‘പൂവേ പൂവേ പാലപ്പൂവേ’; ഓഫീസില്‍ റീല്‍സ് ചിത്രീകരണം; എട്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

‘പൂവേ പൂവേ പാലപ്പൂവേ’; ഓഫീസില്‍ റീല്‍സ് ചിത്രീകരണം; എട്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച എട്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം

ഓഫീസില്‍ വച്ച് ജീവനക്കാര്‍ പാട്ടും നൃത്തവും ചെയ്യുന്നതാണ് റീല്‍സില്‍ ചിത്രീകരിച്ചത്. മോഹന്‍ലാല്‍ ചിത്രമായ ദേവദൂതനിലെ പാട്ടിനൊപ്പമായിരുന്നു ജീവനക്കാരുടെ പ്രകടനം. റീല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുന്‍സിപ്പല്‍ സെക്രട്ടറിയാണ് ജീവനക്കാരോട് വിശദീകരണം തേടിയത്. ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്ന തുടര്‍നടപടികള്‍ സ്വീകരിച്ചെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ജോലി സമയത്ത് ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോഗം ചെയ്തു, ദൃശ്യങ്ങള്‍ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവെച്ചത് പൊതുസമൂഹത്തില്‍ നഗരസഭയ്ക്കും ജീവനക്കാര്‍ക്കും എതിരായ വികാരം ഉണ്ടാകാന്‍ കാരണമായി എന്നീ കുറ്റങ്ങളാണ് നോട്ടീസിലുള്ളത്.

ഗുരുവായൂരപ്പന് 25 ലക്ഷത്തിന്‍റെ വിളക്കുകളും സ്വര്‍ണമാലയും; പ്രവാസി മലയാളിയുടെ വഴിപാട്

ഗുരുവായൂരപ്പന് 25 ലക്ഷത്തിന്‍റെ വിളക്കുകളും സ്വര്‍ണമാലയും; പ്രവാസി മലയാളിയുടെ വഴിപാട്

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും വിഗ്രഹത്തില്‍ ചാര്‍ത്താന്‍ സ്വര്‍ണ്ണമാലയും സമര്‍പ്പിച്ചു. ഇന്നലെ വൈകീട്ട് ദീപാരാധന സമയത്ത് പ്രവാസി വ്യവസായി ആലപ്പുഴ കരുവാറ്റ സ്വദേശി സുരേഷ് കുമാര്‍ പാലാഴിയാണ് ഇവ സമര്‍പ്പിച്ചത്.

ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് കൊടിമരത്തിന് സമീപം വാതില്‍മാടത്തിന് മുന്നില്‍ ദശാവതാര വിളക്കില്‍ ദീപം തെളിയിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ സമര്‍പ്പണം എറ്റുവാങ്ങി. മുന്‍ ഭരണ സമിതി അംഗം മനോജ് ബി നായര്‍, പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി മാനേജര്‍ കെ രാമകൃഷ്ണന്‍, വിനു പരപ്പനങ്ങാടി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാട് സമര്‍പ്പണത്തിന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

കേന്ദ്ര സർക്കാർ സർവീസ് മോഹിക്കുന്നവർക്ക് ഇത് സുവർണാവസരം; സി.ജി.എൽ പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച് എസ്എസ്‌സി

കേന്ദ്ര സർക്കാർ സർവീസ് മോഹിക്കുന്നവർക്ക് ഇത് സുവർണാവസരം; സി.ജി.എൽ പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച് എസ്എസ്‌സി

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഇത് സുവർണകാലം. കബൈൻഡ് ലെവൽ (സി.ജി.എൽ) പരീക്ഷയ്‌ക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂലൈ 24 വരെ അപേക്ഷിക്കാം.

ടയർ-1, ടയർ-2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ദേശീയതലത്തിൽ നടത്തുക. ടയർ-1 പരീക്ഷ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലും ടയർ-2 പരീക്ഷ ഡിസംബറിലും നടക്കും. ടയർ വൺ പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിം​ഗ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ വിഷയങ്ങളിൽ ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാർക്ക്. ഒരുമണിക്കൂർ സമയം ലഭിക്കും. ഇതിൽ യോഗ്യത നേടുന്നവരെ ‘ടയർ-2’ പരീക്ഷയ്‌ക്ക് ക്ഷണിക്കും.

