ഗതാ​ഗത പരിഷ്കാരം; എച്ച്എംടി ജംക്‌ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം

ഗതാ​ഗത പരിഷ്കാരം; എച്ച്എംടി ജംക്‌ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം

കൊച്ചി: എച്ച്എംടി ജംഗ്ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരുന്ന ഭാരവാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10.30 വരെ എച്ച്എംടി ജംഗ്ഷനിലേക് പ്രവേശനമുണ്ടാകില്ല.

പാലാരിവട്ടം, വൈറ്റില ഭാ​ഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ രാവിലെ 9 മുതൽ രാത്രി 9 വരെ ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് നേരെ ദേശീയപാത 66 ൽ പ്രവേശിച്ച് ചേരാനല്ലൂർ സി​ഗ്നൽ ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി കളമശേരിയിലെത്തി ആലുവ ഭാ​ഗത്തേക്ക് പോകണം. എച്ച്എംടി ജംഗ്ഷനിൽ ​ഗതാ​ഗതകുരുക്ക് പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാ​ഗമായാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു; ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്‌

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു; ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്‌

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് ആണ് കേസെടുത്തത്. പാലക്കാട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ കോട്ടയം ജില്ലയിലെ മുണ്ടക്കയത്തുള്ള ബേക്കറിയില്‍ ഹഫീസ് ഒളിപ്പിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത മറുനാടന്‍ മലയാളി യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് ഹഫീസുമായി ബന്ധപ്പെട്ട എഡിറ്റര്‍ ഷാജന്‍ സ്‌കറിയ 15 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും പണം ലഭിച്ച ശേഷമെ വിഡിയോ ഡിലീറ്റ് ചെയ്യുകയുള്ളൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നുമാണ് പരാതിയിലുള്ളത്. യൂട്യൂബിലും ഫേസ്ബുക്കിലും നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം വാങ്ങുകയാണ് ഷാജന്‍ സ്‌കറിയയുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പി.വി ശ്രീനിജന്‍ എം.എല്‍.എയുടെ പരാതിയില്‍ ഷാജന്‍ സ്‌കറിയയെ ഒക്ടോബര്‍ 21ന് അറസ്റ്റ് ചെയ്തിരുന്നു. എം.എല്‍.എക്കു നേരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണ് എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ തന്നെ ആക്രമിക്കുകയാണെന്നും വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുകയാണെന്നും ശ്രീനിജന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഷാജനെ പിന്നീട് വിട്ടയച്ചു.

യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ഷാജന്‍ സ്‌കറിയക്കെതിരെ ഒക്ടോബര്‍ 18ന് കേസെടുത്തിരുന്നു. ആലുവ സ്വദേശിയായ സിനിമ നടി നല്‍കിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ ചാനലിലൂടെ വാര്‍ത്ത നല്‍കിയെന്നാണ് കേസ്.

പള്ളിക്കൽ ആറിന്‍റെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

പള്ളിക്കൽ ആറിന്‍റെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

കൊല്ലം: പള്ളിക്കൽ ആറിന്‍റെ കരയിലുള്ളവർ ജാഗ്രത പാലിക്കുക. പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയടി സ്‌റ്റേഷനിൽ (പള്ളിക്കൽ നദി) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞ് ഓടി; പരിഭ്രാന്തരായി നാട്ടുകാര്‍

കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞ് ഓടി; പരിഭ്രാന്തരായി നാട്ടുകാര്‍

തൃശൂര്‍: കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞു. വേണാട്ടുമറ്റം ഗോപാലന്‍കുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞ് ഓടിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു.

ആനയെ കുളിപ്പിക്കാനായി വടം അഴിച്ചപ്പോളാണ് ആന ഇടഞ്ഞത്. ഒന്നരക്കിലോമീറ്ററോളം ദുരം ആന ഇടഞ്ഞ് ഓടി. ഇത് ഗ്രാമവാസികളെ പരിഭ്രാന്തരാക്കി. കല്ലുംപുറ, കൊരട്ടിക്കര, കോത്തോളിക്കുന്ന് ഭാഗത്തേക്ക് ഓടിയ ആന പാടത്തേക്ക് ഇറങ്ങി. പൊറവൂര്‍ അമ്പലത്തിന് സമീപം പാടത്തുവച്ച് ആനയെ തളച്ചു. ആന നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല. ഇടഞ്ഞ് ഓടിയ ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന് പരിക്കേറ്റത്. തുമ്പിക്കൈകൊണ്ടു അടിച്ചുവീഴ്ത്തുകയായിരുന്നു. അദ്ദേഹത്തെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം’ ; വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി

‘പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം’ ; വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി

കണ്ണൂർ: പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. എഎപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറിയിലാണ് നിര്‍ണായക നീക്കം നടത്തിയത്. കണ്ണൂര്‍ ധര്‍മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ലഭിച്ച ഉപകരാറുകളിന്‍മേലുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടിയുടെ ഉപകരാറുകളില്‍ 12 കോടി 81 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ഉപകരാറുകള്‍ ലഭിച്ചത് ഈ കമ്പനിക്കാണ്. അതില്‍ ദുരൂഹതയുണ്ട്, ഇതിലെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം എന്നൊക്കെയാണ് ആവശ്യം. 2021 ജൂലൈ രണ്ടിനാണ് ഈ കമ്പനി രൂപീകരിക്കുന്നത്.

അതിനു പിന്നാലെ പൊതു മേഖല സ്ഥാപനമായ സില്‍ക് വഴി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും, നിര്‍മാണ പ്രവര്‍ത്തികളും എല്ലാം ഒരേ സ്ഥാപനത്തിന് ഉപകരാര്‍ ലഭിക്കുന്നു. ഇത് സംശയകരമാണ്. സില്‍ക്കിന് ഈ ഇനത്തില്‍ ചെറിയ തുകയാണ് ലഭിച്ചത്. ബാക്കി 12 കോടി 44 ലക്ഷം രൂപയും കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ലഭിച്ചത്. എന്തുകൊണ്ടാണ് ഒരേ കമ്പനിക്ക് മാത്രം ഉപകരാര്‍ ലഭിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. വിജിലന്‍സ് അന്വേഷണം വേണം – എന്നെല്ലാമാണ് പരാതി.

മണ്ണാറശ്ശാല ആയില്യ മഹോത്സവം ഇന്ന്; ആലപ്പുഴയില്‍ ഇന്ന് അവധി

മണ്ണാറശ്ശാല ആയില്യ മഹോത്സവം ഇന്ന്; ആലപ്പുഴയില്‍ ഇന്ന് അവധി

ആലപ്പുഴ: മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യ മഹോത്സവം ഇന്ന്. കുടുംബ കാരണവര്‍ എം കെ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നാഗാരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയുള്ള പൂജ ആരംഭിക്കും. അഭിഷേകം, ഉഷപൂജ, കലശാഭിഷേകം എന്നീ ചടങ്ങുകള്‍ക്ക് ശേഷമാകും ഇത് നടക്കുക.

പാരമ്പര്യ വിധിപ്രകാരം ആയില്യം നാളില്‍ ക്ഷേത്ര ശ്രീകോവിലില്‍ പൂജകള്‍ക്ക് നേതൃത്വം വഹിക്കുന്നത് കുടുംബ കാരണവന്‍മാരാണ്. ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 26ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.