by Midhun HP News | Dec 19, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ഹര്‍ജി നല്‍കിയത്. ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഹൈക്കോടതി ഉത്തരവു പ്രകാരം ആന എഴുന്നള്ളിപ്പ് നടത്താനാകില്ലെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടില്ല. അധികാര പരിധിയും കടന്ന് ഹൈക്കോടതി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരം നടത്തുന്ന മേഖലയിലെ സ്ഥലപരിമിതി പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ഹൈക്കോടതി നിലപാടെടുത്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സ്വദേശികളും വിദേശികളുമായി 5 ലക്ഷത്തിലധികം പേര്‍ വരുന്ന പൂരമാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ അനുഭവിച്ചറിയുക കൂടിയാണ് കാഴ്ചക്കാരുടെ ലക്ഷ്യം. ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
by Midhun HP News | Dec 19, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നിർമാതാവ് സജിമോൻ പാറയിലാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള കേസുകളിൽ മൊഴി കൊടുക്കാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും ഇന്നു പരിഗണിക്കുന്നുണ്ട്. 32 കേസുകളുകളിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നു നേരത്തെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കേസുകളിലെ അന്വേഷണ പുരോഗതി കോടതിയെ പ്രത്യേക അന്വേഷണ സംഘം അറിയിക്കും.
അതിജീവിതമാർ നേരിടുന്ന ഭീഷണിയുമായി ബന്ധപ്പെട്ട പരാതികളിൽ നോഡൽ ഓഫീസറെ നിയമിക്കുന്നതിലെ പുരോഗതിയും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
by Midhun HP News | Dec 19, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരന്‍ അറിയിച്ചു. ജെഎന്‍പിടി ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്.
മുംബൈയില്‍ വിനോദസഞ്ചാരത്തിനെത്തിയതാണ് മലയാളി കുടുംബം. കുട്ടിയുടെ മാതാപിതാക്കള്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ ചികിത്സയിലുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ചു വരികയാണ്. വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിയുകയും, പൂര്‍ണമായി മുങ്ങുകയുമായിരുന്നു. അപകടത്തില്‍ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചികില്‍സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 101 പേരെ രക്ഷപ്പെടുത്തി.
by Midhun HP News | Dec 18, 2024 | Latest News, ദേശീയ വാർത്ത
മോസ്‌കോ: സ്വന്തമായി കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ. എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു.
നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാക്‌സിന്‍ വികസിപ്പിച്ചതെന്നും 2025ന്റെ ആദ്യം വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. വാക്സിന്‍ ട്യൂമര്‍ വളര്‍ച്ചയെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു.
കാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നേരത്തെ അറിയിച്ചിരുന്നു. ‘നമ്മള്‍ ഒരു പുതിയ തലമുറയുടെ കാന്‍സര്‍ വാക്‌സിനുകളുടെയും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളുടെയും സൃഷ്ടിയോട് വളരെ അടുത്തെത്തിയിരിക്കുന്നു’ എന്നും പുടിന്‍ അറിയിച്ചിരുന്നു.
by Midhun HP News | Dec 18, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും. 15 വര്‍ഷം നീണ്ട തര്‍ക്കത്തിന് ഒടുവില്‍ ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെയും ഭക്ഷ്യ എണ്ണയായി സുപ്രീംകോടതി അംഗീകരിച്ചു. ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക വസ്തുവായാണോ കാണേണ്ടത് എന്ന തര്‍ക്കത്തിനാണ് പരിഹാരമായത്.
ചെറിയ പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന വെളിച്ചെണ്ണ (സാധാരണയായി 200 മില്ലി അല്ലെങ്കില്‍ 500 മില്ലിയില്‍ താഴെ) ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക എണ്ണയായാണോ തരംതിരിക്കേണ്ടത് എന്ന കാര്യത്തില്‍ ദീര്‍ഘകാലമായി നിലനിന്ന അവ്യക്തതയാണ് സുപ്രീംകോടതിയുടെ ഉത്തരവോടെ ഇല്ലാതായത്. ഭക്ഷ്യേതര എണ്ണകളെ അപേക്ഷിച്ച് ഭക്ഷ്യ എണ്ണകള്‍ക്ക് സാധാരണയായി കുറഞ്ഞ ജിഎസ്ടി ആണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളായോ വ്യാവസായിക ഉല്‍പ്പന്നങ്ങളായോ കണ്ട് ഭക്ഷ്യേതര എണ്ണകള്‍ക്ക് ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നത്. നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യുന്ന തരത്തില്‍ ചെറിയ പായ്ക്കറ്റ് വെളിച്ചെണ്ണയുടെ നികുതി കുറയുന്നതിലേക്ക് ഈ തീരുമാനം നയിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഭക്ഷ്യ എണ്ണയ്ക്ക് പത്തുശതമാനത്തില്‍ താഴെയാണ് ജിഎസ്ടി.സൗന്ദര്യവര്‍ദ്ധക വസ്തുവായി കണക്കാക്കുമ്പോള്‍ 18 ശതമാനമാണ് ജിഎസ്ടി വരിക.
ചെറിയ പായ്ക്കറ്റുകളിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായാണോ അതോ ഭക്ഷ്യേതര എണ്ണയായാണോ കാണേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെ അവ്യക്തത നിലനിന്നിരുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ അവരുടേതായ വ്യാഖ്യാനമാണ് നടത്തിയിരുന്നത്. ഇത് പ്രധാന നാളികേര ഉല്‍പ്പാദക സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വെളിച്ചെണ്ണ ഉല്‍പ്പാദകര്‍ക്ക് നിയമപരമായും സാമ്പത്തികമായും വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ നികുതി അധികാരികളുമായുള്ള തര്‍ക്കങ്ങള്‍ കുറയാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
by Midhun HP News | Dec 18, 2024 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന 9 വയസുകാന്‍ ശ്രീ തേജിന് മസ്തിഷ്‌ക മരണം. ഹൈദരാബാദ് സിറ്റി പൊലീസാണ് വാര്‍ത്താ സമ്മേളനത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു.
തിക്കിലും തിരക്കിലും പെട്ടുണ്ടായ ശ്വാസതടസ്സം മൂലം ശ്രീ തേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. കുട്ടി സുഖം പ്രാപിക്കാന്‍ ഒരുപാട് സമയമെടുക്കുമെന്നാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. ചികിത്സ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീതേജിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ ഡോക്ടര്‍മാര്‍ പുറത്തുവിടും. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍.
അതിനിടെ സംഭവം നടന്ന സന്ധ്യ തിയറ്ററിന് കാരണം കാണിക്കല്‍ നോട്ടീസ്. തിയറ്റര്‍ മാനേജിന്റെ ഭാഗത്തു നിന്നുണ്ടായ 11 തെറ്റുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നോട്ടീസ്. അല്ലു അര്‍ജുന്‍ തിയറ്ററില്‍ എത്തുന്ന വിവരം പൊലീസില്‍ അറിയിക്കാന്‍ വൈകിയെന്നും തിയറ്ററില്‍ എത്തുന്നവരെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നുമാണ് പറയുന്നത്. നോട്ടീസിന് മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും പറയുന്നുണ്ട്.
ഭർത്താവ് ഭാസ്‌കർ മക്കളായ ശ്രീ തേജ് സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യ തിയറ്ററിൽ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരാവുകയായിരുന്നു. തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. കേസിൽ അല്ലു അർജുൻ അറസ്റ്റിലായിരുന്നു.
Recent Comments