by Midhun HP News | Feb 6, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: യഥാര്‍ഥ വരുമാനം രേഖപ്പെടുത്തിയില്ലെന്ന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയ സംഭവത്തില്‍ നടനും ടിവികെ നേതാവുമായ വിജയ്ക്ക് തിരിച്ചടി. 1.5 കോടി രൂപ പിഴ ചുമത്തിയ നടപടി ചോദ്യം ചെയ്ത് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2015-16 കാലത്തെ ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

വിജയ് ചിത്രം പുലിയുമായി ബന്ധപ്പെട്ട ഇടപാടാണ് കേസിന് ആധാരം. 2016-17 കാലഘട്ടത്തില്‍ 35.42 കോടിയായിരുന്നു വിജയ് വരുമാനമായി രേഖപ്പെടുത്തിയത്. എന്നാല്‍ ആദായ നികുതി വകുപ്പ് വിജയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ പുലി എന്ന ചിത്രത്തിന് പ്രതിഫലമായി 15 കോടി വാങ്ങിയിരുന്നു. ഈ ഇടപാട് രേഖപ്പെടുത്തിയില്ലെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇത് പ്രകാരമാണ് ആദായ നികുതി വകുപ്പ് 1.5 കോടി രൂപ വിജയ്ക്ക് പിഴ ചുമത്തിയത്.
ഈ നടപടി ചോദ്യം ചെയ്യാതായിരുന്നു വിജയ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് പിഴ ചുമത്തിയ നടപടി സ്റ്റേ ചെയ്തിരുന്നു. ഹര്‍ജിയില്‍ കഴിഞ്ഞ മാസം വാദം കേട്ട ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി പിന്നീട് വിധി പറയാന്‍ മാറ്റുകയായിരുന്നു.

by Midhun HP News | Feb 6, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ മണ്ണിലേക്ക് ടി20 ലോകകപ്പ് വീണ്ടുമെത്തുന്നത്. 2016ലാണ് അവസാനമായി ഇന്ത്യ ടി20 ലോകകപ്പിന് ആതിഥേയരായത്. അന്ന് ഇന്ത്യയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍. ഇത്തവണ പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കാത്തതിനാല്‍ ശ്രീലങ്ക കൂടി ആതിഥേയ രാജ്യമാണ്. പത്ത് വര്‍ഷം പിന്നിട്ട് ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് വീണ്ടും വരുമ്പോള്‍ കാതലായ പല മാറ്റങ്ങളും ആ ഫോര്‍മാറ്റ് സ്വാശീകരിച്ചിട്ടുണ്ട്.
ടെസ്റ്റ്, ഏകദിനങ്ങളെ അപേക്ഷിച്ച് ടി20 ഫോര്‍മാറ്റ് തന്ത്രങ്ങളുടെ വേദിയാണ്. അതിവേഗം പ്രവര്‍ത്തിച്ച് ഫലം കണ്ടത്തേണ്ട സന്ദര്‍ഭങ്ങള്‍ എല്ലായ്‌പ്പോഴും നില നില്‍ക്കുന്നതാണ് ടി20 മത്സരങ്ങള്‍. അതിനാല്‍ തന്നെ മറ്റ് രണ്ട് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടി20 ഫോര്‍മാറ്റ് നിരന്തരം മാറ്റങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നു. മാത്രമല്ല മറ്റ് രണ്ട് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടി20 എല്ലായ്‌പ്പോഴും ട്രെന്‍ഡിങായും നില്‍ക്കുന്നു.
ആങ്കര്‍ റോള്‍
നേരത്തെ ടി20 ഫോര്‍മാറ്റുകളില്‍ ആങ്കര്‍ റോള്‍ എന്നൊരു പൊസിഷനില്‍ ബാറ്റര്‍മാരെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു ബാറ്ററെ ഒരു ടീമിനും ആവശ്യമില്ല. ആദ്യ പവര്‍ പ്ലേയിലും മധ്യ ഓവറുകളിലും റണ്‍സ് അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കെല്‍പ്പുള്ള ബാറ്റര്‍മാര്‍ക്കാണ് നിലവില്‍ രാശി തെളിഞ്ഞു നില്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ സിക്‌സും ഫോറും തൂക്കുന്ന ബാറ്റര്‍മാര്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍.
