by liji HP News | Jun 20, 2024 | Latest News, ദേശീയ വാർത്ത
ഡൽഹിയിൽ അത്യുഷ്ണ തരംഗം. രണ്ട് ദിവസത്തിനിടെ രാജ്യ തലസ്ഥാനത്ത് മാത്രം 34 പേർ മരിച്ചു. ആറ് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ രേഖപ്പെടുത്തിയത്. ഡൽഹിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു. രണ്ട് ദിവസത്തിനിടെ മാത്രം 34 മരണം രേഖപ്പെടുത്തി. 51 പേരെ പാർക്കുകൾ ഉൾപ്പടെ പല സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാനങ്ങൾക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഗുരുതര സാഹചര്യമെന്ന് ആരോഗ്യവകുപ്പ്.ജാഗ്രത പുലർത്തണമെന്ന് ഡൽഹി സർക്കാരിൻറെ നിർദേശം.
മരണസംഖ്യ കുത്തനെ ഉയർന്നതോടെയാണ് കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടായത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ജെപി നദ്ദ നടത്തിയ ചർച്ചയിൽ ഉഷ്ണതരംഗകേസുകൾക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക യൂണിറ്റുകൾ തയ്യാറാക്കാൻ നിർദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ വേണ്ട മരുന്നും, ഉപകരണങ്ങളും, ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഉറപ്പാക്കും. മരണ സംഖ്യയും ഹൃദയാഘാതം വന്നവരുടെ കണക്കും ആരോഗ്യ മന്ത്രാലയത്തിന്റ പോർട്ടലിൽ ദിവസവും അപ്ലോഡ് ചെയ്യണം. ആശുപത്രികളിലേക്കുള്ള വൈദ്യുതി വിതരണം ഒരു കാരണവശാലും തടസ്സപ്പെടരുത് എന്ന നിർദേശവും യോഗം മുന്നോട്ട് വെച്ചു.
by liji HP News | Jun 20, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് ആരംഭിക്കും.
വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജിൽ നിന്നും 200 ലിറ്റർ മദ്യം കണ്ടെടുത്തു. പിടിച്ചെടുത്ത മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. ചെന്നൈയില്‍നിന്ന് 250 കിലോമീറ്റർ അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. ബുധനാഴ്ച കൂടുതല്‍പേര്‍ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. വിദഗ്ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്മര്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.
by liji HP News | Jun 20, 2024 | Latest News, ദേശീയ വാർത്ത
അബുദാബിയിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ അറേബ്യ വിമാനത്തിൽ തീപിടിത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമാക്കിയത്. പുലർച്ചെ വിമാനം കോഴിക്കോടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. ആളപായമില്ല
പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചതോടെ എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശം നൽകി. സംഭവത്തിൽ നാല് പേരെ അധികൃതർ തടഞ്ഞു.
പവർ ബാങ്ക് കയ്യിലുണ്ടായിരുന്ന മലയാളിയെയും സഹോദരിയെയും കൂടാതെ രണ്ട് പേരെയുമാണ് തടഞ്ഞുവെച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോടേക്ക് എത്തിച്ചു.
by liji HP News | Jun 19, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നീറ്റ് ക്രമക്കേടുകളില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി കോണ്‍ഗ്രസ്. നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.
നീറ്റില്‍ ഇത്രയേറെ ക്രമക്കേട് ഉയര്‍ന്നുവന്നിട്ടും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മൗനം തുടരുകയാണെന്നും പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇത് സംബന്ധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പിസിസി അധ്യക്ഷന്‍മാര്‍ക്കും നിയമസഭാകക്ഷി നേതാക്കള്‍ക്കും കത്തയച്ചത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മുതിര്‍ന്ന നേതാക്കള്‍ പ്രക്ഷോഭത്തിന്റെ ഭാഗമാകും.
