റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ ഒഴുകിപ്പോയി; വൈദികനെ രക്ഷപ്പെടുത്തി

റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ ഒഴുകിപ്പോയി; വൈദികനെ രക്ഷപ്പെടുത്തി

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയിൽ വൈദികന്റെ കാർ‌ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കനത്ത മഴയെത്തുടർന്ന് മുള്ളരിങ്ങാട് – തലക്കോട് റോഡിൽ വെള്ളം കയറിയിരുന്നു.

റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ പുഴയിലേക്ക് മറിയുകയായിരുന്നു. കഴി‍ഞ്ഞ ദിവസം നിർത്താതെ പെയ്ത മഴയിൽ മുള്ളരിങ്ങാട് പുഴയിൽ വെള്ളം ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തിരുന്നു. വലിയകണ്ടം ഭാഗത്തു വച്ചാണ് കാർ ഒഴുക്കിൽപ്പെട്ടത്. കഴി‍ഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ മേഖലയിൽ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. വലിയകണ്ടം, തറുതല എന്നിവടങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴി‍ഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ മേഖലയിൽ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. വലിയകണ്ടം, തറുതല എന്നിവടങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. 840 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 53,000 കടന്നു. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ 2500ലധികം രൂപയാണ് വര്‍ധിച്ചത്.

മുക്കുപണ്ടം പകരം വച്ച് 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി

മുക്കുപണ്ടം പകരം വച്ച് 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ മുൻ മാനേജർ 17.20 കോടി രൂപയുടെ സ്വർണവുമായി മുങ്ങി. പണയ സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചാണ് സ്വർണം തട്ടിയെടുത്തത്. കോയമ്പത്തൂർ മേട്ടുപ്പാളയം പോത്തി സ്ട്രീറ്റിൽ എസ് മധ ജയകുമാർ (34) ആണ് തട്ടിപ്പ് നടത്തിയത്. മുക്കുപണ്ടം പകരം വച്ച് 26.24 കിലോ സ്വർണമാണ് ഇയാൾ കൈക്കലാക്കിയത്.

ഇയാൾക്കെതിര വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കിൽ പുതുതായി ചാർജെടുത്ത മാനേജർ വി. ഇർഷാദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജൂൺ 13 മുതൽ ജൂലൈ ആറ് വരെയുള്ള കാലയളവിൽ പണയം വച്ച സ്വർണമാണ് തിരിമറി നടത്തിയത്. ഇടപാടുകാർ ബാങ്കിൽ പണയം വെച്ച 42 അക്കൗണ്ടുകളിൽ നിന്ന് സ്വർണം നഷ്ടമായെന്നാണ് പരാതി.

ജൂലൈയിൽ ഇയാൾക്ക് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നെങ്കിലും അവിടെ ചാർജെടുത്തില്ല. ഇതോടെ ബാങ്ക് അധികൃതർക്ക് സംശയം തോന്നുകയും തുടർന്ന് നടത്തിയ പരിശോധനയിൽ തട്ടിപ്പ് പുറത്താകുകയും ചെയ്തു. ഓ​ഗസ്റ്റ് 13 ന് ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. തട്ടിപ്പ് വിവരമറിഞ്ഞ് ഇടപാടുകാർ ബാങ്കിലെത്തി. എന്നാൽ ആരുടെയും സ്വർണം നഷ്ടമാകില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

പത്താംക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ച് മരിച്ചു

പത്താംക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ച് മരിച്ചു

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അതേ സമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് നിരവധിപ്പേരാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്.

ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക് ഒ.പി പ്രവർത്തനത്തെയും ബാധിക്കും

ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക് ഒ.പി പ്രവർത്തനത്തെയും ബാധിക്കും

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കുന്നു. രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. സർക്കാർ, സ്വകാര്യ, മെഡിക്കൽ കോളേജ് ഒ.പികൾ പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഡെന്റൽ കോളേജ് ആശുപത്രികളിലും ഒ.പി സേവനം ഉണ്ടാകില്ല. മെഡിക്കൽ കോളേജ് ആശുപത്രികളിലും മറ്റു ആശുപ്രത്രികളും അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. അവശ്യ സർവ്വീസുകൾ ഒഴികെ ഒ.പി ഉൾപ്പെടെയുള്ള മറ്റ് ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തുമെന്നും അത്യാഹിക വിഭാഗങ്ങൾ സാധാരണ പോലെ പ്രവ‍ർത്തിക്കുമെന്നും ഐഎംഎ ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കും. കൊൽക്കത്തയിലെ ആർ. ജി കർ മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം

പുത്തൻ പ്രതീക്ഷകളുമായി പൊന്നിൻ ചിങ്ങം വന്നെത്തി

പുത്തൻ പ്രതീക്ഷകളുമായി പൊന്നിൻ ചിങ്ങം വന്നെത്തി

കൊച്ചി: പഞ്ഞ മാസത്തെ പുറത്താക്കി പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടി വന്നെത്തി. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ചിങ്ങം ഒന്ന് എന്ന് കേൾക്കുമ്പോഴേ കർഷക ദിനം എന്ന് തന്നെയാകും ഓരോ മലയാളിയുടെയും മനസിലേക്ക് ആദ്യമെത്തുക.

പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസം പിറക്കുന്നതോടെ പ്രകൃതിയിലാകമാനം മാറ്റം വരുമെന്നാണ് പഴമക്കാർ പറയാറ്. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം. ക്ഷേത്രങ്ങളിലും ഇന്ന് പ്രത്യേക പൂജകള്‍ നടക്കും. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേൽക്കുകയാണ് കര്‍ഷകര്‍.