റിസ്റ്റ് സ്പിന്‍
2016ലെ ലോകകപ്പ് കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഒരു റിസ്റ്റ് സ്പിന്നര്‍ ഉണ്ടായിരുന്നില്ല. അന്ന് ഫിംഗര്‍ സ്പിന്നിനെ ആശ്രയിച്ചാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ ഇന്ന് നോക്കു. എല്ലാ ടീമിലും നിര്‍ണായക സ്ഥാനത്ത് റിസ്റ്റ് സ്പിന്നര്‍മാരുണ്ട്. ഈ ലോകകപ്പിലെ ശ്രദ്ധേയരായ ചില റിസ്റ്റ് സ്പിന്നര്‍മാരുടെ പട്ടിക നോക്കിയാല്‍ ഉത്തരം വേഗം കിട്ടും.
റാഷിദ് ഖാന്‍, ആദം സാംപ, ആദില്‍ റഷീദ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാനിന്ദു ഹസരംഗ, നൂര്‍ അഹമ്മദ് അടക്കമുള്ള സ്പിന്നര്‍മാര്‍ അതത് ടീമിന്റെ നിര്‍ണായക ആയുധങ്ങളാണ്. ഈ ബൗളര്‍മാര്‍ ആറ് പന്തുകള്‍ക്കിടെ ഗൂഗ്ലികളും ഫ്‌ളിപ്പറുകളും പന്തില്‍ പല തരം വ്യത്യായനങ്ങളും വരുത്തി മത്സരങ്ങള്‍ മാറ്റി മറിക്കുന്നു. ഒരോവറിലെ ആറ് പന്തും ആറ് വ്യത്യസ്ത ശൈലിയില്‍ എറിയാന്‍ കെല്‍പ്പുള്ള ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് നിലവില്‍ ഐസിസി റാങ്കിങില്‍ ലോകത്തെ ഒന്നാം നമ്പര്‍ ബൗളറായി കുറച്ചു കാലമായി നില്‍ക്കുന്നത്.
വൈവിധ്യം മുഖമുദ്ര
ഇന്ന് ടി20 ഫോര്‍മാറ്റ് കളിക്കാന്‍ എത്തുന്ന താരങ്ങള്‍ ബാറ്റിങില്‍ മാത്രം അല്ലെങ്കില്‍ ബൗളിങില്‍ മാത്രം കഴിവ് പ്രകടിപ്പിക്കുന്നവരല്ല. നിര്‍ണായക ഘട്ടത്തില്‍ ഏത് റോളും ഏറ്റെടുക്കാന്‍ അവര്‍ക്ക് കെല്‍പ്പ് വേണം. മിക്ക ടീമുകളുടേയും ഇലവന്‍ പരിശോധിച്ചാല്‍ 9ാം സ്ഥാനത്തിറങ്ങുന്നവര്‍ വരെ ബാറ്റിങില്‍ ഒരു കൈ നോക്കാന്‍ മികവുള്ളവരായിരിക്കും. ഓപ്പണര്‍മാരായി ഇറങ്ങുന്നവരെ ഇടയ്ക്ക് പന്തേറുകാരായും ക്രീസില്‍ കാണാം. ചില മത്സരങ്ങളില്‍ ഇന്ത്യയുടെ ഓപ്പണര്‍ അഭിഷേക് ശര്‍മ പന്തെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടവരുണ്ടാകും. ഫിനിഷര്‍ റോളില്‍ കളിക്കുന്ന റിങ്കു സിങും പന്തെറിയുന്നത് ആരാധകര്‍ പല തവണ കണ്ട കാര്യമാണ്.
ബാറ്റര്‍മാരുടെ മാറ്റം
നേരത്തെ തീരുമാനിച്ച ടീം പദ്ധതികള്‍ കളിയുടെ ഗതിയില്‍ മാറുന്നതും കാണാം. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വലം കൈ ഇടം കൈ ബാറ്റിങ് കോംപിനേഷന്‍ പോലെയുള്ള തന്ത്രങ്ങള്‍ ചിലപ്പോള്‍ പെട്ടെന്നു മാറ്റേണ്ടി വരും. ബൗണ്ടറി നേടാന്‍ കെല്‍പ്പുള്ള താരത്തെ ചില സന്നിഗ്ധ ഘട്ടങ്ങളില്‍ നേരത്തെ ഇറക്കുന്നതടക്കമുള്ള തന്ത്രങ്ങള്‍ അങ്ങനെ പെട്ടെന്നു വരുന്നതാണ്.
