പിന്നും ഒടിപിയും ഇല്ലാതെയാകും!; യുപിഐയില്‍ വരുന്നു പുതിയ സുരക്ഷാക്രമീകരണം

പിന്നും ഒടിപിയും ഇല്ലാതെയാകും!; യുപിഐയില്‍ വരുന്നു പുതിയ സുരക്ഷാക്രമീകരണം

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പരിഷ്‌കരണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ യുപിഐ ഇടപാടുകള്‍ സുരക്ഷിതമായി ചെയ്യുന്നതിന് പിന്‍ സമ്പ്രദായമാണ് പിന്തുടരുന്നത്. പകരം ബയോമെട്രിക് ഓതന്റിക്കേഷന്‍ നടപ്പാക്കുന്നതിന്റെ സാധ്യതയാണ് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തേടിയത്. ഇതുമായി ബന്ധപ്പെട്ട് സഹകരണം ഉറപ്പാക്കാന്‍ വിവിധ സ്റ്റാര്‍ട്ട്അപ്പുകളുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചര്‍ച്ച നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ നാല്, അല്ലെങ്കില്‍ ആറക്ക പിന്‍ ആണ് യുപിഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത്. പകരം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫിംഗര്‍പ്രിന്റും ഐഫോണുകളില്‍ ഫെയ്‌സ് ഐഡിയും ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതയാണ് തേടുന്നത്. ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഒരാഴ്ച മുന്‍പ് അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷനായി ബദല്‍ നിര്‍ദേശം റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നീക്കം.

പിന്‍, പാസ് വേര്‍ഡ് എന്നിവയ്ക്ക് അപ്പുറം ബയോമെട്രിക്‌സ് പോലെ കൂടുതല്‍ സുരക്ഷ നല്‍കുന്ന മറ്റു ഓപ്ഷനുകള്‍ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. നിലവില്‍ യുപിഐ ഇടപാടുകളുടെ സുരക്ഷയ്ക്ക് ടു ഫാക്ടര്‍ ഓതന്റിക്കേഷനാണ് ഉപയോഗിക്കുന്നത്. മൊബൈലില്‍ യുപിഐ എന്റോള്‍ ചെയ്യുമ്പോള്‍ ഒടിപി സംവിധാനം ഉപയോഗിക്കുന്നതാണ് ഒന്ന്. ഇടപാടുകള്‍ സ്ഥിരീകരിക്കാന്‍ ഉപയോക്താക്കള്‍ നല്‍കേണ്ട യുപിഐ പിന്‍ ആണ് രണ്ടാമത്തേത്.

ഫിജിയിലെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി ദ്രൗപദി മുര്‍മു

ഫിജിയിലെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി ദ്രൗപദി മുര്‍മു

സുവ: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഫിജിയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം സമ്മാനിച്ചു. പ്രസിഡന്റ് വില്യം മെയ്‌വലിലി കതോനിവരേയാണ് കംപാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഫിജി ദ്രൗപദി മുര്‍മുവിന് സമ്മാനിച്ചത്. ആഗോളതലത്തില്‍ ഇന്ത്യ കുതിക്കുമ്പോള്‍ ഫിജിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് രാഷ്ട്രപതി മുര്‍മു പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മുര്‍മു, ഇന്ത്യയും ഫിജിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് ഈ അംഗീകാരമെന്ന് പറഞ്ഞു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രസിഡന്റ് ഫിജി സന്ദര്‍ശിക്കുന്നത്. ഫിജി പാര്‍ലമെന്റിനെയും മുര്‍മു അഭിസംബോധന ചെയ്തു. ഇന്ത്യ ആഗോള തലത്തില്‍ വന്‍ശക്തിയായി ഉയരുമ്പോള്‍, ഫിജിയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മുര്‍മു പറഞ്ഞു. ഇരുരാജ്യങ്ങളുടെയും മുന്നേറ്റത്തനായി മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടത്താന്‍ നമുക്ക് കഴിയണമെന്നും മുര്‍മു പറഞ്ഞു. വലുപ്പത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും ജനാധിപത്യം ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ സമാനതകളുണ്ടെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷം മുന്‍പ് ഫിജി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവും മുര്‍മു എടുത്തുപറഞ്ഞു.

തിങ്കളാഴ്ച ഫിജിയിലെത്തിയെ ദ്രൗപദി മുര്‍മു പ്രസിഡന്റ് വില്യം മെയ്‌വലിലി കതോനിവരേ, പ്രധാനമന്ത്രി സിതിവെനി റബുക്ക എന്നിവരുമായി ചര്‍ച്ച നടത്തി. ഫിജിയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം രാഷ്ട്രപതി ന്യൂസീലന്‍ഡും കിഴക്കന്‍ ടിമോറും സന്ദര്‍ശിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദര്‍ശിച്ചേക്കും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദര്‍ശിച്ചേക്കും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞു. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തി. കേരളത്തിന്റെ മാത്രം ദുഃഖമല്ല വയനാട്. യുപിയിലെ മഥുരയില്‍ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ വയനാടിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, ദുരിതബാധിതര്‍ക്കുള്ള സഹായധനമായി 5.10 ലക്ഷം രൂപ സ്വരൂപിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു

ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു

ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഷെയ്ഖ് ഹസീന ഹെലികോപ്റ്ററിൽ ധാക്ക വിട്ടു. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സാഹചര്യം മോശമാണെന്നു ബംഗ്ലദേശ് നിയമമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. ധാക്ക വിടുന്നതിനു മുൻപു പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെസെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു.

