സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് വര്‍ധനവുണ്ടായത്.

പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6715 രൂപയാണ്. മാസാദ്യത്തില്‍ പവന്‍ വില 53,560 രൂപയില്‍ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും, മാറ്റമില്ലാതെയും തുടര്‍ന്ന വില ഈ മാസം ആറിന് ഈ മാസത്തെ ഏറ്റവും വലിയ വര്‍ധനവായ 53,760 രൂപയെന്ന ഉയര്‍ന്ന പോയന്റില്‍ എത്തിയിരുന്നു.

ഡോ:സൗമ്യയും ഡോ:അഖിലും പുരസ്കാര ജേതാക്കൾ

ഡോ:സൗമ്യയും ഡോ:അഖിലും പുരസ്കാര ജേതാക്കൾ

സ്കൂൾ ഓഫ് ആർട്ടിസ്റ്റിക് ഹോമിയോപ്പതി ഫോർ യങ്സ്റ്റർസ് ആൻഡ് അഡൽറ്റ്സ് (സഹ്യ) യുടെ 7 ആമത് മികച്ച വനിതാ ഡോക്ടർ അവാർഡിന് ഡോ. സൗമ്യ കൃഷ്ണൻ (സാന്ത്വന ഹോമിയോപതി, ആറ്റിങ്ങൽ)നും, ഏഴാമത് മികച്ച ജൂനിയർ ഡോക്ടർ പുരസ്‌കാരത്തിനു ഡോ:അഖിൽ ശാന്ത ഷാജിയും(മെഡ്‌വിൻ ഹോമിയോപതി ഇൻഫർട്ടിലിറ്റി സെന്റർ, തിരുവനന്തപുരം) അർഹരായി.

തൈറോയ്ഡ് രോഗ ചികിത്സയിലെ പ്രാവീണ്യവും അക്കാദമിക് രംഗത്തെ അധ്യാപന മികവും കണക്കിലെടുത്താണ് ഡോ.സൗമ്യക്കു പുരസ്‌കാരം നൽകുന്നത്. വന്ധ്യത/പി സി ഓ ഡി ചികിത്സയിലെ മികവും, കേരളത്തിലും പുറത്തുമായി നടത്തിയ തുടർ വിദ്യാഭ്യാസ പദ്ധതികളിൽ അവതരിപ്പിച്ച ശ്രദ്ധേയമായ പ്രബന്ധങ്ങളുമാണ് ഡോ: അഖിലിനെ അവാർഡിനർഹനാക്കിയത്. 2024 ഒക്ടോബർ 27 നു ചെറുതുരുത്തി റിവർ റിട്രീറ്റ് ആയുർവേദിക് ഹെറിറ്റേജിൽ നടക്കുന്ന സഹ്യയുടെ 17 ആം വാർഷിക സമ്മേളനത്തിൽ 30000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരങ്ങൾ സമർപ്പിക്കും.

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അത്യാസന്ന നിലയില്‍

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അത്യാസന്ന നിലയില്‍

കല്‍പറ്റ: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സനും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനില്‍ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റത്.

വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.

കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജെന്‍സന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം. ഇന്നലെയുണ്ടായ അപകടത്തില്‍ ശ്രുതിയും ജെന്‍സനുമുള്‍പെടെ 9 പേര്‍ക്കാണ് പരിക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും പരിക്കേറ്റു. ശിവണ്ണന്റെ സഹോദരന്‍ സിദ്ധരാജിന്റെ മകളായ ലാവണ്യയ്ക്കു ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജെന്റസന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ശ്രുതി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സാമ്പത്തിക ബാധ്യത; വയനാട് വ്യാപാരി സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു

സാമ്പത്തിക ബാധ്യത; വയനാട് വ്യാപാരി സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു

വയനാട് സാമ്പത്തികബാധ്യതയെ തുടർന്ന് വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു. പാടിച്ചിറ കിളയാകട്ട ജോസിനെയാണ്(68) സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാടിച്ചിറ ടൗണിൽ പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു ജോസ്. ചൊവ്വാഴ്ച പകൽ സമയം ജോസ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ഫോണിൽ വിളിച്ചു നോക്കിയിട്ടും പ്രതികരണമില്ലാതെ വന്നതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പച്ചക്കറിയോട് ചേർന്ന് തന്നെ അടച്ചിട്ട ജോസിന്റെ കോഴിക്കടയിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. അയൽക്കൂട്ടത്തിൽ നിന്നും ബാങ്കിൽ നിന്നുമൊക്കെയായി ജോസ് വായ്പകൾ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവിന് പ്രയാസം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.

കടവന്ത്ര സ്വദേശി സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ് നിഗമനം

കടവന്ത്ര സ്വദേശി സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ് നിഗമനം

ആലപ്പുഴ: കലവൂരില്‍ മരിച്ച കടവന്ത്ര സ്വദേശി സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ് നിഗമനം. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇടഞ്ഞ സുഭദ്രയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. പ്രതികളായ മാത്യൂസിനും ശര്‍മിളയ്ക്കും വേണ്ടി പൊലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. അതേസമയം സുഭദ്രയെ അറിയാമെന്ന് മാത്യൂസിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മാത്യൂസും ശര്‍മിളയും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് സുഭദ്രയാണ്. മകനെപ്പറ്റി മാസങ്ങളായി ഒരു വിവരവും ഇല്ലെന്നും മാത്യൂസിന്റെ മാതാപിതാക്കള്‍ പറയുന്നു.