പവര്‍ പ്ലേ
നേരത്തെ ആദ്യ പവര്‍പ്ലേയില്‍ ഓപ്പണര്‍മാരില്‍ ഒരാള്‍ അടിച്ചു തകര്‍ക്കുകയും മറ്റേയാള്‍ സിംഗിളെടുത്തു സ്‌ട്രൈക്ക് കൈമാറി വിക്കറ്റ് കാക്കുന്നതുമായിരുന്നു സ്റ്റൈല്‍. എന്നാല്‍ വര്‍ത്തമാന ടി20യില്‍ അങ്ങനെയല്ല. രണ്ട് ഓപ്പണര്‍മാരും ആദ്യ പന്ത് മുതല്‍ കത്തിക്കയറി അടിക്കുന്നതാണ് സ്റ്റൈല്‍. പവര്‍പ്ലേയില്‍ പരമാവധി റണ്‍സടിക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ മര്‍മ്മം. ഫില്‍ സാള്‍ട്ട്, ജോസ് ബ്ടലര്‍, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് അടക്കമുള്ള ഓപ്പണര്‍മാരുടെ ദൗത്യവും അതുതന്നെ.
മധ്യ ഓവര്‍
സ്പിന്നര്‍മാരെ തകര്‍ക്കാന്‍ കളി മികവുള്ള ബാറ്റര്‍മാരാണ് മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കുക. ബാറ്റിങിലെ സമസ്ത പാഠങ്ങളും പ്രയോഗിക്കാന്‍ അവര്‍ക്ക് കെല്‍പ്പുണ്ടാകണമെന്നു സാരം. റിസ്റ്റ് സ്വീപ്പ്, സ്വിച്ച്, സ്‌കൂപ്പ് അടക്കമുള്ള അസാധാരണ ഷോട്ടുകളിലൂടെ ചിലപ്പോള്‍ റണ്‍സ് നേടാന്‍ മികവ് ബാറ്റര്‍ക്ക് വേണം. റിസ്റ്റ്, ഫിംഗര്‍ സ്പിന്നര്‍മാരെ ഒരുപോലെ നേരിടാനുള്ള ശേഷിയും ശേമുഷിയും ബാറ്റര്‍ക്ക് ഉണ്ടാകണം.
ഡാറ്റ ഡ്രൈവ്
ടീമുകള്‍ കൃത്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാണ് കളിക്കാന്‍ ഇറങ്ങുന്നത്. ഇന്നിങ്‌സുകളെ ഘട്ടം ഘട്ടമായി നിര്‍വചിച്ച് ഓരോ സമയത്തും ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായ പദ്ധതിയുണ്ടാക്കി നടപ്പാക്കുന്നു. ബാറ്റിങ് സമയത്ത് എതിര്‍ ടീമിലെ ഏതു ബൗളര്‍ എങ്ങനെ പന്തെറിയും അല്ലെങ്കില്‍ ബാറ്റര്‍ ഏതു തരം ഷോട്ടിനു ശ്രമിക്കും എന്നതെല്ലാം മാച്ച് അപ്പ് ഡാറ്റകളുടെ പിന്തുണയോടെ ടീമുകള്‍ വിലയിരുത്തുന്നു. ഫീല്‍ഡ് ക്രമീകരണങ്ങളും ബൗളിങ് മാറ്റങ്ങളുമൊക്കെ ഈ കണക്കുകള്‍ കൂടി മുന്നില്‍ നിര്‍ത്തി അപ്പപ്പോള്‍ ഗ്രൗണ്ടില്‍ നടപ്പിലാക്കുന്നു.
