്തിൽ ആറാടി ഉത്തരേന്ത്യ. ചായങ്ങൾ പൂശിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യൻ ജനത. ശൈത്യകാലത്തിൽ നിന്നും ഉത്തരേന്ത്യ വസന്തത്തെ വരവേൽക്കുന്നത് നിറങ്ങളുടെ ഉത്സവത്തോടെയാണ്. മധുരം കഴിച്ചും, സൗഹൃദം പങ്കിട്ടും, ജനങ്ങൾ ഒത്തു കൂടുമ്പോൾ ഇവിടെ നിറങ്ങൾക്കു മാത്രമാണ് സ്ഥാനം. ഇന്ന് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജാ ചടങ്ങുകളുമുണ്ടാകും.
പൊതുവിടങ്ങളിൽ നിറമെറിഞ്ഞുള്ള ആഘോഷം അതിരുവിടാതിരിക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തവണ ഹോളിയും റംസാൻ മാസത്തിലെ വെള്ളിയാഴ്ച നമസ്കാരവും ഒരുമിച്ചുവരുന്നത് സംഘർഷങ്ങളിലേക്ക് നയിക്കുമോയെന്ന ആശങ്കയിൽ ഉത്തരേന്ത്യയിലാകെ ജാഗ്രതാ നിർദേശവുമുണ്ട്.
ഡൽഹിയിൽ പ്രശ്ന സാധ്യതയുള്ള നൂറോളം സ്ഥലങ്ങളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. അതേസമയം മഥുരയിലെ ഹോളി ആഘോഷങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹോളി ആശംസകള്‍ നേര്‍ന്നു.
by Midhun HP News | Mar 13, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: മുസ്ലീം കരകൗശല വിദഗ്ധര്‍ നിര്‍മിച്ച വസ്ത്രങ്ങള്‍ ശ്രീകൃഷ്ണനെ അണിയിക്കുന്നത് നിര്‍ത്തണമെന്ന ആവശ്യം തള്ളി ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ക്ഷേത്രത്തിലെ പുരോഹിതര്‍. ക്ഷേത്രപാരമ്പര്യങ്ങളില്‍ മതപരമായ വിവേചനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പുരോഹിതര്‍ വ്യക്തമാക്കി. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസിന്റെ നേതാവ് ദിനേശ് ശര്‍മയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.
മുസ്ലീങ്ങള്‍ നിര്‍മിച്ച വസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ‘മതപരമായി ശുദ്ധി’ പാലിക്കുന്നവര്‍ മാത്രമേ ശ്രീകൃഷ്ണ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ക്ഷേത്രം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ മാംസം കഴിക്കുന്നവരും ഹിന്ദു പാരമ്പര്യങ്ങളെയും ഗോ സംരക്ഷണത്തെയും മാനിക്കാത്തവരാണ്. അത്തരക്കാര്‍ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ ഹിന്ദു ദൈവങ്ങള്‍ക്ക് വേണ്ടതില്ലെന്നും ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസ് പറയുന്നു. തങ്ങളുടെ ആവശ്യം അവഗണിച്ചാല്‍ ശക്തമായ സമരം അരംഭിക്കുമെന്നും ക്ഷേത്രം അധികൃതര്‍ക്ക് അയച്ച കത്തില്‍ ദിനേശ് ശര്‍മ പറയുന്നു.
എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ക്ഷേത്ര പൂജാരി ജ്ഞാനേന്ദ്ര കിഷോര്‍ ഗോസ്വാമി പറഞ്ഞു. തങ്ങള്‍ക്ക് ഒരു സമൂഹത്തോടും വിവേചനം ഇല്ലെന്നും കരകൗശല വിദഗ്ധരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പാപിയായ കംസന്‍ ശ്രീകൃഷ്ണന്റെ മുത്തച്ഛനായ ഉഗ്രസേനന്റെ അതേ വംശപരമ്പരയിലാണ് ജനിച്ചതെങ്കില്‍, വിഷ്ണുവിന്റെ മഹാഭക്തനായ പ്രഹ്ലാദന്‍ ഹിരണ്യകശിപു എന്ന അസുരന്റെ മകനാണെങ്കില്‍, കരകൗശല വിദഗ്ധരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ വിലയിരുത്താന്‍ കഴിയും,’-ഗോസ്വാമി ചോദിച്ചു.
