എല്ലാ സ്ത്രീകളുടെയും അക്കൗണ്ടില്‍ മാസംതോറും 1000 രൂപ, പദ്ധതിക്ക് അനുമതി; ഭരണത്തില്‍ വന്നാല്‍ ഇരട്ടിയാക്കുമെന്ന് കെജരിവാള്‍

എല്ലാ സ്ത്രീകളുടെയും അക്കൗണ്ടില്‍ മാസംതോറും 1000 രൂപ, പദ്ധതിക്ക് അനുമതി; ഭരണത്തില്‍ വന്നാല്‍ ഇരട്ടിയാക്കുമെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇത് 2100 രൂപയാക്കി ഉയര്‍ത്തുമെന്നും അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ആംആദ്മിയുടെ പുതിയ രാഷ്ട്രീയ നീക്കം. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ ആരംഭിക്കുമെങ്കിലും പതിനഞ്ച് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്ത്രീകളുടെ അക്കൗണ്ടുകളില്‍ പണം ഉടന്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. താന്‍ മുഖ്യമന്ത്രിയായിരിക്കെ മാര്‍ച്ചില്‍ ഈ പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ ഗൂഢാലോചന നടത്തി (ഡല്‍ഹി മദ്യനയ കേസില്‍) തന്നെ ജയിലിലേക്ക് അയച്ചു. ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം, താന്‍ അതിഷിയുമായി ചര്‍ച്ച നടത്തി ഈ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിര്‍ദ്ദേശം പാസാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്ക് പണം കൈമാറുന്നത് ഉടന്‍ സാധ്യമല്ല. 10-15 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അതിനാല്‍ ഇപ്പോള്‍ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ കഴിയില്ല. പണപ്പെരുപ്പം കാരണം 1000 രൂപ മതിയാകില്ലെന്ന് ചില സ്ത്രീകള്‍ പറഞ്ഞു, അതുകൊണ്ടാണ് തുക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്’ – മുഖ്യമന്ത്രി അതിഷിയോടൊപ്പം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കെജരിവാള്‍.

കണക്ക് ബോധിപ്പിച്ച് സര്‍ക്കാര്‍; ദുരന്ത പ്രതികരണനിധിയില്‍ ഉള്ളത് 700 കോടി; വയനാട്ടില്‍ ചെലവിട്ടത് 21 കോടി; കൂടുതല്‍ വ്യക്തതവേണമെന്ന് ഹൈക്കോടതി

കണക്ക് ബോധിപ്പിച്ച് സര്‍ക്കാര്‍; ദുരന്ത പ്രതികരണനിധിയില്‍ ഉള്ളത് 700 കോടി; വയനാട്ടില്‍ ചെലവിട്ടത് 21 കോടി; കൂടുതല്‍ വ്യക്തതവേണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ഡിസംബര്‍ പത്തിന് 700 കോടി രൂപയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ 638 കോടി വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ ഉത്തരവായതാണെന്നും മിച്ചമുള്ളത് 61.53 കോടി രൂപയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മുലം നല്‍കി. കണക്കില്‍ കൂടുതല്‍ കൂടുതല്‍ വ്യക്തതവേണമെന്ന്, ഇതിനോടു പ്രതികരിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.

വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുക സംബന്ധിച്ച് കൃത്യമായ കണക്ക് നല്‍കാനും സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ എത്ര തുക ബാക്കിയുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് വ്യാഴാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കിയത്.

വയനാട് ദുരന്തത്തിന് പിന്നാലെ ദുരന്ത പ്രതികരണനിധിയില്‍ നിന്ന് നല്‍കിയത് 21 കോടി രൂപയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ പത്തിന് ഫണ്ടില്‍ ബാക്കിയുള്ളത് 700 കോടി രൂപയാണ്. ഇതില്‍ 638. 95 കോടി വിവിധ ആവശ്യങ്ങള്‍ക്കായി ഉത്തരവ് അനുസരിച്ച് നല്‍കാനുണ്ട്. പിന്നെ ഫണ്ടില്‍ ബാക്കിയുള്ളത് 61.53 കോടി രുപയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി

ഓഗസ്റ്റ് പതിനേഴുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ എത്ര തുക ചെലവഴിച്ചുവെന്ന് കോടതി ചോദിച്ചു. കണക്കുകളില്‍ കുടുതല്‍ വ്യക്തതവേണമെന്നും യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടണമെങ്കില്‍ കണക്കുകളില്‍ വ്യക്തത വരുത്തണം. ഇതിനായി കേന്ദ്രത്തിനുകൂടി വിശ്വാസയോഗ്യമായ ഏജന്‍സിയെ നിയോഗിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കയ്യിലെ തുക ഭാവിനോക്കി ചെലവാക്കാനാകില്ലെന്ന് പറഞ്ഞാല്‍ ആരും പണം തരില്ലെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

പ്രണയം പൂവണിഞ്ഞു; നടി കീർത്തി സുരേഷ് വിവാഹിതയായി, കണ്ണും മനവും നിറഞ്ഞ് താരം

പ്രണയം പൂവണിഞ്ഞു; നടി കീർത്തി സുരേഷ് വിവാഹിതയായി, കണ്ണും മനവും നിറഞ്ഞ് താരം

നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. നടന്‍ വിജയിയും കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്. കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ ഇതില്‍ കുടുംബമോ താരമോ സ്ഥീരികരണം നല്‍കിയിരുന്നില്ല. പിന്നാലെ നവംബര്‍ 27ന് പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന വിവരം കീര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആന്‍റണിയും കീര്‍ത്തിയും തമ്മിലുള്ള ബന്ധമാണ് ഇന്ന് വിവാഹത്തില്‍ കലാശിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയാണ് ആന്‍റണി തട്ടില്‍. ബിസിനസുകാരനാണ്. കൊച്ചിയിലും ദുബായിലും ബിസിനസുള്ള ആന്‍റണി, ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ്. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയാണിത്. സിനിമ നിര്‍മാതാവും നടനുമായ ജി സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ആളാണ് കീർത്തി സുരേഷ്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ കീർത്തി മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ചുവടുറപ്പിച്ചു. ഇത് എന്ന മായം ആണ് ആദ്യ തമിഴ് ചിത്രം.ശേഷം നേനു ശൈലജ, രജനിമുരുകൻ, റെമോ, ഭൈരവ, നേനു ലോക്കൽ , സർക്കാർ, താനാ സേർന്ത കൂട്ടം, മഹാനടി തുടങ്ങിയ വിജയ ചിത്രങ്ങളിൽ താരം ഭാ​ഗമായി. നിലവിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കീർത്തി. ബേബി ജോൺ എന്ന ഈ ചിത്രത്തിൽ വരുൺ ധവാൻ ആണ് നായകൻ. രഘുതാത്ത ആണ് കീർത്തിയുടേതായി തമിഴിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സുമൻ കുമാറായിരുന്നു തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്.

വനിതാ ക്രിക്കറ്റില്‍ ആദ്യം! സെഞ്ച്വറി നേട്ടത്തില്‍ ചരിത്രമെഴുതി സ്മൃതി മന്ധാന, അപൂര്‍വ റെക്കോര്‍ഡ്

വനിതാ ക്രിക്കറ്റില്‍ ആദ്യം! സെഞ്ച്വറി നേട്ടത്തില്‍ ചരിത്രമെഴുതി സ്മൃതി മന്ധാന, അപൂര്‍വ റെക്കോര്‍ഡ്

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യ അടിയറ വച്ചെങ്കിലും മൂന്നാം പോരാട്ടത്തില്‍ സെഞ്ച്വറിയടിച്ച് അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ധാന.

മത്സരത്തില്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്കായി 105 റണ്‍സെടുത്താണ് സ്മൃതി തിളങ്ങിയത്. 14 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. ഏതാണ്ട് ഒറ്റയ്ക്ക് നിന്നു താരം പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ ഇന്ത്യന്‍ തോല്‍വി കണ്ടു നില്‍ക്കേണ്ടി വന്നു.

2024 കലണ്ടര്‍ വര്‍ഷം സ്മൃതി നേടുന്ന നാലാം ഏകദിന സെഞ്ച്വറിയാണിത്. ഇതോടെയാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ 4 സെഞ്ച്വറികള്‍ നേടുന്ന വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ആദ്യ താരമായി സ്മൃതി മാറി. സ്മൃതിക്ക് മുന്‍പ് ഏഴ് താരങ്ങള്‍ ഒരു കലണ്ടര്‍ വര്‍ഷം വനിതാ ക്രിക്കറ്റില്‍ 3 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അവരെയെല്ലാം താരം പിന്നിലാക്കി.

ജൂണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തുടരെ രണ്ട് സെഞ്ച്വറികള്‍ താരം നേടിരുന്നു. പിന്നീട് ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ ഈ വര്‍ഷത്തെ മൂന്നാം സെഞ്ച്വറിയും.

ഏകദിന കരിയറില്‍ ഇതുവരെ താരം 9 ശതകങ്ങള്‍ നേടിയിട്ടുണ്ട്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ മൊത്തം പട്ടികയില്‍ സ്മൃതി നിലവില്‍ നാലാം സ്ഥാനത്തുണ്ട്. സ്മൃതിയടക്കം നാല് താരങ്ങള്‍ക്ക് 9 സെഞ്ച്വറികളുണ്ട്. 15 സെഞ്ച്വറികളുള്ള മെഗ് ലാന്നിങ്, 13 സെഞ്ച്വറികളുമായി സുസി ബെയ്റ്റ്‌സ്, 10 സെഞ്ച്വറികളുമായി ടമ്മി ബ്യുമോണ്ട് എന്നിവരാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് അഴൂരിൽ കോൺഗ്രസ് മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധ ധർണ്ണ നടത്തി

വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് അഴൂരിൽ കോൺഗ്രസ് മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധ ധർണ്ണ നടത്തി

അഴൂർ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച ഇടതു സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് അഴൂർ, പെരുങ്ങുഴി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പെരുങ്ങുഴി ജംഗ്ഷനിൽ മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. മണ്ണെണ്ണ വിളക്കുകൾ കത്തിച്ചു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിനോദ് സെൻ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എച്ച്.പി ഹാരിസൺ, കഠിനംകുളം ജോയി, വി.കെ ശശിധരൻ, കെ.ഓമന, ജി. സുരേന്ദ്രൻ, പുതുക്കരി പ്രസന്നൻ, കടക്കാവൂർ അശോകൻ, പനയത്തറ ഷെരീഫ്, എസ്.കെ സുജി, നെസിയാ സുധീർ, എസ്.മധു, ബി. സുധർമ്മ, ജിത ജെ.എസ്, പ്രവീണ കുമാരി, സനിൽ ബാംസൂരി, ഷിജു തോന്നക്കൽ, വിജയകുമാർ കാട്ടുവിളാകം, ഉണ്ണികൃഷ്ണൻ നായർ, ഷാജഹാൻ കഠിനംകുളം, രാജൻ കൃഷ്ണപുരം, റഷീദ് റാവുത്തർ, എസ്. സുരേന്ദ്രൻ, അജിതാ ഷാജഹാൻ, എം.ഷാബുജാൻ, ഫാത്തിമ, പ്രശോഭനൻ, തോമസ് ബഞ്ചമിൻ, എസ്.ജി അനിൽ കുമാർ, പ്രസന്ന ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബ്ലോക്ക് സെക്രട്ടറി മാടൻവിള നൗഷാദ് സ്വാഗതവും, അഴൂർ മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രബാബു നന്ദിയും പറഞ്ഞു.

സുല്ലിട്ട് സ്വര്‍ണവില; 58,000ന് മുകളില്‍ തന്നെ

സുല്ലിട്ട് സ്വര്‍ണവില; 58,000ന് മുകളില്‍ തന്നെ

രണ്ടുദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7285 രൂപ നല്‍കണം. ഗ്രാമിന് ഇന്നലെ 80 രൂപയാണ് വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. പിന്നീട് 56,720 രൂപയായി വില താഴ്‌ന്നെങ്കിലും തിരിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ 1500ലേറെ രൂപയാണ് പവന് കൂടിയത്.