by Midhun HP News | Feb 9, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇന്നു രാവിലെ 8.33നാണ് വിവിധ പ്രദേശങ്ങളിലെ ഒന്‍പതു സ്കുളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.
ലോറെറ്റോ കോണ്‍വെന്റ് സ്‌കൂള്‍, ഡല്‍ഹി കന്റോണ്‍മെന്റ് കേംബ്രിഡ്ജി സ്‌കൂള്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സിഎം സ്‌കൂള്‍, രോഹിണി ബാല്‍ ഭാരതി സ്‌കൂള്‍, രോഹണി കേംബ്രിഡ്ജ് സ്‌കൂള്‍, സൗത്ത് ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനി ദി ഇന്ത്യന്‍ സ്‌കൂള്‍, സൗത്ത് ഡല്‍ഹിയിലെ സാദിഖ് നഗര്‍ ഡിടിഎ സ്‌കൂള്‍, ഐഎന്‍എ തുടങ്ങിയ സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം എത്തിയത്.
ഡല്‍ഹി ഖലിസ്ഥാന്‍ ആയി മാറുമെന്നാണ് ഭീഷണി സന്ദേശം ഉള്‍പ്പെട്ട മെയിലിലുള്ളത്. ഫെബുവരി 13ന് ഉച്ചയ്ക്ക് 1.11ന് പാര്‍ലമെന്റില്‍ സ്‌ഫോടനം നടക്കുമെന്നാണ് മെയിലില്‍ പറയുന്നത്.


by Midhun HP News | Feb 9, 2026 | Latest News, ദേശീയ വാർത്ത
ഭോപ്പാല്‍: നിയമത്തിന്റെ കണ്ണില്‍ നിന്ന് ആളുകള്‍ അപൂര്‍വമായി മാത്രമേ രക്ഷപ്പെടൂ എന്ന യാഥാര്‍ഥ്യം മനസിലാക്കിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു 65 കാരന്‍. സലിം ഷെയ്ക്കും അഞ്ച് യുവാക്കളും ചേര്‍ന്ന് 100 രൂപ വിലയുള്ള ഗോതമ്പ് മോഷ്ടിച്ചു. എന്നാല്‍ ട്വിസ്റ്റ് അവിടെയല്ല. മോഷണം നടന്നത് 1980ലാണ്. 45 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ സലിം അറസ്റ്റിലായി.
1980 ല്‍ ബാലസമുദ് കകദ് ഗ്രാമത്തിലാണ് മോഷണം നടന്നത്. അന്ന് സലിം ഷെയ്ഖിന് 20 വയസായിരുന്നു. പിടികൂടാതിരിക്കാന്‍ മുടി മൊട്ടയടിച്ചിരുന്നു. തൊട്ടടുത്തുള്ള ധാര്‍ ജില്ലയില്‍ നിന്നാണ് സലിമിനെ പിടികൂടുന്നത്. അറസ്റ്റ് ചെയ്ത സലിമിനെ കോടതിയില്‍ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സലിം മുഹമ്മദും വര്‍ഷങ്ങളോളം ഒളിവില്‍ കഴിയുകയായിരുന്നു. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലക്വാഡ പൊലീസ് സ്റ്റേഷന്‍ പ്രദേശത്തെ പൊലീസുകാര്‍ സലിം ഷെയ്ഖിലേയ്ക്ക് എത്തിയത്. പരിശോധന നടത്തിയപ്പോള്‍ ആദ്യം മരിച്ചെന്നായിരുന്നു പൊലീസിന് വിവരം കിട്ടിയത്. ഗോതമ്പ് മോഷണം നടന്ന ഖാര്‍ഗോണ്‍ ജില്ലയിലെ കൃഷിയിടത്തില്‍ നിന്ന് ഏകദേശം 90-100 കിലോമീറ്റര്‍ അകലെയുള്ള ധാര്‍ ജില്ലയിലെ ബാഗ് പ്രദേശത്ത് ഷെയ്ഖ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പൊലീസിനോട് ബന്ധുക്കളാണ് വിവരം നല്‍കിയത്. വിവരം കിട്ടിയ ഉടന്‍ തന്നെ പൊലീസ് പിടികൂടുകയായിരുന്നു.
