by Midhun HP News | Sep 4, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരു കാര്‍പൂളിംഗ് ആപ്പ് വഴി ഇവര്‍ കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.
ടെക്‌സാസിലാണ് അപകടം. വെള്ളിയാഴ്ച അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് അവര്‍ സഞ്ചരിച്ചിരുന്ന എസ്യുവിയില്‍ തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയെ ആശ്രയിക്കുകയാണ് അധികൃതര്‍.
ആര്യന്‍ രഘുനാഥ്, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാര്‍ള, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. ഡാലസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഷും സുഹൃത്ത് ഷെയ്ക്കും. ഭാര്യയെ കാണാന്‍ ബെന്റണ്‍വില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാര്‍ള. ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദധാരിയായ ദര്‍ശിനി വാസുദേവന്‍ ബെന്റണ്‍വില്ലിലുള്ള അമ്മാവനെ കാണാന്‍ പോകുകയായിരുന്നു. അവര്‍ ഒരു കാര്‍പൂളിംഗ് ആപ്പ് വഴിയാണ് ഒരുമിച്ച് യാത്ര ചെയ്തത്. ആര്യന്‍ രഘുനാഥും ഫാറൂഖ് ഷെയ്ക്കും ഹൈദരാബാദ് സ്വദേശികളാണ്. ദര്‍ശിനി വാസുദേവന്‍ തമിഴ്‌നാട് സ്വദേശിയാണ്.
കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യന്‍ എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത്. ‘യുവാക്കളുടെ മാതാപിതാക്കള്‍ മെയ് മാസത്തില്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ ദാനത്തിനായി യുഎസില്‍ ഉണ്ടായിരുന്നു. ബിരുദാനന്തര ബിരുദം നേടിയ ശേഷം, അവര്‍ മകനോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് വര്‍ഷം കൂടി യുഎസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ആര്യന്‍ പറഞ്ഞു. വിധി ഇങ്ങനെയാണ് സംഭവിച്ചത്.’ -ബന്ധു പറഞ്ഞു.
അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന എസ്യുവിയുടെ പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന് തീപിടിച്ച് യാത്രക്കാരെല്ലാം വെന്തുമരിക്കുകയായിരുന്നു.
by Midhun HP News | Sep 4, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോള തലത്തില്‍ ഇന്ത്യന്‍ മദ്യത്തിന് ആവശ്യകത വര്‍ധിച്ച പശ്ചാത്തലത്തില്‍ മദ്യത്തിന്റെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വരുംവര്‍ഷങ്ങളില്‍ രാജ്യാന്തര വിപണിയില്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ 8000 കോടി രൂപ സമ്പാദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മദ്യത്തിന്റെയും മറ്റു ശീതള പാനീയങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. നിലവില്‍ ആഗോള മദ്യ കയറ്റുമതിയില്‍ ഇന്ത്യ 40-ാം സ്ഥാനത്താണ്. മദ്യ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ വിലയിരുത്തല്‍.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ മദ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 8000 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് അതോറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. 2023-24ല്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ രാജ്യം 2200 കോടി രൂപയിലധികമാണ് നേടിയത്. യുഎഇ, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, ടാന്‍സാനിയ, അംഗോള, കെനിയ, റുവാണ്ട എന്നി രാജ്യങ്ങളിലേക്കാണ് പ്രധാനമായി മദ്യം കയറ്റി അയക്കുന്നത്. ഡിയാജിയോ ഇന്ത്യ (യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്) യുകെയില്‍ ‘Godawan’ എന്ന പേരില്‍ മദ്യം വില്‍ക്കാന്‍ ഒരുങ്ങുകയാണ്. രാജസ്ഥാനില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാള്‍ട്ട് വിസ്‌കി കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
by Midhun HP News | Sep 4, 2024 | Latest News, ദേശീയ വാർത്ത
സുപ്രീംകോടതി റിട്ട: ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ചുള്ള പരാതിയിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് അന്വേഷണം നടത്തുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലാണ് അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.

സംസ്ഥാന ആഭ്യന്തരവകുപ്പ് റിട്ട:ജഡ്ജ് സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തുന്നതിൻ്റെ നിയമവശം ചോദിച്ചുകൊണ്ട് സംസ്ഥാന നിയമസെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ അന്വേഷണം സംബന്ധിച്ച് തുടർനടപടി സ്വീകരിക്കാവുന്നതാണെന്ന് നിയമവകുപ്പ് സെക്രട്ടറി സംസ്ഥാന ആഭ്യന്തര വകുപ്പിന് നിയമോപദേശവും നൽകിയിരുന്നു.
