സ്വര്‍ണവില കൂടി; 52,500ന് മുകളില്‍

സ്വര്‍ണവില കൂടി; 52,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,680 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 6585 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീട് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞാണ് 52,000 നിലവാരത്തിലേക്ക് എത്തിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

‘കൊല്ലത്ത് എണ്ണ ഖനന സാധ്യത പരിശോധിക്കും’; കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

‘കൊല്ലത്ത് എണ്ണ ഖനന സാധ്യത പരിശോധിക്കും’; കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

ഡല്‍ഹി: കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്‌സിങ് പുരി സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദ്ദേഹം വഹിക്കും.

ഭാരിച്ച ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചതെന്നും തന്നെ ജയിപ്പിച്ച് വിട്ട തൃശൂര്‍ക്കാരോട് നന്ദി പറയുന്നതായും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പെട്രോളിയം രംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്ന തരത്തിലുള്ള വികസനത്തിനായി തന്റേതായ സംഭാവന നല്‍കാന്‍ ശ്രമിക്കും. ആദ്യം വിഷയം പഠിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കും. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യും. കൊല്ലം തീരത്ത് എണ്ണശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എണ്ണഖനന സാധ്യത പരിശോധിക്കും. തന്റെ ജന്മസ്ഥലമാണ് കൊല്ലമെന്നും സുരേഷ് ഗോപി പറഞ്ഞു.

മത്തിയോട് കളിക്കല്ലേ, പൊന്നുംവിലയാണ്; ഒരു കിലോയ്ക്ക് 280 രൂപ മുതൽ, ഇനിയും ഉയരും

മത്തിയോട് കളിക്കല്ലേ, പൊന്നുംവിലയാണ്; ഒരു കിലോയ്ക്ക് 280 രൂപ മുതൽ, ഇനിയും ഉയരും

കൊല്ലം: ട്രോളിങ് നിരോധനം വന്നതോടെ സംസ്ഥാനത്ത്‌ മത്സ്യവില കുതിക്കുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയായി. മത്സ്യലഭ്യതയിലെ കുറവും വിലക്കയറ്റത്തിന് കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരാനാണ് സാധ്യത. ഞായറാഴ്ച അർധരാത്രി 12 മണി മുതലാണ് ട്രോളിങ് നിരോധനം തുടങ്ങിയത്.

ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനമുണ്ടാകും. എന്നാൽ ഈ കാലയളവിൽ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം. ട്രോളിംഗ് നിരോധനത്തിന്‍റെ അവസാന 15 ദിവസം ഇളവ് നൽകണമെന്നാണ് ബോട്ടുകാരുടെയുൾപ്പെടെ ആവശ്യം. രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. തുറമുഖങ്ങളുടെ പ്രവർത്തനം ഓരോന്നായി അവസാനിപ്പിച്ച് തുടങ്ങി.മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഈ സമയങ്ങൾ വറുതിയുടെ കാലമാകും.

നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് ഊര്‍ജിതപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചിട്ടുണ്ട്.

മാങ്കുളത്ത് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്ന് സംശയം

മാങ്കുളത്ത് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്ന് സംശയം

തൊടുപുഴ: ഇടുക്കി മാങ്കുളം അമ്പതാംമൈലില്‍ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. അമ്പതാമൈല്‍ പാറേക്കുടി തങ്കച്ചന്‍ (60) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മകനുമായി തങ്കച്ചന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് തെൡവ് ശേഖരണം നടത്തി. സംഭവത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ മകന്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. മകനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നതായാണ് വിവരം.

ആരും പേടിക്കണ്ട! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

ആരും പേടിക്കണ്ട! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

കൊച്ചി: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാ​ഗമായി വിവധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് വിവിധ സമയങ്ങളിൽ നടത്തുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.

എറണാകുളം ജില്ലയിൽ പള്ളിപ്പുറം, തുരുത്തിപ്പുറം, പാലിയം ​ഗവൺമെൻ്റ് എച്ച്എസ്എസ് ചേന്ദമം​ഗലം, ​ഗവ ജെബിഎസ് കുന്നുകര, ​ഗവ എംഐയുപിഎസ് വെളിയത്തുനാട്, ​ഗവ എച്ച്എസ്എസ് വെസ്റ്റ് കടുങ്ങല്ലൂർ, ​ഗവ ബോയ്സ് എച്ച്എസ്എസ് ആലുവ, ​ഗവ ഹയർ സെക്കൻഡറി സ്കൂൾ, ശിവൻകുന്ന്, മൂവാറ്റുപുഴ ​ഗവ ഹയർ സെക്കൻഡറി സ്കൂൾ, മുടിക്കൽ, എറണാകുളം ​ഗവ ​ഗസ്റ്റ് ഹൗസ്, ജില്ല എമർജൻസി ഓപ്പറേഷൻ സെന്റർ, കളക്ട്രേറ്റ്, കാക്കനാട് എന്നിവിടങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.

കീം 2024: ഉത്തര സൂചിക പ്രസിദ്ധീകരിച്ചു, ഫലം 20ന് മുമ്പ്

കീം 2024: ഉത്തര സൂചിക പ്രസിദ്ധീകരിച്ചു, ഫലം 20ന് മുമ്പ്

തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ (കീം) ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ നോക്കി ഉത്തരം മനസിലാക്കാവുന്നതാണ്.

സംസ്ഥാനത്ത് എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിന് ആദ്യമായി ഓണ്‍ലൈനായി നടത്തിയ പരീക്ഷ 71,491 വിദ്യാര്‍ഥികളാണ് എഴുതിയത്. ജൂണ്‍ 20ന് മുമ്പ് ഫലപ്രഖ്യാപനം നടത്തും. ഒരു ദിവസം പരമാവധി 18,993 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയത്.

വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രത്തിലും ഡല്‍ഹിയില്‍ രണ്ട് പരീക്ഷാ കേന്ദ്രത്തിലും മുംബൈ, ദുബൈ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രത്തിലുമായാണ് പരീക്ഷ നടത്തിയത്. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടത്തിയത്.