ചാര്‍ളി ചാപ്ലിന്റെ മകള്‍ ജോസഫൈന്‍ അന്തരിച്ചു

ചാര്‍ളി ചാപ്ലിന്റെ മകള്‍ ജോസഫൈന്‍ അന്തരിച്ചു

പാരിസ്: വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ 13 ന് പാരീസില്‍ വച്ചായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു.

ചാര്‍ളി ചാപ്ലിന്റെ 11 മക്കളില്‍ ആറാമത്തെ ആളായിരുന്നു ജോസഫൈന്‍. ചാപ്ലിന്റേയും അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യ ഊന ഒനെയിലിന്റെ മകളായി കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയില്‍ 1949 മാര്‍ച്ച് 28നാണ് ജനനം. മൂന്നു വയസില്‍ തന്നെ ജോസഫൈന്‍ സിനിമയില്‍ എത്തി. 1952ലാണ് അച്ഛനൊപ്പം അഭിനയത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ വേഷമിട്ടു. പീയര്‍ പവോലോ പസ്സോളിനിയുടെ ദി കാന്റര്‍ ബറി ടെയില്‍സ്, ലോറന്‍സ് ഹാര്‍വി നായകനായി എത്തിയത് എസ്‌കേപ് ടു ദി സണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഷാഡോമാന്‍ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തിനേടുന്നത്. രണ്ട് തവണ വിവാഹിതയായ ജോസഫൈന് മൂന്ന് മക്കളുണ്ട്.

ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം; കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് എൻഐഎ

ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം; കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് എൻഐഎ

തിരുവനന്തപുരം: ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികൾ കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതി തയ്യാറാക്കിയെന്ന് എൻഐഎ കണ്ടെത്തൽ. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ്‌ ഉൾപ്പെടെ നാല് പേരെ എൻഐഎ ചോദ്യം ചെയ്യുകയാണ്. ഖത്തറിൽ ജോലി ചെയ്യുമ്പോഴാണ് കേരളത്തിൽ ഐ എസ് പ്രവർത്തനം തുടങ്ങാൻ പ്രതികൾ തീരുമാനിച്ചതെന്ന് എൻഐഎ കണ്ടെത്തി. പിടിയിലായ ആഷിഫ് ഉൾപ്പെടെ മൂന്ന് പേരാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. രണ്ട് പേർ ഒളിവിലാണ്.

ഐഎസിൽ ചേരാനായി പണം കണ്ടെത്താൻ ദേശസാൽകൃത ബാങ്കുള്‍പ്പെടെ കൊള്ളയടിക്കാൻപ്രതികള്‍ ആസൂത്രണം നടത്തിയെന്നാണ് എൻഐഎ കണ്ടെത്തിയത്. കേരളത്തിൽ ഐ എസ് പ്രവർത്തനം തുടങ്ങാൻ പണം കണ്ടെത്താൻ വേണ്ടിയാണ് പ്രതികള്‍ കവർച്ച നടത്താൻ തീരുമാനിച്ചത്. ക്രിമിനൽ കേസിലെ പ്രതികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 20ന് പാലക്കാട് നിന്നും പ്രതികള്‍ 30 ലക്ഷം കുഴൽപ്പണം തട്ടി. സത്യമംഗലം കാട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് തൃശൂർ സ്വദേശി മതിലകത്ത് കോടയിൽആഷിഫ് അറസ്റ്റിലായത്. ഒളിവിൽ കഴിയാൻ സഹായം ചെയ്ത ഫറൂഖും എന്‍ഐഎയുടെ കസ്റ്റഡിയിലായിട്ടുണ്ട്. പ്രേരണ ചെലുത്തിയത് കേരളത്തിൽ നിന്നും അഫ്ഗാനിലെത്തിയ ഒരാളാണെന്നാണ് പിടിയിലിയവരുടെ മൊഴി.

ടെലട്രാമിൽ പെറ്റ് ലവേർസ് എന്ന എന്ന പേരിൽ തുടങ്ങിയ ഗ്രൂപ്പിലെ തീവ്ര ആശയങ്ങളുമായി യോജിക്കുന്നവർ രഹസ്യ ചാറ്റ് നടത്തി. സിറിയയിലേക്കും അഫ്ഗാനിലേക്കും പോകാനായിരുന്നു പദ്ധതി. ഇതിന് പണം സമ്പാദിക്കാൻ തൃശൂരിലെ ഒരു ജ്വല്ലറി, സഹകരണസംഘം, ദേശസൽകൃത ബാങ്ക് എന്നിവ കവർച്ച ചെയ്യാൻ പദ്ധതി തയ്യാറാക്കി. ഈ പദ്ധതിയെ കുറിച്ച കേന്ദ്ര ഏജൻസികള്‍ക്ക് വിവരം ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. കേരളത്തിൽ നിന്നും അഫ്ഗാനിലെത്തിയ ഐഎസിൽ ചേർന്ന ഒരാളുടെ നിർദ്ദേശവും ഗ്രൂപ്പിലുള്ളവർക്ക് ലഭിച്ചിരുന്നതായി എൻഐഎക്ക് വിവരം ലഭിച്ചു. തൃശൂരിലെ രണ്ട് പേരായിരുന്നു കാര്യങ്ങള്‍ നിയന്ത്രച്ചത്. മുമ്പും കേസുകളിൽ പ്രതികളായ വരെ മുൻനിർത്തിയ സ്വർണം തട്ടാനും കവർച്ചക്കും ആസൂത്രണം നടത്തിയെന്നും എന്‍ഐഎ കണ്ടെത്തി.

രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല; പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല; പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

ഡൽഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം നീളും. കേസ് ഇന്ന് പരിഗണിച്ച സുപ്രീംകോടതി പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു. പത്തു ദിവസത്തിനകം മറുപടി നൽകണം. കേസ് ഓഗസ്റ്റ് 4 ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

രാജസ്ഥാനിൽ അര മണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ; 4.4 തീവ്രത

രാജസ്ഥാനിൽ അര മണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ; 4.4 തീവ്രത

ജയ്പുർ: രാജസ്ഥാനിൽ അര മണിക്കൂറിനിടെ മൂന്ന് തവണയായി ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 വരെ തീവ്രത രേഖപ്പെടുത്തി. ജയ്പുരിലാണ് ഭൂചലനം. പത്ത് കിലോമീറ്റർ വരെ കുലുക്കം അനുഭപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപയാവും ഇല്ല. അര മണിക്കൂറിനിടെയാണ് മൂന്ന് ഭൂചലനങ്ങളുമുണ്ടായതെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.

രാ​ഹുൽ ​ഗാന്ധിക്ക് നിർണായകം; അപകീർത്തി കേസിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ

രാ​ഹുൽ ​ഗാന്ധിക്ക് നിർണായകം; അപകീർത്തി കേസിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ഡൽഹി: അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. ജസ്റ്റിസുമാരായ ബിആർ ​ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരി​ഗണിക്കുക. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ കോലാറിൽ വച്ച് നടത്തിയ പ്രസം​ഗത്തിൽ മോദി സമുദായത്തെ ഒന്നടങ്കം രാഹുൽ ​ഗാന്ധി അപമാനിച്ചുവെന്നാണ് കേസ്. ‘എല്ലാ കള്ളൻമാർക്കും മോ​ദി എന്ന പേര് പൊതുവായി വരുന്നത് എന്തുകൊണ്ടാണ്‘- എന്നായിരുന്നു രാഹുലിന്റെ പരാമർശം.

പിന്നാലെ ​ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് അപകീർത്തി കേസ് നൽകിയത്. കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷി വിധിച്ചു. ഇന്ന് സ്റ്റേ ആവശ്യം സുപ്രീം കോടതി അനുവദിച്ചാൽ രാഹുലിന്റെ അയോ​ഗ്യത നീങ്ങി അദ്ദേഹത്തിന്റെ ലോക്സഭാം​ഗത്വം പുനഃസ്ഥാപിക്കപ്പെടും. പൂർണേഷ് മോദി ഇതിനെതിരെ തടസ ഹർജി സമർപ്പിച്ചിട്ടുണ്ട്.

വിഷയത്തിൽ ആദ്യം ജില്ലാ കോടതിയേയാണ് രാഹുൽ സമീപിച്ചത്. എന്നാൽ അപ്പീൽ തള്ളി. പിന്നാലെ അദ്ദേഹം ​ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ​ഗുജറാത്ത് ഹൈക്കോടതിയും അപ്പീൽ തള്ളി. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാ വിധിയിൽ തെറ്റില്ലെന്നും ഇടപടേണ്ട സഹാചര്യം നിലവിലില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി. തുടർന്നാണ് രാഹുൽ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

മണിപ്പൂരിലെ ന​ഗ്ന പരേഡ്, കൂട്ട ബലാത്സം​ഗം; രണ്ട് പേർ കൂടി പിടിയിൽ

മണിപ്പൂരിലെ ന​ഗ്ന പരേഡ്, കൂട്ട ബലാത്സം​ഗം; രണ്ട് പേർ കൂടി പിടിയിൽ

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ട ബലാത്സം​ഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. പ്രതികൾക്കെതിരെ പീഡനത്തിനും കൊലക്കുറ്റത്തിനും കേസെടുത്തു. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. നാലാഴ്ചയ്ക്കകം റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടു കമ്മീഷൻ സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു.

സംഭവത്തില്‍ പ്രധാന പ്രതി നേരത്തെ പിടിയിലായിരുന്നു. മുഖ്യസൂത്രധാരനായ ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വീഡിയോയില്‍ പച്ച ടീഷര്‍ട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടുപോകല്‍, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

സംസ്ഥാനത്ത് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം കടുത്ത ഞെട്ടലുണ്ടാക്കിയെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. പ്രധാനപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.