by Midhun HP News | Feb 12, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി വരെ നീളും.
കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണ്ണമായും സ്തംഭിച്ചേക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്.
കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും സമരമുഖത്തുണ്ട്. സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളുടെയും മറ്റ് പ്രതിപക്ഷ പാര്‍ടികളുടെ പിന്തുണയിലാണ് പണിമുടക്ക്. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയും ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നിവയ്ക്കെതിരെയുമാണ് പണിമുടക്ക്. രാജ്യത്തെ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ സിഐടിയു പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിലും ആയിരം പേര്‍ വീതം പങ്കാളികളാകും.
പ്രതിഷേധത്തിന്റെ ഭാഗമായി പൊതുയോഗങ്ങളും പ്രകടനങ്ങളും വാഹനറാലികളുമുണ്ട്. രാജ്യതലസ്ഥാന മേഖലയില്‍ ആറിടങ്ങളിലാണ് പ്രതിഷേധം.ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
അഖിലേന്ത്യാ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. പണിമുടക്ക് വിവരം അറിയാതെയെത്തുന്ന ടൂറിസ്റ്റുകളുടെ വാഹനങ്ങള്‍ അനുവദിക്കും. ചരമം, വിവാഹം തുടങ്ങിയ ആവശ്യത്തിന് പോകുന്ന വാഹനങ്ങള്‍ക്ക് ബോര്‍ഡുവച്ച് യാത്രചെയ്യാം. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പണിമുടക്കിന് സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.


by Midhun HP News | Feb 12, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കോഡുകളുള്‍ക്കെതിരെ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിന് തുടക്കം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല സംഘടനയായ ബിഎംഎസ് പണിമുടക്കുമായി സഹകരിക്കുന്നില്ല.
ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കിന്റെ ഭാഗമാവും. ഭരണ പ്രതിപക്ഷ സംഘടകള്‍ പണിമുടക്കിന്റെ ഭാഗമാകുന്നതോടെ കേരളത്തിലെ വ്യവസായ കാര്‍ഷിക വാണിജ്യ വ്യാപാര മേഖലകള്‍ നിശ്ചലമാകും. മഹിളാ, വിദ്യാര്‍ഥി, യുവജന സംഘടനകളും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. വ്യാഴാഴ്ച 650 കേന്ദ്രങ്ങളില്‍ പ്രതിഷേധറാലികളും യോഗങ്ങളും സംഘടിപ്പിക്കും. ജില്ലാ, ഏരിയാ കേന്ദ്രങ്ങളില്‍ ഉച്ചവരെനീളുന്ന യോഗങ്ങളുണ്ടാകും. കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി സംയുക്ത സമരസമിതിയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ യോജിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ ബ്ലോക്ക് മണ്ഡലം തലത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഷോപ്പിങ് മാളുകളും സ്പെഷല്‍ ഇക്കണോമിക് സോണുകളും സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്നുകടകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് അടക്കം അവശ്യ സര്‍വീസ് ഒഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകള്‍, ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം എഫ്ഡിഐ, ആണവോര്‍ജ മേഖലയുടെ സ്വകാര്യവല്‍ക്കരണം പിന്‍വലിക്കുക തുടങ്ങിയവയാണ് തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങള്‍.


by Midhun HP News | Feb 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ടി20 ലോകകപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. ജിയോഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5 എന്നിവ മൂന്ന് മാസം ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ആഡ്-ഓണ്‍ പായ്ക്ക് ആണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്.
ഈ പ്ലാന്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിന്റെയും ഐപിഎല്‍ 2026 ന്റെയും എല്ലാ മത്സരങ്ങളും കാണാന്‍ കഴിയും. ലൈവ് ക്രിക്കറ്റിന് പുറമേ, വരിക്കാര്‍ക്ക് വെബ് സീരീസുകള്‍, സിനിമകള്‍, മറ്റ് വിനോദ ഉള്ളടക്കം എന്നിവയും സ്ട്രീം ചെയ്യാന്‍ കഴിയുന്ന 499 രൂപ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. 499 രൂപയുടെ ഈ പ്ലാന്‍ മൂന്ന് മാസത്തെ (90 ദിവസം) വാലിഡിറ്റിയോടെയാണ് വരുന്നത്. നിലവിലുള്ള ഏതെങ്കിലും ബിഎസ്എന്‍എല്‍ പ്ലാനുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഈ പായ്ക്ക് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും.
ജിയോഹോട്ട്സ്റ്റാര്‍, സോണിലൈവ്, സീ5 എന്നിവയിലേക്ക് മൂന്ന് മാസത്തെ ആക്‌സസ് ആണ് ഇതുവഴി ലഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മൊബൈലിലും ടിവിയിലും ഒരേസമയം ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ കഴിയും. ക്രിക്കറ്റ് ആരാധകര്‍ക്ക് ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലെയും ഐപിഎല്‍ 2026ലെയും എല്ലാ മത്സരങ്ങളും ജിയോഹോട്ട്സ്റ്റാറില്‍ കാണാന്‍ കഴിയും. അതേസമയം സോണിലിവ് മറ്റ് വിവിധ കായിക പരിപാടികളിലേക്ക് ആക്‌സസ് നല്‍കുന്നു.


by Midhun HP News | Feb 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ ബിജെപി സര്‍ക്കാര്‍ ‘ഭാരത മാതാവിനെ’ വിറ്റുവെന്നും രാഹുല്‍ ലോക്‌സഭയില്‍ ആരോപിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ പൂര്‍ണമായും അമേരിക്കയ്ക്ക് കൈമാറിയെന്നും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്തുവെന്നും രാഹുഗാന്ധി പറഞ്ഞു.
കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ‘ഇന്ത്യ സഖ്യ’മാണ് യുഎസുമായി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇന്ത്യയെ തുല്യമായി പരിഗണിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് പറയുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘നിങ്ങള്‍ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ? നിങ്ങള്‍ നമ്മുടെ അമ്മയായ ഭാരത മാതാവിനെ വിറ്റു,’ വ്യാപാര കരാറിനെ ചൂണ്ടി രാഹുല്‍ പറഞ്ഞു. ഊര്‍ജ്ജ സുരക്ഷ ഇന്ത്യ-യുഎസ് വ്യാപാര കരാറിന് കീഴിലാണെന്നും ‘ആരില്‍ നിന്ന് എണ്ണ വാങ്ങണമെന്ന്’ യുഎസ് ആണ് തീരുമാനിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കരാറില്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും യുഎസില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ വന്നുനിറയുമെന്നും ഇത് ഇന്ത്യയിലെ കര്‍ഷകര്‍ ദുരിതത്തിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


by Midhun HP News | Feb 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കരസേനാ മുന്‍ മേധാവി ജനറല്‍ എംഎം നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ’യ്ക്ക് നോട്ടീസയച്ച് ഡല്‍ഹി പൊലീസ്. പുസ്തകത്തിന്റെ ഉള്ളടക്കം ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് സഹകരിക്കണമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നുമാണ് നിര്‍ദേശം.

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയ്ക്ക് അയച്ച നോട്ടീസില്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയും പ്രസാധകരോട് അന്വേഷണത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെടുകയും ചെയ്തയായും ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനയില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കേസെടുക്കുകയായിരുന്നു. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത പുസ്തകത്തിലെ വിവരങ്ങള്‍ നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതിനെതിരെയാണ് കേസെടുത്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രണ്ട് തവണ പ്രസാധകര്‍ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു.
പുസ്തകത്തിന്റെ അനധികൃത പകര്‍പ്പുകള്‍ പ്രചരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കും പാര്‍ലമെന്റിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും പിന്നാലെയായിരുന്നു പെന്‍ഗ്വിന്റെ വിശദീകരണം.

by Midhun HP News | Feb 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്തെ ആദായനികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാന്‍ കാര്‍ഡ് നിര്‍ബന്ധമായ ഇടപാടുകളുടെ പരിധിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ ആദായനികുതി നിയമത്തിന്റെ കരട് പ്രകാരം, ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കും. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും.
ചെറുകിട ഇടപാടുകളേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ളവയില്‍ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബാങ്ക് നിക്ഷേപം, വാഹനം വാങ്ങല്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളെ ബാധിക്കുന്ന അഞ്ച് മാറ്റങ്ങളാണ് പ്രധാനം.

ബാങ്ക് ഇടപാടുകള്‍ – ഒരു സാമ്പത്തിക വര്‍ഷം ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതുള്ളൂ. ബാങ്കിലോ സഹകരണ ബാങ്കിലോ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ നിലവില്‍ പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നു. ചെറുകിട ഇടപാടുകള്‍ വിട്ട് വര്‍ഷത്തില്‍ മൊത്തം നടത്തുന്നവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ സാധാരണക്കാരുടെ ബാങ്കിങ് നടപടിക്രമങ്ങള്‍ ലളിതമാകാന്‍ ഇത് സഹായിക്കും.
വാഹനം വാങ്ങുന്നതില്‍ ഇളവ് – വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നല്‍കേണ്ട തുകയുടെ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തി. നിലവില്‍ ഏതൊരു വാഹനത്തിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി മുതല്‍ 5 ലക്ഷത്തിന് താഴെ വിലയുള്ള കാറുകള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നല്‍കേണ്ടതില്ല. അതേസമയം, ഉയര്‍ന്ന വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാകും.
ഹോട്ടല്‍, റെസ്റ്റോറന്റ് – ഹോട്ടല്‍, റെസ്റ്റോറന്റ്, ബാങ്ക്വറ്റ് ഹാള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ഇവന്റ് മാനേജര്‍മാര്‍ എന്നിവര്‍ക്ക് നല്‍കുന്ന പേയ്മെന്റുകള്‍ ഒരു ലക്ഷം രൂപ കടന്നാല്‍ മാത്രമേ പാന്‍ നല്‍കേണ്ടതുള്ളൂ. നിലവില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ഹോട്ടല്‍ അല്ലെങ്കില്‍ റെസ്റ്റോറന്റ് ബില്ലുകള്‍ക്ക് പാന്‍ നല്‍കണമായിരുന്നു.
വസ്തു ഇടപാടുകള്‍ – വസ്തു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് ആവശ്യമായ കുറഞ്ഞ തുക 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വസ്തു വില വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം.
ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധം – ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ വാര്‍ഷിക പ്രീമിയം 50,000 രൂപക്ക് മുകളിലുള്ളവര്‍ക്ക് മാത്രമേ പാന്‍ നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. ഇനി മുതല്‍ എല്ലാ ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും. കൂടാതെ ക്രിപ്‌റ്റോ ഇടപാടുകളുടെ വിവരങ്ങള്‍ എക്‌സ്‌ചേഞ്ചുകള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം, ഡിജിറ്റല്‍ കറന്‍സി ഔദ്യോഗിക പണമിടപാടായി അംഗീകരിക്കുക തുടങ്ങിയ മാറ്റങ്ങളും കരട് റിപ്പോര്‍ട്ടിലുണ്ട്.

Recent Comments