ലോക്‌സഭാ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടമുന്‍പാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. നീറ്റ് വിഷയത്തില്‍ സഭാ സമ്മേളനം പ്രക്ഷുബ്ധമാകാന്‍ ഇടയുണ്ട്. അതേസമയം, നീറ്റ് വിഷയത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വീട് ഉപരോധിച്ചു. വരും ദിവസങ്ങളിലും സമരം തുടരുമെന്ന് ആം ആദ്മി നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് 30- 50 ലക്ഷം വരെ രൂപവാങ്ങിയെന്നും ഗുജറാത്തില്‍ പരീക്ഷാര്‍ഥികളോട് ഒഎംആര്‍ ഷീറ്റ് ഒഴിച്ചിടാന്‍ പറയുകയും പിന്നീട് അധ്യാപകര്‍ പൂരിപ്പിക്കുകയുമായിരുന്നെന്ന് ആം ആദ്മി ആരോപിച്ചു. ഇക്കാര്യത്തെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് വ്യക്തമായി അറിയാമെന്നും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആംആദ്മി ആവശ്യപ്പെട്ടു.
by liji HP News | Jun 19, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴസ് വാണിജ്യ വാഹനങ്ങളുടെ വില രണ്ടുശതമാനം വരെ വര്‍ധിപ്പിച്ചു. പുതുക്കിയ വില ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഘടക ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും കമ്പനി അറിയിച്ചു.
ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും വില ഉയരും. മോഡല്‍, വേരിയന്റ് എന്നിവ അനുസരിച്ച് വിലവര്‍ധനയില്‍ മാറ്റം ഉണ്ടാകും. ഈ വര്‍ഷത്തിന്റെ തുടക്കത്തിലും വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്‌സ് ഉയര്‍ത്തിയിരുന്നു.
ഏപ്രില്‍ ഒന്നിനാണ് രണ്ടുശതമാനം വരെ വില വര്‍ധന പ്രാബല്യത്തില്‍ വന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന നിമിത്തമാണ് അന്നും വില വര്‍ധിപ്പിച്ചത്. മെയില്‍ 29,691 വാണിജ്യ വാഹനങ്ങളാണ് ടാറ്റ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് രണ്ടുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളാണ് ടാറ്റ.
by liji HP News | Jun 19, 2024 | Latest News, ദേശീയ വാർത്ത
പിറന്നാൾ ദിനത്തിൽ രാഹുൽഗാന്ധിക്ക് എഐസിസി ആസ്ഥാനത്ത് ഉജ്ജ്വല വരവേൽപ്പ്. പാർട്ടി ആസ്ഥാനത്തെത്തി രാഹുൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തു പ്രവർത്തകർ രാഹുലിന്റെ പിറന്നാൾ ആഘോഷമാക്കി. രാഹുലിന്റെ പിറന്നാൾ പ്രമാണിച്ച് രാവിലെ മുതൽ നൂറുകണക്കിന് പ്രവർത്തകരാണ് എഐസിസി ആസ്ഥാനത്തെത്തിയത്.
പതിവ് പിറന്നാൾ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി രാഹുൽ ഇക്കുറി എഐസിസി ആസ്ഥാനത്തെത്തിയതോടെ ആവേശം ഇരട്ടിയാക്കി. എഐസിസി ആസ്ഥാനത്തെ ആഘോഷം ഉപേക്ഷിച്ച്,ചേരികളിലെത്തി ആവശ്യസാധനങ്ങൾ വിതരണം ചെയ്യാനായിരുന്നു രാഹുൽ പ്രവർത്തകർക്ക് നൽകിയ. എന്നിട്ടും പ്രവർത്തകരും നേതാക്കളും പിറന്നാൾ ആഘോഷമാക്കാൻ തീരുമാനിച്ചതോടെയാണ് രാഹുൽ എഐസിസി ആസ്ഥാനത്ത് എത്തിയത്.
യോഗം കഴിയുംവരെ രാഹുലിനായി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ കാത്തു നിന്നു. നഷ്ടപ്രതാപത്തിൽ നിന്ന് കോൺഗ്രസിന്റെ തിരിച്ചുവരവും,പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള രാഹുലിന്റെ വരവും 54 ആം പിറന്നാൾ രാഹുലിന് ഇരട്ടിമധുരമാകും.
Recent Comments