സ്വര്‍ണപ്പണയ തട്ടിപ്പ്; മുന്‍ ബാങ്ക് മാനേജര്‍ തെലങ്കാനയില്‍ നിന്ന് പിടിയില്‍

സ്വര്‍ണപ്പണയ തട്ടിപ്പ്; മുന്‍ ബാങ്ക് മാനേജര്‍ തെലങ്കാനയില്‍ നിന്ന് പിടിയില്‍

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ പണയ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാറിനെ തെലങ്കാനയില്‍ നിന്നാണ് പിടികൂടിയത്.

മേട്ടുപാളയം സ്വദേശിയാണ് മധ ജയകുമാര്‍. തെലങ്കാനയില്‍ വച്ച് മറ്റൊരു അടിപിടി കേസില്‍ മധ ജയകുമാറിനെ പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വടകരയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തി എന്ന വിവരം തെലങ്കാന പൊലീസിന് ലഭിക്കുന്നത്. ഉടന്‍ തന്നെ വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ തന്നെ വടകരയില്‍ നിന്ന് അന്വേഷണ സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 6 വരെ 42 പണയങ്ങളില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 26 കിലോ സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ച് മധ ജയകുമാര്‍ 17 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ബാങ്കിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശ നോക്കി ഇവിടെ പണയപ്പെടുത്തിയ സ്വര്‍ണമാണ് മധ ജയകുമാര്‍ തട്ടിയെടുത്തതെന്നാണ് പ്രാഥമിക വിവരം. സാധാരണക്കാര്‍ പണയപ്പെടുത്തിയ സ്വര്‍ണം നഷ്ടമായിട്ടില്ല.

അതിനിടെ താന്‍ മുങ്ങിയതല്ലെന്നും ലീവ് എടുത്ത് വടകരയില്‍ നിന്ന് പോയതാണെന്നുമുള്ള വിശദീകരണവുമായി കഴിഞ്ഞ ദിവസം മധ ജയകുമാര്‍ രംഗത്തുവന്നിരുന്നു. ബാങ്കില്‍ സ്വര്‍ണം പണയം വച്ചത് സ്വകാര്യ പണമിടപാട് സ്ഥാപനമാണെന്നും മധ ജയകുമാര്‍ പറയുന്നു. സോണല്‍ മാനേജരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വകാര്യ പണമിടപാടു സ്ഥാപനത്തിന്റെ സ്വര്‍ണത്തിനു മേല്‍ ക്രമവിരുദ്ധമായി ലോണ്‍ നല്‍കുകയായിരുന്നുവെന്നുമാണ് മധ ജയകുമാര്‍ വീഡിയോയിലൂടെ ആരോപിച്ചത്.

ശബരിമലയില്‍ ഭസ്മക്കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും കല്ലിട്ടു

പമ്പ: ശബരിമലയില്‍ പണിയുന്ന ഭസ്മക്കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും കല്ലിട്ടു. ഞായര്‍ ഉച്ചയ്ക്കായിരുന്നു കല്ലിടല്‍. തന്ത്രി കണ്ഠരര് രാജീവര്,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് കല്ലിട്ടത്.

മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപം കൊപ്രാകളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് പുതിയ ഭസ്മക്കുളം നിര്‍മിക്കുന്നത്. കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാര്‍ ഐസിഎല്‍ ഫിന്‍ കോര്‍പ്പ് സിഎംഡി കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കല്ലിട്ടു. പഞ്ചലോഹഗണപതി വിഗ്രഹം ശബരിമല എന്‍ട്രി പോയിന്റിലേക്കു മാറ്റി സ്ഥാപിക്കുന്നതിന്റെയും ശിലസ്ഥാപന കര്‍മം നടന്നു. സന്നിധാനം ഗവ. ആശുപത്രിക്ക് മുകള്‍ വശമുള്ള എന്‍ട്രി പോയിന്റിലേക്കാണ് ഗണപതിവിഗ്രഹം മാറ്റി സ്ഥാപിക്കുന്നത്. പൂര്‍ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മക്കുളം നിര്‍മിക്കുന്നത്.

വയനാട് ദുരന്തബാധിതരുടെ ബാധ്യതകള്‍ എഴുതിത്തള്ളുമോ?; ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതത്തില്‍ കഴിയുന്നവരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ക്ക് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്.

ദുരിത ബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികള്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നടപടികളുണ്ടായേക്കും.

ഇതിനകം ഈടാക്കിയ മാസതവണകള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനം യോഗത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികള്‍ യോഗത്തില്‍ പങ്കെടുക്കും. ദുരന്തബാധിതരില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് പിടിച്ച പണം തിരികെ നല്‍കുമെന്ന് ബാങ്കേഴ്‌സ് സമിതി ജനറല്‍ മാനേജര്‍ കെ എസ് പ്രദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വിസ, പാസ്‌പോര്‍ട്ട്, കരാര്‍ ലംഘനം… എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം; പ്രവാസികള്‍ക്കായി നോര്‍ക്ക വനിതാസെല്‍

വിസ, പാസ്‌പോര്‍ട്ട്, കരാര്‍ ലംഘനം… എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം; പ്രവാസികള്‍ക്കായി നോര്‍ക്ക വനിതാസെല്‍

തിരുവനന്തപുരം: പ്രവാസി വനിതകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുളള നോര്‍ക്ക റൂട്ട്‌സിന്റെ ഏകജാലകസംവിധാനമാണ് എന്‍ആര്‍കെ വനിതാസെല്‍. ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ നോര്‍ക്ക വനിതാ സെല്‍ ഹെല്‍പ്പ്‌ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലൂടെയും womencell.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡി മുഖേനയും പരാതികള്‍ അറിയാക്കാവുന്നതാണ്.

ഇതോടൊപ്പം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ തപാലായും പരാതികള്‍ കൈമാറാം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും സംവിധാനമുണ്ട്. വിസ, പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങള്‍, നാട്ടിലേക്ക് മടങ്ങല്‍, തൊഴില്‍ കരാര്‍ലംഘനങ്ങള്‍, വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് സെല്‍ രൂപീകരിച്ചിരിക്കുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കി

പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കി

തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. വിതുര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മജ (15) യാണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മങ്കി പോക്‌സ് രോഗബാധ 116 രാജ്യങ്ങളില്‍; കേരളത്തിലും ജാഗ്രത

മങ്കി പോക്‌സ് രോഗബാധ 116 രാജ്യങ്ങളില്‍; കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: മങ്കിപോക്‌സ് പകര്‍ച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളവും ജാഗ്രതയില്‍. ഒട്ടേറെ രാജ്യാന്തര യാത്രക്കാര്‍ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. ചികിത്സയെത്തുടര്‍ന്ന് ഇയാള്‍ രോഗമുക്തി നേടിയിരുന്നു