by Midhun HP News | Jan 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസുകള്‍ ഫെയ്‌സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും നേരിട്ട് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ മെറ്റ അക്കൗണ്ട് സെന്ററിലേക്ക് കണക്ട് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഉപയോക്താക്കുളുടെ ഇഷ്ടാനുസൃതം ഫീച്ചര്‍ ഉപയോഗപ്പെടുത്താം. ആവശ്യമെങ്കില്‍ ഫീച്ചര്‍ ഓഫ് ചെയ്യാനും സാധിക്കും.
മെറ്റയുടെ വിവിധ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫീച്ചര്‍ നേട്ടമാണ്. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ അപ്ഡേറ്റുകള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് ഉള്ളടക്കം കൂടുതല്‍ ഉപയോക്താക്കളില്‍ ഒറ്റപോസ്റ്റിലൂടെ എത്തിക്കാന്‍ കഴിയും.
പുതിയ ഫീച്ചര്‍ ലഭിക്കുന്നത് എങ്ങനെ?
വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഫീച്ചര്‍ ലഭ്യമാകുക. ആദ്യം വാട്‌സ്ആപ്പ് തുറന്നതിന് ശേഷം സെറ്റിങ്‌സ് മെനുവിലേക്ക് പോകുക. ആഡ് യുവര്‍ അക്കൗണ്ട് ക്ലിക്ക് ചെയ്ത് അക്കൗണ്ട് സെന്ററിലേക്ക് പോകുക- മെറ്റ അക്കൗണ്ട് ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അക്കൗണ്ട് ലിങ്ക് ചെയ്യുക. പിന്നീട് അക്കൗണ്ട് ഷെയറിങ് ഏത് വിധേനയാണെന്ന് തെരഞ്ഞെടുക്കുക. അക്കൗണ്ടുകള്‍ അണ്‍ലിങ്ക് ചെയ്യണമെങ്കില്‍ അക്കൗണ്ട് സെന്ററില്‍ പോയി വാട്‌സ്ആപ്പ് റിമൂവ് ചെയ്യാം.
by Midhun HP News | Jan 22, 2025 | Latest News, ദേശീയ വാർത്ത
ഭോപ്പാല്‍: പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടി രൂപയുടെ വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സെയ്ഫ് അലിഖാന്റെ ഹര്‍ജി മധ്യപേദേശ് ഹൈക്കോടതി തള്ളി. ഇതോടെ സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങും.
1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഇന്ത്യ വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയവരുടെ സ്വത്തില്‍ സര്‍ക്കാരിന് നിയമപ്രകാരം അവകാശം ഉന്നയിക്കാം. വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്.
ഭോപ്പാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകള്‍. 2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാനു നോട്ടീസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടീസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.
by Midhun HP News | Jan 22, 2025 | Latest News, ദേശീയ വാർത്ത
ബംഗലൂരു: കര്‍ണാടകയിലെ യെല്ലാപുരയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ഉത്തര കന്നഡയില്‍ പുലര്‍ച്ചെയായിരുന്നു അപകടം.
ലോറിയില്‍ 25 പേരാണ് ഉണ്ടായിരുന്നത്. സാവനൂരില്‍ നിന്ന് കുംത മാര്‍ക്കറ്റിലേക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി പോയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
by Midhun HP News | Jan 22, 2025 | Latest News, ദേശീയ വാർത്ത
കൊൽക്കത്ത: കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നങ്ങൾ സംബന്ധിച്ച വിവാദം ഒരു വശത്തു നിൽക്കുന്നതിനിടെ സഞ്ജു സാംസണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഉറച്ച പിന്തുണ. ഇന്ത്യൻ ടി20 ടീമിന്റെ വിക്കറ്റ് കീപ്പർ ആരെന്ന കാര്യത്തിൽ ഒരു സംശയത്തിനും ഇടമില്ലെന്നും അതു സഞ്ജു സാംസൺ തന്നെയാണെന്നും സൂര്യ പരസ്യമായി തന്നെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ പോരാട്ടത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ആരാണെന്ന കാര്യത്തിൽ ഒരു ചോദ്യത്തിനും പ്രസക്തിയില്ല. കഴിഞ്ഞ 7, 8 മത്സരങ്ങളിലായി തകർപ്പൻ പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. എന്തൊക്കെ സാധിക്കുമെന്നു അദ്ദേഹം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു’- സൂര്യ പറഞ്ഞു.
