തമിഴ്‌നാട്ടില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു; ലക്ഷത്തിലധികം സീറ്റുകളുടെ ഒഴിവ്

തമിഴ്‌നാട്ടില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു; ലക്ഷത്തിലധികം സീറ്റുകളുടെ ഒഴിവ്

ചെന്നൈ: തമിഴ്നാട് എഞ്ചിനീയറിങ് അഡ്മിഷന്‍ (ടിഎന്‍ഇഎ) എടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്. കൗണ്‍സലിങ്ങിന്റെ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 443 എണ്ണത്തില്‍ 30 കോളജുകളില്‍ ഒരു വിദ്യാര്‍ഥി പോലും അഡ്മിഷന്‍ എടുത്തിട്ടില്ല. 110 കോളജുകളില്‍ പത്തില്‍ താഴെയാണ് അഡ്മിഷന്‍ എടുത്ത വിദ്യാര്‍ഥികളുടെ എണ്ണം.

മിക്ക കോളജുകളിലും വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രമാണ് അഡ്മിഷന്‍ എടുത്തിരിക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ റൗണ്ട് കൗണ്‍ലിങ് പൂര്‍ത്തിയായപ്പോള്‍ 37.6% സീറ്റുകള്‍ മാത്രമാണ് നികത്തിയത്. രണ്ട് റൗണ്ട് കൗണ്‍ലിങ് പൂര്‍ത്തിയായപ്പോള്‍ 1,62 392 സീറ്റുകളില്‍ 61082 സീറ്റുകളില്‍ മാത്രമാണ് അഡ്മിഷന്‍ നടന്നത്. ഈ അധ്യയന വര്‍ഷം 55,000-60,000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷവും എന്റോള്‍മെന്റ് മോശമായതിനാല്‍ അണ്ണാ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ചില കോളജുകള്‍ അടച്ചുപൂട്ടേണ്ടി വന്നു. എന്തുകൊണ്ടാണ് ഈ കോളജുകള്‍ക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയാതെ പോകുന്നതെന്ന വിവരം പഠിക്കേണ്ടതുണ്ടെന്നും സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങള്‍ ശുപാര്‍ശ ചെയ്യേണ്ടതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ വര്‍ഷം, കുറഞ്ഞത് 197 കോളജുകളെങ്കിലും 10% സീറ്റുകള്‍ പോലും നികത്താന്‍ പരാജയപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 114 കോളജുകള്‍ക്ക് മാത്രമേ 50% ത്തിലധികം സീറ്റുകള്‍ നികത്താന്‍ കഴിഞ്ഞുള്ളൂ. ഇതില്‍ 57 എണ്ണം 80% സീറ്റുകളില്‍ കൂടുതല്‍ നികത്തി. 39 കോളജുകളില്‍ മാത്രമാണ് 90% എന്റോള്‍മെന്റ് ഉണ്ടായിരുന്നത്. സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എംഐടി ക്യാംപസ് , സിഇജി കാമ്പസ് , സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് എന്നീ നാലിടത്തു മാത്രമാണ് 100% സീറ്റുകള്‍ നികത്താന്‍ കഴിഞ്ഞത്.

മെക്കാനിക്കല്‍, സിവില്‍ എഞ്ചിനീയറിങിനേക്കാള്‍ കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇസിഇ, ഐടി തുടങ്ങിയ കോഴ്‌സുകളാണ് വിദ്യാര്‍ഥികള്‍ കൂടുതലായും ഇഷ്ടപ്പെടുന്നത്.

ത്രിപുരയിൽ വൻ പ്രളയം: മരണസംഖ്യ 19 ആയി

ത്രിപുരയിൽ വൻ പ്രളയം: മരണസംഖ്യ 19 ആയി

ത്രിപുരയിൽ കനത്ത പ്രളയത്തിൽ മരണസംഖ്യ 19 ആയി. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. മണ്ണിടിച്ചിലിൽ സ്ത്രീകളും കുട്ടികളുമടക്കം ഇന്ന് 7 പേർ കൂടി മരിച്ചു.

450 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,000ത്തോളം ആളുകളാണ് കഴിയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി
അഗർത്തലയിൽ നിന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും മാറ്റിവച്ചു. അതേസമയം ഉത്തരാഖണ്ഡിലെ രുദ്രപ്രയാകിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. നേപ്പാൾ സ്വദേശികളാണ് മരിച്ചത് ഇന്ന് പുലർച്ചയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

വ്യാജ എന്‍സിസി ക്യാമ്പ്; സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി ആത്മഹത്യ ചെയ്തു

വ്യാജ എന്‍സിസി ക്യാമ്പ്; സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി ആത്മഹത്യ ചെയ്തു

ചെന്നൈ: കൃഷ്ണഗിരി ജില്ലയില്‍ നടത്തിയ വ്യാജ എന്‍സിസി ക്യാമ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തുവെന്ന് പൊലീസ്. എലി വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് ഒടിവ് സംഭവിച്ച് ഇയാള്‍ ചികിത്സയിലായിരുന്നു.