ധാര്‍ ജില്ലയിലേയ്ക്ക് മാറിയതിന് ശേഷം സലിം മൗനിയായുവരായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1980ലെ കേസായതുകൊണ്ട് പൊലീസ് മറന്നുപോയിക്കാണുമെന്നാണ് ഇയാള്‍ കരുതിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടുമെന്ന് കരുതിയിരുന്നില്ല.


by Midhun HP News | Feb 8, 2026 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കിരീടം തേടി കേരളം ഇന്നിറങ്ങുന്നു. സര്‍വീസസ് ആണ് എതിരാളികള്‍. എട്ടാം കിരീടം തേടിയാണ് കേരള ടീം ഇറങ്ങുന്നത്. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം.
സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗാളിനോടാണ് പരാജയപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് കളിയില്‍ മൂന്ന് ജയവും ഓരോ സമനിലയും തോല്‍വിയുമായിരുന്നു കേരളത്തിന്റേത്. എട്ടു ഗോള്‍ മാത്രമാണ് നേടിയത്. മൂന്നെണ്ണം വഴങ്ങി.
എന്നാല്‍ നോക്കൗട്ട് റൗണ്ടില്‍ അടുമുടി മാറിയ കേരള ടീമിനെയാണ് കാണാനായത്. സമഗ്രാധിപത്യത്തില്‍ എതിരാളികളുടെ വലയില്‍ ഗോള്‍ നിറച്ചാണ് കേരളം മുന്നേറിയത്. അവസാന രണ്ടു മത്സരങ്ങളില്‍ എതിരില്ലാതെ ഏഴു ഗോളുകളാണ് അടിച്ചത്.


കേരളത്തിന്റെ മധ്യനിര മികച്ച ഫോമിലാണ്. വി അര്‍ജുന്‍, ഒ എം ആസിഫ്, എം എം അര്‍ജുന്‍ ത്രയം പ്രതീക്ഷ പുലര്‍ത്തുന്നു. ക്യാപ്റ്റന്‍ ജി സഞ്ജു നയിക്കുന്ന പ്രതിരോധം കരുത്തുറ്റതാണ്. മുഹമ്മദ് അജ്സല്‍ നാല് ഗോളുമായി മുന്നിലാണ്. സര്‍വീസസിന്റേത് 13 സീസണുകള്‍ക്കിടെ ഏഴാം ഫൈനലാണ്.
by Midhun HP News | Feb 7, 2026 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട കോര്‍പറേഷന്‍ – കെഎസ്ആര്‍ടിസി തര്‍ക്കത്തിന് വിരാമം. നഗരത്തിലെ ഇടറോഡുകള്‍ വഴിയുള്ള ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പുതിയ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരില്‍ ആണ് പുതിയ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്.
കൊടുങ്ങാനൂരില്‍ നിന്നും കിഴക്കേക്കോടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകള്‍ രാവിലെ സര്‍വീസ് നടത്തി. ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത മേയര്‍ ആദ്യയാത്രയിലും പങ്കാളിയായി. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ ഉള്‍പ്പെട്ട ല കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നന്‍പാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ സര്‍വീസ് നടത്തും.
തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്ത വഴികളിലൂടെയാണ് നിലവില്‍ ബസ് സര്‍വീസ് പരിഗണിക്കുന്നത്. സര്‍വീസ് ആവശ്യപ്പെട്ട് 29 കൗണ്‍സിലര്‍മാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇടറോഡുകളില്‍ ബസ് ഓടുന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകും. ഗതാഗത മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 23 റൂട്ടുകളിലാണ് ആദ്യം സര്‍വീസ് പരിഗണിക്കുന്നതെന്നും മേയര്‍ അറിയിച്ചു.
