തൊഴിലുറപ്പിലെ പണിയെ കുറിച്ച് പരാതിയുണ്ടോ?, കേന്ദ്രസര്‍ക്കാരിനെ നേരിട്ട് അറിയിക്കാം; സംവിധാനം ആപ്പിലൂടെ

തൊഴിലുറപ്പിലെ പണിയെ കുറിച്ച് പരാതിയുണ്ടോ?, കേന്ദ്രസര്‍ക്കാരിനെ നേരിട്ട് അറിയിക്കാം; സംവിധാനം ആപ്പിലൂടെ

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ലഭിക്കുന്ന ജോലികളെ കുറിച്ച് കേന്ദ്രസര്‍ക്കാരിനെ നേരിട്ട് പരാതി അറിയിക്കാം. തൊഴിലുറപ്പ് പദ്ധതിയില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ജന്‍മന രേഖ ആപ്പ് വഴി പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ക്കൊപ്പം തൊഴിലാളികള്‍ പണിക്ക് എത്താതിരിക്കുക, കൃത്യമായി പണി എടുക്കാതിരിക്കുക, വ്യാജ ഹാജര്‍ രേഖപ്പെടുത്തുക തുടങ്ങിയവയ്ക്കും പരാതി അറിയിക്കാവുന്നതാണ്. ഇതുവരെ എംജിഎന്‍ആര്‍ഇജിഎ പോര്‍ട്ടല്‍ വഴിയാണ് പരാതികള്‍ സ്വീകരിച്ചിരുന്നത്.

നാഷണല്‍ മൊബൈല്‍ മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായാണ് ജന്‍മനരേഖ പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ആപ്പില്‍ വിവരങ്ങള്‍ ലഭ്യമാണ്.

രൂപ 85 കടക്കുമോ?, റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണി ‘ഫ്‌ലാറ്റ്’, എണ്ണവില കുതിക്കുന്നു

രൂപ 85 കടക്കുമോ?, റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണി ‘ഫ്‌ലാറ്റ്’, എണ്ണവില കുതിക്കുന്നു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളര്‍ ഒന്നിന് 84.85 എന്ന നിലയിലേക്ക് താഴ്ന്ന് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇന്ന് രണ്ടുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്.

ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതുമാണ് രൂപയെ സ്വാധീനിക്കുന്നത്. വിപണി പ്രതീക്ഷിക്കുന്ന ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഇന്ന് വരും. പണപ്പെരുപ്പനിരക്ക് ഉയരുകയാണെങ്കില്‍ അത് ഓഹരി വിപണിയെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ അനുമാനം. കഴിഞ ദിവസം രണ്ടുപൈസയുടെ നേട്ടത്തോടെ 84.83 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

എണ്ണവിലയും കുതിക്കുകയാണ്. 0.12 ശതമാനം വര്‍ധനയോടെ ബാരലിന് 73.61 എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന നടക്കുന്നത്. അതിനിടെ ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റമില്ല. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 50 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1012 കോടി മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്.

1002 കോടി, ‘പുഷ്പതാണ്ഡവം’; വേ​ഗത്തിൽ ആയിരം കോടി നേടുന്ന ഇന്ത്യൻ സിനിമ

1002 കോടി, ‘പുഷ്പതാണ്ഡവം’; വേ​ഗത്തിൽ ആയിരം കോടി നേടുന്ന ഇന്ത്യൻ സിനിമ

സിനിമാപ്രേമികളെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് കുതിക്കുകയാണ് അല്ലു അർജുന്റെ പുഷ്പ 2. ഇപ്പോൾ ആയിരം കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. ആ​ഗോള തലത്തിൽ നിന്ന് ഇതിനോടകം 1002 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇതോടെ ഏറ്റവും വേ​ഗത്തിൽ ആയിരം കോടി നേടുന്ന ഇന്ത്യൻ ചിത്രമായിരിക്കുകയാണ് പുഷ്പ 2 ദി റൂൾ.

റിലീസ് ചെയ്ത് ആറാം ദിവസമാണ് ചിത്രത്തിന്റെ നേട്ടം. ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ദംഗൽ, ബാഹുബലി 2 ദി കൺക്ലൂഷൻ, ആർ ആർആർ, കെ ജി എഫ്, കൽക്കി, പഠാൻ, ജവാൻ എന്നിവയാണ് ആയിരം കോടിയിൽ ഇടം നേടിയ മറ്റ് സിനിമകൾ. 2000 കോടിയിലേക്ക് ചിത്രം എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

മീറ്ററിടാന്‍ പറഞ്ഞതിഷ്ടപ്പെട്ടില്ല, വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവര്‍; കിട്ടിയത് എട്ടിന്റെ പണി

മീറ്ററിടാന്‍ പറഞ്ഞതിഷ്ടപ്പെട്ടില്ല, വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവര്‍; കിട്ടിയത് എട്ടിന്റെ പണി

മീറ്ററിടാന്‍ പറഞ്ഞതിഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഓട്ടം പോകാനായി ഓട്ടോ വിളിച്ചപ്പോഴായിരുന്നു സംഭവം.

