ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച; നല്‍കാനുള്ളത് 8000രൂപയെന്ന് കെഎന്‍ ബാലഗോപാല്‍

ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ അടുത്തയാഴ്ച; നല്‍കാനുള്ളത് 8000രൂപയെന്ന് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ അഞ്ചുമാസത്തെ കുടിശിക ഉണ്ടെന്നും ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്നും കെഎന്‍ ബാലഗോപാല്‍. അഞ്ച് മാസത്തെ കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് അടിയന്തര സ്വഭാവമുള്ള വിഷയം അല്ലെന്നും കഴിഞ്ഞ ജനുവരിയില്‍ സഭ ചര്‍ച്ച ചെയ്തതാണന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശ്ശികയായതോടെ ജനം ദുരിതത്തിലായെന്നും വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നും പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സാമൂഹിക ക്ഷേമ പെന്‍ഷന്റെ നാല് ഗഡു മൂന്ന് മാസത്തിനിടയില്‍ വിതരണം ചെയ്തുവെന്ന് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. ജൂണ്‍ മാസത്തെ പെന്‍ഷന്‍ അടുത്തയാഴ്ച്ച മുതല്‍ വിതരണം ചെയ്യും. അടിയന്തര സ്വഭാവത്തിലുള്ള വിഷയമല്ല ഇതെന്നും പ്രതിപക്ഷത്തിന്റെ മുതലകണ്ണീര്‍ ജനം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് ഇരട്ടിയായി. യുഡിഎഫിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയുണ്ടായിരുന്നെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നു. ഇനിയെങ്കിലും കേന്ദ്രത്തിനെതിരെ സംയുക്ത സമരത്തിന് പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ബാലഗോപാല്‍ ചോദിച്ചു. കേരളത്തിന് കിട്ടാനുള്ള പണം കിട്ടിയില്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിന് അര്‍ഹമായ വികസനകാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ പെന്‍ഷന്‍ അഞ്ച് മാസത്തേത് കൊടുക്കാനുണ്ട്. ഏപ്രില്‍ മുതല്‍ എണ്ണായിരം രൂപ ആളുകള്‍ക്ക് കിട്ടും. അത് കൃത്യമായി നല്‍കുമെന്ന് ബാലഗോപാല്‍ പറഞ്ഞു. പെന്‍ഷന്‍ പ്രശ്‌നം അടിയന്തരമായി ചര്‍ച്ച ചെയ്യാത്തത് സര്‍ക്കാരിന്റെ നിഷേധാത്മകമായ സമീപനമാണമെന്ന് പറഞ്ഞ് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 527 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PO 478754 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PU 876285 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5,000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസ് അല്ലെങ്കിൽ ബാങ്കിൽ ഏൽപ്പിക്കേണ്ടതുണ്ട്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ള ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.

കോട്ടയത്ത് മെഡിക്കൽ കോളജ് വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയത്ത് മെഡിക്കൽ കോളജ് വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് വളപ്പിൽ വെച്ച് വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നായയുടെ കടിയേറ്റത്. മെഡിക്കൽ കോളജിലെ ആറ് വിദ്യാര്‍ത്ഥികൾക്കാണ് കടിയേറ്റത്.

കടിച്ച നായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. നായയുടെ ജഡം തിരുവല്ലയിലെ ലാബില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന് സമീപമുള്ള വളവിലും ഹോസ്റ്റലിന്റെ മുന്നിലും വെച്ചായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവർക്ക് പ്രതിരോധ കുത്തിവെയ്പ് നൽകി. നായയുടെ കടിയേറ്റ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രികരാണ് മരിച്ചത്. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ(14) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബസില്‍ ഡ്രൈവര്‍മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അഷറഫും മകള്‍ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്. . മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഞായറാഴ്ച പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ തീവ്രമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം മുതല്‍ വയനാട് വരെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്നു രാത്രി 08.30 മുതല്‍ നാളെ രാത്രി 11.30 വരെയും, തമിഴ്നാട് തീരത്ത് ഇന്നു രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനാദിനപരിപാടി സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനാദിനപരിപാടി സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനദിനപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവിയും അധ്യാപകനുമായ മനോജ് പുളിമാത്ത് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എൻ. സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ കെ.ജെ. രവികുമാർ, എസ്.എം.സി. അംഗം ആർ.എസ്. രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ, അധ്യാപരായ എ.സി.ലതി, ആർ.എസ്. ശ്രീലേഖ, എൻ. ജൂഹൈറബീവി, എസ്. ശാരിക, ശില്പ സുരേഷ് എന്നിവർ സംബന്ധിച്ചു.

സ്കൂൾ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം മനോജ് പുളിമാത്ത് നിർവഹിച്ചു. സ്കൂളിൽ നടന്ന വേനൽവായന പദ്ധതിയിൽ വിജയികളായ കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്തു. ജന്മനാളിന് കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ ഒരു പുസ്തകം നൽകുന്ന പദ്ധതി തുടങ്ങി. ആദ്യ പുസ്തകം ബി. ശ്രദ്ധ ലൈബ്രറി ചുമതലയുള്ള അധ്യാപികയ്ക്ക് കൈമാറി.