‘ഹൈക്കോടതി ഉത്തരവ് പരിശോധിച്ചിട്ടുണ്ടാകില്ല’; ടിപി കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി

‘ഹൈക്കോടതി ഉത്തരവ് പരിശോധിച്ചിട്ടുണ്ടാകില്ല’; ടിപി കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ. പ്രതികളെ വിട്ടയക്കാന്‍ വഴിവിട്ട നീക്കമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടിപി കേസിലെ പ്രതികള്‍ക്ക് ഇരുപത് വര്‍ഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോള്‍ ഉള്‍പ്പെട്ടതാകാമെന്നും തുടര്‍പരിശോധനകളില്‍ അവര്‍ ഒഴിവാക്കപ്പെടുമെന്നും ജയില്‍ മേധാവി പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജയിലില്‍ ഒരുനിശ്ചിത കാലപരിധിക്ക് കഴിഞ്ഞവരെ വിട്ടയക്കാമെന്ന് രാജ്യവ്യാപകമായി ചില ആലോനകളും പദ്ധതികളും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇത്തവണയും വിട്ടയക്കാന്‍ പറ്റുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിലൊരു മാനദണ്ഡം പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു. അതിനനുസരിച്ചുള്ള പട്ടികയാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് നല്‍കിയത്. അങ്ങനെയാവാം ടിപി കേസ് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് ഉള്‍പ്പെട്ടതെന്നും ഡിജിപി പറഞ്ഞു.

ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോര്‍ട്ടാവശ്യപ്പെടുന്ന കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്ത് പുറത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണു ജയില്‍ സൂപ്രണ്ടിന്റെ നടപടി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറോടാണ് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 2022ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാല്‍ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും ജൂണ്‍ 13ന് അയച്ചിരിക്കുന്ന കത്തില്‍ പറയുന്നു. ഈ പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരുടെ കുറ്റകൃത്യത്തിന് ഇരയായവരുണ്ടെങ്കില്‍ അവരോടും അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സര്‍ക്കാര്‍ പ്രതികള്‍ക്ക് എപ്പോഴും സഹായം നല്‍കിയിരുന്നെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ എംഎല്‍എ പ്രതികരിച്ചു. ‘പ്രതികള്‍ക്കു വഴിവിട്ട് പരോള്‍ നല്‍കാനും ജയിലില്‍ ഫോണ്‍ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കാനും സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. പ്രതികളുടെ കൂടെയാണ് സര്‍ക്കാരെന്നു വീണ്ടും വീണ്ടും സ്ഥാപിക്കുകയാണ്. കോടതിയലക്ഷ്യമാണിത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കും’ രമ പറഞ്ഞു.

കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി നല്‍കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഒറ്റത്തവണയായി ശമ്പളം നല്‍കാന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ. എസ് ആര്‍ ടി.സി ഒരുക്കും. ഇതിനാവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായി.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രതിമാസം മുഴുവന്‍ ശമ്പളവും ഒറ്റത്തവണയായി നല്‍കണമെന്നത് ഏറെക്കാലമായുള്ള ജീവനക്കാരുടെ ആവശ്യമാണ്. അതിനായുള്ള സംവിധാനം ഉടന്‍തന്നെ സ്വീകരിക്കണമെന്നും ഗതാഗത മന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാര്‍ അറിയിച്ചത്.

‘എൻ നെഞ്ചിൽ കുടിയിറ്ക്കും’ ദളപതി വിജയ്ക്ക് ഇന്ന് പിറന്നാൾ, ആഘോഷങ്ങളില്ല പകരം വിഷമദ്യ ദുരന്തത്തിൽ പെട്ടവരെ സഹായിക്കും

‘എൻ നെഞ്ചിൽ കുടിയിറ്ക്കും’ ദളപതി വിജയ്ക്ക് ഇന്ന് പിറന്നാൾ, ആഘോഷങ്ങളില്ല പകരം വിഷമദ്യ ദുരന്തത്തിൽ പെട്ടവരെ സഹായിക്കും

ദളപതി എന്ന് തമിഴ് പ്രേക്ഷകര്‍ വിളിക്കുന്ന വിജയുടെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. തൻ്റെ ജന്മദിനത്തിന്റെ തലേദിവസം ആരാധകരോട് വിജയ് പറഞ്ഞത് ആഘോഷങ്ങൾ വേണ്ട എന്നാണ്. പകരം കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ പെട്ടവരെ സഹായിക്കണം എന്നാണ്.

ഒരു താരത്തിനപ്പുറം മനുഷ്യത്വമുള്ളയാളിലേക്ക് അയാൾ നടക്കുന്നത് ഇതാദ്യമല്ല. ‘എൻ നെഞ്ചിൽ കുടിയിറ്ക്കും’ എന്ന വാക്കിന് പിറകിലെ ജനകീയ വികാരം തന്നെയാണ് ഇളയ ദളപതി എന്ന പേരിന് പിറകിലെ ചരിത്രവും അടയാളപ്പെടുത്തുന്നത്.

വിജയ്‌യെ അടയാളപ്പെടുത്താൻ സിനിമയേക്കാളും അഭിനയത്തെക്കാളും മികച്ച മാർഗം ആരാധകരുടെ നെഞ്ചിൽ നിന്നുയിർക്കുന്ന ശബ്ദങ്ങൾ തന്നെയാണ്.ഒരു നടൻ എന്ന നിലയിൽ മാത്രമല്ല വിജയ്‌യെ ആഘോഷിച്ചിട്ടുള്ളത്. ഒരു ഗായകൻ എന്ന നിലയിലും വിജയ് പോപ്പുലർ ആണ്. അമ്പത് വയസ് തികയുന്ന വിജയിക്ക് ഈ പിറന്നാള്‍ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം.

റെയില്‍വെയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി; വൈകി ഓടിയത് ഏഴ് ട്രെയിനുകൾ, രണ്ട് പേർ കസ്റ്റഡിയിൽ

റെയില്‍വെയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി; വൈകി ഓടിയത് ഏഴ് ട്രെയിനുകൾ, രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനു സമീപം റെയിൽവെയുടെ കേബിൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് സിഗ്നൽസംവിധാനം താറുമാറായി. ഏഴ് ട്രെയിനുകളാണ് ഇതേ തുടര്‍ന്ന് വൈകിയത്. സംഭവത്തില്‍ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്നൽസംവിധാനം പ്രവര്‍ത്തനരഹിതമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാടന്‍ ഗേറ്റിലെ കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് കേബിള്‍ നഷ്ടപ്പെട്ടതായും ആര്‍പിഎഫ് പറയുന്നു. സാധാരണ ഭൂമിക്ക് അടിയിലാണ് കേബിള്‍ ഉണ്ടാവുക. ഇവിടെ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ കേബിള്‍ പുറത്താണുള്ളത്.

റെയിൽവെയുടെ സിഗ്നൽവിഭാഗം സ്ഥലത്തെത്തി പത്തു മണിയോടെ കേബിൾ യോജിപ്പിച്ച് സിഗ്നൽ സംവിധാനം പൂർവസ്ഥിതിയിലാക്കി. കേബിൾ മുറിഞ്ഞതോടെ ട്രെയിനുകള്‍ക്ക് മുന്നോട്ടുപോകാനുള്ള സിഗ്നൽ കിട്ടിയില്ല. ഇതോടെ വണ്ടികൾ നിർത്തിയിട്ടു. വടകര സ്റ്റേഷൻ മാസ്റ്ററിൽ നിന്ന് ലോക്കോ പൈലറ്റുമാർക്ക് മെമ്മോ എത്തിച്ചാണ് യാത്ര തുടർന്നത്.

കരിപ്പൂരില്‍ വിമാനത്തിനകത്ത് ബോംബ് വച്ചെന്ന് വ്യാജ ഭീഷണി; യാത്രക്കാര്‍ വലഞ്ഞത് അഞ്ചരമണിക്കൂര്‍

കരിപ്പൂരില്‍ വിമാനത്തിനകത്ത് ബോംബ് വച്ചെന്ന് വ്യാജ ഭീഷണി; യാത്രക്കാര്‍ വലഞ്ഞത് അഞ്ചരമണിക്കൂര്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല.ഇന്ന് രാവിലെയാണ് സംഭവം. ഇതേതുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളം വൈകി

യാത്രക്കാര്‍ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ കുറിപ്പ് കണ്ടെത്തുന്നത്. തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല.പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ യാത്രക്കാരുമായി വിമാനം പുറപ്പെടുവെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചു.

മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിടിച്ച് തകർത്ത സംഭവത്തിൽ അമ്മയ്ക്കെതിരെയും കേസ്

മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിടിച്ച് തകർത്ത സംഭവത്തിൽ അമ്മയ്ക്കെതിരെയും കേസ്

പത്തനംതിട്ട: വിദ്യാർഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ ആളുടെ മൂക്കിന്റെ അസ്ഥി ഇടിച്ചു തകർത്ത സംഭവത്തിൽ അമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് വിദ്യാർഥിനിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. അതേസമയം പ്രതി രാധാകൃഷ്ണപിള്ള അമ്മയ്ക്ക് നേരെയും കയ്യേറ്റശ്രമം നടത്തിയിരുന്നു.

മകൾ പറഞ്ഞതിൻ പ്രകാരം കാര്യമന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു രാധാകൃഷ്ണപിള്ള വിദ്യാർഥിനിയുടെ അമ്മയേയും ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ അടിച്ചു തകർക്കുകയുമായിരുന്നു. സംഭവത്തിൽ രാധാകൃഷ്ണപിള്ള (59) യ്ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

നെല്ലിമുകൾ ജംക്‌ഷനിൽ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് ബസിൽ വീട്ടിലേക്ക് വരികയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയോടാണ് രാധാകൃഷ്ണപിള്ള മോശമായി പെരുമാറിയത്. തുടർന്ന് പെൺകുട്ടി അമ്മയെ ഫോൺ വിളിച്ച് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയിൽ നിന്ന പ്രതിയോട് കാര്യം തിരക്കിയപ്പോൾ ഇയാൾ ഇവരെയും ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.