by liji HP News | Jun 19, 2024 | Latest News, കേരളം
തിരുവനന്തപുരം: കുടുംബ ബജറ്റിനെ താളംതെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യലഭ്യത കുറഞ്ഞതാണ് മീനിന്റെ വില വര്‍ധിക്കാന്‍ കാരണം.
തക്കാളിയുടെ ചില്ലറവില കിലോഗ്രാമിന് നൂറ് രൂപയായിരിക്കുകയാണ്. കറികളില്‍ മലയാളികള്‍ പ്രധാനമായി ഉപയോഗിക്കുന്ന മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. കിലോഗ്രാമിന് 200 രൂപ വരെയാണ് വില വര്‍ധിച്ചത്. ബീന്‍സ് 140, ഇഞ്ചി 200, കാരറ്റ് 120 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ ഉയര്‍ന്ന വില. തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ ലഭ്യതയില്‍ ഇടിവ് ഉണ്ടായതാണ് വില ഉയരാന്‍ കാരണം.
പച്ചക്കറിയുടെ വില ഉയര്‍ന്നതോടെ മീന്‍ വാങ്ങി കറിവെയ്ക്കാം എന്ന് കരുതി മാര്‍ക്കറ്റില്‍ പോയാലും കണക്കുകൂട്ടലുകള്‍ തെറ്റും. ജനപ്രിയ മീനായ ചാളയ്ക്ക് കിലോഗ്രാമിന് 300 മുതല്‍ 400 രൂപ വരെയാണ് വില. സാധാരണ നൂറ് രൂപയോടടുപ്പിച്ചാണ് ഇതിന്റെ വില വരാറ്. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് മീന്‍ വില കുതിച്ച് ഉയരാന്‍ കാരണം. ആവശ്യം നേരിടാന്‍ തൂത്തുക്കുടിയില്‍ നിന്നും മറ്റും മീന്‍ എത്തിക്കാനാണ്് മത്സ്യക്കച്ചവടക്കാര്‍ ശ്രമിക്കുന്നത്.
by liji HP News | Jun 19, 2024 | Latest News, കേരളം
ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ + 1, ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ കൊമേഴ്സ് എന്നീ ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
ഫോൺ: 9995333815, 9037521894
by liji HP News | Jun 19, 2024 | Latest News, കേരളം
കടക്കൽ ദേവസ്വംബോർഡിലെ ജീവനക്കാരൻ ബിജു വയലയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. വീട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് ബൈക്കിൽ വരവേ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കടയ്ക്കൽ ക്ഷേത്രത്തിലെ നാദസ്വരം കലാകാരനായിരുന്നു.
by liji HP News | Jun 19, 2024 | Latest News, കേരളം
ഒരു ദിവസം നജീബ് എന്ന ഒരാള് ജീവിച്ചിരുന്നു. ഒരുനാള് നജീബ് ദുബായില്‍ പോയി, അവിടുത്തെ അറബി മനുഷ്യന്‍ നജീബിനെ പറ്റിച്ചു… ആടുജീവിതത്തിന് ആസ്വാദനം എഴുതുകയാണ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ തേജസ്വിനി.
വായനാദിനത്തില്‍ ആടുജീവിതത്തിന്റെ കഥാകാരന്‍ ബെന്യാമിന്‍ തന്നെയാണ്, തേജസ്വിനിയുടെ ആസ്വാദനക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ”കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും വെള്ളവും കുടിച്ചു ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരു ആളു വന്നു. രക്ഷിച്ചു കൊണ്ടുപോയി” ഇങ്ങനെയാണ് തേജസ്വിനിയുടെ ആസ്വാദനം. ആടുജീവിതം സിനിമയിലെ പെരിയോനെ എന്ന പാട്ടും തേജസ്വിനി കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇത്രയേ ഉള്ളൂ എന്ന കുറിപ്പോടെയാണ് ബെന്യാമിന്‍ കുറിപ്പു പങ്കുവച്ചിരിക്കുന്നത്. കുറിപ്പിനു താഴെയാവട്ടെ വായനക്കാരുടെ സ്‌നേഹം നിറയുകയാണ്. ഇതിനെയാണ് നിങ്ങ കൊണ്ടോയി വല്യൊരു ബുക്കായി മാറ്റിയത് എന്നു ചോദിക്കുന്ന വായനക്കാര്‍ തേജസ്വനിക്കു ലവ് ഇമോജികള്‍ വാരിക്കോരിയാണ് നല്‍കിയത്.
by liji HP News | Jun 19, 2024 | Latest News, കേരളം
ഡല്‍ഹി: മണ്‍സൂണ്‍ ആരംഭിച്ചങ്കെിലും ജൂണ്‍ മാസത്തില്‍ രാജ്യത്ത് 20 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ ഒന്നു മുതല്‍ 18 വരെയുള്ള കാലയളവില്‍ 64.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശരാശരി 80.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ജൂണ്‍ പകുതി പിന്നിട്ടിട്ടും മണ്‍സൂണിന്റെ കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.
