ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ തലയ്ക്ക് ഒരു കോടി വിലയിട്ട നേതാവും

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ തലയ്ക്ക് ഒരു കോടി വിലയിട്ട നേതാവും

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ 14 നക്‌സലൈറ്റുകളെ വധിച്ചു. ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഒരു സുരക്ഷാസൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.

വധിച്ചവരില്‍ ഒരു കോടി രൂപ വിലയിട്ടിട്ടുള്ള, മുതിര്‍ന്ന മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം ജയ്‌റാം എന്ന ചലപതിയും ഉള്‍പ്പെടുന്നതായി ഗരിയാബന്ധ് പൊലീസ് സൂപ്രണ്ട് നിഖില്‍ രഖേച അറിയിച്ചു. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

മെയിന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി സൈന്യം നടത്തിയ ഓപ്പറേഷനിടെ, മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. നക്‌സല്‍ വിമുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ മികച്ച നേട്ടം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സുരക്ഷാ സേന ഏറ്റുമുട്ടലില്‍ 14 നക്‌സലുകളെ വധിച്ചതായും അമിത് ഷാ വ്യക്തമാക്കി.

ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരിമിത ഓവര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. നാളെ മുതല്‍ ടി20 പോരാട്ടമാണ് നടക്കുന്നത്. പിന്നാലെ ഏകദിന മത്സരങ്ങളും അരങ്ങേറും. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് കളിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം ബൗളിങ് വിഭാഗത്തിലേക്ക് മുഹമ്മദ് ഷമി തിരിച്ചെത്തി എന്നതാണ് ടീമിലെ സവിശേഷ മാറ്റം. സ്പിന്‍ ഓണ്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നതും നിര്‍ണായക മാറ്റമാണ്.

ഇന്ത്യ ഓപ്പണിങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യത്തെ തന്നെ കളിപ്പിക്കും. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കളിക്കും. ശേഷിക്കുന്ന ബാറ്റിങ് സ്ഥാനങ്ങള്‍ മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് മാറിയേക്കും.

ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

മത്സരം സമയക്രമം

ടി20 പോരാട്ടങ്ങള്‍

ഒന്നാം ടി20- ജനുവരി 22, വൈകീട്ട് 7 മുതല്‍

രണ്ടാം ടി20- ജനുവരി 25, വൈകീട്ട് 7 മുതല്‍

മൂന്നാം ടി20- ജനുവരി 28, വൈകീട്ട് 7 മുതല്‍

നാലാം ടി20- ജനുവരി 31, വൈകീട്ട് 7 മുതല്‍

അഞ്ചാം ടി20- ഫെബ്രുവരി 2, വൈകീട്ട് 7 മുതല്‍

ഏകദിന പോരാട്ടങ്ങള്‍

ഒന്നാം ഏകദിനം- ഫെബ്രുവരി 6, ഉച്ചയ്ക്ക് 1.30 മുതല്‍

രണ്ടാം ഏകദിനം- ഫെബ്രുവരി 9, ഉച്ചയ്ക്ക് 1.30 മുതല്‍

മൂന്നാം ഏകദിനം- ഫെബ്രുവരി 12, ഉച്ചയ്ക്ക് 1.30 മുതല്‍

ലൈവായി കാണാം

ടെലിവിഷന്‍ വഴി ആരാധകര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ മത്സരം തത്സമയം കാണാം. ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെയും ആരാധകര്‍ക്ക് ലൈവായി പോരാട്ടം കാണാന്‍ കഴിയും.

ഒഴുകിപ്പോയത് 4.5 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി

ഒഴുകിപ്പോയത് 4.5 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,200 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ബാങ്കിങ്, മെറ്റല്‍ ഓഹരികള്‍ അടക്കം എല്ലാം സെക്ടറുകലും നഷ്ടത്തിലാണ്.

ഇന്നലെ നേട്ടത്തില്‍ വ്യാപാരം അവസാനിച്ച ഓഹരി വിപണിയില്‍ ഇന്ന് ഉണ്ടായ കനത്ത ഇടിവില്‍ നിക്ഷേപകരുടെ 4.5 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റ ഡൊണള്‍ഡ് ട്രംപ് വരുംദിവസങ്ങളില്‍ സ്വീകരിക്കാന്‍ പോകുന്ന സാമ്പത്തിക നയങ്ങളിലുള്ള ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കന്‍ വിപണി ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. എന്നാല്‍ ഇന്ന് ഏഷ്യന്‍ വിപണിയില്‍ നിക്ഷേപകര്‍ കരുതലോടെയാണ് ഇടപെടുന്നത്.

മെക്‌സിക്കോ, കാനഡ എന്നി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഏഷ്യന്‍ വിപണിയെ ഉലച്ചത്. താരിഫ് ഏര്‍പ്പെടുത്തുന്ന തീരുമാനം വൈകുമെന്നായിരുന്നു ഇതുവരെ വിപണി കരുതിയിരുന്നത്. എന്നാല്‍ താരിഫ് ഏര്‍പ്പെടുത്തുന്ന നടപടികളുമായി അതിവേഗം മുന്നോട്ടുപോകുമെന്ന സൂചനയാണ് ഇന്നലെ ട്രംപ് നല്‍കിയത്. കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

‘ഒരുമിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നു’; ട്രംപിന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി

‘ഒരുമിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നു’; ട്രംപിന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി

ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ.

ഇരു രാജ്യങ്ങളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങൾ ഭാവിയിലും തുടരാൻ ഞാൻ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും, പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നൽകാനും ഞാൻ ആഗ്രിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു’-മോദി കുറച്ചു.

യുഎസിന്റെ 47-മത് പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. വൈസ് പ്രസിഡന്റായി ജെ ഡി വാൻസും അധികാരമേറ്റു. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിർത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. . മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.

ആര്‍ജി കര്‍ ബലാത്സംഗക്കൊല: പ്രതിക്ക് വധശിക്ഷ നല്‍കണം; ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ആര്‍ജി കര്‍ ബലാത്സംഗക്കൊല: പ്രതിക്ക് വധശിക്ഷ നല്‍കണം; ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതിക്ക് മരണം വരെ തടവു വിധിച്ച സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.

ബംഗാള്‍ അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിചാരണ കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. കേസ് അന്വേഷണം ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് നിര്‍ബന്ധപൂര്‍വം സിബിഐക്ക് കൈമാറുകയായിരുന്നു. ബംഗാള്‍ പൊലീസാണ് അന്വേഷണം നടത്തിയതെങ്കില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു.

ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധി കേട്ട് ഞെട്ടിപ്പോയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എങ്ങനെയാണ് അപൂര്‍വങ്ങളില്‍ ആപൂര്‍വമായ കേസ് അല്ലാതാകുന്നത്?. ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കോടതി വിധി നിരാശപ്പെടുത്തുന്നതാണ്. കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്. എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും ഡോക്ടറുടെ മാതാപിതാക്കള്‍ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

തിരിച്ചുകയറി രൂപ; 400 പോയിന്റ് കുതിച്ച് സെന്‍സെക്‌സ്

തിരിച്ചുകയറി രൂപ; 400 പോയിന്റ് കുതിച്ച് സെന്‍സെക്‌സ്

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. 86.46 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയെ സ്വാധീനിച്ചത്. ഏഷ്യന്‍ വിപണിയിലെ അനുകൂല സാഹചര്യത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച രൂപ 86.60 എന്ന നിലയിലാണ് വിനിമയം അവസാനിപ്പിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിന് മുകളിലാണ്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസഇ സെന്‍സെക്‌സ് ഇന്ന് 400 പോയിന്റ് ആണ് മുന്നേറിയത്. കഴിഞ്ഞയാഴ്ച നഷ്ടത്തിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 77000 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. റിലയന്‍സ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.