യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്

യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അവസാന യാത്രയയപ്പ് നൽകാൻ രാജ്യം. യെച്ചൂരിയുടെ മൃതദേഹം സിപിഎം എകെജി ഭവനില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറും.

ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്.

പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയില്‍നിന്നു സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരി.

സീതാറാം യെച്ചൂരിയുടെ നില ഗുരുതരം; സിപിഎം വാര്‍ത്താക്കുറിപ്പ്

സീതാറാം യെച്ചൂരിയുടെ നില ഗുരുതരം; സിപിഎം വാര്‍ത്താക്കുറിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ്. ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യെച്ചൂരിയുടെ നില ഗുരുതരമായതിനാല്‍ പ്രത്യേത ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ച് വരികയാണെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നാലുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യെച്ചൂരി ചികിത്സയില്‍ തുടരുന്നത്‌. ഓഗസ്റ്റ് 19 നാണ് സീതാറാം യെച്ചൂരിയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

മൂന്ന് വയസുകാരനെ കൊലപ്പെടുത്തി, മൃതദേഹം വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു; അയല്‍വാസിയായ യുവതി അറസ്റ്റില്‍

മൂന്ന് വയസുകാരനെ കൊലപ്പെടുത്തി, മൃതദേഹം വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു; അയല്‍വാസിയായ യുവതി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ അയല്‍വാസി മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു. കുട്ടിയുടെ പിതാവുമായുള്ള വൈരാഗ്യത്തിന്റെ പേരിലാണ് അയല്‍വാസി 40കാരിയായ തങ്കമ്മാള്‍ കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ സംശയം.

തിരുനെല്‍വേലി ജില്ലയിലെ രാധാപുരം താലൂക്കിലെ അത്കുറിച്ചി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. നിര്‍മാണത്തൊഴിലാളി വിഘ്‌നേഷിന്റെ മകന്‍ സഞ്ജയ് ആണ് മരിച്ചത്. സഞ്ജയ് രാവിലെ വീടിനടുത്ത് കളിക്കുകയായിരുന്നു. അങ്കണവാടിയിലേക്ക് കൊണ്ടുപോകാനായി അമ്മ രമ്യ തിരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടിയെ കാണാതായത്.

രാധാപുരം പൊലീസില്‍ വിഘ്‌നേഷ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ തെരുവിലെ വീടുകളില്‍ തിരച്ചില്‍ നടത്തി. സംശയം തോന്നി അയല്‍വാസിയായ തങ്കമ്മാളിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമ്മാളിന്റെ വീട്ടിലെ വാഷിംഗ് മെഷീന്റെ പിന്നില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് സഞ്ജയിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കന്യാകുമാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്ത തങ്കമ്മാളിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

വിഘ്നേഷും തങ്കമ്മാളും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഈ വൈരാഗ്യത്തിന്റെ പേരിലാണ് തങ്കമ്മാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്. അടുത്തിടെ ഒരു അപകടത്തില്‍ തങ്കമ്മാളിന് മകനെ നഷ്ടപ്പെട്ടിരുന്നു. അവരുടെ മാനസിക നിലയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; യുവാവ് അറസ്റ്റില്‍

പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; യുവാവ് അറസ്റ്റില്‍

ബംഗളൂരു: സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ ജീവന്‍ പണയം വച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റില്‍. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയത്. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചത്. ഇയാള്‍ക്കൊപ്പമെത്തിയ സുഹൃത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അത്യന്തം അപകടരമായരീതിയില്‍ പ്രവൃത്തി നടത്തിയതിനാണ് കേസ് എടുത്തത്. യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചു. ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അവലബെട്ട ഏറെ അപകടകരമായ സ്ഥലമാണ്. 800 കിലോ മീറ്റര്‍ ഉയരുമുള്ള പാറയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ അവിടെയെത്തിയത്.

വീണ്ടും സംഘര്‍ഷഭരിതമായി മണിപ്പൂര്‍: ജിരിബാമിലെ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

വീണ്ടും സംഘര്‍ഷഭരിതമായി മണിപ്പൂര്‍: ജിരിബാമിലെ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

വീണ്ടും സംഘര്‍ഷഭരിതമായി മണിപ്പൂര്‍. ജിരിബാമിലെ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ജിരിബാം ജില്ലയിലും ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു ആക്രമണം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ആള്‍ക്കുനേരെ അക്രമി സംഘങ്ങള്‍ എത്തി വെടിയുതിത്ത് കൊലപ്പെടുത്തി. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.നാലുപേര്‍ ആയുധധാരികള്‍ ആയിരുന്നുവെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയുടെ വീടിന് നേരെയും റോക്കറ്റ് ആക്രമണം ഉണ്ടായി.ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിഷ്ണു പൂര്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ ഒന്നിലധികം ഡ്രോണുകള്‍ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ കുക്കി വിഭാഗമാണെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.

മണിപ്പൂര്‍ ഇന്റഗ്രിറ്റി കോര്‍ഡിനേറ്റിംഗ് കമ്മിറ്റി മണിപ്പൂരില്‍ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ഉന്നതതല യോഗം ചേര്‍ന്നു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുഖ്യമന്ത്രിയും സംഘവും മധുര നഗര്‍ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവെയായിരുന്നു സംഭവം.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു ചന്ദ്രബാബു നായിഡുവും ഉദ്യോഗസ്ഥ സംഘവും. പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിന്‍ വരുകയായിരുന്നു.

റെയില്‍ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്ക്ക് ഇടമില്ല. ട്രെയിന്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷ ഉദ്യോസ്ഥര്‍ മുഖ്യമന്ത്രിയെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. മുഖ്യമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അടുത്തു കൂടി ആണ് ട്രെയിന്‍ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ എക്‌സില്‍ പങ്കുവെച്ചു. ശക്തമായ മഴയില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമായിരുന്നു.