ബൗളിങ് സാധ്യതകള്‍
പരമ്പരാഗത ക്രിക്കറ്റ് സ്റ്റൈല്‍ ബൗളര്‍മാരെ അപേക്ഷിച്ച് പന്തോറുകാര്‍ ഇന്ന് വൈവിധ്യങ്ങളുടെ കലവറ കൂടിയായിരിക്കണം. ആറ് പന്തുകള്‍ ആറ് വ്യത്യസ്ത ശൈലിയില്‍ എറിയാന്‍ കെല്‍പ്പുള്ള പേസര്‍മാരും സ്പിന്നര്‍മാരും മിക്ക ടീമിലുമുണ്ടാകും. പേസര്‍മാര്‍ ഓരോവറില്‍ ആറ് വ്യത്യസ്ത സ്ലോ ബോളുകള്‍ എറിയാന്‍ മികവുള്ളവരായിരിക്കണം. വൈഡ് യോര്‍ക്കറുകള്‍, ലെഗ് സ്പിന്നിനെ അനുകരിച്ചുള്ള ബാക്ക് ഓഫ് ദി ഹാന്‍ഡ് ചേയ്ഞ്ച് അപ്പുകള്‍ അടക്കമുള്ളവയും പേസര്‍മാരില്‍ നിന്നു ടീം പ്രതീക്ഷിക്കുന്നു. സ്പിന്നര്‍മാര്‍ റണ്‍ അപ്പുകള്‍ കുറച്ച് കാരംസ് ബോളുകളും സ്ലൈഡറുകളും പരീക്ഷിച്ച് മധ്യനിരയിലെ റണ്ണൊഴുക്കു തടയാന്‍ ശ്രമിക്കും. ചുരുക്കത്തില്‍ പരീക്ഷണങ്ങളുടെ ഒരു യുദ്ധ ഭൂമി കൂടിയാണ് ടി20 ഫോര്‍മാറ്റ്.
by Midhun HP News | Feb 6, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ആദായനികുതി കുടിശികയില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ലേലം ചെയ്യേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ്. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026 ജനുവരി 31 വരെ പലിശ സഹിതം 20 കോടി രൂപയാണ് ജയലളിതയുടെ ബന്ധുക്കള്‍ നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഈ തുക അടച്ചില്ലെങ്കില്‍ തുടര്‍നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നുമാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്.

നികുതി കുടിശിക ആവശ്യപ്പെട്ട് നല്‍കിയ ആദായ നികുതി വകുപ്പ് നോട്ടിസ് ചോദ്യം ചെയ്ത് ജയലളിതയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ ദീപയുടെ ഹര്‍ജിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് സി. ശരവണന് മുമ്പാകെയാണ് ആദായ നികുതി വകുപ്പിന്റെ റിക്കവറി ഓഫീസര്‍ എസ്. അശോക് കുമാര്‍ എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചത്.
ജയലളിതയുടെ നിയമപരമായ അവകാശികളില്‍ ഉള്‍പ്പെട്ടവരാണ് ജെ ദീപയും ദീപകും. 600 കോടിയിലേറെ രൂപയുടെ മൂല്യമാണ് ജയലളിതയുടെ മൊത്തം സ്വത്തുക്കള്‍ക്കുള്ളത്. 2025 ഓഗസ്റ്റ് 4 ന് ആദായ നികുതി വകുപ്പ് നല്‍കിയ കത്തില്‍ ആണ് ആദായ നികുതി വരുപ്പ് സ്വത്ത് നികുതി കുടിശ്ശിക ഇനത്തില്‍ 13.69 കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. 1990-91 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ നികുതി ഡിമാന്‍ഡ്, പലിശ എന്നിവയിനത്തില്‍ 36.56 കോടി രൂപയാണ് നല്‍കാനുള്ളത്. ഈ വിഷയത്തില്‍ 2007 ഫെബ്രുവരി 8 ന് റിക്കവറി സര്‍ട്ടിഫിക്കറ്റ് നല്‍കിയിണ്ടായിരുന്നു എന്നും ആദായ നികുതി വകുപ്പ് പറയുന്നു.
36 കോടി രൂപയായിരുന്ന നികുതി കുടിശ്ശിക പിന്നീട് 13 കോടിയായി കുറയ്ച്ചിരുന്നു. ദീപക് ഇതിനകം തന്നെ 1.17 കോടി രൂപ നല്‍കിയിട്ടുണ്ട്. നോട്ടിസുകളിലെ തുകയുടെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ തുക അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു ദീപ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ദീപയുടെ വാദം 18നു കേള്‍ക്കും.

by Midhun HP News | Feb 5, 2026 | Latest News, ദേശീയ വാർത്ത
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി -UPSC) 2026 ലെ സിവിൽ സർവീസ് പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) എന്നിവയുൾപ്പെടെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കുള്ള നിയമനം നടത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർകര്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക യുപിഎസ്‌സി പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 ആണ്.
ഐഎഎസ്, ഐപിഎസ്, ഐ എഫ് എസ്, ഐആർഎസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ടന്റ്സ്, ഡൽഹി, ആൻഡമാൻ ആൻഡ് നിക്കോബാർ,ലക്ഷദ്വീപ്, ദാമൻല ദിയു, ദാദ്ര, നാഗർഹാവേലി സിവിൽ സർവീസസുകളായ ഗ്രൂപ്പ് ബി വിഭാഗത്തിൽപ്പെട്ട DANICS,DANIPS മറ്റ് കേന്ദ്ര സർവീസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സിവിൽ സർവീസസ് പരീക്ഷ (CSE) 2026
തസ്തിക: ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകൾ
സെൻട്രൽ സർവീസസ്ഗ്രൂപ്പ് എ: ഐഎഎസ് / ഐപിഎസ് / ഐഎഫ്എസ്, സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ, ഐആർഎസ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ്, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ്, ഇന്ത്യൻ പോസ്റ്റൽ സർവീസ് മുതലായവ
സെൻട്രൽ സർവീസസ് ഗ്രൂപ്പ് ബി : ഡാനിക്സ് (DANICS) / ഡാനിപ്സ് (DANIPS )/ എഎഫ്എച്ച്ക്യു സിവിൽ സർവീസ് (AFHQ Civil Service) / പോണ്ടിക്സ് (PONDICS)
യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായപരിധി 21–32 വയസ്സ് (01-08-2026 അടിസ്ഥാനമാക്കി)
എസ് സി, എസ് ടി വിഭാഗത്തിന് : അഞ്ച് വർഷത്തെ ഇളവ്
ഒബിസി വിഭാഗത്തിന് : മൂന്ന് വർഷത്തെ ഇളവ്
പിഡബ്ല്യു ബി ഡി : 10 വർഷത്തെ ഇളവ്
അപേക്ഷാ ഫീസ്
ജനറൽ,ഒബിസി,ഇഡബ്ല്യു എസ് :100 രൂപ
എസ് സി, എസ് ടി,പിഡബ്ല്യു ബി ഡി സ്ത്രീകൾ : അപേക്ഷാ ഫീസ് ഇല്ല
പരീക്ഷാ ഘട്ടങ്ങൾ: പ്രിലിമിനറി, മെയിൻസ്, അഭിമുഖം
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 24 വൈകുന്നേരം ആറ് മണി


by Midhun HP News | Feb 5, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ലോകത്ത് പകൽ സമയങ്ങളിൽ ഏറ്റവും കൂടുതൽ ജനത്തിരക്കുള്ള നഗരപ്രദേശങ്ങളിലൊന്നിലെ ട്രാഫിക് ജാം ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഗതാഗതക്കുരുക്ക് അഴിക്കുന്നതിനും യാത്രാവേഗം കൂട്ടുന്നതിനും വിവിധ പദ്ധതികളുമായി ദുബൈ അതിവേഗം സഞ്ചരിക്കുകയാണ്. ഈ വർഷം ദുബൈയിൽ പുതിയ ഗതാഗത സംവിധാനങ്ങൾ നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്.
ദുബൈയിലെ ഡ്രൈവറില്ലാ ഗതാഗത സംവിധാനവും, അതിവേഗ, പൂർണ്ണ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനവുമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായ രണ്ട് പദ്ധതികൾ
റോഡ് വഴി സഞ്ചരിച്ചാൽ 20 മിനിട്ട് കൊണ്ട് എത്തുന്ന ദുരം വെറും മൂന്ന് മിനിട്ട് കൊണ്ട് എത്തുന്ന സംവിധാനമാണ് ദുബൈ ലൂപ്പ് എന്ന അതിവേഗ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനം. ഇത് ഈ വർഷം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) ചെയർമാൻ മത്താർ അൽ തായർ അറിയിച്ചു.
ഇലോൺ മസ്കിന്റെ ബോറിങ് എന്ന കമ്പനിയാണ് ദുബൈ അതിവേഗ വൈദ്യുത ഭൂഗർഭ ഗതാഗത സംവിധാനം ഒരുക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന് മാത്രം 60 കോടി ദിർഹം ചെലവ് വരുമെന്ന് കണക്കാക്കുന്നു. പദ്ധതി പൂർത്തിയാക്കുമ്പോൾ നിലവിലത്തെ കണക്കനുസരിച്ച് അത് 250 കോടി ദിർഹമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്ത് ആദ്യമായി ഇത്തരമൊരു ഗതാഗത സംവിധാനം നടപ്പാക്കിയത് അമേരിക്കയിലെ ലാസ് വേഗസ് എന്ന നഗരമാണ്. അതിന് ശേഷം അത് നടപ്പാക്കാൻ ഒരുങ്ങുന്നത് ദുബൈ ആണ്.
ഡ്രൈവറില്ലാ വാഹനം
ദുബൈയിലെ തന്നെ മറ്റൊരു പ്രധാന ഗതാഗത സംവിധാനമാണ് ഡ്രൈവറില്ലാത്ത വാഹനനിര. ട്രെയിൻ പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഇത്.
ഇടവിട്ടുള്ള സ്റ്റോപ്പുകളില്ലാതെ പോയിന്റ്-ടു-പോയിന്റ് യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ. നഗരങ്ങളിലെ ഹ്രസ്വ ദൂര യാത്രകൾ കൂടുതൽ വേഗതയാർന്നതും സൗകര്യപ്രദമാക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള ഓട്ടോമേറ്റഡ് ട്രാൻസിറ്റ് നെറ്റ്‌വർക്ക് സംവിധാനമാണ് ഇത്.
നിർദിഷ്ട സംവിധാനം ഡ്രൈവറില്ലാ ഇലക്ട്രിക് വാഹനങ്ങളായിരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതും റോഡ് ഗതാഗതത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതുമാണ്. നിലവിലുള്ള റോഡുകൾക്കും യൂട്ടിലിറ്റി നെറ്റ്‌വർക്കുകൾക്കും തടസ്സങ്ങൾ കുറച്ചു കൊണ്ട്, തറനിരപ്പിൽ ഉയർത്താനോ അതനിലയിൽ വിന്യസിക്കാനോ കഴിയുന്ന ഒതുക്കമുള്ളതും വീതി കുറഞ്ഞതുമായ ഗൈഡ്‌വേകളിലാകും ഇത് പ്രവർത്തിക്കുക.
ഓരോ വാഹനത്തിനും നാല് മുതൽ ആറ് വരെ യാത്രക്കാരെ വഹിക്കാനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും കഴിയും.
ഗ്ലൈഡ്‌വേസിന്റെ സാങ്കേതികവിദ്യ ഒരു സെക്കൻഡ് വേഗതയിൽ പ്രവർത്തിക്കുന്ന പത്തിലധികം വാഹനങ്ങളുടെ വെർച്വൽ പ്ലാറ്റൂണിങ് ആണ്. “ഇതിനർത്ഥം 10 കാറുകൾ വരെ ഒരു ട്രെയിൻ പോലെ വെർച്വലായി പരസ്പരം ബന്ധിപ്പിക്കാൻ കഴിയും എന്നാണ്. അതിനാൽ, ഇത് ശരിക്കും പൊതുഗതാഗത സംവിധാനം പോലെയാണ്. ഇതിന് നല്ല സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതുന്നു, ” എന്ന് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ഹാഷെം ബഹ്‌റോസിയാൻ ഈ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
by Midhun HP News | Feb 4, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സി ജെ റോയ് 6 മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച രേഖകളും കണ്ടെത്തിയിട്ടുണ്ട്. ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചതു സമ്മര്‍ദം കൂട്ടാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍.

പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെയാണ് റോയ് കടുത്ത തീരുമാനത്തിലേക്കു നീങ്ങിയെന്നാണു സംശയിക്കുന്നത്. ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്.
അതേസമയം റിയല്‍ എസ്റ്റേറ്റ് രംഗത്തെ റോയിയുടെ പങ്കാളികളെയും ഇടപാടുകാരെയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം പരിശോധന ശക്തമാക്കുകയാണ്. ആദ്യഘട്ട മൊഴികളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത തേടിയാണ് ഈ നീക്കം.ഇതു പ്രകാരം വന്‍കിട ഭൂമി ഇടപാടുകളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരെ വരുംദിവസങ്ങളില്‍ കര്‍ണാടക പൊലിസ് ചോദ്യം ചെയ്യും. മരണത്തിന് മുന്‍പ് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് എസ്ഐടി ബാങ്കുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് സി ജെ റോയിയുടെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു ഓഫീസിനകത്ത് വച്ച് അദ്ദേഹം സ്വയം വെടിവച്ച് മരിച്ചത്. ബംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള ഓഫീസിലായിരുന്നു സംഭവം.

Recent Comments