ഇന്ന് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും. സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ ദിവസങ്ങൾക്കു മുന്‍പ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.

യാത്രക്കാരിയുടെ മുടിയിൽ പേനുകളെന്ന് പരാതി; വിമാനത്തിന് എമർജൻസി ലാന്റിങ്

യാത്രക്കാരിയുടെ മുടിയിൽ പേനുകളെന്ന് പരാതി; വിമാനത്തിന് എമർജൻസി ലാന്റിങ്

ന്യൂയോർക്ക്: ഒരു യാത്രക്കാരിയുടെ തലയിൽ പേനുകൾ കണ്ടെന്ന് പരാതി ഉയർന്നതോടെ വിമാനം യാത്ര വെട്ടിച്ചുരുക്കി അടിയന്തിരമായി നിലത്തിറക്കി. ലോസ് ഏഞ്ചലസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനമാണ് അരിസോണയിലെ ഫീനിക്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. നേരത്തെ നടന്ന സംഭവത്തെക്കുറിച്ച് ഒരു യാത്രക്കാരനാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചത്.

വിമാനം വഴിതിരിച്ചുവിട്ട് മറ്റൊരിടത്ത് ലാന്റ് ചെയ്യുന്നതിനെ സംബന്ധിച്ച് യാത്രക്കാർക്ക് കാര്യമായ വിവരമൊന്നും വിമാന ജീവനക്കാർ നൽകിയില്ലെന്നും ഇത് ആവർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നും യാത്രക്കാർ പറയുന്നു. വിമാനം ലാന്റ് ചെയ്ത ശേഷം മറ്റ് യാത്രക്കാരുമായും ജീവനക്കാരുമായും സംസാരിച്ചപ്പോഴാണ് വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നതിന്റെ കാരണം മനസിലായത്. യാത്രക്കാരിയുടെ അടുത്ത സീറ്റുകളിൽ ഇരിക്കുകയായിരുന്ന രണ്ട് സ്ത്രീകളാണ് ജീവനക്കാരോട് പരാതിപ്പെട്ടത്. തങ്ങളുടെ അടുത്തിരിക്കുന്ന യാത്രക്കാരിയുടെ മുടിയിൽ പേനുകളെ കണ്ടെന്നായിരുന്നു ഇവർ ജീവനക്കാരെ അറിയിച്ചത്.

സംഭവം കാരണം 12 മണിക്കൂറിലധികം യാത്ര വൈകിയെന്നും യാത്രക്കാർ പറ‌ഞ്ഞു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. വിമാനം ലാന്റ് ചെയ്ത ശേഷം അമേരിക്കൻ എയർലൈൻസ് അധികൃതർ ഹോട്ടൽ വൗച്ചറുകൾ കൈമാറുകയായിരുന്നു. സംഭവം പിന്നീട് അധികൃതരും സ്ഥിരീകരിച്ചു. ആരോഗ്യ അടിയന്തിരാവസ്ഥ കാരണം വിമാനം വഴിതിരിച്ചുവിടേണ്ടി വന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഒരു ഉപഭോക്താവിന്റെ ആരോഗ്യപരമായ ആവശ്യങ്ങൾ കാരണം ലോസ്ഏഞ്ചലസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനം ഫീനിക്സിലേക്ക് വഴിതിരിച്ചുവിട്ടുവെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരെ പിന്നീട് ലോസ്ഏഞ്ചലസിൽ എത്തിച്ചു.

രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി,വധശിക്ഷ

രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി,വധശിക്ഷ

ഭുവനേശ്വര്‍: രണ്ടാമതും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഒഡിഷ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയേയും ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.

ഭുവനേശ്വറിലെ ഘടികിയ എന്ന സ്ഥലത്ത് രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. 46 കാരനായ സഞ്ജീഷ് ദാസ് ആണ് പ്രതി. സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 33തവണയാണ് ഇയാള്‍ ഭാര്യയെ കുത്തിയത്.

ഭാര്യ രണ്ടാമത് പ്രസവിച്ചത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ വൈരാഗ്യത്തില്‍ ആറ് വയസുള്ള ആദ്യത്തെ മകളെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് പരിഗണിച്ചാണ് രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ബന്ദന കര്‍ മരണം വരെ തൂക്കിലേറ്റാന്‍ ശിക്ഷ വിധിച്ചത്.