എസ്എസ് സി, റെയില്‍വേ, ബാങ്ക് റിക്രൂട്ട്‌മെന്റിന് പൊതുപരീക്ഷ; കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍

എസ്എസ് സി, റെയില്‍വേ, ബാങ്ക് റിക്രൂട്ട്‌മെന്റിന് പൊതുപരീക്ഷ; കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍

ഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് വിവിധ തലങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ ഏകോപിപ്പിച്ച് പൊതുപരീക്ഷ നടത്തുന്ന കാര്യം കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ പരീക്ഷകള്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത ഒന്നുതന്നെയാണ് എന്നത് കൊണ്ട് പൊതുപരീക്ഷ നടത്തുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

വര്‍ഷംതോറും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ് സി), റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ഐബിപിഎസ് തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ നിരവധി മത്സരപ്പരീക്ഷകള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം ഏകോപിപ്പിച്ച് വിവിധ തസ്തികകളിലേക്ക് പൊതുപരീക്ഷ നടത്തുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒരേ വിദ്യാഭ്യാസ യോഗ്യത വേണ്ട പരീക്ഷകളെ ഒന്നിച്ചാക്കി ഉദ്യോഗാര്‍ഥികളുടെ ഭാരം കുറയ്ക്കാനാണ് ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പത്താംക്ലാസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ്, ഇതിനും മുകൡ ബിരുദം എന്നിങ്ങനെയാണ് ഒട്ടുമിക്ക തസ്തികകളിലേക്കുമുള്ള യോഗ്യതാ മാനദണ്ഡം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് ആണ് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്. കാബിനെറ്റ് സെക്രട്ടേറിയറ്റും പ്രധാനമന്ത്രിയുടെ ഓഫീസും ചര്‍ച്ച ചെയ്ത ശേഷം ഇതില്‍ തീരുമാനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍, ഒരേ വിദ്യാഭ്യാസ മാനദണ്ഡമുള്ള തസ്തികകള്‍ക്കായി നിരവധി സ്ഥാപനങ്ങള്‍ വ്യത്യസ്ത പരീക്ഷകള്‍ നടത്തിവരികയാണ്. ഇത് ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ നിരവധി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനും വര്‍ഷം മുഴുവനും തുടര്‍ച്ചയായി എക്‌സാം സര്‍ക്കിളില്‍ അകപ്പെടുന്നതിനും കാരണമാകുന്നുണ്ട്. ഒരു പരീക്ഷ മാത്രമാണെങ്കില്‍ ആ ഒരു പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ വകുപ്പുകളില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം ലഭിക്കാം.

നിലവില്‍ വിവിധ പരീക്ഷകളുടെ പ്രോസസ്സിങ്ങിനും റിക്രൂട്ട്മെന്റിനും ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട്. എസ്എസ്സി നടത്തുന്ന സ്‌ക്രീനിങ് പരീക്ഷകള്‍ക്ക് എല്ലാ തലങ്ങളിലുമായി ശരാശരി നാല് കോടിയോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിക്കുന്നത്. ഐബിപിഎസ് പരീക്ഷയ്ക്ക് 60 ലക്ഷം പേരും ആര്‍ആര്‍ബി ടെസ്റ്റിന് ഏകദേശം 1.4 കോടി പേരും അപേക്ഷിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

അർജുനായുള്ള തിരച്ചിൽ ഇനി ഡ്രെഡ്ജിങ് മെഷീൻ വന്നതിന് ശേഷം, പ്രതിസന്ധി

അർജുനായുള്ള തിരച്ചിൽ ഇനി ഡ്രെഡ്ജിങ് മെഷീൻ വന്നതിന് ശേഷം, പ്രതിസന്ധി

ബം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചലിൽ അനിശ്ചിതത്വം. ​ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തുന്നതു വരെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. എന്നാൽ അടുത്ത വ്യാഴാഴ്ച മാത്രമേ ഡ്രഡ്ജർ എത്തിക്കാൻ കഴിയുവെന്നാണ് ഡ്രഡ്ജർ കമ്പനി പറയുന്നത്. ഇതോടെ തിരച്ചിൽ ഇനിയും നീളും.

മഴയെ തുടർന്ന് വെള്ളം കലങ്ങിമറിഞ്ഞതിനാൽ പുഴയ്ക്കടിയിലെ കാഴ്ച പരിമിധി കാരണം ഡൈവിങ് ബുദ്ധിമുട്ടാണെന്നും ദൗത്യസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

ഇന്നലെ നടത്തിയ തിരച്ചിലിൽ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. വലിച്ചു കയറ്റുന്ന ലോറിയുടെ ലോഹ ഭാഗങ്ങൾക്ക് ഒപ്പമാണ് കയറിന്റെ ഭാഗം കണ്ടെത്തിയത്. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. മണ്ണടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്നു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കർണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരാണു കാണാതായ മറ്റുള്ളവർ.

ആട്ടം മികച്ച ചിത്രം, ഋഷഭ് ഷെട്ടി നടന്‍, നിത്യമേനോനും മാനസി പരേഖും നടിമാര്‍;ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ആട്ടം മികച്ച ചിത്രം, ഋഷഭ് ഷെട്ടി നടന്‍, നിത്യമേനോനും മാനസി പരേഖും നടിമാര്‍;ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2022ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ആനന്ദ് ഏകര്‍ഷി തിരക്കഥയെഴുതി, സംവിധാനം ചെയ്ത ആട്ടത്തിന്. മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള (മഹേഷ് ഭുവനേന്ദ്) പുരസ്‌കാരവും ആട്ടം നേടി. ഋഷഭ് ഷെട്ടിയാണ് മികച്ച നടന്‍ (കാന്താര). നടി നിത്യ മേനോന്‍ (തിരുച്ചിത്രംബലം -തമിഴ്). മാനസി പരേഖ് (കച്ച് എക്‌സ്പ്രസ് – ഗുജറാത്തി. സൂരജ് ഭാര്‍ജാത്യയാണ് മികച്ച സംവിധായകന്‍. പൂഞ്ചായ്

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്കു ലഭിച്ചു. ഈ ചിത്രത്തിലെ ഗാനം ആലപിച്ച ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. അരിജിത് സിങ് ആണ് മികച്ച ഗായകന്‍.

സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് സലീല്‍ ചൗധരിക്കു മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

ഹിന്ദി ചിത്രമായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ് പേയ് പ്രത്യേക ജൂറി പരാമര്‍ശം നേടി. പൊന്ന്യന്‍ സെല്‍വന്‍ ഒന്നാം ഭാഗമാണ് മികച്ച തമിഴ് ചിത്രം. പൊന്ന്യന്‍ സെല്‍വനു കാമറ ചലിപ്പിച്ച രവി വര്‍മനാണ് മികച്ച ഛായാഗ്രാഹകന്‍. എആര്‍ റഹ്മാനാണ് മികച്ച പശ്ചാത്തല സംഗീത പുരസ്‌കാരം. (പൊന്ന്യന്‍ സെല്‍വന്‍ പാര്‍ട്ട് ഒന്ന്)

മാളികപ്പുറത്തിലെ ശ്രീപഥ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇന്ന് കേരളത്തിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇന്ന് കേരളത്തിൽ

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് കേരളത്തിലെത്തും. ഹൈക്കോടതിയില്‍ നടക്കുന്ന ചടങ്ങിലും, കുമരകത്ത് കോമണ്‍ വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും ചീഫ് ജസ്റ്റിസ് സംബന്ധിക്കും.

കേരള ഹൈക്കോടതിയില്‍ പുതുതായി തയ്യാറാക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഗവേഷണ കേന്ദ്രം, വിവിധ ഡിജിറ്റല്‍ കോടതികള്‍ തുടങ്ങിയവയുടെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍വഹിക്കും. ഹൈക്കോടതിയില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ഇതാദ്യമായാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും മുഖ്യമന്ത്രിയും ഒരു വേദിയിലെത്തുന്നത്.

ഏഴു വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേരള ഹൈക്കോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയാണ് ഇതിനുമുമ്പ് കേരള ഹൈക്കോടതിയില്‍ എത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഹൈക്കോടതി സുവര്‍ണ ജൂബിലി പരിപാടിയില്‍ പങ്കെടുക്കാനാണ് ജസ്റ്റിസ് ദീപക് മിശ്ര എത്തിയത്.