വിവി രാജേഷ് മേയറായി ചുമതലയേറ്റതിന് പിന്നാലെ ആദ്യ തീരുമാനങ്ങളില്‍ ഒന്നായാണ് ഇലക്ട്രിക് ബസുകളെ നഗരത്തിലേക്ക് തിരിച്ച് വിളിച്ചത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങിയ 113 ബസുകള്‍ നഗരത്തിനു പുറത്തേക്കു സര്‍വീസ് നടത്തുന്നതിനെ ചൊല്ലി മേയറും ഗതാഗത മന്ത്രിയും തമ്മില്‍ തര്‍ക്കവും ഉടലെടുത്തിരുന്നു. പിന്നീട് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇടറോഡുകളില്‍ വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ ധാരണയായത്.
by Midhun HP News | Feb 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാറില്‍ അന്തിമ രൂപരേഖയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കുന്ന വിധത്തിലാണ് പുതിയ കരാര്‍ എന്നാണ് പ്രസ്താവന നല്‍കുന്ന സൂചന.
യുഎസ് വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, ഉണങ്ങിയ ഡിസ്റ്റിലര്‍ ധാന്യങ്ങള്‍ (ഡിഡിജികള്‍), പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, സോയാബീന്‍ എണ്ണ, വൈന്‍, സ്പിരിറ്റുകള്‍, തുടങ്ങിയ വിവിധതരം യുഎസ് ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 18 ശതമാനം താരിഫ് ചുമത്തും.
5 വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യും. മുൻഗണനാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിൽ വിപണി സൗകര്യങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക നികുതി പിന്‍വലിക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപ് ഒപ്പുവച്ചാതും പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ‘പുനരാരംഭിച്ചാല്‍’ താരിഫ് വീണ്ടും ചുമത്തുമെന്ന് മുന്നറിയിപ്പും ഉത്തരവിലുണ്ട്.
by Midhun HP News | Feb 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനിവൈഷ്ണവ്. കെ റെയില്‍ പദ്ധതി വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നതാണ്. അതിനാല്‍ നടപ്പാക്കാനാകില്ല. സംസ്ഥാനത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. രാജ്യസഭയില്‍ ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
റെയില്‍വേ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരെ സഹകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പദ്ധതിക്കായി 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസോ, ഇ ശ്രീധരന്റെ പദ്ധതിയോ, ഏതെങ്കിലും പരിഗണനയ്ക്കായി കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാന്‍ ചോദിച്ചിരുന്നത്.
അതിവേഗ റെയില്‍ പദ്ധതിക്കായി ഇ ശ്രീധരന്‍ ഓഫീസ് തുറന്നതിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്വാഗതം ചെയ്തു. റെയില്‍വേയെക്കുറിച്ചും സാങ്കേതിക വിഷയത്തിലും ജ്ഞാനമുള്ള വ്യക്തിയാണ് ഇ ശ്രീധരന്‍. ശ്രീധരന്‍ എന്നല്ല ആരായാലും റെയില്‍വേ വികസനത്തിന് മുന്നിലേക്ക് വന്നാല്‍ അവരെ റെയില്‍വേ മന്ത്രാലയം സ്വാഗതം ചെയ്യുന്നു. ശ്രീധരന്റെ ഇത്തരത്തിലുള്ള നടപടികളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
അങ്കമാലി ശബരി പാതയുടെ കാര്യത്തില്‍ ഇപ്പോൾ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിമര്‍ശനം ഉന്നയിച്ചു. ഇ ശ്രീധരന്‍ ഹൈ സ്പീഡ് റെയിലിനായി മലപ്പുറത്ത് ഓഫീസ് തുറന്നതും, പദ്ധതിയുമായി മുന്നോട്ടു പോകുന്നതും കേന്ദ്രമന്ത്രിയുടെ അറിവോടെയാണോ എന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെങ്കിലും ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി ഇ ശ്രീധരൻ മുന്നോട്ടു പോകുകയാണ്.


Recent Comments