കെ–ഫോൺ പ്രവർത്തനം; ഒരുമാസം പിന്നിടുമ്പോൾ സംസ്ഥാനത്താകെ ഗാർഹിക ഇന്റർനെറ്റ്‌ കണക്‌ഷന്‌ അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്‌

കെ–ഫോൺ പ്രവർത്തനം; ഒരുമാസം പിന്നിടുമ്പോൾ സംസ്ഥാനത്താകെ ഗാർഹിക ഇന്റർനെറ്റ്‌ കണക്‌ഷന്‌ അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്‌

കെ–ഫോൺ പ്രവർത്തനം ആരംഭിച്ചിട്ട്‌ ഒരുമാസം പിന്നിടുമ്പോൾ സംസ്ഥാനത്താകെ ഗാർഹിക ഇന്റർനെറ്റ്‌ കണക്‌ഷന്‌ അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്‌. വീടുകളിൽ കണക്‌ഷൻ നൽകാൻ സന്നദ്ധതയറിയിച്ച്‌ അപേക്ഷ നൽകിയത്‌ ആയിരത്തഞ്ഞൂറിലേറെ സർവീസ്‌ പ്രൊവൈഡർമാർ. പതിനഞ്ചിനകം സർവീസ്‌ പ്രൊവൈഡർമാരുടെ അന്തിമപട്ടിക തയ്യാറാക്കും. രജിസ്‌റ്റർ ചെയ്‌ത എല്ലാവർക്കും ഗാർഹിക കണക്‌ഷൻ നൽകാനുള്ള നടപടി ആഗസ്‌ത്‌ ആദ്യം തുടങ്ങും.

ഉദ്‌ഘാടനത്തിനുപിന്നാലെ പ്രഖ്യാപിച്ച കെ–ഫോൺ താരിഫ്‌ ഇന്റർനെറ്റ്‌ ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. മറ്റുള്ളവയെക്കാൾ കുറഞ്ഞ നിരക്കിൽ, മേന്മയുള്ള ഇന്റർനെറ്റ്‌ ലഭ്യതാ താരിഫാണ്‌ പ്രഖ്യാപിച്ചത്‌. നിലവിൽ ആറുമാസംവീതം കാലാവധിയിൽ ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്ന ഒമ്പതു പ്ലാനുകളുടെ വിവരങ്ങളാണുള്ളത്. ഒരുമാസത്തേക്ക് 299 രൂപ നിരക്കുള്ള പ്ലാനാണ് കൂട്ടത്തിൽ ഏറ്റവും ചെലവ്‌ കുറഞ്ഞത്‌. പ്ലാൻ കാലാവധിയിൽ 3000 ജിബിവരെ ഈ പ്ലാനിൽ ഉപയോഗിക്കാം. 250 എംബിപിഎസ് വേഗത്തിൽ 5000 ജിബി ഡേറ്റ ആറുമാസത്തേക്ക് നൽകുന്ന പ്ലാനാണ് ഏറ്റവും ചെലവേറിയത്. ഒരുമാസത്തേക്ക് 1249 രൂപ നിരക്കിൽ 7494 രൂപയോളം വരും.

‘എന്റെ കെ ഫോൺ’ എന്ന ആപ്പിലൂടെയാണ്‌ പുതിയ കണക്‌ഷന്‌ അപേക്ഷ സ്വീകരിക്കുന്നത്‌. ഇതുവരെ അരലക്ഷത്തോളംപേർ രജിസ്‌റ്റർ ചെയ്‌തു. മുൻഗണനാക്രമത്തിൽ കണക്‌ഷൻ നൽകാനാണ്‌ നീക്കം. 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ പര്യാപ്തമായ അടിസ്ഥാനസൗകര്യം കെ–ഫോൺ സജ്ജീകരിച്ചിട്ടുണ്ട്. വരുന്ന ആറുമാസത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കണക്‌ഷൻ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇതിനകം പതിനായിരത്തിലേറെ വീടുകളിലും പതിനെണ്ണായിരത്തിലേറെ ഓഫീസുകളിലും കെ-ഫോൺ കണക്‌ഷൻ എത്തിക്കഴിഞ്ഞു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലൊഴികെ ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള കുടുംബങ്ങൾക്ക്‌ സൗജന്യ കണക്‌ഷൻ നൽകുന്നത്‌ പുരോഗമിക്കുന്നു. 14 നിയോജകമണ്ഡലങ്ങളിലെ നൂറുവീതം കുടുംബങ്ങൾക്കാണ്‌ ആദ്യഘട്ടം നൽകുന്നത്‌. 10,920 സ്‌കൂളുകളിൽ കെ–ഫോൺ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

വിശ്വ പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

വിശ്വ പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

ലോക പ്രശസ്ത ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1984 -ൽ പ്രസിദ്ധീകരിച്ച, പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള “ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്” എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. എഴുത്തിലൂടെ പോരാട്ടം നടത്തിയ വിശ്വ പ്രസിദ്ധ സാഹിത്യകാരനാണ് വിട പറഞ്ഞത്.

ശനിയാഴ്ച മോദി യുഎഇയിലെത്തും; പ്രസിഡന്റുമായി കൂടിക്കാഴ്ച

ശനിയാഴ്ച മോദി യുഎഇയിലെത്തും; പ്രസിഡന്റുമായി കൂടിക്കാഴ്ച

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച്ച യുഎഇ സന്ദർശിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രാൻസിൽ നിന്ന് തിരിച്ച് വരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. 2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ അഞ്ചാമത്തെ ഗൾഫ് സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ തുടർന്ന് ഉഭയകക്ഷി വ്യാപാരം ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. ഊർജം , വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലേക്കും പങ്കാളിത്തം വ്യാപിക്കാനുള്ള സാധ്യതകളും ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും.

തെരുവ് നായകളുടെ ദയാവധം; കണ്ണൂർ ജില്ലാപഞ്ചായത്തിന്‍റെ ഹര്‍ജിക്കെതിരെ ഹാജരായത് മുതിര്‍ന്ന അഭിഭാഷകരുടെ നീണ്ടനിര

തെരുവ് നായകളുടെ ദയാവധം; കണ്ണൂർ ജില്ലാപഞ്ചായത്തിന്‍റെ ഹര്‍ജിക്കെതിരെ ഹാജരായത് മുതിര്‍ന്ന അഭിഭാഷകരുടെ നീണ്ടനിര

ഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം വൈകും. കണ്ണൂർ ജില്ലാ പഞ്ചായത്ത്, സംസ്ഥാനബാലാവകാശ കമ്മീഷൻ എന്നിവരുടെ ഹർജികൾ അടുത്ത മാസം പതിനാറിലേക്ക് മാറ്റി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഹർജിയുടെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് മൃഗസ്നേഹികളുടെ സംഘടനകൾ കോടതിയെ അറിയിച്ചു. തുടർന്ന് എല്ലാ കക്ഷികൾക്കും ജില്ലാ പഞ്ചായത്തിന്റെ ഹർജികൾ നൽകാൻ കോടതി നിർദ്ദേശം നൽകി.

രണ്ടാഴ്ച്ചയ്ക്കം എല്ലാ കക്ഷികളും ഹർജിയിൽ മേലുള്ള അവരുടെ വാദങ്ങൾ കോടതിയിൽ സമർപ്പിക്കണം. തുടർന്ന് അടുത്ത മാസം പതിനാറിന് ഹർജികളിൽ വിശദവാദം കേൾക്കുമെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹർജി പരിഗണിക്കാൻ എടുത്തപ്പോൾ മൃഗസ്നേഹികളുടെയും വ്യക്തികളുടെയും അടക്കം അഭിഭാഷകരുടെ വലിയ നിരയാണ് കോടതിയിൽ കണ്ടത്. കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുകയാണെന്നത് അടക്കം ആരോപണങ്ങൾ സംഘടനകളുടെ അഭിഭാഷകർ ഉന്നയിച്ചു.

എന്നാൽ വളരെ വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നും ഇത് പരിഹരിക്കാൻ അടിയന്തരമായ ഇടപെടൽ വേണമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്തിനായി മുതിർന്ന അഭിഭാഷകൻ പി.വി സുരേന്ദ്രനാഥ്, അഭിഭാഷകൻ കെ. ആർ സുഭാഷ് ചന്ദ്രൻ, സംസ്ഥാനബാലാവകാശ കമ്മീഷനായി അഭിഭാഷകൻ ജയ്മോൻ ആൻഡ്രൂസ് എന്നിവർ കോടതിയെ അറിയിച്ചു. നായുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവവും കോഴിക്കോട് ജില്ലയിലെ ആറ് സ്‌കൂളുകള്‍ തെരുവ് നായ ശല്യം കാരണം അടച്ചിട്ട വിഷയങ്ങൾ അടക്കം സംസ്ഥാന ബാലാവകാശ കമ്മീഷൻ കോടതിയിൽ ഉന്നയിച്ചു. അതേസമയം മൃഗസനേഹികൾക്കായി സാമൂഹിക പ്രവർത്തക അഞ്ജലി ഗോപാലൻ നൽകിയത് വ്യാജ സത്യവാങ്മൂലമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് കോടതിയെ അറിയിച്ചു.

കേരളത്തിനെ ബഹിഷ്ക്കരിക്കുക എന്ന ആഹ്വാനം നടത്തിയ സംഘടനയാണ് വ്യാജ സത്യവാങ്മൂലം നൽകിയതെന്നും അഭിഭാഷകർ അറിയിച്ചു. തെറ്റായ ചിത്രങ്ങൾ, വിദേശരാജ്യങ്ങളിലെ ദൃശ്യങ്ങൾ കേരളത്തിലേതെന്ന് കാട്ടിയാണ് കേരളത്തിനെ ബഹിഷ്ക്കരിക്കുക എന്ന ആഹ്വാനം നടത്തിയ സംഘടനയാണ് വ്യാജ സത്യവാങ്മൂലം നൽകിയതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് വ്യക്തമാക്കി. കേരളം മൃഗസംരക്ഷണം നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്ന് മൃഗ സ്നേഹികളുടെ സംഘടനകൾ ഇതിനിടെ ആരോപിച്ചു. കേരളത്തിലെ ഉൾപ്പെടെ വിഷയങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നുവെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. കേസിൽ കേരളത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ സി.കെ ശശി ഹാജരായി.

മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്വി, കൃഷ്ണൻ വേണുഗോപാൽ, മേനക ഗുരുസ്വാമി എന്നിവരാണ് മൃഗസ്നേഹികളുടെ സംഘടനകൾക്കായി ഹാജരായത്. മുൻമന്ത്രിയും എംപിയുമായ അൽഫോൺസ് കണ്ണന്താനുവും കേസിൽ കക്ഷിയാകാൻ അപേക്ഷ നൽകി. പ്രശ്‌നത്തിന് പരിഹാരമായി കണ്ണന്താനം തയ്യാറാക്കിയ ശുപാര്‍ശകള്‍ കോടതിക്ക് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശം നൽകി. മറ്റൊരു ഹർജിക്കാരാനായ സാബു സ്റ്റീഫനായി അഭിഭാഷകൻ വി.കെ. ബിജുവും ഹാജരായി.

രാഹുൽ ​ഗാന്ധിയുടെ അയോ​ഗ്യത; കോൺ​ഗ്രസ് ഇന്ന് രാജ്യവ്യാപകമായി ‘മൗനസത്യ​ഗ്രഹം’ ആചരിക്കും

രാഹുൽ ​ഗാന്ധിയുടെ അയോ​ഗ്യത; കോൺ​ഗ്രസ് ഇന്ന് രാജ്യവ്യാപകമായി ‘മൗനസത്യ​ഗ്രഹം’ ആചരിക്കും

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ പിന്തുണയ്‌ച്ച് കോൺ​ഗ്രസ് ഇന്ന് രാജ്യവ്യാപകമായി ‘മൗനസത്യ​ഗ്രഹം’ ആചരിക്കും. രാഹുലിനെ അയോഗ്യനാക്കിയ നടപടി ​ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തിലാണ് വ്യത്യസ്തമായ സമരമുറയ്‌ക്ക് എഐസിസി ആഹ്വാനം ചെയ്തത്.

തിരുവനന്തപുരത്ത് ​ഗാന്ധിപാർട്ടിലെ ​ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ കേരളത്തിലെ പാർട്ടി നേതാക്കൾ രാവിലെ പത്ത് മണിക്ക് സമരം ആരംഭിക്കും. ബ്ലോക്ക് തലം മുതൽ കെപിസിസി തലം വരെയുള്ള നേതാക്കൾ ഇന്ന് ​ഗാന്ധിപാർക്കിൽ അണിനിരക്കും.
എന്നാൽ മഴയുടെ പശ്ചാത്തലത്തിൽ ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നടത്താനിരുന്ന മൗനസത്യാ​ഗ്രഹം ജൂലൈ 16 ലേക്ക് മാറ്റിയതായി കോൺ​ഗ്രസ് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ അറിയിച്ചു.

മോദി സർക്കാരിന് ഞങ്ങൾക്കെതിരെ എന്ത് തന്ത്രവും പരീക്ഷിക്കാം. എന്നാൽ ജനങ്ങൾക്ക് വേണ്ടി ‍ഞങ്ങൾ ശബ്‍ദം ഉയർത്തുക തന്നെ ചെയ്യും. രാഹുൽ ഗാന്ധിയെന്നും മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഈ ഫാസിസ്റ്റ് ശക്തികളെ ഗാന്ധിയൻ സത്യാഗ്രഹത്തിലൂടെയും അഹിംസയിലൂടെയും നേരിടുമെന്നും വേണുഗോപാൽ ട്വീറ്റ് ചെയ്‌തു.

വില കൂടും?; എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22 ശതമാനം സെസ്

ഡല്‍ഹി: എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22 ശതമാനം സെസ് ബാധകമായിരിക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍. എക്‌സ് യുവി, എസ് യുവി, എംയുവി എന്ന വ്യത്യാസമില്ലാതെ എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങളും 28 ശതമാനം ജിഎസ്ടിക്ക് പുറമേ 22 ശതമാനം സെസ് കൂടി നല്‍കണമെന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കി.എന്‍ജിന്‍ ശേഷി 1500 സിസിക്ക് മുകളില്‍, നീളം നാലുമീറ്ററില്‍ കൂടുതല്‍, ഗ്രൗണ്ട് ക്ലിയറന്‍സ് 170 മില്ലിമീറ്ററിന് മുകളില്‍ എന്നി മാനദണ്ഡങ്ങളുള്ള വാഹനം ഏതു പേരില്‍ അറിയപ്പെട്ടാലും സെസ് ബാധകമാകും. ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കപ്പെടുന്നില്ലെങ്കില്‍ കുറഞ്ഞ സെസ് ആയിരിക്കും ബാധകമാകുക.

ഈ ഗണത്തില്‍പ്പെടുന്ന, നിലവില്‍ കുറഞ്ഞ സെസ് ഈടാക്കുന്ന വാഹനങ്ങളുടെ വില കൂടാം. എസ് യുവിക്ക് നിലവില്‍ 22 ശതമാനം സെസ് ആണ് ചുമത്തുന്നത്. ഇത് എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ബാധകമാക്കുകയാണ്.