മീറ്ററിടാന്‍ പറഞ്ഞതോടെ ഉടന്‍ യാത്രക്കാരനെ എയര്‍പോര്‍ട്ട് റോഡില്‍ ഇറക്കിവിടുകയായിരുന്നു. കൊല്ലം ആര്‍.ടി.ഒ. ഓഫീസില്‍ ജോലി ചെയ്യുന്ന അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെയാണ് ഡ്രൈവര്‍ നടുറോഡില്‍ ഇറക്കിവിട്ടത്.

വിമാനത്താവളത്തില്‍നിന്ന് അത്താണി ഭാഗത്തേക്കാണ് ഓഫീസര്‍ ഓട്ടം വിളിച്ചത്. യാത്രക്കൂലിയായി 180 രൂപ ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും അഞ്ച് കിലോ മീറ്ററില്‍ താഴെയുള്ള ഓട്ടമായതിനാല്‍ 180 കൂടുതലാണെന്നും 150 രൂപ വരെ തരാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.വണ്ടി പുറപ്പെട്ടപ്പോള്‍ മീറ്ററിടാന്‍ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരന്‍ മീറ്റര്‍ നിരക്ക് പ്രകാരം തുക തരാമെന്നും അറിയിച്ചു. എന്നാല്‍ ഇതോടെ യൂണിഫോം പോലും ധരിക്കാത്ത ഡ്രൈവര്‍ വണ്ടിയില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.പോകുന്ന സമയത്ത് ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരനോട് മോശമായി സംസാരിച്ചാണ് ഡ്രൈവര്‍ പോയത്. താനൊരു വെഹിക്കിള്‍ ഇന്‍സ്പെക്ടറാണെന്നു പറഞ്ഞ്, ഫോണില്‍ ഓട്ടോയുടെ ചിത്രം പകര്‍ത്തിയതോടെ ഓട്ടോ ഡ്രൈവര്‍ വീണ്ടും മോശമായി സംസാരിക്കുകയും ചെയ്തു.

പരാതിയെ തുടര്‍ന്ന് എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി. ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ജി. നിഷാന്ത് ഓട്ടോ ഡ്രൈവറെ പിടികൂടി. മോട്ടോര്‍ വാഹന വകുപ്പ് പിഴയ്ക്കു പുറമെ ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി വി.സി. സുരേഷ് കുമാറിന്റെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു.

മീറ്ററിടാത്തതു കൂടാതെ അമിത ചാര്‍ജ് വാങ്ങല്‍, യൂണിഫോം ധരിക്കാതിരിക്കല്‍, മോശം സംസാരം എന്നിവയ്ക്കെല്ലാം ചേര്‍ത്താണ് പിഴ ചുമത്തിയത്.

വഴിയരികിലെ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളും പത്ത് ദിവസത്തിനുള്ളില്‍ നീക്കം സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

വഴിയരികിലെ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളും പത്ത് ദിവസത്തിനുള്ളില്‍ നീക്കം സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

വഴിയരികിലെ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളും പത്ത് ദിവസത്തിനുള്ളില്‍ നീക്കം സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ തദ്ദേശവകുപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അനധികൃത ബോര്‍ഡുകളും ഫ്ലെക്സുകളുമൊക്കെ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ 5000 രൂപ പിഴയീടാക്കുമെന്നും സര്‍ക്കാരിന്റെ തന്നെ ഉത്തരവുള്ള കാര്യം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തി. കേസ് അടുത്തയാഴ്ച പരിഗണിക്കുമ്പോള്‍ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളു സംബന്ധിച്ച കണക്കുകള്‍ നല്‍കണമെന്നും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.സിനിമ, മതസ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമാണ് അനധികൃതമായി ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. സിനിമാ ഫ്ലെക്സുകളും മറ്റും നീക്കം ചെയ്യാമെന്നും മതസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി നോക്കിക്കൊള്ളാമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പേടിയാണെന്നും അവര്‍ ആക്രമിക്കപ്പെടുന്നതു കൂടാതെ സ്ഥലം മാറ്റുമെന്ന ഭീഷണിയുമുണ്ടെന്നും കോടതി പറഞ്ഞു. അത്തരം ഭീഷണിക്ക് വഴങ്ങുന്നവര്‍ ജോലി രാജിവച്ചു പോകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഇത് പ്രണയസാഫല്യം; നടൻ രാജേഷ് മാധവനും ദീപ്തിയും വിവാഹിതരായി

ഇത് പ്രണയസാഫല്യം; നടൻ രാജേഷ് മാധവനും ദീപ്തിയും വിവാഹിതരായി

കൊച്ചി: മലയാള ചലച്ചിത്ര നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം. ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി രം​ഗത്തെത്തിയത്.