സിറിയക് ജോസഫ്, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറി കേരള ഹൈക്കോടതി റജിസ്ട്രാർ ജനറലിന് കത്ത് നൽകിയിരുന്നു. സിറിയക് ജോസഫിനെതിരെയുളള ചില കാര്യങ്ങൾക്ക് അന്വേഷണം നടത്തുവാൻ ഹൈക്കോടതിയിൽ സംവിധാനമില്ലെന്നും പരാതിയിൽ പറയുന്ന ഭൂരിഭാഗം കാര്യങ്ങളും ആഭ്യന്തരവകുപ്പാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റജിസ്ട്രാർ ജനറൽ സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് മറുപടി നൽകി. ചരിത്രത്തിൽ അപൂർവ്വമായിട്ടാണ് ഒരു സുപ്രീംകോടതി റിട്ട:ജഡ്ജിക്കെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച പരാതിയിൽ അന്വേഷിക്കാൻ ഉത്തരവിടുന്നത്.
by Midhun HP News | Sep 3, 2024 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന ‘അപരാജിത ബില്‍’ പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍ പ്രതിക്ക് വധശിക്ഷ ബില്ലില്‍ നിര്‍ദേശിക്കുന്നു. ലൈംഗികപീഡനങ്ങളില്‍ പ്രതിക്ക് പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശുപാര്‍ശ ചെയ്യുന്നു.നിയമസഭ പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നല്‍കാനാണ് മമത സര്‍ക്കാരിന്റെ തീരുമാനം. ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി ഇതോടെ ബംഗാള്‍ മാറി. കല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ ബില്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബലാത്സംഗം മനുഷ്യത്വത്തിന് നേര്‍ക്കുള്ള ശാപമാണ്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. ബില്‍ ചരിത്രപരമാണെന്നും, മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും, അപരാജിത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഭേദഗതി കൊണ്ടു വരുന്നതിലൂടെ, നിലവിലെ നിയമങ്ങളിലെ പഴുതുകള്‍ അടയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. ബില്‍ നിയമമായാല്‍, അന്വേഷണം അതിവേഗം പൂര്‍ത്തീകരിക്കുന്നതിനായി സ്‌പെഷല്‍ അപരാജിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി മമത പറഞ്ഞു.
by Midhun HP News | Sep 3, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണൈ, സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രൂണൈയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനും സിംഗപ്പൂരുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനും സന്ദര്‍ശനം ഗുണം ചെയ്യുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി സുല്‍ത്താന്‍ ഹാജി ഹസ്സനല്‍ ബോള്‍കിയയുമായും മറ്റ് രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്ന് മോദി പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നം, പ്രധാനമന്ത്രി ലോറന്‍സ് വോങ്, മുതിര്‍ന്ന മന്ത്രി ലീ സിയാന്‍ ലൂങ്, എമിരിറ്റസ് സീനിയര്‍ മന്ത്രി ഗോ ചോക് ടോങ് എന്നിവരെ കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് മോദി സിംഗപ്പൂര്‍ സന്ദര്‍ശിക്കുക. സിംഗപ്പൂരിലെ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. ‘സിംഗപ്പൂരുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം, പ്രത്യേകിച്ച് നൂതന ഉല്‍പ്പാദനം, ഡിജിറ്റലൈസേഷന്‍, സുസ്ഥിര വികസനം എന്നിവയുടെ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു,’- മോദി പറഞ്ഞു.
by Midhun HP News | Sep 2, 2024 | Latest News, ദേശീയ വാർത്ത
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മെയ്തെയ് ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സുര്‍ബല (35) ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇവരെ അധികൃതര്‍ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. സംഘർഷത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസുകാരിയായ മകള്‍ ഉൾപ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് സംഘർഷമുണ്ടായത്. ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്. നിരവധി ഗ്രാമീണരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒളിഞ്ഞിരുന്നാണ് അക്രമികൾ വെടിയുതിർത്തത്. ജനവാസ കേന്ദ്രത്തിൽ ബോംബ് ഉപയോഗിച്ച് ഡ്രോണുകളും വർഷിച്ചു. ബോംബാക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു.
Recent Comments