പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തി സ്വയം ജീവനൊടുക്കി 60കാരൻ

പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തി സ്വയം ജീവനൊടുക്കി 60കാരൻ

ലഖ്നൗ: ബക്രീദ് ദിനത്തിൽ ആത്മഹത്യ ചെയ്ത് 60 വയസുകാരൻ. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ശനിയാഴ്ച രാവിലെ വീടിന് സമീപമുള്ള കുടിലിനുള്ളിൽ വെച്ച് കത്തിയെടുത്ത് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തി, പൊലീസിന്‍റെ സഹായത്തോടെ ഇഷ് മുഹമ്മദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ 10 മണിയോടെ സുൽത്താൻ സയ്യിദ് മഖ്ദൂം അഷ്റഫ് ഷായുടെ ദർഗയിൽ നിന്ന് അൻസാരി തിരിച്ചെത്തിയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അൻസാരി നേരെ വീടിനടുത്തുള്ള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്റെ ഭാര്യ ഹജ്‌റ ഖാത്തൂൺ പിടിഐയോട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ചു.

‘ഒരാൾ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു” – ആത്മഹത്യക്കുറിപ്പിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ അൻസാരി സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും തുടര്‍ അന്വേഷണം നടത്തുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അരവിന്ദ് കുമാർ വർമ്മ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി, നിരോധനാജ്ഞ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി, നിരോധനാജ്ഞ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളിലാണ് അടുത്ത അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ശനിയാഴ്ച രാത്രി 11. 45 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ബിഷ്ണുപൂര്‍ ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ഥൗബല്‍, കാചിങ് ജില്ലകളില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇയാളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം അക്രമങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു.

സാമൂഹിക വിരുദ്ധര്‍ വിദ്വേഷ പരാമര്‍ശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണക്കാക്കിയാണ് നടപടിയെന്ന് ആഭ്യന്തര സെക്രട്ടറി എന്‍ അശോക് കുമാര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ എ കെ ഭല്ലയുടെ ഉത്തരവിനെ തുടര്‍ന്ന് ആരംഭായ് തെങ്കോല്‍ ആയുധങ്ങള്‍ അടിയറവ് വെച്ചിരുന്നു.

വംശീയ കലാപത്തില്‍ പങ്കുള്ള കുക്കി സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 2023 ഒക്ടോബറില്‍ പൊലീസുദ്യോഗസ്ഥനെ സ്നൈപ്പര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍, മണിപ്പുരിലെ മൊറെയില്‍ നിന്ന് കുക്കി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കുക്കികളും പ്രതിഷേധിച്ചിരുന്നു.

‘ദുരന്തത്തിന് കാരണമാകും വിധം ജനക്കൂട്ടം സൃഷ്ടിച്ചു’; ബംഗളൂരു ദുരന്തത്തില്‍ കോഹ്‌ലിക്ക് എതിരെ പരാതി

‘ദുരന്തത്തിന് കാരണമാകും വിധം ജനക്കൂട്ടം സൃഷ്ടിച്ചു’; ബംഗളൂരു ദുരന്തത്തില്‍ കോഹ്‌ലിക്ക് എതിരെ പരാതി

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിരാട് കോഹ്‌ലിക്ക് (Virat Kohli ) എതിരെ പരാതി. ബംഗളൂരു കബണ്‍പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ എച്ച് എം വെങ്കിടേഷ് ആണ് പരാതിക്കാരന്‍.

‘ഐപിഎല്ലിലൂടെ ചൂതാട്ടം’ പ്രോത്സാഹിപ്പിക്കുന്നു, ദുരന്തത്തിന് കാരണമാകും വിധം ജനക്കൂട്ടം സൃഷ്ടിച്ചെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒരു കായിക ഇനമല്ല, മറിച്ച് ക്രിക്കറ്റ് കളിയെ മലിനമാക്കിയ ഒരു ചൂതാട്ടമാണ്. ഇത്തരം ചൂതാട്ടത്തില്‍ പങ്കെടുക്കുകയും ആളുകളെ ഒരു പ്രത്യേക സ്ഥലത്ത് ഒത്തുകൂടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിലെ ദുരന്തത്തിന് കാരണമായവരില്‍ ഏറ്റവും പ്രമുഖനാണ് വിരാട് കോഹ്ലി. അതിനാല്‍, വിരാട് കോഹ്ലിയെയും അദ്ദേഹത്തിന്റെ ടീം അംഗങ്ങളെയും ഈ ദുരന്തത്തിന്റെ എഫ്ഐആറില്‍ പ്രതികളാക്കി നടപടിയെടുക്കണം എന്നാണ് പരാതിയുടെ ഉള്ളടക്കം. ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായ കേസിന്റെ കീഴില്‍ ഈ പരാതിയും പരിഗണിക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു.

അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവര്‍ക്കെതിരെ ബിജെപി പരാതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി പി രാജീവാണ് പരാതിക്കാരന്‍. ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തിലേക്ക് നയിച്ച സംഭവത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി സിദ്ധരാമയ്യയും രണ്ടാം പ്രതി ഡി.കെ. ശിവകുമാറുമാണ്. ആര്‍സിബി വിജയത്തില്‍ നിന്ന് ഇരുവരും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമം നടത്തി. അധികാരം ദുരുപയോഗം ചെയ്തു. ഇതാണ് മരണങ്ങള്‍ സംഭവിക്കും വിധത്തലുള്ള ദുരന്തത്തിലേക്ക് നയിച്ചത്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ആണ് ജി പരമേശ്വരയ്ക്ക് എതിരെ പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ അശ്രദ്ധ സംഭവിച്ചു. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പരാജയപ്പെട്ടെന്നും പി രാജീവ് ആരോപിക്കുന്നു.

രാജ്യത്തിന് കവചമാകാൻ ഇന്ത്യയുടെ പ്രതിരോധ സംവിധാനം; ഒപ്റ്റോണിക് ഷീൽഡ്

രാജ്യത്തിന് കവചമാകാൻ ഇന്ത്യയുടെ പ്രതിരോധ സംവിധാനം; ഒപ്റ്റോണിക് ഷീൽഡ്

ഡൽഹി: മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സ്വന്തം സംവിധാനമൊരുക്കാൻ ഇന്ത്യൻ സൈന്യം. യു.എസിന്റെ ഗോള്‍ഡന്‍ ഡോം പദ്ധതിക്ക് പിന്നാലെയാണ് ഇന്ത്യയും സമാനമായ സംവിധാനം ആലോചിച്ചത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് പ​ദ്ധതി ആസൂത്രണം ചെയ്യുന്നത്. ‘ഒപ്‌റ്റോണിക് ഷീല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി, കരയിലൂടെയും ആകാശം വഴിയുമുള്ള ആക്രമണങ്ങളെ പറ്റി മുന്‍കൂട്ടി വിവരം നല്‍കി പ്രതിരോധത്തിന് സജ്ജമാക്കുന്ന സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നിലവില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച വിവിധ പ്രതിരോധ സാങ്കേതിക വിദ്യകള്‍ ഉൾപ്പെടുത്തിയായിരിക്കും ഒപ്റ്റോണിക് ഷീൽഡ് സംവിധാനമൊരുക്കുക. രാജ്യത്തിന് നേരെ വരുന്ന ആക്രമണങ്ങളെ നിരീക്ഷിച്ച് കൃത്യമായ തീരുമാനമെടുക്കാൻ സൈന്യത്തെ സഹായിക്കുകയെന്നാണ് ഒപ്‌റ്റോണിക് ഷീല്‍ഡിന്റെ പ്രധാന ലക്ഷ്യം. സ്മാര്‍ട്ട് ഇലക്ട്രൊ ഒപ്റ്റിക്കല്‍ ട്രാക്കിങ് സംവിധാനമായിരിക്കും ഒപ്‌റ്റോണിക് ഷീല്‍ഡ്.

നേരത്തെ ഇസ്രായേലും മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോം തയ്യാറാക്കിയിരുന്നു. ലേസര്‍ വാണിങ് സംവിധാനം, ഡയറക്ട് എനര്‍ജി ആയുധങ്ങള്‍, സാറ്റലൈറ്റുകളും റഡാറുകളും ഉള്‍പ്പെടെ ഉപയോഗിച്ചുള്ള നിരീക്ഷണം, ആക്രമണങ്ങളില്‍നിന്ന് 180 ഡിഗ്രി തലത്തില്‍ സംരക്ഷണമൊരുക്കുന്ന വൈവിധ്യമാര്‍ന്ന പ്രതിരോധ സംവിധാനങ്ങള്‍, ശത്രുവിന്റെ വിമാനങ്ങളെയും ഡ്രോണുകളെയും മിസൈലുകളെയും നിയന്ത്രണം ഏറ്റെടുക്കാനാകുന്ന ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഒപ്‌റ്റോണിക് ഷീല്‍ഡ്.

സെന്‍ട്രല്‍ കമാന്‍ഡ് യൂണിറ്റ്, പനോരമിക് ഡിസ്‌പ്ലെ, ബാറ്റില്‍ഫീല്‍ഡ് കമാന്‍ഡ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയൊക്കെ ഉൾക്കൊള്ളുന്നതാകും ഒപ്റ്റോണിക് ഷീൽഡ്. ഡ്രോണുകളെയും പ്രതിരോധിക്കും. നേരത്തെ, എഐ അടിസ്ഥാനമാക്കി ഇന്ത്യയുടെ ചെറുതും വലുതുമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ നേരത്തെ ആകാശ്തീറുമായി സംയോജിപ്പിച്ചിരുന്നു. ശതകോടി ഡോളർ മുടക്കിയാണ് കാനഡയെയും ഉൾപ്പെടുത്തി അമേരിക്ക ഗോള്‍ഡന്‍ ഡോമെന്ന പേരില്‍ പ്രതിരോധം സംവിധാനമൊരുക്കുന്നത്. നേരത്തെ, അയൺഡോം എന്ന പേരിൽ ഇസ്രായേലും മിസൈൽ പ്രതിരോധ സംവിധാനമൊരുക്കിയിരുന്നു.