ടി20 നായകനായി ചുമതലയേറ്റ ശേഷം സൂര്യകുമാർ മലയാളി താരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ക്യാപ്റ്റന്റെ ഉറച്ച പിന്തുണയിൽ സഞ്ജു ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പോരാട്ടത്തിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയിരുന്നു.
ഒരു കളിയിൽ പ്രകടനം മോശമായാൽ അടുത്ത കളിക്കു പരിഗണിക്കാതെ സഞ്ജുവിനെ തഴയുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഒരു കളി മാത്രം അടിസ്ഥാനമാക്കി നടപടി ഉണ്ടാകില്ലെന്നു ഉറപ്പായതോടെ സഞ്ജു അനായാസം കളിക്കാനും തുടങ്ങി. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരകളിൽ നിന്നു 3 സെഞ്ച്വറികളാണ് സഞ്ജു നേടിയത്.
രോഹിത് ശർമ ടി20യിൽ നിന്നു വിരമിച്ചതോടെയാണ് സഞ്ജുവിന്റെ സമയം തെളിഞ്ഞത് എന്നുകൂടി പറയാം. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു 12 കളിയിൽ നിന്നു 471 റൺസാണ് അടിച്ചെടുത്തത്. 42.81 ശരാശരി. സ്ട്രൈക്ക് റേറ്റ് 189.15.
by Midhun HP News | Jan 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വാനനിരീക്ഷകര്‍ക്ക് കണ്ണിന് വിരുന്നൊരുക്കി ആറു ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുന്നു. ആകാശത്ത് ഇന്ന് കാണാന്‍ പോകുന്ന ഈ വിസ്മയത്തെ ഗ്രഹ വിന്യാസം എന്നാണ് വിളിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിലെ ഗ്രഹങ്ങളുടെ ഒത്തുചേരലിന് പിന്നാലെ ശനിയും ശുക്രനും അടുത്തടുത്താണ്. ഇതിന് പുറമേയാണ് ആറു ഗ്രഹങ്ങള്‍ ഏകദേശം നേര്‍രേഖയില്‍ വരുന്ന അപൂര്‍വ്വ കാഴ്ച. ഗ്രഹങ്ങള്‍ പൂര്‍ണ്ണമായും നേര്‍രേഖയില്‍ വരുന്നില്ലെങ്കിലും, ആകാശത്തിന്റെ ഒരു ഭാഗത്ത് ഗ്രഹങ്ങള്‍ ഒരുമിച്ച് കാണുന്നത് ഒരു അത്ഭുത കാഴ്ചയായിരിക്കും.
ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റിയൂണ്‍, യുറാനസ് എന്നിവയാണ് ഗ്രഹ വിന്യാസം തീര്‍ക്കുന്നത്. ഇവ നേര്‍രേഖയില്‍ അടുത്തടുത്ത് ആണെന്ന് തോന്നാമെങ്കിലും ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലം കൊണ്ട് ഇവ ഓരോന്നും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്.
ഭ്രമണപഥത്തിലെ ഭൂമിയുടെ സ്ഥാനം മൂലമാണ് ഈ വിന്യാസം. ജനുവരിയില്‍ ചൊവ്വ ‘എതിര്‍വശത്ത്’ എത്തിയതായി നാസ അറിയിച്ചു. അതായത് സൂര്യനില്‍ നിന്ന് ഭൂമിയുടെ എതിര്‍വശത്തായി നേര്‍രേഖ തീര്‍ത്താണ് ചൊവ്വ ദൃശ്യമാകുന്നത്.
ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയമാണിത്. ഏറ്റവും വലുതും തിളക്കമുള്ളതുമായി ചൊവ്വ ദൃശ്യമാകുന്ന സമയമാണിത്.
എപ്പോഴാണ് വിന്യാസം ദൃശ്യമാകുക?
ഇന്ന് സൂര്യാസ്തമയം കഴിഞ്ഞ് ഏകദേശം 45 മിനിറ്റിനുശേഷം മൂന്ന് മണിക്കൂര്‍ നേരം ഗ്രഹങ്ങളുടെ വിന്യാസം ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കും. പടിഞ്ഞാറന്‍ ചക്രവാളത്തിന് താഴെ ശുക്രനും ശനിയും അസ്തമിക്കുന്നത് വരെയുള്ള സമയമാണ് ഇത് കാണാന്‍ അനുയോജ്യമായ സമയം. ഇരുട്ടിക്കഴിഞ്ഞാല്‍, ഈ മാസം മുഴുവന്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ശുക്രനെയും ശനിയെയും കാണാന്‍ കഴിയും. വ്യാഴം ആകാശത്ത് തിളങ്ങുന്നതായും കിഴക്ക് ചൊവ്വ ഉദിക്കുന്നതായുമുള്ള ദൃശൃങ്ങള്‍ വിസ്മയം ജനിപ്പിക്കുമെന്നും നാസ പറയുന്നു.
ഇന്ത്യയില്‍ വിന്യാസം എപ്പോള്‍ ദൃശ്യമാകും?
മേഘാവൃതത്തെയും കാലാവസ്ഥയെയും ആശ്രയിച്ച് ഇന്ത്യയിലുടനീളം അപൂര്‍വമായ ഈ വിന്യാസം ദൃശ്യമാകും. ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളില്‍ നിന്നും അപൂര്‍വമായ ഗ്രഹ വിന്യാസം കാണാന്‍ കഴിയും. ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നി നാല് ഗ്രഹങ്ങളെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും നെപ്റ്റിയൂണും യുറാനസും വളരെ മങ്ങിയതിനാല്‍ അവയെ കാണാന്‍ ഒരു ദൂരദര്‍ശിനി വേണ്ടി വരും.
by Midhun HP News | Jan 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ കൊണ്ടുവന്ന് ഇന്‍സ്റ്റഗ്രാം. റീല്‍സ് വിഡിയോയ്ക്ക് മൂന്ന് മിനിറ്റ് ദൈര്‍ഘ്യം, ലേഔട്ടിലെ മാറ്റം എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്.
റീല്‍സിന്റെ ഫോര്‍മാറ്റ് പരമ്പരാഗത സ്‌ക്വയര്‍ ഫോര്‍മാറ്റില്‍ നിന്ന് മാറി(1:1 വീക്ഷണാനുപാതം മാറ്റി 4:3 അനുപാതം) പ്രൊഫൈല്‍ ഗ്രിഡാണ് പുതിയ മാറ്റം. റീലിന്റെ തംപ് ഇമേജുകള്‍ അഥവാ ലഘുചിത്രങ്ങള്‍ ഇഷ്ടാനുസൃതമാക്കാനും പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അനുവദിക്കും. ഷോര്‍ട്ട്-ഫോം വിഡിയോകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇതുവരെ 90 സെക്കന്‍ഡ് വരെയുള്ള റീലുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളെന്നും എന്നാല്‍ ദൈര്‍ഘ്യം തീരെ കുറവാണെന്ന പരാതി പരിഗണിച്ച് 3 മിനിറ്റായി വര്‍ധിപ്പിച്ചെന്ന് ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേരി പറഞ്ഞു. ടിക്ടോക് 2022-ല്‍ത്തന്നെ ഹ്രസ്വ വിഡിയോ സമയ പരിധി 10 മിനിറ്റായി വര്‍ധിപ്പിച്ചിരുന്നു.
Recent Comments