ഓഗസ്റ്റ് 19ന് അറസ്റ്റിലാവുന്നതിനു തൊട്ടു മുന്പ് ഇയാള്‍ വിഷം കഴിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്‌തെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരിന്നു. ശിവരാമന്‍ ഉള്‍പ്പെടെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ എന്‍സിസി ക്യാമ്പ് സംഘടിപ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ നിരവധി പേരെ പീഡിപ്പിച്ചുവെന്നാണ് കേസ്.

വ്യാജ എന്‍സിസി ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ഇതിലൊരു പെണ്‍കുട്ടി തനിക്ക് നേരിട്ട അനുഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് ലൈംഗികാതിക്രമം പുറത്തായത്.

ബാഗേജിന്‍റെ ഭാരം വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്സ്‍പ്രസ്

ബാഗേജിന്‍റെ ഭാരം വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്സ്‍പ്രസ്

ദുബൈ: യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് നിരക്ക് വര്‍ധനവ് മൂലം പ്രയാസത്തിലാകുന്ന പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് പുതിയ തീരുമാനം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇരുട്ടടി കിട്ടിയത്. ഹാന്‍ഡ് ബാഗേജ് അലവന്‍സ് ഏഴ് കിലോയാണ്. അതേസമയം യുഎഇ ഒഴികെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ലഗേജ് പരിധി കുറച്ചിട്ടില്ല.

നാട്ടില്‍ നിന്ന് യുഎഇയിലേക്കുള്ള ബാഗേജ് അലവന്‍സ് പഴയത് പോലെ 20 കിലോ ആയി തുടരും. എന്നാല്‍ യുഎഇ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ ബാഗേജാണ് 20 കിലോ ആയി കുറച്ചത്. അധിക ബാഗേജ് കൊണ്ടുപോകേണ്ടവര്‍ക്ക് ഇതിനായി അധിക തുക നല്‍കി പരമാവധി 15 കിലോ വരെ കൊണ്ടുപോകാം.

‘ചുവപ്പും മഞ്ഞയും നിറം’; പാർട്ടിയുടെ പതാക അവതരിപ്പിച്ച് വിജയ്

‘ചുവപ്പും മഞ്ഞയും നിറം’; പാർട്ടിയുടെ പതാക അവതരിപ്പിച്ച് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ച് തമിഴ് സൂപ്പർ താരം വിജയ്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർട്ടിക്കായി അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയിൽ വിജയ് പതാക അവതരിപ്പിച്ചത്. പതാകയേക്കുറിച്ച് വിജയ് ഇന്ന് അണികളോട് വിശദീകരിക്കും. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് വ്യക്തമാക്കുന്നു. മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും.

തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് വിശദമാക്കുന്നു. പാർട്ടി രൂപീകരിച്ച ശേഷം ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കാലക്രമേണ പാർട്ടി രൂപീകരണത്തിലേക്ക് എത്തിയിരുന്നു.

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്ന് പറഞ്ഞ വിജയ് സിനിമ വിട്ട് പൂര്‍ണമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങുമെന്നും പറഞ്ഞിരുന്നു. കരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കരുത്; നിയമം കടുപ്പിച്ച്‌ യുഎഇ

വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കരുത്; നിയമം കടുപ്പിച്ച്‌ യുഎഇ

അബുദാബി: നിയമം കര്‍ശനമാക്കി യുഎഇ. വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്നവര്‍ക്കെതിരെയാണ് നിയമം കടുപ്പിക്കുന്നത്. സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്ബനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.

ശരിയായ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിക്കുകയും ഇവരെ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച ശേഷം ജോലി നല്‍കാതിരിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നതിന് നേരത്തെ അമ്ബതിനായിരം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ വര്‍ധിപ്പിച്ചത്. തൊഴില്‍ പെര്‍മിറ്റുകള്‍ ഇല്ലാതെ ആളുകള്‍ ജോലിക്ക് നിയമിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നടപടി നേരിടേണ്ടി വരും. സന്ദർശക വിസയില്‍ എത്തുന്നവരെ ജോലിക്ക് വെയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴില്‍ നിയമം കടുപ്പിച്ചത്.

സന്ദർശക വിസയില്‍ എത്തുന്നവർക്ക് യുഎഇയില്‍ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാല്‍ തൊഴില്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വിസിറ്റ് വിസക്കാർ കമ്പനികളില്‍ സന്ദര്‍ശിക്കുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. പക്ഷേ ചില കമ്പനികള്‍ തൊഴില്‍ വിസ നല്‍കാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക. കമ്പനികള്‍ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വിസയില്‍ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍, റസി‍ഡൻസി വിസയുടെ തുടർനടപടികള്‍ പൂർത്തിയാക്കുകയും തൊഴില്‍ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്ട്മെന്‍റുകളും അനധികൃതമാണെന്ന് അധികൃതർ വ്യക്തമാക്കി.