എസ്എസ്എല്‍വി വിക്ഷേപണം വിജയകരം

എസ്എസ്എല്‍വി വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി പറന്നുയര്‍ന്ന ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-08നെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. ഇതോടെ ഭാവിയില്‍ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ വഹിച്ച് കൊണ്ടുള്ള വിക്ഷേപണത്തിന് ചെലവ് കുറഞ്ഞ ചെറുകിട ബഹിരാകാശ പേടകമാണ് (എസ്എസ്എല്‍വി) സജ്ജമായത്.

500 കിലോഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ എത്തിക്കുന്ന, അതിവേഗം വളരുന്ന വിപണിയെ തൃപ്തിപ്പെടുത്തുന്നതിനായാണ് വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വികസിപ്പിച്ചത്. കുറഞ്ഞ ചെലവില്‍ ബഹിരാകാശത്ത് എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന 34 മീറ്റര്‍ നീളമുള്ള റോക്കറ്റാണ് വികസിപ്പിച്ചത്. 120 ടണ്‍ ആണ് ഇതിന്റെ ലിഫ്റ്റ് ഓഫ് മാസ്.

2022 ഓഗസ്റ്റില്‍ നടന്ന ആദ്യ ദൗത്യം വിജയിച്ചില്ലെങ്കിലും 2023 ഫെബ്രുവരിയില്‍ നടന്ന രണ്ടാമത്തെ ദൗത്യം ലക്ഷ്യം കണ്ടിരുന്നു. മൂന്നാമത്തെ വിക്ഷേപണമാണ് ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഏജന്‍സിയുടെ ഏറ്റവും പുതിയ മൈക്രോ സാറ്റലൈറ്റായ EOS-08 വഹിച്ച് കൊണ്ടാണ് കുഞ്ഞന്‍ റോക്കറ്റ് പറന്നുയര്‍ന്നത്. ഭൂമി നിരീക്ഷണത്തിനായാണ് ഉപഗ്രഹ വിക്ഷേപണം.

ഒരു വര്‍ഷത്തെ ദൗത്യമാണ് ഉദ്ദേശിക്കുന്നത്. ഒരു മൈക്രോ സാറ്റലൈറ്റ് രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഐഎസ്ആര്‍ഒ പ്രധാനമായി ലക്ഷ്യമിടുന്നത്.EOS-08 ന് ഏകദേശം 175.5 കിലോഗ്രാം ഭാരമുണ്ട്. ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണം, ദുരന്തം/പരിസ്ഥിതി നിരീക്ഷണം, തുടങ്ങി വിവിധ ദൗത്യങ്ങള്‍ക്കായി രാവും പകലും ചിത്രങ്ങള്‍ പകര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത മൂന്ന് പേലോഡുകളും വഹിച്ചാണ് റോക്കറ്റ് പറന്നുയര്‍ന്നത്. 475 കിലോമീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലുള്ള ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ഉറപ്പിച്ച ഉപഗ്രഹത്തിന് ഒരു വര്‍ഷത്തെ ദൗത്യമുണ്ട്. ഇതിന് ഏകദേശം 420 W വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.

അർജുനെ കാണാതായിട്ട് ഒരു മാസം; ​ഗം​ഗാവലി പുഴയിൽ ഇന്ന് വീണ്ടും തിരച്ചിൽ

അർജുനെ കാണാതായിട്ട് ഒരു മാസം; ​ഗം​ഗാവലി പുഴയിൽ ഇന്ന് വീണ്ടും തിരച്ചിൽ

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് തുടരും. തിങ്കളാഴ്ച ​ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയിൽ മുങ്ങൽ വിദഗ്ധരായിരിക്കും തിരച്ചിൽ നടത്തുക. അനുമതി ലഭിച്ചാല്‍ നേവിയും തിരച്ചിലിനെത്തും. കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഒരു മാസം തികഞ്ഞു.

മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപ്പെയുടെ സംഘം, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്ന് തിരച്ചിലിന് ഉണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നാവിക സേനയും തിരച്ചിലിൽ പങ്കെടുക്കും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക.

മണ്ണിടിച്ചിലിൽ വെള്ളത്തിൽ പതിച്ച വലിയ കല്ലുകൾ നീക്കാൻ സാധിച്ചാലേ ലോറിയുെട സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കൂവെന്ന് ഈശ്വർ മൽപ്പെ പറയുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനേയും തടകയറ്റി വന്ന ലോറിയേയും മണ്ണിടിച്ചിലിനെത്തുടർന്ന കാണാതായത്. അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.