ചോദ്യങ്ങൾ ചോർന്നെന്ന് സംശയം, യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷിക്കും

ചോദ്യങ്ങൾ ചോർന്നെന്ന് സംശയം, യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷിക്കും

ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്ന് ഇന്നലെ രാത്രിയാണ് കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. അന്വേഷണം സിബിഐയെ ഏൽപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. ‘നെറ്റ്’ യോഗ്യത ഇത്തവണ മുതൽ പിഎച്ച്‌ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാൽ പരീക്ഷയ്ക്കു പ്രാധാന്യമേറിയിരുന്നു.
2018 മുതൽ ഓൺലൈനായിരു ന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈൻ രീതിയിലേക്കു മാറ്റിയിരുന്നു.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ മുതൽ തീവ്രമാകുമെന്ന് മുന്നറിയിപ്പ്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ മുതൽ തീവ്രമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. നാലു ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ വടക്കൻ ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഇന്നു രാത്രി 08.30 മുതൽ നാളെ രാത്രി 11.30 വരെയും, തമിഴ്‌നാട് തീരത്ത് ഇന്നു രാത്രി 11.30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും മരണം. മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യ തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു.

വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള “ചിന്തധിര ” എന്ന വള്ളമാണ് മറിഞ്ഞത്.

പ്ലസ്‌വൺ അലോട്‌മെന്റ്; താത്കാലിക പ്രവേശനത്തിന് അനുമതിയില്ല; നാളെ അഞ്ച് മണി വരെ സ്കൂളിൽ ചേരാം

പ്ലസ്‌വൺ അലോട്‌മെന്റ്; താത്കാലിക പ്രവേശനത്തിന് അനുമതിയില്ല; നാളെ അഞ്ച് മണി വരെ സ്കൂളിൽ ചേരാം

തിരുവനന്തപുരം: പ്ലസ്‌വൺ മൂന്നാം അലോട്‌മെന്റ് പ്രകാരം വെള്ളിയാഴ്‌ച (നാളെ) വൈകീട്ട് അഞ്ച് മണിവരെ സ്കൂളിൽ ചേരാം. പുതുതായി അലോട്മെന്റ് ലഭിച്ചവരും രണ്ടാം അലോട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും സമയപരിധിക്കുള്ളിൽ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക്‌ ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല.

ഈ വിദ്യാർഥികൾ ഈ ഘട്ടത്തിൽ സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ജൂലായ് രണ്ടിന് സപ്ലിമെന്ററി അലോട്മെന്റ് തുടങ്ങും. ഇതുവരെ അലോട്മെന്റ് കിട്ടാത്തവർ സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ പുതുക്കി നൽകണം. ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിശദാംശം ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. സീറ്റ് ഒഴിവുള്ള സീറ്റിനും വിഷയത്തിനും മാത്രമേ ഓപ്ഷൻ അനുവദിക്കൂ. ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനെ തുടർന്ന്​ അലോട്ട്‌മെന്റിൽ ഇടംനേടാതെ പോയവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം.

കണ്ണൂർ സ്‌ഫോടനം: ബോംബ് നിർമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ സ്‌ഫോടനം: ബോംബ് നിർമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി

ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ഫോടക വസ്തുക്കളുടെ നിർമാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പോലീസ് നടത്തി വരുന്നത്.

ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമാണവും ശേഖരണവും തടയുന്നതിനായി ക്വാറി അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി നിയമനടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി

ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉൾപ്പെടുത്തി വ്യാപകമായ വാഹന പരിശോധനകളും പട്രോളിംഗും നടത്തി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ കുടക്കളം സ്വദേശി വേലായുധൻ വീടിനു സമീപത്തെ കണ്ണോളി മോഹനൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ സ്റ്റീൽ വസ്തു പരിശോധിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് പരുക്കേറ്റ് മരണപ്പെട്ട ദൗർഭാഗ്യകരമായ സംഭവമുണ്ടായി.

പോലീസ് ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷിച്ച് വരികയാണ്. പാനൂരിൽ ഈയിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്തി കുറ്റക്കാരായ 15 പേരെയും അറസ്റ്റു ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിളിച്ച് കോൾ മെർജ് ചെയ്യാൻ ആവശ്യപ്പെട്ടോ?, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

വിളിച്ച് കോൾ മെർജ് ചെയ്യാൻ ആവശ്യപ്പെട്ടോ?, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്സ്ആപ്പ് ദുരുപയോ​ഗം ചെയ്തുള്ള പുതിയ തട്ടിപ്പിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. അപരിചിതർ ആരെങ്കിലും വിളിച്ചിട്ട് കോൾ മെർജ് ചെയ്യാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. ‘നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും. അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്റെ വാട്ട്‌സ്ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു. കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന ഒടിപി കൈക്കലാക്കാൻ ഇപ്പോൾ വരുന്ന കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു. നിങ്ങൾ കോൾ മെർജ് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പിൽ നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ ഒടിപിയും ഉണ്ട്. തട്ടിപ്പുകാർ ഒടിപി എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.’- കേരള പൊലീസ് കുറിച്ചു.

കുറിപ്പ്:

വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന് ആറക്ക OTP ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന SMS അല്ലെങ്കിൽ കോൾ വഴിയാണ് OTP വെരിഫൈ ചെയ്യേണ്ടത്.

നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.

അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്റെ വാട്ട്‌സ്ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു.

കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന OTP കൈക്കലാക്കാൻ ഇപ്പോൾ വരുന്ന കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു.

നിങ്ങൾ കോൾ മെർജ് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പിൽ നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ OTP യും ഉണ്ട്. തട്ടിപ്പുകാർ OTP എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.

മറ്റൊരു രീതിയിൽ, തട്ടിപ്പുകാർ എന്തെങ്കിലും കാര്യത്തിന് OTP ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത നിങ്ങൾ വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു.

ചില തട്ടിപ്പുകാർ തെറ്റായ OTP എന്റർ ചെയ്ത് നിങ്ങളുടെ WhatsApp അക്കൗണ്ട് 12 അല്ലെങ്കിൽ 24 മണിക്കൂർ മരവിപ്പിക്കും. ഇതിനർത്ഥം ആ കാലയളവിൽ നിങ്ങൾക്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയില്ല എന്നാണ്.

ഇത്തരത്തിൽ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസ്സേജിലൂടെ പണം ആവശ്യപ്പെടും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നു.

ഇത്തരം തട്ടിപ്പുകൾക്കെതിരെ പരമാവധി ജാഗ്രത പുലർത്തണം. ഡിജിറ്റൽ ലോകത്തിൽ ഇടപെടൽ നടത്തുമ്പോൾ കണ്ണും മനസ്സും തുറന്നിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.