വ്യോമസേനയിൽ അ​ഗ്നിവീറാകാൻ സുവർണാവസരം; വനിതകൾക്കും അപേക്ഷിക്കാം‌‌‌

വ്യോമസേനയിൽ അ​ഗ്നിവീറാകാൻ സുവർണാവസരം; വനിതകൾക്കും അപേക്ഷിക്കാം‌‌‌

വ്യോമസേനയുടെ അ​ഗ്നിവീറിൽ ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു. അവിവാ​ഹിതരായ പുരുഷ- സ്ത്രീ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്. ജൂലൈ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. 28-ന് രാത്രി 11 മണിയ്‌ക്ക് രജിസ്ട്രേഷൻ അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു.

ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. 2004 ജൂലൈ മൂന്നിനും 2008 ജനുവരി എട്ടിനും ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അ​ഗ്നിപഥ് സ്കീമിന് കീഴിൽ അ​ഗ്നിവീറായി റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതല വ്യോമസേനയുടെ 14 എയർമെൻ സെലക്ഷൻ സെന്ററിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സെലക്ഷൻ നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയിക്കുകയാണെങ്കിൽ എൻറോൾമെന്റ് തീയതിയിലെ ഉയർന്ന പ്രായപരിധി 21 വയസായിരിക്കും.

വിദ്യാഭ്യാസ യോ​ഗ്യത- സയൻസ് പഠിച്ചവരായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇം​ഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ 50 ശതമാനം മാർക്ക് നേടി വിജയിക്കണം. വിശദമായ വിവരങ്ങൾ https://Agnipathvayu.cdac.in, https://careerindianairforce.cdac.in– എന്ന സൈറ്റിൽ ലഭ്യമാണ്.

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിട നല്‍കാന്‍ നാട്; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിട നല്‍കാന്‍ നാട്; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

തിരുവനന്തപുരം: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടിലെത്തിക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട വ്യോമസേന വിമാനം രാവിലെ 10.30 ഓടേ കൊച്ചിയിലെത്തും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് 23 മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങും. അന്തിമോപചാരം അര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശേരിയില്‍ എത്തും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹം വീടുകളിലെത്തിക്കും.

ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹമാണ് കൊണ്ടുവരുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹം പിന്നീട് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് വ്യോമസേന വിമാനത്തിലുണ്ട്.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്നലെ വൈകീട്ടോടെയാണ് കുവൈത്തിലേക്ക് പുറപ്പെട്ടത്. കുവൈത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായാണ് വ്യോമസേന വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്.

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2024-25 വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾക്കായി ഇ-ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്തു. അവസാന തിയിതി ഓഗസ്റ്റ് 31. ലംപ്സം ഗ്രാന്റ് എഡ്യൂക്കേഷൻ എയ്ഡ്, ദുർബല വിഭാഗ സ്റ്റൈപ്പന്റ് ഫീസ് റീ-ഇംബേഴ്സ്മെന്റ്, വിദ്യാലയ വികാസ് നിധി എന്നീ പദ്ധതികളാണ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പിലാക്കുന്നത്. എല്ലാ സ്‌കൂൾ മേധാവികളും അവസാന തിയതിക്കു മുമ്പ് സ്‌കോളർഷിപ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ അതത് ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും.

ഇന്നത്തെ പരിപാടികൾ റദ്ദാക്കി; മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ കൊച്ചിയിലെത്തുമെന്ന് സുരേഷ് ഗോപി

ഇന്നത്തെ പരിപാടികൾ റദ്ദാക്കി; മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ കൊച്ചിയിലെത്തുമെന്ന് സുരേഷ് ഗോപി

കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്‌തെന്നും സംസ്ഥാനത്തിന്റെ ദുഖാചരണത്തിന്റെ ഭാഗമാകുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മരിച്ച തൃശൂർ സ്വദേശിയുടെ വീട് സന്ദർശിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി രാജീവും കെ രാജനും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും.

31 പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്നത്. ഇതിൽ 23 പേർ മലയാളികളാണ്. ഏഴ് തമിഴ്‌നാട് സ്വദേശികളുടേതും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളും നെടുമ്പാശ്ശേരിയിൽ എത്തിക്കും.

കീം 2024: അപേക്ഷ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം

കീം 2024: അപേക്ഷ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു. ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കാണ് പുതിയതായി അപേക്ഷിക്കാന്‍ അവസരം.

കീം 2024 മുഖേന എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയിലേതെങ്കിലും കോഴ്സുകള്‍ക്ക് ഇതിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ & മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ പ്രസ്തുത അപേക്ഷയില്‍ കൂട്ടിചേര്‍ക്കാനും അവസരമുണ്ട്.

കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയ NATA പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്ക് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്) കോഴ്സിനും, നീറ്റ് യുജി പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടിയവര്‍ക്ക് മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സിനും അപേക്ഷിക്കാം. ജൂണ്‍ 19 ന് വൈകിട്ട് 6 മണിവരെ പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ഇതിന് സൗകര്യം ലഭിക്കും. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ അപേക്ഷകളില്‍ മതിയായ രേഖകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് പിന്നീട് അവസരം നല്‍കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഹെല്‍പ് ലൈന്‍ – 0471- 2525300.

കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. അതിനിടെ, കേരള തീരത്ത് ശനിയാഴ്ച രാത്രി 7.00 മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.