‘നിങ്ങള്‍ക്ക് എന്തിനാണ് രണ്ട് മാസം കൂടി?’, നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് മൂന്നിന്; അംഗീകരിച്ച് സുപ്രീംകോടതി

‘നിങ്ങള്‍ക്ക് എന്തിനാണ് രണ്ട് മാസം കൂടി?’, നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് മൂന്നിന്; അംഗീകരിച്ച് സുപ്രീംകോടതി

ഡല്‍ഹി: ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് 3ന്. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ ( എന്‍ബിഇ) അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. പരീക്ഷാ തീയതി നീട്ടണമെന്ന എന്‍ബിഇയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ നിരവധി ചോദ്യങ്ങളും സുപ്രീംകോടതി ഉന്നയിച്ചു.

നേരത്തെ ജൂണ്‍ 15ന് രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ പരീക്ഷ നടത്തുന്നതില്‍ സുപ്രീംകോടതി ആശങ്ക ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഒറ്റ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പരീക്ഷ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയുടെ തീയതി മാറ്റി. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് മൂന്നിന് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന എന്‍ബിഇയുടെ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

ജസ്റ്റിസ് പി കെ മിശ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. പരീക്ഷയുടെ കാലതാമസത്തെ കുറിച്ച് എന്‍ബിഇയോടും കേന്ദ്രത്തോടും ചോദിച്ച കോടതി, ജൂലൈയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയില്‍ പരീക്ഷ നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും ആരാഞ്ഞു. ‘നിങ്ങള്‍ക്ക് എന്തിനാണ് രണ്ട് മാസം കൂടി ? ഇത് മുഴുവന്‍ പ്രവേശന പ്രക്രിയയും വൈകിപ്പിക്കും,’- കോടതി നിരീക്ഷിച്ചു.

ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള വെല്ലുവിളികളാണ് മാറ്റിവയ്ക്കലിന് പ്രധാന കാരണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) കെ എം നടരാജ് കോടതിയെ ധരിപ്പിച്ചു.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗങ്ങള്‍ നടത്തിയതായും നിരവധി നിര്‍ണായക പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം കോടതിയെ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കല്‍, കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പരീക്ഷാ തീയതി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ എപ്പോള്‍ നടന്നാലും പരീക്ഷാ പ്രക്രിയയുടെ സമഗ്രതയും സുരക്ഷയും ഉറപ്പാക്കേണ്ടത് ഒരു മുന്‍ഗണനയായി തുടരണമെന്ന് ജസ്റ്റിസ് മിശ്ര അഭിപ്രായപ്പെട്ടു.

മെയ് 30-നാണ് പരീക്ഷയ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കോടതി എന്‍ബിഇയെ വിമര്‍ശിച്ചു. ‘അതിനുശേഷം നിങ്ങള്‍ എന്താണ് ചെയ്തത്?’- ബെഞ്ച് ചോദിച്ചു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് അധിക സമയം എടുക്കുന്നതെന്ന് എന്‍ബിഇ കോടതിക്ക് ഉറപ്പ് നല്‍കി. ‘ഒരു തരത്തിലും പരീക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’- എന്‍ബിഇ കോടതിയെ ധരിപ്പിച്ചു.

ഇഎംഐ കുറയും; വീണ്ടും പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

ഇഎംഐ കുറയും; വീണ്ടും പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്ന് വീണ്ടും മുഖ്യ പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയായ റിപ്പോനിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കില്‍ 50 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയാണ് റിസര്‍വ് ബാങ്ക് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നടപടി സ്വീകരിച്ചത്.

കഴിഞ്ഞ രണ്ട് ധന നയങ്ങളിലും റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കാല്‍ ശതമാനം വീതം കുറച്ചിരുന്നു. ഇതോടെ മൂന്ന് ധന നയങ്ങളിലായി കുറച്ച റിപ്പോ നിരക്ക് 100 ശതമാനമായി. നാണയപ്പെരുപ്പം ആറ് വര്‍ഷത്തിനിടെയിലെ താഴ്ന്ന നിരക്കിലെത്തിയതും ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളര്‍ച്ച 6.5 ശതമാനമായി ചുരുങ്ങിയതുമാണ് പലിശ കുറയ്ക്കുന്നതിന് അനുകൂലമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അദ്ധ്യക്ഷത വഹിച്ച മൂന്നാമത്തെ ധന അവലോകന യോഗത്തിലാണ് മുഖ്യ പലിശനിരക്കില്‍ അര ശതമാനത്തിന്റെ കുറവ് വരുത്തിയത്. റിയല്‍ എസ്റ്റേറ്റ്, വാഹന, കണ്‍സ്യൂമര്‍ ഉത്പന്ന വിപണികളിലെ തളര്‍ച്ച മറികടക്കാനാണ് പലിശ കുറച്ചത്. ഇതിലൂടെ വിപണിയില്‍ പണ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നു.

ഏപ്രിലില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലമായ 3.16 ശതമാനത്തിലെത്തിയിരുന്നു. റിപ്പോ നിരക്ക് താഴ്ന്നതോടെ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാര്‍ഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയും.