നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍ എത്തും. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ രാവിലെ 9.15ന് പ്രധാനമന്ത്രി വിമാനമിറങ്ങും. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് അഞ്ചാം തവണയാണ് മോദി യുഎഇയിലെത്തുന്നത്.

ആഗോള വിഷയങ്ങളിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചർച്ച നടത്തുന്ന മോദി യുഎഇ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും. ‌‌ഇന്ത്യ അധ്യക്ഷസ്ഥാന വഹിക്കുന്ന ജി20യില്‍ യുഎഇ പ്രത്യേക ക്ഷണിതാവാണ്. കോപ്-28ന് ആതിഥ്യമരുളുന്നത് യുഎഇയും. ഈ രണ്ട് വിഷയങ്ങളുമായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും കൂടിക്കാഴ്ച നടത്തും. ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതും ചര്‍ച്ചയാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ- യുഎഇ സൗഹൃദത്തിന് കൂടുതല്‍ ശക്തി പകരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ക്രമാനുഗതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.

‌രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് മോദി പാരീസിലെത്തിയത്. ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണർ മോദിക്ക് സമ്മാനിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

രാജ്യത്തിന് അഭിമാന നിമിഷം; കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍-3

രാജ്യത്തിന് അഭിമാന നിമിഷം; കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍-3

ചെന്നൈ: രാജ്യത്തിന് അഭിമാനമേറ്റി ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന് തികവാര്‍ന്ന കുതിപ്പ്. പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 നേരത്ത നിശ്ചയിച്ചപോലെ ഉച്ചയ്ക്ക് 2.35ന് വിക്ഷേപണത്തറയില്‍ നിന്നു കുതിച്ചുയര്‍ന്നു. ചന്ദ്രയാന്‍ 3നെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി 2.54ന് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് ചന്ദ്രയാന്‍ 3ന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റും കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാക്കി വിക്ഷേപവാഹനം ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചു.

2019ല്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്നു, പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3നെ ഭ്രമണ പഥത്തിലേക്ക് അയക്കുന്നത്. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റില്‍ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്3 എന്ന് പേരുമാറ്റിയ ഐ.എസ്.ആര്‍.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എസ്എല്‍വി മാര്‍ക്ക്3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണ് ഇത്. 43.5 മീറ്റര്‍ ഉയരവും 642 ടണ്‍ ഭാരവുമുള്ള ഇതിന് ആദ്യ ഘട്ടത്തില്‍ ഖര ഇന്ധനവും രണ്ടാം ഘട്ടത്തില്‍ ദ്രവ ഇന്ധനവും മൂന്നാം ഘട്ടത്തില്‍ ക്രയോജനിക് ഇന്ധനവും കുതിപ്പേകും.

ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്‍ഡറും ചന്ദ്രനില്‍ സഞ്ചരിക്കാനുള്ള റോവറും ഇവയെ ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള പ്രൊപ്പല്‍ഷന്‍ മൊഡ്യൂളുമാണ് ചന്ദ്രയാന്‍ പേടകത്തിന്റെ പ്രധാന ഭാഗങ്ങള്‍. റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു കഴിഞ്ഞാല്‍ റോവറിനെയും ലാന്‍ഡറിനെയും ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള ചുമതല പ്രൊപ്പല്‍ഷന്‍ മോഡ്യൂളിന്റേതാണ്. ഭൂമിയെ ചുറ്റുന്നതിനിടെ ഭ്രമണ പഥത്തിന്റെ വ്യാസം വര്‍ധിപ്പിച്ചു കൊണ്ടുവന്നാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കടക്കുക. അതിനുശേഷം ചന്ദ്രന്റെ ഭ്രമണ പഥത്തിന്റെ വ്യാസം കുറച്ചു കൊണ്ടുവരും. ഓഗസ്റ്റ് 23, 24 തീയതികളില്‍ ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കാനാണ് പദ്ധതി.

ചരിത്രമെഴുതാൻ ഇന്ത്യ; ചന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും

ചരിത്രമെഴുതാൻ ഇന്ത്യ; ചന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ ഇന്ന് അതിന്റെ മൂന്നാം ദൗത്യവുമായി കുതിക്കും. ചന്ദ്രയാൻ 3ന്റെ കൗണ്ട്- ഡ‍ൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആരംഭിച്ചു. പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റ് ഇന്ന് ഉച്ചയ്ക്ക് 2.35ന് വിക്ഷേപണത്തറയിൽ നിന്നു ബഹിരാകാശത്തേക്ക് കുതിച്ചുയരും.

ഇന്നലെ ഉച്ചയ്ക്കാണ് കൗണ്ട് ഡൗൺ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട് ഡൗൺ. ഈ സമയത്തിനിടെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളും അവസാന ഘട്ടത്തിലെ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കും.
2019ൽ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്നു, പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആർഒ ചന്ദ്രയാൻ 3നെ ഭ്രമണ പഥത്തിലേക്ക് അയക്കുന്നത്. ചന്ദ്രയാൻ മൂന്നിന്റെ പ്രധാന വെല്ലുവിളിയും ഇതുതന്നെ. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റിൽ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ലോഞ്ച് വെഹിക്കിൾ മാർക്ക്-3 എന്ന്‌ പേരുമാറ്റിയ ഐ.എസ്.ആർ.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എസ്എൽവി മാർക്ക്-3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണ് ഇന്ന് നടക്കുന്നത്. 43.5 മീറ്റർ ഉയരവും 642 ടൺ ഭാരവുമുള്ള ഇതിന് ആദ്യ ഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാം ഘട്ടത്തിൽ ദ്രവ ഇന്ധനവും മൂന്നാം ഘട്ടത്തിൽ ക്രയോജനിക് ഇന്ധനവും കുതിപ്പേകും. 15 മിനിറ്റ്‌ കഴിയുമ്പോഴേക്കും പേടകം റോക്കറ്റിൽ നിന്ന് വേർപെട്ട് ഭൂമിയിൽ നിന്ന് 179 കിലോമീറ്റർ ഉയരെയുള്ള ഭ്രമണ പഥത്തിലെത്തും.

ഇന്ത്യയിൽ ചികിത്സിക്കാൻ യോഗ്യത ഇല്ലാതെ പ്രാക്ടീസ് നടത്തിയ ഡോക്ടർ അറസ്റ്റിൽ

ഇന്ത്യയിൽ ചികിത്സിക്കാൻ യോഗ്യത ഇല്ലാതെ പ്രാക്ടീസ് നടത്തിയ ഡോക്ടർ അറസ്റ്റിൽ

കൊച്ചി: ഇന്ത്യയിൽ ചികിത്സിക്കാൻ യോഗ്യത ഇല്ലാതെ പ്രാക്ടീസ് നടത്തിയ ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി രാധാപുരം ഗണപതി നഗർ സ്വദേശി മുരുകേശ്വരി (29) യെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മുരുകേശ്വരി യുക്രൈനിൽ നിന്ന് മെഡിക്കൽ ബിരുദം സമ്പാദിച്ചെങ്കിലും ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ല. ഇവർ കുത്തുവഴി ലൈഫ് കെയർ ആശുപത്രിയിൽ 2021 മുതൽ 2023 വരെ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. കോടതി മുരുകേശ്വരിയെ റിമാൻ്റ് ചെയ്തു.

അതിവേഗ റെയില്‍: അന്തരീക്ഷം അനുകൂലമായി പരിണമിക്കുന്നു

കേരളത്തില്‍ അതിവേഗ റെയില്‍ കൊണ്ടുവരാനുള്ള ഇടതു സര്‍ക്കാറിന്റെ ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നു. മെട്രോമാന്‍ ഇ ശ്രീധരനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനെ കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം.

പദ്ധതിക്കു പിന്‍തുണ നല്‍കുന്ന വിധം സംസ്ഥാന ബി ജെ പി നിലപാടു മാറ്റുകയാണ്. കെ റെയില്‍ പദ്ധതിക്കു മുന്നോട്ടു പോകാന്‍ കഴിയാത്തത് കേരളത്തിലെ പാര്‍ട്ടി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു കൊണ്ടാണെന്നു നേരത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മെട്രോമാന്‍ ഈ ശ്രീധരന്‍ നിലപാടു മാറ്റി പദ്ധതിക്കു പിന്‍തുണ നല്‍കാന്‍ തയ്യാറായതോടെയാണു ബി ജെ പി സംസ്ഥാന ഘടകവും നിലപാടുമാറ്റാന്‍ തയ്യാറായത്. അതിവേഗപാത കേരളത്തിന് അത്യാവശ്യമാണെന്ന് ഇ ശ്രീധരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കെ സുരേന്ദ്രന്‍ പറഞ്ഞതോടെ അതിവേഗ പാതക്കായുള്ള അഭിപ്രായ ഐക്യം കേരളത്തില്‍ രൂപപ്പെടുകയാണെന്നാണു സൂചന.

പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതികളും വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയും ഉയരുന്നു. പദ്ധതിക്കെതിരെ സമരം നയിച്ച യു ഡി എഫും നിലപാടു പുനപ്പരിശോധിക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കേരള സര്‍ക്കാറിന്റെ പ്രതിനിധിയായി പ്രഫ. കെ വി തോമസ് ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇ ശ്രീധരന്‍ പ്രഖ്യാപിച്ചതോടെ പദ്ധതിക്കായി അഭിപ്രായ ഐക്യത്തിന്റെ പുതിയ അന്തരീക്ഷം രൂപപ്പെടുകയാണ്.

ഇ ശ്രീധരന്റെ അഭിപ്രായം കൂടി പരിഗണിച്ചു പദ്ധതി തയ്യാറാക്കുന്നതോടെ കേന്ദ്രാനുമതിയും വേഗത്തില്‍ ലഭിക്കുമെന്നാണു കരുതുന്നത്. കാര്യങ്ങള്‍ മുന്നോട്ടു പോകുന്ന സാഹചര്യമുണ്ടായാല്‍ വികസന വിരുദ്ധര്‍ എന്ന പ്രതിച്ഛായ നഷ്ടം ഭയന്ന് യു ഡി എഫും നിലപാടില്‍ മാറ്റം വരുത്തിയേക്കുമെന്നാണു കരുതുന്നത്.

തക്കാളി എടുത്ത് ഭര്‍ത്താവ് കറി വെച്ചു; ഭാര്യ പിണങ്ങിപ്പോയി

തക്കാളി എടുത്ത് ഭര്‍ത്താവ് കറി വെച്ചു; ഭാര്യ പിണങ്ങിപ്പോയി

ഭോപ്പാല്‍: കറി ഉണ്ടാക്കാന്‍ തക്കാളി ഉപയോഗിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയതായി പരാതി. കറി ഉണ്ടാക്കാന്‍ തക്കാളി ഉപയോഗിക്കുന്നതിന് മുന്‍പ് ഭാര്യയോട് ചോദിക്കാതിരുന്നതാണ് തര്‍ക്കത്തിന് കാരണം. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് ഭാര്യ മകളെയും കൂട്ടിയാണ് വീട് വിട്ടിറങ്ങിയത്. അടുത്തകാലത്തായി തക്കാളി വില കുതിച്ചുയരുകയാണ്.

മധ്യപ്രദേശിലെ ഷാദോള്‍ ജില്ലയിലാണ് സംഭവം. ഭക്ഷണശാല നടത്തുന്ന സഞ്ജീവ് ബര്‍മന്റെ ഭാര്യയാണ് വീട് ഉപേക്ഷിച്ച് പോയത്. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി എടുത്ത് പാചകം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതിനെ ചൊല്ലി ഇരുവരും വഴക്കിട്ടു. കറി ഉണ്ടാക്കാന്‍ തക്കാളി എടുക്കുന്നതിന് മുന്‍പ് ചോദിക്കാതിരുന്നതാണ് ഭാര്യയെ ചൊടിപ്പിച്ചതെന്ന് സഞ്ജീവ് ബര്‍മന്‍ പറയുന്നു.

തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് മകള്‍ക്കൊപ്പമാണ് ഭാര്യ വീട് വിട്ടിറങ്ങിയത്. ഭാര്യയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ സഞ്ജീവ് ബര്‍മന്‍ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.