ടയർ-2 പരീക്ഷയിൽ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ ഒന്നിൽ മാത്തമാറ്റിക്കൽ എബിലിറ്റീസ്, റീസണിങ് ആൻഡ് ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, പൊതുവിജ്ഞാനം വിഷയങ്ങളിലായി 130 ചോദ്യങ്ങൾ. പരമാവധി 390 മാർക്ക്. രണ്ടുമണിക്കൂർ സമയം ലഭിക്കും. ഇതിന് പുറമേ കമ്പ്യൂട്ടർ നോളജ്, ഡാറ്റാ എൻട്രി സ്പീഡ് ടെസ്റ്റ് എന്നിവയുണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് ssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബറില്‍ എറണാകുളത്ത്

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബറില്‍ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേരിലാണ് കായികമേള നടക്കുക. എല്ലാ ഇനങ്ങളും ഒരു സ്ഥലത്തുവച്ച് തന്നെയായിരിക്കുമെന്നും നാലുവര്‍ഷത്തിലൊരിക്കലായിരിക്കും സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. മിനി ഒളിമ്പിക്‌സ് എന്നനിലയില്‍ പ്രൗഡഗംഭീരമായി നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ കണ്ണൂരില്‍ വച്ചും ശാസ്ത്രമേള നവംബര്‍ 14,15,16 ആലപ്പുഴയിലും നടക്കും. ദിശ എക്‌സ്‌പോ ഒക്ടോബര്‍ 5,6,7,8, 9 തീയതികളില്‍ തൃശൂരില്‍ വച്ച് നടക്കുമെന്നും മന്ത്രി പറഞ്ഞു. നല്ല തയ്യാറെടുപ്പുകള്‍ നടത്താന്‍ വേണ്ടിയാണ് നേരത്തെ തീയതികള്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കക്ക് കത്ത് നല്‍കി. മരണവീടുകളില്‍ പോലും മര്യാദകള്‍ പാലിക്കുന്നില്ലെന്ന് വിമര്‍ശനം. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നു എന്ന വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. നിര്‍ദിഷ്ട ഫോമില്‍ കമ്പനിയുടെ രജിസ്‌ട്രേഷന്റെ വിവരങ്ങള്‍, നല്‍കണം. അംഗീകൃത പിആര്‍ഒയുടെ കത്തും നിര്‍ബന്ധമാണ്.ഈ മാനദണ്ഡങ്ങള്‍ പരിഗണിച്ചാകും അക്രെഡിറ്റേഷന്‍ നല്‍കുക.

സ്ത്രീത്വത്തെ അപമാനിക്കുന്ന ചോദ്യങ്ങള്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, മരണവീടുകളില്‍പോലും മൊബൈല്‍ ക്യാമറയുമായി പിന്തുടരുക തുടങ്ങിയ രീതികളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. നടന്‍ സിദ്ദിഖിന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനത്തിനെതിരെ സാമൂഹമാധ്യമങ്ങളിടക്കം രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പരിപാടികളിലും നിയന്ത്രണം ബാധകമാകും എന്നാണ് വിവരം.

‘നീറ്റ് പരീക്ഷ റദ്ദാക്കണം, സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നു’: വിജയ്

‘നീറ്റ് പരീക്ഷ റദ്ദാക്കണം, സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നു’: വിജയ്

നീറ്റ് പരീക്ഷയ്ക്കെതിരെ നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന തമിഴ്‌നാട് സർക്കാരിന്റെ ആവശ്യത്തോട് യോജിക്കുന്നു. സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിജയ് പറഞ്ഞു.

നീറ്റ് പരീക്ഷ നിർത്തലാക്കുക മാത്രമാണ് പരിഹാരമെന്ന് തമിഴക വെട്രി കഴകം (ടിവികെ) മേധാവി പറഞ്ഞു. വൈദ്യപരിശോധന നിർത്തലാക്കാനുള്ള ടിഎൻ സംസ്ഥാന അസംബ്ലിയുടെ പ്രമേയത്തെ വിജയ് പിന്തുണച്ചു, നീറ്റിൽ ആളുകൾക്ക് അവരുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു.

‘നീറ്റ് പരീക്ഷയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തിന് നീറ്റ് ആവശ്യമില്ല. NEET-ൽ നിന്ന് ഒഴിവാക്കുക മാത്രമാണ് ഏക പരിഹാരം. സംസ്ഥാന സർക്കാർ നിയമസഭയിൽ പാസാക്കിയ നീറ്റിനെതിരായ പ്രമേയത്തെ ഞാൻ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു.

തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. വിദ്യാഭ്യാസത്തെ കൺകറൻ്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് കൊണ്ടുവരണം- ”വിജയ് പറഞ്ഞു.