വിവാഹ ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് ഭക്ഷ്യവിഷബാധ; വരനും വധുവും ചികിത്സ തേടി

വിവാഹ ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് ഭക്ഷ്യവിഷബാധ; വരനും വധുവും ചികിത്സ തേടി

പാലക്കാട്:ഷൊര്‍ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത 150 ഓളംപേര്‍ക്ക് ഭക്ഷ്യവിഷബാധ. വരനും വധുവും ഭക്ഷ്യവിഷബാധയേറ്റവരില്‍ ഉള്‍പ്പെടുന്നു. വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ റിസപ്ഷന്‍. ഛര്‍ദ്ദിയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പലരും വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് കണ്ടെത്തിയത്. ഷൊര്‍ണൂരിലുള്ള കാറ്ററിങ് കമ്പനിയാണ് വിവാഹച്ചടങ്ങില്‍ ഭക്ഷണം നല്‍കിയത്. കാറ്ററിങ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം ഉണ്ടാക്കിയതെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി.

എൻജിനിയറിങ് പ്രവേശന പരീക്ഷ: ഉത്തരക്കടലാസ് പ്രസിദ്ധീകരിച്ചു

എൻജിനിയറിങ് പ്രവേശന പരീക്ഷ: ഉത്തരക്കടലാസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024 ജൂൺ 5 മുതൽ 10 വരെ നടന്ന കേരള എൻജിനിയറിങ് , ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരം പ്രസിദ്ധപ്പെടുത്തി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ കയറി ഉത്തരക്കടലാസ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ: 0471 2525300

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ ED മരവിപ്പിക്കും

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ ED മരവിപ്പിക്കും

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും. പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർമാതാക്കളെ ചോദ്യം ചെയ്തിരുന്നു. സൗബിൻ ഷാഹിർ, ഷോൺ എന്നിവരെയാണ് ചോദ്യം ചെയ്‌തത്‌

7 കോടി രൂപ അരൂർ സ്വദേശിയിൽ നിന്നും വാങ്ങുകയും പിന്നീട് ലാഭവിഹിതം നൽകാതിരിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് നടപടി. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് പറവ ഫിലിംസിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമോപദേശം തേടിയത്. അതിലാണ് ഇപ്പോൾ നടപടി വന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നുണ്ട്. സിനിമകളുടെ നിർമാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്.

കേരളത്തിലെ തീയറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു സിനിമാ നിർമാതാക്കൾ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഓപ്പറേഷന്‍ ലൈഫ്: 2 ദിവസം കൊണ്ട് നടത്തിയത് 1993 പരിശോധനകള്‍

ഓപ്പറേഷന്‍ ലൈഫ്: 2 ദിവസം കൊണ്ട് നടത്തിയത് 1993 പരിശോധനകള്‍

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മെയ് മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ഈ ഡ്രൈവ് നടത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 315 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 262 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. 22 ഇംപ്രൂവ്‌മെന്റ് നോട്ടീസുകളും രണ്ട് ദിവസത്തെ പരിശോധനകളില്‍ നല്‍കി. ഏഴ് സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡികേഷന്‍ നടപടികളും ആരംഭിച്ചു.

ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതാണ്. മഴക്കാലത്ത് കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം.

കടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില്‍ വേണം സൂക്ഷിക്കാന്‍. ഓണ്‍ലൈന്‍ വിതരണക്കാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ഭക്ഷണം കൈകാര്യം ചെയ്യാന്‍. രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പോലുള്ള സ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധ നല്‍കി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്. വരും ആഴ്ചകളിലും പരിശോധനകള്‍ തുടരുന്നതാണ്.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കർണാടക തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ജൂൺ 21 മുതൽ കേരള തീരത്ത് പടിഞ്ഞാറൻ/തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി, ജൂൺ 23 -ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, ജൂൺ 21 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ജൂൺ 19 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‘പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനായില്ല, വളരെ ഗൗരവത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും’: എം വി ഗോവിന്ദൻ

‘പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനായില്ല, വളരെ ഗൗരവത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും’: എം വി ഗോവിന്ദൻ

ബിജെപി സർക്കാരിനെ താഴെയിറക്കുക എന്നതാണ് ഇടത് മുദ്രാവാക്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കണമെന്ന നിലപാട് ഒരുപരിധിവരെ വിജയിച്ചു. ഹിന്ദുത്വ അജണ്ട ഫാസിസ്റ്റ് രീതിയിൽ നടപ്പിലാക്കി വലിയ വിജയം നേടാനായിരുന്നു ശ്രമം. ബിജെപിക്ക് ഒരു സീറ്റ് നേടാനായി എന്നത് അപകടകരമായ കാര്യം. ജനവിഭാഗങ്ങളിലേക്ക് കടന്നു കയറുകയറാനുള്ള ബിജെപിയുടെ അജണ്ടയായിരുന്നു തുഷാറിന്റെ സ്ഥാനാർഥിത്വം

ദേശീയ തലത്തിൽ ഇന്ത്യാ മുന്നണി സാധ്യതയാണ് ബിജെപിയെ എതിർത്തത്. കേരളത്തിൽ ഇടത് പക്ഷം നേരിട്ടത് യുഡിഎഫിനെ. ഇന്ത്യാ സഖ്യവും എൻഡിഎയും തമ്മിൽ വോട്ട് വിഹിതത്തിൽ ഉണ്ടായത് ചെറിയ വ്യത്യാസം. തൃശൂരിൽ വോട്ട് ചോർന്നത് ക്രൈസ്തവ വിഭാഗത്തിൽ നിന്നുമാണ്. പെൻഷനും ആനുകൂല്യങ്ങളും നൽകാതിരുന്നത് വോട്ടിങ്ങിൽ പ്രതിഫലിച്ചു.

വളരെ ഗൗരവത്തോടെ ഇടത് മുന്നണി ജനങ്ങളിലേക്ക് ഇറങ്ങും. തെറ്റിദ്ധാരണകൾ തിരുത്തി മുന്നോട്ട് പോകും. മുൻഗണന നിശ്ചയിച്ച് കാര്യങ്ങൾ നടപ്പിലാക്കും. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകർക്കാൻ ശ്രമം ഉണ്ടായിരുന്നു. പിണറായിയേയും കുടുംബത്തെയും ടാർഗറ്റ് ചെയ്തുകൊണ്ടായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.

വലത് മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. തോൽവിയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കും. എന്തിനാണ് മുൻഗണന നൽകേണ്ടതെന്നടക്കം പരിശോധിക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടിമുതൽ തല വരെ പരിശോധിക്കും.

ബൂത്ത് തലങ്ങൾ വരെ കാര്യങ്ങൾ പരിശോധിച്ച് തുടർ നടപടി. എല്ലാ ലോക്കൽ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ ദിശാബോധം നൽകാൻ മേഖല അടിസ്ഥാനത്തിൽ യോഗങ്ങൾ ചേരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.