അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

കൊച്ചി:പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എന്‍ഡിപിക്ക് സമീപം കുടുംബവുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഒഡിഷ സ്വദേശി ആകാശ് ഡിഗല്‍ (34) ആണ് മരിച്ചത്. ഒഡിഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. സംഭവശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

രാവിലെ 7.30ന് ആയിരുന്നു സംഭവം. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ആകാശ് ഡിഗലും കുടുംബവും താമസിക്കുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജന നായിക്കും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ ആകാശിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വൺ മുഖ്യഅലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് രാവിലെ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അഡ്മിഷന്‍ വെബ്സൈറ്റായ https://hscap.kerala.gov.in/-ല്‍ പ്രസിദ്ധീകരിക്കും.

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ്ങ് ആയവര്‍) പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കുവാന്‍ സാധിക്കില്ല.

ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങള്‍ പരിശോധിക്കണമെന്നും ഓപ്ഷനുകള്‍ ഉള്‍പ്പടെ അപേക്ഷയിലെ ലോഗിന്‍ വിവരങ്ങള്‍ ഒഴികെയുള്ള ഏതുവിവരവും തിരുത്തുന്നതിന് സമയം അനുവദിച്ചിരുന്നു.

അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാല്‍ തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനെതിനെത്തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.

അപേക്ഷകളിലെ പിഴവുകള്‍ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്‌മെന്റിനോടൊപ്പം മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ സംബന്ധിച്ചു വിശദ നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും. അപേക്ഷകര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിര്‍ദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂള്‍ ഹെല്‍പ് ഡെസ്‌കുകളിലൂടെ നല്‍കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഈ മാസം 6 മുതൽ 9 വരെ റേഷൻ കട തുറക്കില്ല

ഈ മാസം 6 മുതൽ 9 വരെ റേഷൻ കട തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. ഈ മാസം 6 മുതൽ 9 വരെയാണ് കടകൾ അടഞ്ഞു കിടക്കുക.രണ്ട് അവധി ദിവസങ്ങളും റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടർച്ചയായി അടഞ്ഞു കിടക്കാൻ ഇടയാക്കുന്നത്. 14,000ത്തോളം റേഷൻ കടകൾ ഈ നാല് ദിവസം പ്രവർത്തിക്കില്ല.

വില്‍പന കരാര്‍ ലംഘിച്ചു; ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭുമിയുടെ ക്രയവിക്രയം തടഞ്ഞ് കോടതി

വില്‍പന കരാര്‍ ലംഘിച്ചു; ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭുമിയുടെ ക്രയവിക്രയം തടഞ്ഞ് കോടതി

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി. വില്‍പന കരാര്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് നെട്ടയത്തുള്ള 10 സെന്റ് ഭൂമി തിരുവനന്തപുരം അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശി ഉമര്‍ ഷരീഫിന്റെ പരാതിയിലാണ് കോടതി നടപടി.

അതേസമയം, ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടില്‍ നിന്ന് ഒരു പിന്‍വാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. കൃത്യമായ കാരാറോടെയാണ് ഭൂമി വില്‍പനയില്‍ ഏര്‍പ്പെട്ടത്. അഡ്വാന്‍സ് നല്‍കിയ ശേഷം കരാറുകാരന്‍ സ്ഥലത്ത് മതില്‍ കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാതെ അഡ്വാന്‍സ് തിരികെ ചോദിച്ചപ്പോള്‍ ഭൂമി വിറ്റിട്ട് പണം നല്‍കാമെന്ന് അറിയിച്ചുവെന്നും ഡിജിപി പറഞ്ഞു. ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്നായിരുന്നു ധാരണ. ഇടപാടില്‍ തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി പറഞ്ഞു.

ഇടപാടുകളെല്ലാം ഡിജിപിയുമായി ബന്ധപ്പെട്ടായിരുന്നെന്ന് ഉമര്‍ ഷരീഫ് പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ നല്‍കിയിരുന്നു. വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ ആധാരം കാണണമെന്ന് താന്‍ ആവശ്യപ്പെട്ടു. പ്രോപ്പര്‍ട്ടിയില്‍ യാതൊരു ബാധ്യതയില്ലെന്നു പറഞ്ഞിരുന്നു. 2023 ജൂണ്‍ 23ന് കരാര്‍ വെച്ചിരുന്നു. രണ്ട് മാസമായിരുന്നു കാലാവധി. ആദ്യഘട്ടത്തില്‍ 15 ലക്ഷമാണ് കൊടുത്തത്. രണ്ടു തവണയായി 25 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. 5 ലക്ഷം പണമായി വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ഡിജിപിയുടെ ചേമ്പറില്‍ പോയി കൊടുത്തു. വീണ്ടും പണമാവശ്യപ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥലം ആല്‍ത്തറ എസ്ബിഐ ബ്രാഞ്ചില്‍ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ നിന്ന് പിന്‍മാറുകയുമായിരുന്നെന്ന് ഷരീഫ് പറഞ്ഞു.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി തന്നില്ല. പണംലഭിക്കാത്തതിനാലാണ് നിയമപരമായി നീങ്ങിയതെന്നു ഉമര്‍ ഷരീഫ് പറഞ്ഞു.

75 ലക്ഷം രൂപ ഒന്നാം സമ്മാനം; വിൻ വിൻ ഫലം പ്രഖ്യാപിച്ചു

75 ലക്ഷം രൂപ ഒന്നാം സമ്മാനം; വിൻ വിൻ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ W 776 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. WE 554372 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WH 490664 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി, വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍

കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി, വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍

കോഴിക്കോട്: കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. സ്ത്രീ ഒഴുകി വരുന്നത് കണ്ടതോടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മൊകവൂര്‍ സ്വദേശിയാണ് വീട്ടമ്മ.

ആദ്യം നീര്‍നായയാണെന്നാണ് കരുതിയതെന്നും തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ കൈയും തലയും വെള്ളത്തിനു മുകളില്‍ കണ്ടതോടെ വെള്ളത്തിലേക്ക് ചാടിയതെന്ന് ഇവര്‍ പറഞ്ഞു. സ്ത്രീയെ കരയ്‌ക്കെത്തിച്ച ശേഷം യുവാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടരമീറ്ററോളം ഉയരവും ഒരാള്‍പ്പൊക്കത്തില്‍ വെള്ളവുമുള്ള കനാലില്‍നിന്ന് സാഹസികമായാണ് സ്ത്രീയെ കരയ്‌ക്കെത്തിച്ചത്.

പൊലീസ് വാഹനത്തില്‍ത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റി. കാല്‍വരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതാകാനാണ് സാധ്യതയെന്നും ഇവരില്‍നിന്ന് മൊഴിയെടുത്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും എലത്തൂര്‍ പൊലീസ് പറഞ്ഞു.