വയനാട്-തമിഴ്‌നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു

വയനാട്-തമിഴ്‌നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു

വയനാട്-തമിഴ്‌നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്കിറങ്ങിയ കുഞ്ഞുമൊയ്തീനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയിൽ ചുങ്കം ജംഗ്ഷനിൽ വെച്ചാണ് ആക്ഷൻ കമ്മിറ്റി വാഹനങ്ങൾ തടയുന്നത്.

അർജുന്റെ ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടവും; ‍‍ഫോണും വാച്ചും പാത്രങ്ങളും……

അർജുന്റെ ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടവും; ‍‍ഫോണും വാച്ചും പാത്രങ്ങളും……

ഷിരൂർ: 72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോ​ഗിച്ച വസ്തുക്കൾ കണ്ടെടുത്തു. അർജുന്റെ ബാ​ഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോ​ഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്. മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു.

കാബിന്റെ ഭാ​ഗത്തുള്ള ചെളി നീക്കിയപ്പോഴാണ് ഇവയെല്ലാം കിട്ടിയത്. ഇന്നലെയാണ് അർജുന്റെ ശരീരഭാ​ഗങ്ങളും ലോറിയും ​ഗം​ഗാവലി പുഴയിൽ നിന്നും കണ്ടെത്തിയത്. കാബിന്‍ പൊളിച്ചു നീക്കി ചെളി നീക്കിയപ്പോളാണ് അര്‍ജുന്‍റെ വസ്ത്രങ്ങളുള്‍പ്പെടെ ലഭിച്ചത്. ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്‍റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹത്തെ കര്‍ണാടക പൊലീസും അനുഗമിക്കും. പൊലീസ് സംരക്ഷണയോടെ ആയിരിക്കും കേരളത്തിലേക്കുള്ള യാത്ര. അര്‍ജുന്‍റെ മൃതദേഹം എങ്ങനെ കൊണ്ടുപോകണം എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.

നാളെ ഉച്ചയോടെ ഡിഎന്‍എ സാംപിള്‍ ഫലം എത്തും. എല്ലിന്‍റെ ഒരു ഭാഗമെടുത്താണ് മംഗളൂരു എഫ്എസ്എല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കാര്‍വാര്‍ ആശുപത്രിയിലുള്ള മൃതദേഹത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

പട്ടാപ്പകല്‍ കാര്‍ തടഞ്ഞ് സ്വർണക്കവർച്ച; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

പട്ടാപ്പകല്‍ കാര്‍ തടഞ്ഞ് സ്വർണക്കവർച്ച; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

തൃശൂര്‍: തൃശൂര്‍ ദേശീയപാതയില്‍ പട്ടാപ്പകല്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്വകാര്യ ബസിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികളെ കുറിച്ച് വ്യക്തതമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്വര്‍ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടരക്കിലോ സ്വര്‍ണമാണ് അക്രമി സംഘം കവര്‍ന്നത്.

പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാന്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരില്‍ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറില്‍ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി മുഖം മറച്ചു എത്തിയ സംഘം കവര്‍ന്നത്. രണ്ട് ഇന്നോവ, ഒരു റെനോള്‍ട്ട് എന്നീ കാറുകളിലായാണ് കവര്‍ച്ചാസംഘം എത്തിയത്.

സ്വര്‍ണ്ണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണ വ്യാപാരി തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശി അരുണ്‍ സണ്ണിയെയും, സുഹൃത്ത് പോട്ട സ്വദേശി റോജി തോമസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇതിനുശേഷം കാറില്‍ നിന്ന് ഇരുവരെയും പുറത്തിറക്കിയ സ്വര്‍ണ്ണവും കാറും കടത്തിക്കൊണ്ടു പോവുകയായിരുന്നു. പുത്തൂരില്‍ വച്ച് അരുണ്‍ സണ്ണിയെയും, പാലിയേക്കരയില്‍ വെച്ച് റോജി തോമസിനെയും ഇറക്കി വിടുകയും ചെയ്തു. വ്യാപാരിയും സുഹൃത്തും വന്ന സ്വിഫ്റ്റ് കാര്‍ പിന്നീട് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പീ്ചി പൊലീസ് അറിയിച്ചു.

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഏഴു ദിവസം മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഏഴു ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ഏഴു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ഛത്തിസ്ഗഡിന് മുകളിൽ ചക്രവാതചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാ​ഗ്രതാ മുന്നറിയിപ്പില്ല. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത

തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ്; പൂന്തുറ സ്വദേശി കസ്റ്റഡിയില്‍

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ്; പൂന്തുറ സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാന്‍ കസ്റ്റഡിയില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി. ഡിസി ബുക്‌സിനാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ പകര്‍പ്പവകാശം. മറൈന്‍ ഡ്രൈ വില്‍ നടന്ന ഗുണാകേവ് എക്‌സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് ‘റാം c/o ആനന്ദി’ എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്‍ക്കുന്നതായി കണ്ടെത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഇത്തരത്തില്‍ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായനടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുന്നത്.

പൂരം കലക്കല്‍: വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

പൂരം കലക്കല്‍: വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വീണ്ടും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഇന്നലെ രാത്രി തന്നെ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ നല്‍കിയതായാണ് വിവരം. ശുപാർശ തള്ളണോ സ്വീകരിക്കണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.

നേരത്തെ എഡിജിപി അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ, കൂടുതല്‍ അന്വേഷണം വേണമെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കവറിങ് ലെറ്റര്‍ സഹിതമായിട്ടായിരുന്നു പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ട് പരിശോധിക്കാനായി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞദിവസം മന്ത്രിസഭായോഗത്തില്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും, അത് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുവെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.

പൂരം കലക്കലില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എഡിജിപി എംആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് കമ്മീഷണര്‍ക്കാണ് വീഴ്ച സംഭവിച്ചത്. ഒപ്പം തിരുവമ്പാടി ദേവസ്വത്തേയും എഡിജിപി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇടതുമുന്നണി ഘടകകക്ഷിയായ സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. പൂരം നടന്ന ദിവസം എഡിജിപി അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.