മുസ്ലീം കരകൗശല വിദഗ്ധരുടെ ആഴത്തിലുള്ള സംഭാവനകളും കിഷോര്‍ ഗോസ്വാമി എടുത്തുപറഞ്ഞു. വൃന്ദാവനത്തില്‍ ദൈവങ്ങള്‍ക്കുള്ള കീരീടവും വസ്ത്രങ്ങളും നിര്‍മിക്കുന്നത് മുസ്ലീം കരകൗശലവിദഗ്ധരാണ്. കാശിയില്‍ ശിവിന് പവിത്രമായ രുദ്രാക്ഷമാലകള്‍ നിര്‍മിക്കുന്നത് മുസ്ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നിര്‍ദേശം അപ്രായോഗികമാണെന്ന് ക്ഷേത്രത്തിലെ മറ്റൊരു പുരോഹിതന്‍ പറഞ്ഞു. വസ്ത്രം മാത്രമല്ല, ക്ഷേത്രത്തിലെ ഗ്രില്ലുകള്‍, മറ്റ് ഘടനകള്‍ എന്നിവ പോലും അവര്‍ നിര്‍മ്മിച്ചതാണ്. ഓരോ കരകൗശല വിദഗ്ധരുടെയും വ്യക്തിപരമായ വിശുദ്ധി നമുക്ക് എങ്ങനെ പരിശോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
ഭഗവാന്‍ കൃഷ്ണന് ദിവസേന ഒരു ഡസനോളം വസ്ത്രങ്ങളും ഒരു വര്‍ഷത്തില്‍ ആയിരക്കണക്കിന് വസ്ത്രങ്ങളും ആവശ്യമാണ്. ഈ വസ്ത്രങ്ങള്‍ അതേ നിലവാരത്തില്‍ നിര്‍മിക്കുന്നതില്‍ മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ക്ക് വൈദഗ്ധ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി മറ്റുള്ളവര്‍ നിര്‍മിച്ച വസ്ത്രം കൃഷ്ണനെ അണിയിക്കാന്‍ തീരുമാനിച്ചാലും അത് ലഭിക്കല്‍ വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യം പുരോഹിതന്‍മാരാണ് തീരുമാനിക്കുന്നതെന്നും അതില്‍ ഭാരവാഹികള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് ക്ഷേത്രം അധികൃതരുടെ നിലപാട്.
by Midhun HP News | Mar 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മ്യാന്‍മര്‍ -തായ്ലന്‍ഡ് അതിര്‍ത്തിയില്‍ തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായ മലയാളികള്‍ ഉള്‍പ്പെടെ 549 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. രണ്ട് സൈനിക വിമാനങ്ങളിലായണ് ഇവരെ തിരിച്ചെത്തിച്ചത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് തായ്ലന്‍ഡിലേക്കോ മ്യാന്‍മറിലേക്കോ കൊണ്ടുപോയി. ഇവരെ സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ലാത്ത മ്യാന്‍മറിലെ നിയമവിരുദ്ധ അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനീസ് ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചവരില്‍ മലയാളികളായ എട്ട് പേരെ നാട്ടിലെത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് സ്വദേശികളാണ് തിരിച്ചെത്തുന്നത്.
വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഴി ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ഉള്‍പ്പെടെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്ങ്) ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്‍മാര്‍ തായ്ലന്‍ഡ് ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുമായി സഹകരിച്ച് നടത്തിയ ഇടപെടലുകളാണ് ഇന്ത്യാക്കാരുടെ മോചനത്തിന് സഹായിച്ചത്. മറ്റുളളവരേയും ഉടന്‍ തിരിച്ചെത്തിക്കും. രക്ഷപ്പെടുത്തിയവരെ തായ്ലാന്‍ഡിലെ മെയ് സോട്ട് നഗരത്തിലെത്തിക്കുകയും പിന്നീട് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയുമായിരുന്നു.
സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 266 ഇന്ത്യക്കാരെ ചൊവ്വാഴ്ചപ ഒരു ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ചെയ്തു. തിങ്കളാഴ്ച 283 ഇന്ത്യക്കാരെയും സമാനമായി തിരിച്ചയച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
by Midhun HP News | Mar 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വെച്ചു നടന്ന കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടു നിന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വായ്പയുടെ വിനിയോഗ കാലാവധി ദീര്‍ഘിപ്പിക്കുന്നത് അടക്കം കേരള സര്‍ക്കാര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു.വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ അനുകൂല സമീപനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ ആകാമെന്ന് കേന്ദ്രധനമന്ത്രി പ്രതികരിച്ചു. ആശ വര്‍ക്കര്‍മാരുടെ വിഷയം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല എന്നാണ് സൂചന.
by Midhun HP News | Mar 10, 2025 | Latest News, ദേശീയ വാർത്ത
ദുബായ്: ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിനു പിന്നാലെ പതിവ് ചോദ്യം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു നേരെ വന്നു. കിരീടം നേടിയാൽ ഏകദിനത്തിൽ നിന്നു വിരമിക്കുമോ, കിരീടം നേട്ടമില്ലെങ്കിൽ രോഹിത് ടീമിൽ നിന്നു പുറത്താകുമോ എന്നതടക്കമുള്ള ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നടന്നിരുന്നു. പിന്നാലെയാണ് വിരമിക്കുമോ എന്ന ചോദ്യത്തിനു രോഹിത് തുറന്നടിച്ചു മറുപടി പറഞ്ഞത്.
‘ആദ്യമേ തന്നെ ഞാൻ ഒരു കാര്യം പറയാം. ഞനൊരിടത്തേക്കും പോകുന്നില്ല. ഏകദിനത്തിൽ നിന്നു വിരമിക്കാനും ഉദ്ദേശിക്കുന്നില്ല. ഭാവി കാര്യങ്ങൾ ഭാവിയിൽ പറയാം. തത്കാലം നാളെത്തെ കാര്യം സംബന്ധിച്ചു പദ്ധതികളൊന്നും ഇല്ല’- രോഹിതിന്റെ മറുപടി ഇതായിരുന്നു.
ഐസിസിയുടെ നാല് ടൂർണമെന്റുകളിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റനെന്ന പെരുമ രോഹിതിനു സ്വന്തം. അതിൽ രണ്ട് കിരീട നേട്ടങ്ങളും. ഐസിസി ടി20 ലോകകപ്പ് നേടി വെറും 9 മാസത്തിനുള്ളിൽ രണ്ടാം കിരീട നേട്ടമെന്ന അപൂർവ ബഹുമതിയും ഇനി ഹിറ്റ്മാന് സ്വന്തം. ദുബായിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനു വീഴ്ത്തി ഇന്ത്യ കിരീടത്തിൽ മുത്തമിടുമ്പോൾ 76 റൺസുമായി മുന്നിൽ നിന്നു നയിച്ചതും ക്യാപ്റ്റൻ തന്നെ.
തത്കാലം എല്ലാ പതിവു പോലെ തന്നെ തുടരും. സജീവ ക്രിക്കറ്റിൽ തുടരാനുള്ള കരുത്തും ആവേശവും ഇപ്പോഴുമുണ്ട്. തന്റെ റൺ ദാഹവും തീർന്നിട്ടില്ലെന്നു രോഹിത് പറയാതെ തന്നെ വ്യക്തമാക്കി.
ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ആ ഫോർമാറ്റിൽ നിന്നു രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റൻസി സംബന്ധിച്ചും താരത്തിന്റെ ബാറ്റിങ് ഫോം സംബന്ധിച്ചും സമീപ കാലത്ത് വൻ വിമർശനവും നേരിടേണ്ടി വന്നു. അപ്പോഴൊന്നും രോഹിത് അതിനെതിരെ പ്രതികരിക്കാനോ തെളിയിക്കാനോ ഒന്നും ചെയ്തിരുന്നില്ല. ഫൈനലിൽ പക്ഷേ ഉജ്ജ്വലമായ ക്യാപ്റ്റൻസി മികവു കൊണ്ടും ബാറ്റിങ് കരുത്തു കൊണ്ടും ഹിറ്റ്മാൻ ഹിറ്റായി മാറുന്ന കാഴ്ചയായിരുന്നു ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ.
Recent Comments