മാത്യൂസ് ശര്‍മിളയെ വിവാഹം കഴിച്ചപ്പോള്‍ സുഭദ്ര വീട്ടില്‍ വന്നിരുന്നു. ആന്റി എന്നാണ് സുഭദ്രയെ ശര്‍മിള പരിചയപ്പെടുത്തിയത്. ആരുമില്ലാത്ത അനാഥക്കൊച്ചല്ലേ എന്നു വിചാരിച്ചായിരുന്നു വിവാഹത്തിന് സമ്മതിച്ചതെന്ന് മാത്യൂസിന്റെ അമ്മ പറഞ്ഞു. മാത്യൂസും ശര്‍മിളയും സ്ഥിരം മദ്യപാനികളായിരുന്നു. മദ്യപിച്ചശേഷം വലിയ പ്രശ്‌നമുണ്ടാക്കുമായിരുന്നു. ശര്‍മിള മദ്യപിച്ച് മാത്യൂസിന്റെ പിതാവിനെ ചീത്ത വിളിക്കുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് അമ്മ പറയുന്നു.

വിവാഹത്തിന് മുമ്പ് സുഭദ്ര വീട്ടില്‍ വന്നിരുന്നു. വിവാഹം എറണാകുളത്തു വെച്ചു നടത്തണമെന്ന് പറഞ്ഞു. കല്യാണം കഴിഞ്ഞ് പിന്നീട് ഒരു ദിവസം വന്നു. ശര്‍മിള വാങ്ങിയ 3000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുഭദ്ര വീട്ടില്‍ വന്ന് വഴക്കുണ്ടാക്കി. 7000 രൂപ വീട്ടില്‍ നിന്നും വാങ്ങിക്കൊണ്ടുപോയി. മാത്യൂസിന്റെ കൈക്ക് പരിക്കുണ്ടായിരുന്നു. വെട്ടേറ്റ് മൂന്നു ഞരമ്പു മുറിഞ്ഞുപോയിരുന്നു. അത് ശര്‍മിള വെട്ടിയതാണെന്നാണ് പരിസരവാസികള്‍ പറഞ്ഞ് അറിഞ്ഞതെന്നും മാത്യൂസിന്റെ മാതാപിതാക്കള്‍ പറയുന്നു.

കൊലപാതകത്തിനു ശേഷം മാത്യൂസും ശര്‍മിളയും ആലപ്പുഴയിലെ തുറവൂരിലെ ഒരു വീട്ടിലും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തുറവൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയ്ക്ക് പുറമെ, ഉഡുപ്പിയിലും പ്രതികള്‍ സ്വര്‍ണം പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ അവസാനമായി ലഭിച്ചത് ഉഡുപ്പിയില്‍ നിന്നാണ്. എന്നാല്‍ ഉഡുപ്പിയില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

ആലപ്പുഴയിലെയും ഉഡുപ്പിയിലെയും ജ്വല്ലറികളില്‍ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയിലെ ഒരു ജ്വല്ലറിയില്‍ മൂന്നു പവന്റെ വള വിറ്റു. ഒരു സ്ത്രീ ഒറ്റയ്‌ക്കെത്തിയാണ് വള വിറ്റതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. കൊലപാതകത്തിന് മുമ്പാണോ ഉഡുപ്പിയില്‍ ഇവര്‍ സ്വര്‍ണം പണയം വെച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കലവൂരില്‍ മാത്യൂസും ശര്‍മിളയും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപത്തു കുഴിച്ചിട്ട വയോധികയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്നാണ് കൊലപാതകം നടന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു.

അരലക്ഷം കളഞ്ഞു പോയി, വീട്ടിലേക്ക് മടങ്ങാന്‍ മനപ്രയാസം, ബസുകള്‍ കയറിയിറങ്ങി ഊട്ടിയിലെത്തി

അരലക്ഷം കളഞ്ഞു പോയി, വീട്ടിലേക്ക് മടങ്ങാന്‍ മനപ്രയാസം, ബസുകള്‍ കയറിയിറങ്ങി ഊട്ടിയിലെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായി ഊട്ടിയിൽ കണ്ടെത്തിയ വിഷ്ണു ജിത്തിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് വിഷ്ണു ജിത്ത് പൊലീസിനോട് പറഞ്ഞു. കാണാതായി ആറാം ദിവസമാണ് ശേഷമാണ് യുവാവിനെ കണ്ടെത്തുന്നത്. വിഷ്ണുവിന്‍റെ ഫോൺ ഓണായതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാൽപതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. മനപ്രയാസത്തിൽ പല ബസുകൾ കയറി ഇറങ്ങി ഊട്ടിയിലെത്തുകയായിരുന്നു. ഊട്ടിയിൽ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണു പറയുന്നു.

ഈ വിളി പിന്തുടർന്നാണ് പൊലീസ്‌ വിഷ്ണു ജിത്തിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. വിവാഹത്തിന് മൂന്ന് ദിവസം മുന്‍പാണ് പണത്തിന്‍റെ ആവശ്യത്തിനായി വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി.