ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം

ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം

ബാംഗ്ലൂർ: സനാതന ധർമ്മ വിരുദ്ധ പരാമർശത്തിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ജനപ്രതിനിധികൾക്കായുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കാൻ കോടതി നിർദ്ദേശിച്ചു. സനാതനധർമ്മം പകർച്ചവ്യാധി പോലെയാണെന്നായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും.

നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ

നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ

ഡൽഹി: മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. പരീക്ഷ നടത്താനുള്ള നടപടികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേർന്നു. പരീക്ഷ പേപ്പർ ചോരാതെ ഇരിക്കാനുള്ള നടപടികളും ആരോ​ഗ്യമന്ത്രാലയം വിലയിരുത്തി. പുതിയ തീയതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രണ്ട് ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.

ജൂൺ 23 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച വിവരം കേന്ദ്രസർക്കാർ അറിയിക്കുന്നത് ജൂൺ 22ന് രാത്രി ഏറെ വൈകിയാണ്. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ ഇന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടര്‍ ജനറൽ സുബോധ് കുമാര്‍ സിങിനെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. പകരം റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ പ്രദീപ് സിങ് കരോളയ്ക്ക് ചുമതല നൽകി. പ്രദീപ് സിങിനെ താത്കാലിക ചുമതലയിൽ നിയമിച്ച കേന്ദ്രം പുതിയ എൻടിഎ ഡയറക്ടര്‍ ജനറലിനെ ഉടൻ നിയമിക്കുമെന്നും അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

കോഴിക്കോട്ട് 13കാരി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്; സ്ഥിരീകരിച്ച് പരിശോധനാഫലം

കോഴിക്കോട്ട് 13കാരി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്; സ്ഥിരീകരിച്ച് പരിശോധനാഫലം

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. ജൂണ്‍ 12നാണു കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകള്‍ ദക്ഷിണ (13) മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്.

തലവേദനയും ഛര്‍ദിയും ബാധിച്ചു കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സ്‌കൂളില്‍നിന്നു മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്തു കുട്ടി സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം.

അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ 5 ദിവസം കൊണ്ടു രോഗലക്ഷണങ്ങള്‍ കാണുകയും പെട്ടെന്നുതന്നെ ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്യും. ദക്ഷിണയ്ക്കു പൂളില്‍ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണു ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ജനുവരി 28ന് യാത്ര പോയ കുട്ടിക്കു മേയ് എട്ടിനാണു രോഗലക്ഷണം കണ്ടത്.

കൈയില്‍ ബാഗ്, കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്: ദീപുവിന്റെ മരണത്തിന് പിന്നില്‍ ഗുണ്ടാ സംഘമോ?

കൈയില്‍ ബാഗ്, കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്: ദീപുവിന്റെ മരണത്തിന് പിന്നില്‍ ഗുണ്ടാ സംഘമോ?

തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ മലയാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. മലയന്‍കീഴ് സ്വദേശി ദീപുവിനെയാണ് (44) കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ രാത്രി സമയം 10.12നുള്ള ദൃശ്യങ്ങളില്‍ കാറില്‍ നിന്ന് ഇറങ്ങി ഒരാള്‍ മുന്നോട്ടുനടന്നുപോകുന്നത് വ്യക്തമാണ്. ഇയാളുടെ കയ്യില്‍ ഒരു ബാഗ് ഉണ്ട്. കാലിന് മുടന്ത് പോലെ തോന്നിപ്പിക്കുന്നയാളാണ് നടന്നുനീങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ കൊലയ്ക്ക് പിന്നില്‍ ഗുണ്ടാ സംഘമാണോ എന്ന സംശയവും ഉയരുന്നുണ്ട്. മുന്‍പ് പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് ഗുണ്ടാസംഘം വിളിച്ചതായി ദീപു പറഞ്ഞതായി ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും വിളിച്ച് അഞ്ചുലക്ഷം ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. പണം കൊടുത്തില്ലെങ്കില്‍ മക്കളെ അപായപ്പെടുത്തുമെന്ന് ദീപുവിനെ ഭീഷണിപ്പെടുത്തിയതായും ഭാര്യ വെളിപ്പെടുത്തി.

തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവിക സാഹചര്യത്തില്‍ കിടക്കുന്നതു രാത്രി 11.45നാണു തമിഴ്‌നാട് പൊലീസ് ശ്രദ്ധിച്ചത്. ഇന്‍ഡിക്കേറ്റര്‍ ഇട്ട് ബോണറ്റ് തുറന്ന നിലയില്‍ കാര്‍ കിടക്കുന്നത് കണ്ട് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര്‍ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലായിരുന്നു മൃതദേഹം. കാറിനുള്ളില്‍ രക്തം തളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. കാറില്‍ ദീപുവിനൊപ്പമുണ്ടായിരുന്ന ആള്‍, അല്ലെങ്കില്‍ ആളുകള്‍ ചേര്‍ന്ന് പുറകിലിരുന്ന് ആയുധമുപയോഗിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

ദീപുവിന്റെ സുഹൃത്തുക്കള്‍, ജീവനക്കാര്‍ തുടങ്ങി അടുപ്പമുള്ളവരെയും ഗുണ്ടാ സംഘങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഒരാള്‍ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. ദൃശ്യങ്ങളില്‍ കാണുന്നയാളാണോ കൊലപ്പെടുത്തിയത്, അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നോ എന്ന ദിശയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദീപുവിന്റെ കൈവശം ഉണ്ടായിരുന്ന 10 ലക്ഷം രൂപ തട്ടാന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് എന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കാറില്‍ നിന്ന് പുറത്തിറങ്ങിയയാള്‍ കാലിന് മുടന്തുള്ള പോലെയാണ് നടന്നുനീങ്ങിയത്. ഒന്നെങ്കില്‍ കാറില്‍ പിടിവലി നടന്നപ്പോള്‍ കാലിന് പരിക്ക് പറ്റിയതാകാം. അല്ലെങ്കില്‍ മുടന്തുള്ള ആള്‍ ആയിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്.

ഇന്നലെ വൈകീട്ട് ആറിനാണ് മലയിന്‍കീഴ് നിന്ന് ദീപു യാത്ര തിരിച്ചത്. ജെസിബി വാങ്ങാനായി 10 ലക്ഷം രൂപ കയ്യില്‍ കരുതിയിരുന്നു. കോയമ്പത്തൂരും ചെന്നൈയും പോകുമെന്നു വീട്ടില്‍ പറഞ്ഞിരുന്നു. കളിയിക്കാവിള വഴി വരാന്‍ കാരണം ജെസിബി ഓടിക്കാനറിയാവുന്ന ഒരു സുഹൃത്ത് ഇവിടെയുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷര്‍ യൂണിറ്റുണ്ട്. പുതിയ ക്രഷര്‍ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനായാണ് പോയതെന്നാണ് വീട്ടുകാര്‍ നല്‍കുന്ന മൊഴി. തക്കല എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പോകുന്ന വഴി നെയ്യാറ്റിന്‍കരയില്‍ വച്ച് ഒരാള്‍ കാറില്‍ കയറിയതായി ബന്ധുക്കള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇത് ആര് എന്നതടക്കം പൊലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം; കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം; കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. ഇന്ത്യാ സഖ്യ സ്ഥാനാർത്ഥിയായ കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല ഉടൻ നാമനിർദേശ പത്രിക നൽകും. ബിജെപി തീരുമാനം സഖ്യകക്ഷികളെ അറിയിച്ചു.

സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാൻ സമവായ സാധ്യത തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം വേണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകണം എന്നായിരുന്നു പ്രതിപക്ഷ നിലാപാട്. ഇക്കാര്യം ‌സർക്കാരിനെ അറിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ സഭയിൽ ഡപ്യൂട്ടി സ്പീക്കറെ നിയമിക്കാൻ സർക്കാർ തയാറായിരുന്നില്ല. ഇക്കുറി ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തിന് പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് ഇന്ത്യാ സഖ്യം വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് ഓം ബിർല. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. 17-ാം ലോക്സഭയിലെ സ്പീക്കറായാരുന്നു. ഇത് രണ്ടാം തവണയാണ് ലോക് സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിരലയെ എൻഡിഎ പരി​ഗണിക്കുന്നത്.

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കെകെ രമ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അനുമതി നൽകിയില്ല. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കമില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ ബഹളം.

സ്പീക്കർ പറഞ്ഞത് അനൗചിത്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സർക്കാരിനെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. ബാനറും പ്ലക്കാർഡും ഉയർത്തിയായിരുന്നു പ്രതിഷേധം. വിഷയത്തിൽ സഭക്ക് അകത്തും പുറത്തും വരുദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതേസമയം ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ കെകെ രമ എംഎൽഎ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകും. മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനായിരുന്നു സർക്കാർ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ഹൈക്കോടതി വിധി മറികടന്നാണ് ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു.