by Midhun HP News | Mar 10, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ഫിനാൻസ് ബിൽ ചർച്ചയ്ക്കെടുക്കുന്ന സമ്മേളനത്തിൽ ഗ്രാന്റുകൾക്ക് അനുമതി, മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിനു അംഗീകാരം, വഖഫ് ബിൽ പാസാക്കൽ എന്നിവയാണ് സർക്കാരിന്റെ പ്രധാന അജൻഡകൾ.
മണിപ്പുരിലെ പുതിയ അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രതിരോധം തീർക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. വോട്ടർ പട്ടികയിൽ കൃത്രിമം നടന്നെന്ന ആരോപണവും അവർ ഉന്നയിക്കും. വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളുണ്ടെന്നു രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ട്രംപ് ഭരണകൂടത്തെ ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതിയും പ്രതിപക്ഷം ഉയർത്തും. യുഎസുമായുള്ള തീരുവ പ്രശ്നങ്ങളും സഭയിൽ ഉന്നയിക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രിൽ നാലിനു അവസാനിക്കും.
by Midhun HP News | Mar 8, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഇസ്രയേല്‍ വനിതയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പുരുഷ സുഹൃത്തുക്കളെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. കനാലില്‍ വീണ ഒരാളെ കാണാതായി. ഇന്നലെ രാത്രിയിലാണ് സംഭവം.
ഇന്നലെ രാത്രി സനാപ്പൂര്‍ തടാകത്തിന് സമീപത്ത് വാനനിരീക്ഷണത്തിന് എത്തിയപ്പോഴാണ് സംഘം അക്രമത്തിനിരയായത്. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡിഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. ഇവരെയെല്ലാം കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അക്രമി സംഘം ഇസ്രയേല്‍ വനിതയേയും ഹോംസ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ബിബാഷിനെ കണ്ടെത്താനായിട്ടില്ല. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു.
‘സനാപൂരിനടുത്ത് വെച്ച് രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും ആക്രമിക്കപ്പെട്ടു. അവരില്‍ രണ്ട് പേര്‍ വിദേശികളാണ്- ഒരു അമേരിക്കക്കാരനും മറ്റൊരാള്‍ ഇസ്രായേലില്‍ നിന്നുള്ള സ്ത്രീയുമാണ്. മര്‍ദിച്ചതിനു പുറമേ, രണ്ട് സ്ത്രീകളെയും പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു,’ കൊപ്പല്‍ പൊലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ട് പ്രത്യേക സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Mar 6, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: കശ്മീരില്‍ കഴിഞ്ഞ വര്‍ഷം എത്തിയത് റെക്കോര്‍ഡ് വിനോദ സഞ്ചാരികള്‍. 43,000 വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെ 34. 89 ലക്ഷം പേരാണ് കശ്മീര്‍ സന്ദര്‍ശിച്ചത്. തീവ്രവാദ ആക്രമണങ്ങളില്‍ ഗണ്യമായ കുറവുണ്ടായതാണ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകാന്‍ കാരണം.
2024-2025 വര്‍ഷത്തില്‍ 34,98,702 പേര്‍ കശ്മീര്‍ സന്ദര്‍ശിച്ചതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞു. ഇതില്‍ 5.12 ലക്ഷം പേര്‍ അമര്‍നാഥ് തീര്‍ഥാടകരാണ്. വിദേശസഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2021ല്‍ ഇത് വെറും 1,614 പേരാണെങ്കില്‍ ഇത്തവണ അത് 43,645 ആയി. 2021ല്‍ കശ്മീര്‍ സന്ദര്‍ശിച്ചത് 6,65,777 പേരായിരുന്നെങ്കില്‍ അതിനെ അപേക്ഷിച്ച് ഇത്തവ അത് അഞ്ചിരട്ടി കൂടുതലാണ്.
2023ല്‍ 37,678 വിദേശികള്‍ ഉള്‍പ്പെടെ 31,55,835 ഉം, 2022-ല്‍ 19,947 വിദേശികള്‍ ഉള്‍പ്പെടെ 26,73,442 വിനോദസഞ്ചാരികളും കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.
ദേശീയ അന്തര്‍ദേശിയ പരിപാടികളിലെ പങ്കാളിത്തവും, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയയിലെ പ്രചാരണവുമാണ് വിനോദ സഞ്ചാരമേഖലയിലെ കുതിച്ചുചാട്ടത്തിന് കാരണമെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 മെയില്‍ ശ്രീനഗറില്‍ നടന്ന ജി20യുടെ മൂന്നാമത്് ടൂറിസം വര്‍ക്കിങ് മീറ്റ് കശ്മീരിനെ ആഗോളതലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഏറ്റവും അധികം ആളുകളെ ആകര്‍ഷിച്ചത് ഗുല്‍മര്‍ഗ് ആണ്. 2024ല്‍ 7.68 ലക്ഷത്തിലധികം സന്ദര്‍ശകരെത്തി. ഇവിടെ മാത്രം 103 കോടിയുടെ വരുമാനം ലഭിച്ചു
by Midhun HP News | Mar 6, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: യുവതീയുവാക്കളുടെ പ്രവൃത്തി പരിചയവും തൊഴില്‍ വൈദഗ്ധ്യവും മെച്ചപ്പെടാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ ആയ pminternship.mca.gov.in സന്ദര്‍ശിച്ച് വേണം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ബിരുദ, ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷകര്‍ 21 നും 24 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 12 ആണ്.
ഓണ്‍ലൈനായി അപേക്ഷ നല്‍കുന്ന രീതി താഴെ:
pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
‘PM Internship Scheme 2025 registration forms’ എന്ന ലിങ്കിലേക്ക് നാവിഗേറ്റ് ചെയ്യുക
സ്വയം രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യുക
വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കി പോര്‍ട്ടല്‍ വഴിയുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക.
യോഗ്യത?
പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥി ഒരു ഇന്ത്യന്‍ പൗരനായിരിക്കണം. 21 നും 24 നും ഇടയിലുള്ള പ്രായ പരിധിയില്‍ വരുന്നവര്‍ക്ക് മാത്രമാണ് ഇതില്‍ അപേക്ഷിക്കാന്‍ സാധിക്കുക. മുഴുവന്‍ സമയ ജോലിക്കാരനോ മുഴുവന്‍ സമയ വിദ്യാര്‍ഥിക്കോ ഇതില്‍ ചേരാന്‍ സാധിക്കില്ല. എന്നാല്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ വിദൂര പഠന പ്രോഗ്രാമുകളില്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് (എസ്എസ്സി) അല്ലെങ്കില്‍ തത്തുല്യമായത്, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് (എച്ച്എസ്സി) അല്ലെങ്കില്‍ തത്തുല്യമായത്, അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐടിഐ) നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡിപ്ലോമ, അല്ലെങ്കില്‍ ബിഎ, ബിഎസ്സി, ബികോം, ബിസിഎ, ബിബിഎ, ബിഫാം തുടങ്ങിയ ബിരുദങ്ങള്‍ നേടിയവര്‍ക്കും ഇതില്‍ ചേരാവുന്നതാണ്.
ആവശ്യമായ രേഖകള്‍
ആധാര്‍ കാര്‍ഡ്
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍
സമീപകാല പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (ഓപ്ഷണല്‍)
തെരഞ്ഞെടുപ്പ് നടപടിക്രമം?
ഇന്റേണ്‍ഷിപ്പിനായുള്ള തെരഞ്ഞെടുപ്പ് വസ്തുനിഷ്ഠവും ന്യായയുക്തവും സാമൂഹികമായി ഉള്‍ക്കൊള്ളുന്നതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു പ്രക്രിയയിലൂടെയായിരിക്കും നടത്തുന്നത്. ഷോര്‍ട്ട്ലിസ്റ്റിങ് ഉദ്യോഗാര്‍ഥിയുടെ മുന്‍ഗണനകളെയും കമ്പനികള്‍ പോസ്റ്റ് ചെയ്യുന്ന ആവശ്യകതകളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതി എന്താണ്?
ഇന്ത്യയിലെ മികച്ച 500 കമ്പനികളിലെ യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രൈം മിനിസ്റ്റേഴ്സ് ഇന്റേണ്‍ഷിപ്പ് സ്‌കീം. വിവിധ മേഖലകളിലെ യഥാര്‍ത്ഥ ബിസിനസ് പരിതസ്ഥിതികളുമായി യുവാക്കള്‍ക്ക് പരിചയം നല്‍കാനും വിലപ്പെട്ട കഴിവുകളും പ്രവൃത്തി പരിചയവും നേടാനും ഈ പ്രോഗ്രാം സഹായിക്കുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്ക് ഒരു കോടി ഇന്റേണ്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഇന്റേണ്‍ഷിപ്പിന്റെ ദൈര്‍ഘ്യം എത്രയാണ്?
പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിന് കീഴിലുള്ള ഇന്റേണ്‍ഷിപ്പുകള്‍ ഒരു വര്‍ഷത്തേക്ക് (12 മാസം) ആയിരിക്കും.12 മാസത്തെ ഇന്റേണ്‍ഷിപ്പിന്റെ മുഴുവന്‍ കാലയളവിലേക്കും ഓരോ ഇന്റേണിനും 5,000 രൂപ പ്രതിമാസം സഹായം ലഭിക്കും.
by Midhun HP News | Mar 6, 2025 | Latest News, ദേശീയ വാർത്ത
ദുബായ് : കൊലപാതകക്കുറ്റത്തിന് യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ്, പി വി മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അധികൃതർ അറിയിച്ചു.
ഇന്ത്യൻ പൗരനെ വധിച്ചതിനാണ് മുരളീധരനെ വധശിക്ഷയ്ക്ക് വിധിച്ചത്. യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് അറസ്റ്റിലായത്. മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടി റിനാഷിന്റെ മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു.
സംസ്കാരത്തിൽ പങ്കെടുക്കാൻ ഇരുവരുടെയും കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും. ഇരുവർക്കും സാധ്യമായ എല്ലാ നിയമസഹായവും നൽകിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവന്നത്.
by Midhun HP News | Mar 6, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡിലെ പാക്കൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു
കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശിയ അധ്യക്ഷന്‍ എംകെ ഫൈസിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ കേന്ദ്രങ്ങളിലെ പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന് ഇഡി കണ്ടെത്തിയിരുന്നു. എസ്ഡിപിഐയ്ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്നും രണ്ടു സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇഡി പറയുന്നു.
രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം 2022 സെപ്റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. 2009ല്‍ സ്ഥാപിതമായ എസ്ഡിപിഐയുടെ ആസ്ഥാനം ഡല്‍ഹിയാണ്.
Recent Comments