ജൂണ്‍ 1 മുതല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 10.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 70 ശതമാനം കുറവാണിത്. മധ്യ ഇന്ത്യയില്‍ 50.5 മില്ലി മീറ്ററും ( 31 ശതമാനം കുറവ്), തെക്കന്‍ മേഖലയില്‍ 106.6 മില്ലിമീറ്ററും ( 16 ശതമാനം കുറവ്), കിഴക്ക്-വടക്കുകിഴക്കന്‍ മേഖലയില്‍ 146.7 മില്ലി മീറ്ററും ( 15 ശതമാനം കുറവ്) മഴയാണ് ലഭിച്ചത്.
എന്നാല്‍ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ, തീരദേശ ആന്ധ്രാപ്രദേശ്, വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 19 നാണ് നിക്കോബാര്‍ ദ്വീപുകളുടെ ഭാഗങ്ങളിലേക്കെത്തിയത്.
ഇത് മെയ് 26-ഓടെ റെമല്‍ ചുഴലിക്കാറ്റിനൊപ്പം രാജ്യത്തിന്റെ ദക്ഷിണമേഖലയിലേക്കും മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്കും വ്യാപിച്ചു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ ആറു ദിവസം മുമ്പ്, മെയ് 30-ന് കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ എത്തി. ജൂണ്‍ 12-ഓടെ, മണ്‍സൂണ്‍ കേരളം, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുഴുവനായി വ്യാപിച്ചു.
ദക്ഷിണ മഹാരാഷ്ട്ര, ഛത്തീസ്ഗഢിന്റെയും ഒഡീഷയുടെയും തെക്കന്‍ മേഖലകള്‍, പശ്ചിമ ബംഗാള്‍, സിക്കിം, തുടങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും മണ്‍സൂണെത്തി. എന്നാല്‍ അതിനുശേഷം മണ്‍സൂണ്‍ പുരോഗമിച്ചിട്ടില്ല. നിലവിലെ കണക്കുകള്‍ പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്ത് 92 ശതമാനം മഴയുടെ കുറവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
മഴക്കുറവ് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. 52 ശതമാനം കൃഷിയും മണ്‍സൂണിനെ ആശ്രയിച്ചാണ്. ജൂണ്‍, ജൂലൈ മാസങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട മണ്‍സൂണ്‍ മാസങ്ങളായി കണക്കാക്കപ്പെടുന്നു. ഖാരിഫ് വിളകളുടെ ഭൂരിഭാഗം വിതയ്ക്കലും ഈ കാലയളവില്‍ നടക്കുന്നു. കുടിവെള്ളത്തിനും വൈദ്യുതി ഉത്പാദനത്തിനും നിര്‍ണായകമായ ജലസംഭരണികള്‍ നിറയുന്നതിനും മണ്‍സൂണ്‍ അത്യന്താപേക്ഷിതമാണ്.

by liji HP News | Jun 19, 2024 | Latest News, കേരളം
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
താനും ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പായി. തെറ്റിദ്ധാരണകളെല്ലാം മാറി. ഒരുമിച്ച് ജീവിക്കാനാണ് തങ്ങള്‍ക്ക് താല്‍പ്പര്യം. താന്‍ കേസ് പിന്‍വലിക്കുകയാണെന്ന് കാണിച്ച് യുവതി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം പരിഗണിച്ച് കേസ് റദ്ദാക്കണണെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇതിനോടകം നിരവധി ട്വിസ്റ്റുകളാണ് ഉണ്ടായത്. ഭര്‍തൃവീട്ടില്‍ വെച്ച് മര്‍ദ്ദനമേറ്റതായി യുവതിയും കുടുംബവും പരാതി നല്‍കുന്നതോടെയാണ് കേസിന് തുടക്കം. മര്‍ദ്ദനമേറ്റതിന്റെ പാടുകളും യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചിരുന്നു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും കാണിച്ചിരുന്നു.
എന്നാല്‍ പിന്നീട് യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ, യൂട്യൂബ് വീഡിയോയിലൂടെ രാഹുല്‍ നിരപരാധിയാണെന്ന് പറഞ്ഞ് യുവതി പ്രത്യക്ഷപ്പെട്ടു. രാഹുല്‍ മര്‍ദ്ദിച്ചിട്ടുണ്ട്. എന്നാല്‍ അത് സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള പീഡനമായിരുന്നില്ല. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയെ മൊബൈല്‍ ട്രാക്ക് ചെയ്ത് ഡല്‍ഹിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസില്‍ നിയമോപദേശം തേടാനാണ് പൊലീസിന്റെ തീരുമാനം. പരാതി നുണയാണെന്ന് പരാതിക്കാരി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. കാണാനില്ലെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്ത് എറണാകുളത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ കുറ്റപത്രം നല്‍കും മുമ്പ് യുവതി കോടതിയില്‍ നല്‍കിയ ഈ മൊഴി കൂടി പരിശോധിക്കും. ഇതിനായി പൊലീസ് ഉടന്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന.
Recent Comments